From Wikipedia, the free encyclopedia
രജനീഷ് ചന്ദ്രമോഹൻ ജെയിൻ(रजनीश चन्द्र मोहन जैन) (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.
ഓഷോ | |
ജനനപ്പേര് | “രജനീഷ്” ചന്ദ്രമോഹൻ ജയിൻ |
ജനനം | 11 ഡിസംബർ 1931 കുച്വാഡ, മധ്യപ്രദേശ്, ഇൻഡ്യ |
മരണം | 19 ജനുവരി 1990 പൂണെ, ഇൻഡ്യ |
പൗരത്വം | Indian |
പ്രസ്ഥാനം | ജീവൻ ജാഗ്രുതി ആന്ദോളൻ (Jivan Jagruti Andolan), ഓഷോ കമ്മ്യൂൺ, നിയോ സന്ന്യാസ് ഇന്റ്ര്നാഷണൽ, ഓറഞ്ച് പീപ്പിൾ, രജനീഷ് ഫൌണ്ടേഷൻ ഇന്റർനാഷണൽ, രജനീഷ് ഫ്രണ്ട്സ് ഇന്റർനാഷണൽ. |
പ്രശസ്ത സൃഷ്ടികൾ | ഫ്രം സെക്സ് റ്റു സൂപ്പർകോൺഷ്യസ്നസ്സ്,
മൈ വേ, ദി വേ ഓഫ് ദി വൈറ്റ്, ദി ബുക്ക് ഒഫ് സീക്രട്സ് |
രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന[1][2] ചന്ദ്ര മോഹൻ ജയിൻ ഡിസംബർ 11 1931 ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്വാഡ ഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. ഏഴാം വയസ്സിൽ അപമൃത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ.[3] ജാതകത്തിൽ വിശ്വസിക്കുന്ന തരൺപന്തി ജയിനുകളായിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ് വളർത്തിയത്.
എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.[4] ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ് ഒരു അനുഗൃഹീത വിദ്യാർത്ഥിയും യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച പ്രസംഗകനുമായിരുന്നു.[5] വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്ത[6] രജനീഷിന് തന്റെ പിതാമഹന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു.
തരൻപന്തി ജയിൻ സമുദായം 1939 മുതൽ ജബൽപ്പൂരിൽ നടത്തിയിരുന്ന സർവ്വ മത സമ്മേളനത്തിൽ 1951 ൽ പൊതു വേദിയിൽ ആദ്യമായി പ്രസംഗിച്ചു. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക് ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ 1968 നു ശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി..[7]
21 മാർച്ച് 1953 ൽ തനിക്ക് ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ് പറയുന്നു[8]
...ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു... ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി...ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു... ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക് ആസ്വദിക്കുവാൻ സാധിച്ചു...ആ പൂന്തോട്ടം ആകെ സജീവമായതു പോലെ...ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു...ഞാൻ ചുറ്റും നോക്കി...ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി... ആ മരച്ചുവട്ടിലേക്ക് ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു..അത് ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല...ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി... ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി... [9]
സാഗർ സർവ്വകലാശാലയ്ക്കു [10] കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955 തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക് റായ്പ്പൂർ സംസ്കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ് എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമർശിച്ച് പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി.
1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക് തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു.[11] 1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത് അവരിൽ രോഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത് ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു.[12] 1969ൽ ഓഷോയുടെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന് രൂപം നൽകുകയും മുംബൈ യിൽ ഒരു വാടക കെട്ടിടത്തിൽ അദ്ദേഹം താമസമാവുകയും ചെയ്തു.
1970 സെപ്റ്റംബർ 26 ന് തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച് ആദ്യമായി ഒരു ശിഷ്യന് സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ് ധരിക്കേണ്ടിയിരുന്നത് പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല..
1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ് എന്ന നാമത്തിലാണ് അറിഞ്ഞിരുന്നത്. സന്ദർശകരുടെ ഒഴുക്ക് വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക് അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ് ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട് വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം.[13] ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും" വികസിച്ചുകൊണ്ടിരുന്നു.[14][15] 1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദു മൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു.[16] 1974 മുതൽ 1981 വരെ ഓഷോ പൂണെ ആശ്രമത്തിൽ തുടർന്നു.
1981 ഏപ്രിൽ 10ന് പതിനഞ്ച് വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നരവർഷം നീണ്ട മൗനവ്രതത്തിൽ കടന്നു.[17] ഇതിനിടയിൽ നികുതി വെട്ടിപ്പ് മുതലായ കുറ്റങ്ങൾക്ക് ഇൻഡ്യൻ അധികാരികൾ കുറ്റം ചുമത്തുകയും അറസ്റ്റിനു മുൻപ് ഓഷോ ചികിത്സയ്ക്ക് എന്ന വ്യാജേന ഇന്ത്യ വിടുകയും ചെയ്തു [18] ഇതേ സമയത്ത് പ്രമേഹം, ശ്വാസം മുട്ടൽ, നടുവേദന തുടങ്ങിയ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.[അവലംബം ആവശ്യമാണ്]
ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ [19] രജനീഷ്പുരത്ത് കഴിഞ്ഞ ഓഷോയ്ക് 90 റോൾസ് റോയ്സ് വാഹനങ്ങളും[20] വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.
1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.
ഓറിഗൺ സംസ്ഥാനമായും രജനീഷ്പുരത്തിന്റെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും ,[21] (സർക്കാർ അധികാരികൾക്കു നേരെയുള്ള വധ ശ്രമം, സംഭാഷണം ചോർത്തുന്ന നടപടികൾ, ഓഷോയുടെ ഡോക്ടർക്കു നേരെയുണ്ടായ വധ ശ്രമം, സാൽമണല്ല ജീവാണുവിനെ ഉപയോഗിച്ച് സാധാരണക്കാർക്കു നേരെ നടത്തിയ ജൈവ തീവ്രവാദം)[22] രജനീഷ്പുരത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. കുറ്റക്കാരായിരുന്ന സന്ന്യാസികൾ യൂറോപ്പിലേക്ക് രക്ഷപെട്ടു. (മാ ആനന്ദ് ഷീല എന്ന സന്ന്യാസിനി ഇതിന്റെ പേരിൽ പിന്നീട് പിടിയിലായി)
ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത് കരോളീനയിൽ വച്ച് അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ് ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട് ദിവസത്തെ തടവിനു ശേഷം മോചിതനായി.[23]. ഓഷോ പിന്നീട് ലോകമാകെ സഞ്ചരിച്ച് തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു.
1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര് സ്വീകരിച്ചു.1990 ജനുവരി 19 ന് ഓഷോ അന്തരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത് അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത് താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.[24] ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക് ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."
പൂണെ യിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവർഷം 200000 ആളുകൾ സന്ദർശിക്കുന്നു [25] [26]
ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.[27][28]
ഓഷോയുടെ വാചകങ്ങൾ സ്ഥിരമായി ടൈംസ് ഒഫ് ഇൻഡ്യയിൽ വരുന്നുണ്ട്. ഇൻഡ്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്"[29], കഥാകൃത്ത് ഖുശ്വന്ത് സിങ്[29], അഭിനേതാക്കളായ വിനോദ് ഖന്ന.[30], മോഹൻലാൽ[അവലംബം ആവശ്യമാണ്] തുടങ്ങിയ പ്രശസ്തർ ഓഷോ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടന്ന് പറഞ്ഞിട്ടുണ്ട്.
വിവാദങ്ങൾ ഓഷോയെ വിടാതെ പിന്തുടർന്നു.[31]. ലൈംഗികതയെയും വികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികൾക്ക് കാരണമായി,[32] . ഇത് ഇൻഡ്യയിലെയും അമേരിക്കയിലേയും ജനങ്ങളിൽ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ ,[33] ഓഷോയ്ക്ക് "യോനികളുടെ അധിപൻ" എന്ന ഒരു പദവി നൽകുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു.
ആഡംബര പ്രിയനായിരുന്ന ഓഷോ[19] , ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല .[34] എന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു",[35] .
തന്റെ പ്രഭാഷണങ്ങളിൽ ഓഷോ, കുടുംബം, രാഷ്ട്രം, മതം തുടങ്ങിയ സമൂഹാധിഷ്ഠിത നിലപാടുകളെ ശക്തമായി വിമർശിക്കുകയും, രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും ,[36] തുല്യമായി അവഹേളിക്കുകയും ചെയ്തിരുന്നു - അവർ തിരിച്ചും. ദന്ത ചികിത്സയ്ക്കിടെ വേദന സംഹാരിയായുപയോഗിച്ചിരുന്ന നൈട്രസ് ഓക്സൈഡ് വാതകത്തിന്റെ സ്വാധീനത്തിൽ ഓഷോ.[37] മൂന്ന് കൃതികൾ പറഞ്ഞെഴുതിച്ചിട്ടുണ്ട്(ഗ്ലിംപ്സസ് ഒഫ് എ ഗോൾഡൻ ചൈൽഡ്ഹുഡ്, നോട്സ് ഒഫ് എ മാഡ്മാൻ, ബുക്സ് ഐ ഹാവ് ലവ്ഡ്) ഓഷോനൈട്രസ് ഓക്സൈഡിന് അടിമയായിരുന്നു എന്നും ആരോപിച്ചിരുന്നു.
ഓഷോ വചനങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.