ഇന്ത്യയിലെ സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ From Wikipedia, the free encyclopedia
ഹൈന്ദവCE 788 - 820[1][൧] കാലഘട്ടത്തിൽ ജീവിച്ചിരുന്ന[2] സന്യാസിയും ദാർശനികനുമായിരുന്നു ശ്രീശങ്കരാചാര്യർ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ[3]. കേരളത്തിലെ കാലടിക്കടുത്ത് ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം അഖണ്ഡ ഭാരതം മുഴുവൻ സഞ്ചരിച്ചു. അറുപതോളം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശ്രീശങ്കരാചാര്യർ നൂറ്റാണ്ടുകളായി വിവിധ അധിനിവേശങ്ങളുടെ കാരണത്താൽ തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന ശ്രേഷ്ഠമായ ഹിന്ദുധർമ്മത്തിന് ഭാരതത്തിൽ പുനരുദ്ധാരണത്തിന് അടിത്തറ പാകിയ മഹത് വ്യക്തിയാണ്.
ആദി ശങ്കരൻ | |
---|---|
അംഗീകാരമുദ്രകൾ | അദ്വൈത വേദാന്തം, ഹൈന്ദവ പുനരുദ്ധാരണം എന്നിവ പരിചയപ്പെടുത്തി, ദശനാമി സമ്പ്രദായം, ഷണ്മതം എന്നിവ സ്ഥാപിച്ചു |
ഗുരു | ഗോവിന്ദ ഭഗവത്പാദർ |
തത്വസംഹിത | അദ്വൈത വേദാന്തം |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
· ഇടക്കൽ ഗുഹകൾ · മറയൂർ |
ശ്രീ ശങ്കരനെ കുറിച്ച് സമകാലിക ചരിത്ര രേഖകളോ സാഹിത്യ പരാമർശങ്ങളോ ലഭ്യമല്ലാത്തതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ.
ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
ആദിശങ്കരന്റെ ജനനത്തീയതിയെക്കുറിച്ച് തർക്കങ്ങൾ നിലവിലുണ്ട്.
കാലഘട്ടം ഏതായാലും 32 വർഷം മാത്രമേ ശങ്കരാചാര്യർ ജീവിച്ചിരുന്നുള്ളൂ എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.
[9]മധ്യകേരളത്തിൽ അങ്കമാലിക്കടുത്തുള്ള പൂർണ്ണാ നദിക്ക്(പെരിയാർ) സമീപമുള്ള ഷാസലം(കാലടി) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ [10] എന്ന ബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട് )അക്കാലത്ത് ഒരു ക്ഷേത്രം കാലടിയിൽ പണിതു. അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു. ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂർ എന്ന ഇല്ലത്തു നിന്ന് 'മഖപണ്ഡിതൻ'[11] എന്ന ബ്രാഹ്മണന്റെ മകളായ ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽ[12] പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും തിരുവാതിര നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; മിഥുനത്തിൽ ചന്ദ്രൻ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. [13] ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).[14]
മൂന്ന് വയസ്സായപ്പോൾ അക്ഷരാഭ്യാസവും വായിക്കാനും ശങ്കരൻ പ്രാപ്തനായിരുന്നു. ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ് ശ്രീശങ്കരൻ കാണിച്ചത്. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ ലക്ഷ്മീദേവിയെ സ്തുതിച്ചു കൊണ്ട് കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി
സ്വർണ നെല്ലിക്കകൾ സാത്വികയായ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്നു.[15]
ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ (ചേരമൻ പെരുമാൾ നായനാർ)[16]. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീശങ്കരൻ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് എട്ട് വയസ്സായ ആ പണ്ഡിതനായ ബാലനെപ്പറ്റി രാജശേഖരൻ കേട്ടറിഞ്ഞു അദ്ദേഹം ശങ്കരനെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാനായി തന്റെ മന്ത്രിയെ പറഞ്ഞയച്ചുവെങ്കിലും ശ്രീശങ്കരൻ ക്ഷണം നിരസിക്കുകയായിരുന്നു. ഒടുവിൽ രാജാവ് തന്നെ ശങ്കരന്റെ ഇല്ലത്തേക്ക് എഴുന്നള്ളി 10,000 സ്വർണ്ണനാണയങ്ങൾ നൽകി. താൻ രചിച്ച മൂന്ന് നാടകങ്ങൾ ശങ്കരനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ശങ്കരൻ നാട്ടുരാജാവിന്റെ സമ്മാനം സ്വീകരിച്ചില്ല.പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വിയോഗസമയത്തും ഇവർ തമ്മിൽ കണ്ടിരുന്നു[17].
ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടായിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപ്പെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു. വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്. മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവും നിരാശയും എല്ലാം കൂടിക്കലർന്ന സാധാരണ ജീവിതം തന്നെയാണ്. സന്ന്യസിക്കാനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു[18]. കാലടിയിൽ ഒരു ചെറിയ കുളിക്കടവിന് ഇന്നും “മുതലക്കടവ്” എന്നാണ് പേര്.
അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. ഗോവിന്ദപാദൻ എന്ന യോഗിയെക്കുറിച്ച് അറിഞ്ഞ ശങ്കരൻ അദ്ദേഹത്തെ അന്വേഷിച്ച് നടന്നു. വേദത്തെ നാലായി പകുത്ത വേദവ്യാസന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട പണ്ഡിതനായിരുന്നു ഗോവിന്ദപാദർ എന്നാണ് വിശ്വാസം (വേദവ്യാസൻ-ശ്രീശുകൻ-ഗൗഡപാദർ-ഗോവിന്ദാചാര്യർ-ശ്രീശങ്കരൻ). നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന 10 ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു. അവ ദശശ്ലോകി എന്നറിയപ്പെടുന്നു.അവയിലെ ആദ്യ ശ്ലോകം ഇങ്ങനെയാണ്.
ന ഭൂമിർന തോയം ന തേജോ ന വായുഃ
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനേകാന്തികത്വാത് സുഷുപ്ത്യേകസിദ്ദഃ
തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം
(“ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല, വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത,എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണു ഞാൻ”[19][20])
ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. ഒരിക്കൽ ഒരു വർഷക്കാലത്ത് 5 ദിവസം തുടർച്ചയായി നിന്ന പേമാരിയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി.വളരെ നേരത്തെ ധ്യാനത്തിനു ശേഷമാണ് ഗോവിന്ദാചാര്യർ ഇക്കാര്യം മനസ്സിലാക്കുന്നത് എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം[21].
അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും...
“ | ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ |
” |
ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്[22]
ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനഃപാഠമാക്കാൻ കഷ്ടപ്പെട്ട് ഉരുവിട്ട് കൊണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച് ശ്ലോകങ്ങൾ നിർമ്മിച്ച് ചൊല്ലി. അതാണ് ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട് എന്ത് പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കും അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന് ഉപദേശിക്കുന്ന കൃതിയാണ് അത്[23]
ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാസൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു[24].
ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് [25]. ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ (ഉമിത്തിയിൽ) പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)[26] പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.
മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു [27]. ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു [28].
ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്വിജയം എന്നാണ് അറിയപ്പെടുന്നത്.
ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണ്ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു.
പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോകർണ്ണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം. ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്.
ഗോകർണ്ണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്)
പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി. (എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.)
പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.
ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക് അധിനിവേശ കാശ്മീരിൽ)[29] സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല് ഗോപുരവാതിലുകളുണ്ടെന്നാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്.
[30]
ശങ്കരൻ പിന്നീട് കേദാർനാഥിൽ പോവുകയും തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്. [31]
മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ എന്ന ദേശത്തുകാരനായിരുന്നു വിഷ്ണുശർമ്മൻ എന്ന് വിശ്വസിക്കപ്പെടുന്നു. പത്മപാദരെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. സദാനന്ദൻ എന്നും വിഷ്ണു ശർമ എന്നും പേര് ഉള്ളതായി ചില ജീവ ചരിത്രത്തിൽ നിന്നും അറിയാം. പിതാവിന്റെ പേര് സോമൻ എന്നും കച്ചവടമായിരുന്നു തൊഴിലെന്നും പരാമർശം ഉണ്ട്. അദ്ദേഹം തെക്കേഇന്ത്യക്കാരൻ ആയിരിക്കാനും ബ്രാഹ്മണനല്ല എന്നും കരുതാൻ തക്ക തെളിവുകൾ അദ്ദേഹത്തിന്റെ പഞ്ചപാതികയിൽ ഉള്ളതായി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു. അതോടെ കച്ചവടം ഉപേക്ഷിച്ചാണ് ശങ്കരാചാര്യരുടെ ശിഷ്യനായതും. അദ്ദേഹം ചോള- ദേശത്തുകാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം. പത്മപാദനോട് ശ്രീശങ്കരൻ കാണിക്കുന്ന പ്രത്യേക താല്പര്യം മറ്റ് ശിഷ്യന്മാരിൽ അസൂയ ജനിപ്പിച്ചു. എന്നാൽ പത്മപാദനുള്ള ഭക്തി മനസ്സിലാക്കാൻ ശ്രീശങ്കരൻ പുഴയുടെ അക്കരെ നിന്ന പത്മപാദനെ വിളിച്ചു. വിളി കേട്ടതും യാതൊന്നും ആലോചിക്കാതെ വിഷ്ണുശർമ്മൻ നദിക്ക് മുകളിലൂടെ നടന്ന് വന്നു. എന്നാൽ നദിയിൽ ചവിട്ടുമ്പോഴൊക്കെ ഓരോ താമര ഉയർന്ന് വന്ന് വിഷ്ണുശർമ്മനെ താങ്ങി നിർത്തി എന്നും ഐതിഹ്യമുണ്ട്. അങ്ങനെ വിഷ്ണുശർമ്മൻ പത്മപാദരായി.[32]
ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചുകൊണ്ട് ശ്രീശങ്കരൻ കർണ്ണാടകയിലെ മൂകാംബികയിലുമെത്തി (ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു). അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി. പല യാഗങ്ങളും ചെയ്ത് പ്രസിദ്ധി നേടിയ പ്രഭാകരന് ഒരു മകൻ മാത്രമേയുള്ളു. എന്നാൽ അവൻ ആരോടും മിണ്ടുകയില്ല; എന്ത് ചോദിച്ചാലും മറുപടി പറയുകയുമില്ല. ഇങ്ങനെയുള്ള തന്റെ പതിമൂന്ന് വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നാണ് പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട് ചോദിച്ചു “നീ ആരാണ്?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട് ശ്ലോകങ്ങൾ ചൊല്ലി. വേദാന്തതത്ത്വങ്ങൾ വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ. ഈ ശരീരം എന്റെയല്ല. പരമാത്മാവാണ് എന്റെ ശരീരം എന്നാണ് അതിലെ സാരം.[33] ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു. കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട് ശങ്കരാചാര്യർ അവന് ഹസ്താമലകൻ എന്ന് നാമകരണം ചെയ്തു.[34]
ഗിരി എന്നൊരു ബ്രാഹ്മണകുമാരൻ ശ്രീശങ്കരനോടൊപ്പം ചേർന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത ബുദ്ധിഹീനനായിരുന്നു ഗിരി. എങ്കിലും ഗിരി ശ്രീശങ്കരന്റെ വലിയ ഗുരു ഭക്തനായിരുന്നു. ശങ്കരാചാര്യർ മറ്റ് ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ ഗിരി ശ്രദ്ധാപൂർവം കേൾക്കും. എന്നാൽ സംശയം ഉന്നയിക്കില്ല. മറ്റ് ശിഷ്യന്മാർ ഗിരി അറിവില്ലാത്തവനും വിഡ്ഢിയാണെന്നും കരുതി. ഒരു ദിവസം ശ്രീശങ്കരൻ പാഠം തുടങ്ങാതെ ഗിരിയെ കാത്തിരുന്നു. എന്താണ് പാഠം തുടങ്ങാത്തതെന്ന പത്മപാദന്റെ ചോദ്യത്തിന് ഗിരി വന്നിട്ട് തുടങ്ങാമെന്ന് ശ്രീശങ്കരൻ മറുപടി നൽകി. നിരക്ഷരനായ ഗിരിക്ക് ഒന്നും മനസ്സിലാവില്ലെന്ന് പത്മപാദർ പറഞ്ഞു. അപ്പോൾ ശങ്കരൻ ഗിരിയേക്കാൾ ശ്രദ്ധയുള്ള മറ്റാരും ഈ കൂട്ടത്തിലില്ല എന്ന മറുപടിയാണ് നൽകിയത്. അപ്പോൾ ഗുരുവിന്റെ വസ്ത്രങ്ങൾ അലക്കുകയായിരുന്ന ഗിരിക്ക് സകലവിദ്യകളും മനസ്സിലാക്കാനുള്ള കഴിവുണ്ടായെന്നും ഉടൻ ഗിരി ഒരു സ്തോത്രം സ്വയം നിർമ്മിച്ച് എട്ട് ശ്ലോകങ്ങൾ ചൊല്ലി. തോടകവൃത്തത്തിൽ രചിച്ച ശ്ലോകമായതിനാൽ ഗിരിക്ക് ശങ്കരാചാര്യർ തോടകൻ എന്ന പേര് നൽകി[35].
തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. [36] താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യർ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങൾ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നൽകുന്നു. [37]
ശിഷ്യൻ | മഠം | മഹാവാക്യം | വേദം | സമ്പ്രദായം |
---|---|---|---|---|
പദ്മപാദാചാര്യർ | ഗോവർദ്ധനമഠം | പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) | ഋഗ്വേദം | Bhogavala |
സുരേശ്വരാചാര്യർ | ശാരദാപീഠം | അഹം ബ്രഹ്മാസ്മി(I am Brahman) | യജുർവേദം | Bhūrivala |
ഹസ്താമലകാചാര്യർ | ദ്വാരകാപീഠം | തത്ത്വമസി (That thou art) | സാമവേദം | Kitavala |
തോടകാചാര്യർ | ജ്യോതിർമഠപീഠം | അയമാത്മാ ബ്രഹ്മ (This Atman is Brahman) | അഥർവ വേദം | Nandavala |
അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സർവ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്ത്വശാസ്ത്രമാണു്. അദ്വൈതം ആത്മാവിനേയും ബ്രഹ്മത്തേയും [38] നിർവചിക്കുന്നു. ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്ത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ.
പ്രസ്ഥാനത്രയികളായ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യൻ അദ്വൈതവേദാന്തം സിദ്ധാന്തവൽക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാര്യൻ പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിൽ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു:
“ | ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ | ” |
വിശദീകരണം: ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല.
ശാസ്ത്രം, യുക്തി, അനുഭവം, കർമ്മം എന്നിവയിൽ അധിഷ്ഠിതമാണു് അദ്വൈതാശ്രമം. [39] അനുവർത്തിക്കപ്പെടേണ്ട ഒരു ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം മുതൽ മരണം വരെയും അദ്വൈതവീക്ഷണങ്ങൾ പ്രായോഗിക ജീവിതത്തിൽ തിരിച്ചറിഞ്ഞു കൊണ്ടായിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്ത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവൻമുക്തി (ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള മുക്തി) നേടിയവർ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ വ്യക്തികൾ (മഹാത്മ എന്ന പേരിൽ പൊതുവായി ആദരിക്കപ്പെടുന്നു) ആത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിഞ്ഞവരാകുന്നു.
ശങ്കരാചാര്യരെപ്പോലുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ, പദവാക്യപ്രമാണപാരീണന്റെ, പരമതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും ; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർ കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസാഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ് - മഹാകവി ഉള്ളൂർ ശങ്കരാചാര്യരെക്കുറിച്ചു പറഞ്ഞത്
കേരള സാഹിത്യ ചരിത്രം
കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേർതിരിച്ചു കാണുവാൻ കഴിയുകയില്ല. എന്നാൽ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യൻ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണു്. കാലം, ദേശം എന്ന പരിധികൾക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളിൽ പ്രകടമാകുകയാണു് (മായ). ഈ യാഥാർഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോൾ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാൽ കണ്ണു തുറന്നുവച്ചാൽ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാൻ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. ഈ ആത്മാവു തന്നെയാണു ബ്രഹ്മമെന്നു് അദ്വൈതികൾ പറയുന്നു (അയം ആത്മാ ബ്രഹ്മ). അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന വചനത്തിലൂടെ വേദാന്തികൾ അദ്വൈതാശ്രമത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ശങ്കരനെ മഹായാനബൗദ്ധ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നു വാദമുണ്ട്. ഈ ദർശനത്തിലെ വിജ്ഞാനവാദികൾ പറയുന്ന പരികൽപ്പിത, പരതന്ത്ര, പരിനിഷ്പന്നങ്ങളായ സത്യത്തിന്റെ തലങ്ങളെ ശങ്കരൻ പ്രാതിഭാസികം, വ്യാവഹാരികം, പാരമാർത്ഥികം എന്നു വിളിക്കുന്നു. അതുകൊണ്ടാവാം 'സാംഖ്യപ്രവചനഭാഷ്യം' ശങ്കരനെ പ്രച്ഛന്ന ബൗദ്ധൻ എന്നു വിളിക്കുന്നത്.
ശങ്കരാചാര്യരുടെ കാലഘട്ടത്തിൽ ഹിന്ദു ദൈവ വിശ്വാസങ്ങൾക്കു ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടേയും പ്രചാരത്താൽ കോട്ടം തട്ടിയിരുന്നു. ഹൈന്ദവ ദൈവ വിശ്വാസങ്ങൾ പരസ്പരം കലഹിക്കുന്ന വിശ്വാസങ്ങളും മഠങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. മീമാംസ, സാംഖ്യ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു പക്ഷമാകട്ടെ നിരീശ്വരവാദികളുമായിരുന്നു.
ഭാരതത്തിലുടനീളം നടത്തിയ യാത്രകളിൽ ശങ്കരൻ പല തർക്കങ്ങളും സംവാദങ്ങളും നടത്തുകയും വേദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വേദങ്ങൾക്കും ഉപനിഷത്തുകൾക്കും വ്യാഖ്യാനങ്ങൾ എഴുതുന്നതിനു പുറമേ തന്റെ ഭാരതയാത്രയിലുടനീളം ശങ്കരൻ, സാംഖ്യ, പൂർവ്വമീമാംസകരോടും, ബുദ്ധഭിക്ഷുക്കളോടും തർക്കത്തിൽ ഏർപ്പെടുകയും, തർക്കത്തിൽ തോല്പിച്ചു അവരെ തന്റെ ശിഷ്യരാക്കുകയും ചെയ്തിരുന്നു. ശങ്കരൻ പരസ്പരം ചേരാതെ വേർതിരിഞ്ഞു നിന്നിരുന്ന ദൈവവിശ്വാസങ്ങളെ ക്രോഡീകരിച്ചു ഷണ്മതാരാധന നടപ്പിലാക്കി. വേദങ്ങളെ വ്യാഖാനിച്ചുകൊണ്ടു അദ്ദേഹം എഴുതിയ കൃതികൾ വേദോപനിഷത്തുകൾക്കു നഷ്ടപ്പെട്ട പ്രൌഢി വീണ്ടെടുക്കുന്നവയായിരുന്നു.
കേവലം മുപ്പത്തി രണ്ടു കൊല്ലത്തെ ജീവിതത്തിനിടയ്ക്കു ശങ്കരൻ വേദങ്ങളെ അവയുടെ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ഭാരതത്തിന്റെ നാലു കോണുകളിലായി മഠങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സ്മാർത്ത സമ്പ്രദായത്തിലെ ദൈവാരാധനയും, ദശനാമി സമ്പ്രദായത്തിലെ സന്ന്യാസമഠങ്ങളും ഷണ്മതാരാധനയും ശങ്കരൻ ചിട്ടപ്പെടുത്തിയവയാണു്. [40]
ശങ്കരാചാര്യർ, മധ്വാചാര്യർ, രാമാനുജാചാര്യർ എന്നിവരിലൂടെയാണു ഹൈന്ദവ ശാസ്ത്രത്തിന്റെ നവോത്ഥാനമുണ്ടായതു്. വേദ പ്രമാണത്തെ അംഗീകരിക്കുന്ന തത്ത്വശാസ്ത്ര വിഭാഗങ്ങളായ ന്യായ, സാംഖ്യ, വൈശേഷിക,യോഗ, പൂർവ്വമീമാംസാ മുതലായ ദർശനങ്ങളുടെ അപൂർണതയെ വിമർശിച്ചുകൊണ്ടും വേദാന്തദർശനങ്ങളെ വ്യാഖ്യാനിച്ചുമാണു് ഈ മൂവരും എഴുതിയതും ചിന്തിച്ചിരുന്നതും.
അദ്വൈതവേദാന്തത്തിന്റെ ചിന്തകൾ ഉപനിഷത്തുകളിൽ കാണപ്പെടുന്നതു പോലെ വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. വേദങ്ങളിൽ നിന്നും മറ്റ് ഹൈന്ദവ കൃതികളിൽ നിന്നും ഉദ്ധരണികൾ എടുത്തു അദ്ദേഹം തന്റെ വാദങ്ങൾ രൂപപ്പെടുത്തി. ശിഷ്യന്റെ സ്വാനുഭവത്തിനു അദ്ദേഹം വളരെ പ്രാധാന്യം നൽകി. തർക്കശാസ്ത്രത്തിലൂന്നിയുള്ളതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. അദ്ദേഹം തന്റെ വാദങ്ങൾ കൂടുതലും സാംഖ്യ, ബുദ്ധ, ജൈന, വൈശേഷികരോടും വേദങ്ങളെ അംഗീകരിക്കാത്ത മറ്റ് ഹൈന്ദവ ത്വത്വചിന്തയ്ക്കും എതിരായാണ് നിരത്തുന്നത്.
അദ്ദേഹത്തിന്റെ കൃതികളെ ഭാഷ്യം (വ്യാഖ്യാനം), പ്രകരണ ഗ്രന്ഥം (തത്ത്വചിന്ത), സ്തോത്രം (ഭക്തി ഗീതങ്ങൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പെടുത്തുന്നു. അദ്വൈതചിന്തയുടെ പശ്ചാത്തലത്തിൽ വേദങ്ങളെ വ്യാഖ്യാനിക്കുക ആണ് ഭാഷ്യ (വ്യാഖ്യാന) കൃതികളിലൂടെ അദ്ദേഹം ചെയ്തത്. ഗുരുവിന്റെ ഉപദേശം ശിഷ്യനു മനസ്സിലാകുന്നതിനു ഉപയോഗിച്ച വിവിധ ഉപായങ്ങൾ ആണ് തത്ത്വചിന്താപരമായ കൃതികളിൽ. ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗീതങ്ങൾ ആണ് സ്തോത്രകൃതികളിൽ. അദ്ദേഹത്തിന്റേതായി കരുതുന്ന കൃതികളിൽ വിവേകചൂഡാമണിയുടേയും ചില ഭാഷ്യകൃതികളുടേയും രചയിതാവിനെ പറ്റി തർക്കങ്ങൾ ഉണ്ട്.
ശങ്കരാചാര്യർ പത്ത് പ്രധാന ഉപനിഷത്തുകൾക്കും, ബ്രഹ്മസൂത്രങ്ങൾക്കും, ഭഗവദ്ഗീതയ്ക്കും വ്യാഖ്യാനങ്ങൾ എഴുതി. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ താഴെ പറയുന്നവ ആണ്.
ബൃഹദാരണ്യകോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, മണ്ഡൂകോപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതി. വിവേകചൂഡാമണി എന്ന പുസ്തകത്തിൽ അദ്ദേഹം വേദജ്ഞാനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ആത്മബോധം എന്ന കൃതിയിൽ അദ്ദേഹം മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. വ്യാസൻ പതഞ്ജലിയുടെ യോഗസൂത്രത്തിന് എഴുതിയ വ്യാഖ്യാനത്തിന് ശങ്കരൻ പുനർവ്യാഖ്യാനം എഴുതി. [41] [42] [43]
ബ്രഹ്മസൂത്രത്തിനു എഴുതിയ വ്യാഖ്യാനത്തിൽ അദ്ദേഹം പൂർവ ജന്മത്തിൽ ബ്രഹ്മത്തെ കുറിച്ച് പരിജ്ഞാനം പ്രാപിച്ച ശേഷം ജനിച്ചവരാണെന്ന് ധർമ്മവ്യാധനും, വിദുരരും മറ്റുമെന്ന് സൂചിപ്പിക്കുന്നു. അവരുടെ ഈ ജന്മത്തിലും അതിൽ നിന്നുള്ള ഫലങ്ങൾ പ്രവർത്തിക്കുന്നത് തടയാനാവില്ല എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളെ കുറിച്ചുള്ള ജ്ഞാനം പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുന്നതിലൂടെ ലഭിയ്ക്കും എന്ന് അദ്ദേഹം പറയുന്നു. തൈത്തരീയ ഉപനിഷത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
“ | സർവേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം | ” |
എല്ലാവർക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ.
ഉപദേശസഹസ്രി ശങ്കരാചാര്യരുട മറ്റൊരു പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നു.[44] എഴുപത്തി ആറോളം കൃതികൾ ശങ്കരാചാര്യർ എഴുതിയതായി കരുതപ്പെടുന്നു. മുപ്പത്തി ഒമ്പതോളം കൃതികൾ ശങ്കരാചാര്യർ തന്നെ എഴുതിയതാണെന്ന് ആധുനിക പണ്ഡിതന്മാരായ ബെൽവാൽക്കർ, ഉപാധ്യായ എന്നിവർ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചിരിക്കുന്നു.[45]. ഹൈന്ദവ ദൈവങ്ങളായ കൃഷ്ണനേയും, ശിവനേയും സ്തുതിച്ചുകൊണ്ട് ശങ്കരാചാര്യർ രചിച്ച സ്തോത്രങ്ങൾ, ഒരു ഹൈന്ദവ കൃതി എന്നതിലുപരി മികച്ച അദ്വൈത സൃഷ്ടികളായി കരുതിപ്പോരുന്നു.[46]
രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട, ബ്രഹ്മസൂത്രത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വ്യാഖ്യാനം വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണ്, എന്നാൽ ദ്രാവിഡ, ഭർതൃപ്രപഞ്ച തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ഇതു വരെ കണ്ടെടുത്തിട്ടില്ല, അവ നഷ്ടപ്പെട്ടുപോയിരിക്കാനും സാധ്യതയുണ്ട്.[47]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.