കൊടുങ്ങല്ലൂർ ഭരണി
From Wikipedia, the free encyclopedia
കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. കുംഭ മാസത്തിലെ ഭരണി നാൾ മുതൽ മീന മാസത്തിലെ ഭരണി നാൾ വരെയാണ് ഇത് നടക്കുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ ഏഴ് ദിവസങ്ങളിൽ ആണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.
ഭരണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരണി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാദേശത്തു നിന്നും ഭക്തർ സംഘം ചേർന്ന് വന്നു ചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും, ദേശ ക്ഷേത്രങ്ങളിലും, വീടിന്റെ മച്ചകത്തും, പൂജാമുറിയിലും മറ്റും കൊടുങ്ങല്ലൂർ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ഇവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി മണികെട്ടിയ വടിയോ, ഭഗവതിയുടെ വാളും ചിലമ്പോ എടുത്തു കൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്.
ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നുഇത് . ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബൗദ്ധരെ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും; ശാക്തേയ ആചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപാട്ട് പാടിയിരുന്നതെന്നും രണ്ടഭിപ്രായമുണ്ട്. എന്നിരുന്നാലും രതിയും ഊർവ്വരതയും ദൈവികമായികണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണിയെന്നു കണക്കാക്കപ്പെടുന്നു. ദ്രാവിഡരായിരുന്നു അമ്മ ദൈവത്തെ ആദ്യമായി ആരാധിച്ചിരുന്നത്. ഊർവരത, മണ്ണിന്റെ ഫലയൂയിഷ്ടത, കാർഷിക സമൃദ്ധി, യുദ്ധ വിജയം, പ്രകൃതി തുടങ്ങിയവ മാതൃദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.
ആദ്യകാലത്തു ദ്രാവിഡജനത തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുടെ പങ്ക് സമർപ്പിച്ചുകൊണ്ട് ജീവിത പ്രാരാബ്ധങ്ങൾ രോഷത്തോടെ പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഈ ഉത്സവം എന്നും; നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിൽ സംഹാരരുദ്രയായി മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും വിശ്വസിക്കപ്പെടുന്നു. ഭഗവതിയുടെ സ്തുതിയായ തോറ്റം പാട്ടിൽ വടക്കുംകൊല്ലത്തെ കണ്ണകിക്ക് പകരം കന്യാവു കാളി രൂപം പൂണ്ട് പാണ്ട്യ രാജാവിനെ വധിക്കുന്നതായി കാണാം.
ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കൻ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. തെക്കേ ഇന്ത്യയിലെ ശക്തി ഉപാസകരും, ഭഗവതി ഭക്തരും ഇതിൽ പങ്കെടുക്കുന്നു. കൊടുങ്ങല്ലൂർക്കാരായ ദ്രാവിഡരും ഇതിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികൾ, പുലയർ, അരയർ, വള്ളോൻ, വേലൻ, വിശ്വകർമജർ എന്നിങ്ങനെ പല സമുദായങ്ങൾക്ക് ഭരണിയിൽ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാളിൽ മലബാറിലെ തച്ചോളി വീട്ടുകാരുടെ "കോഴിക്കല്ല് മൂടൽ" ചടങ്ങാണ് പ്രധാനം. കോഴിക്കല്ലിൽ ചുവന്ന പട്ടു വിരിച്ചു പൂവൻകോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. അതോടെ കാളിയും ദാരികനും തമ്മിൽ യുദ്ധം തുടങ്ങുന്നു എന്നാണ് വിശ്വാസം. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രം പകൽ സമയത്ത് മുഴുവൻ തുറന്നു കിടക്കുന്നു. അതിനാൽ ദർശനം നടത്താൻ സൗകര്യമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർ കൂട്ടമായി എത്തുന്നു. തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവകാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. ആറാമത്തെ ദിവസം രേവതി നാളിൽ കളമെഴുത്തു പാട്ടും വിളക്കും ആണ് ചടങ്ങുകൾ. രേവതി ദിവസം ഭദ്രകാളി ദാരികനെ വധിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. രേവതി സന്ധ്യക്ക് കാളി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് "രേവതി വിളക്ക്" തെളിയുന്നു. ആയിരക്കണക്കിന് ഭക്തർ ആണ് രേവതി ദിവസം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. പിറ്റേന്ന് ഏഴാം ദിവസം അശ്വതി നാളിൽ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കൊടുങ്ങല്ലൂർ തമ്പുരാന്റെ നേതൃത്വത്തിൽ വടക്കേനട അടച്ചുപൂട്ടി രഹസ്യപൂജയായ "തൃച്ചന്ദനചാർത്ത്" നടത്തുന്നു. ഈ സമയത്ത് കോമര കൂട്ടങ്ങളും ഭക്തരും പുറത്ത് ഭഗവതി സ്തുതികൾ പാടി നൃത്തം ചെയ്യുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു. പൂജ പൂർത്തിയാക്കി കോയ്മ പട്ടുകുട ഉയർത്തുന്നതോടെ "കാവ് തീണ്ടൽ" ആരംഭിക്കുന്നു. ഏകദേശം 4 മണി കഴിഞ്ഞാവും ഈ ചടങ്ങ് നടക്കുക. ഈ സമയത്ത് മനോഹരമായി ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും പൂമാലയും ചിലപ്പോൾ നാരങ്ങാമാലയും ധരിച്ച കോമരക്കൂട്ടങ്ങളും ഭക്തരും മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളിൽ ആഞ്ഞടിച്ചു മൂന്ന് തവണ പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു. 'തനാരോ താന്നാരോ' 'അമ്മേ നാരായണ' ചേർന്ന ഭഗവതി സ്തുതികൾ മുഴങ്ങി കേൾക്കുന്നു.
കോഴിക്കല്ല് മൂടുന്ന ദിവസമായ തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവകാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. ചെമ്പട്ട് കൊണ്ട് കോഴിക്കല്ലു മൂടൽ, കോഴിയെ നടയ്ക്ക് വക്കുക, വാളും ചിലമ്പും സമർപ്പണം, രോഗ ശാന്തിക്കായി മഞ്ഞളും കുരുമുളകും അഭിഷേകം, ശ്വാസകോശരോഗങ്ങൾ അകലുവാൻ തവിട്ടുമുത്തിക്ക് (ചാമുണ്ഡി) തവിട് അഭിഷേകം, ഇഷ്ടവിവാഹത്തിനും ദീർഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. കാവുതീണ്ടലിനെ തുടർന്നുള്ള ഏഴുനാൾ ക്ഷേത്രനട അടച്ചിടുന്നു. ഈ ദിവസങ്ങളിൽ പള്ളിമാടത്തിൽ ആവാഹിച്ചിരുത്തുന്ന ഭഗവതിക്ക് മുൻപിൽ ഭക്തർക്ക് വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്.
ശാക്തേയ കൗളമാർഗ്ഗത്തിൽ അധിഷ്ഠിതമായ ശാക്തേയ ദ്രാവിഡ ആചാരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.