ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ചലച്ചിത്രം, ടെലിവിഷൻ, നാടകം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഷെഫാലി ഷാ (ജനനം: 22 മെയ് 1973).[1][2][3][4] പ്രധാനമായും സ്വതന്ത്ര ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഷെഫാലി മികച്ച അഭിനയത്തിന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ സത്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഷെഫാലി 1999-ൽ ദരിയ ഛോരു (1999) എന്ന ഗുജറാത്തി ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനു ശേഷം അവർ സിനിമ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ഷെഫാലി ഷാ | |
---|---|
ജനനം | ഷെഫാലി ഷെട്ടി 22 മേയ് 1973 മുംബൈ, മഹാരാഷ്ട്ര |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1993–തുടരുന്നു |
ജീവിതപങ്കാളി(കൾ) | ഹർഷ് ഛായ
(m. 1994; div. 2000)വിപുൽ അമൃത്ലാൽ ഷാ (m. 2000) |
കുട്ടികൾ | 2 |
1973 മെയ് 22 ന് മുംബൈയിലാണ് ഷെഫാലി ഷെട്ടി ജനിച്ചത്.[1] റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ബാങ്കറായ മംഗളൂരു സ്വദേശി സുധാകർ ഷെട്ടിയുടെയും ഗുജറാത്ത് സ്വദേശി ശോഭയുടെയും ഏക മകളായ ഷെഫാലിക്ക് തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.[5][6] മുംബൈയിലെ സാന്താക്രൂസിൽ ആർബിഐ ക്വാർട്ടേഴ്സിൽ ആണ് ഷെഫാലിയുടെ കുടുംബം താമസിച്ചിരുന്നത്. അവിടെയുള്ള ആര്യ വിദ്യാ മന്ദിർ സ്കൂളിൽ ആണ് അവർ പഠിച്ചിരുന്നത്.[7][8]
കുട്ടിക്കാലത്ത് പാട്ടും നൃത്തവും ഉൾപ്പെടെയുള്ള കലകളോട് അഭിരുചി പ്രകടിപ്പിച്ചിരുന്ന ഷെഫാലി ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്.[9][10] എന്നാൽ അക്കാലത്ത് അവർ അഭിനയത്തിൽ പ്രത്യേക താൽപ്പര്യം കാണിച്ചിരുന്നില്ല. 10 വയസ്സുള്ളപ്പോൾ ഗുജറാത്തി നാടകവേദിയിലൂടെയാണ് അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ഷെഫാലിയുടെ സ്കൂൾ ടീച്ചറുടെ നാടകകൃത്തായ ഭർത്താവ് അവരുടെ അമ്മയോട്, ദി ഒമെൻ (1976) എന്ന പ്രശസ്തമായ ചലച്ചിത്രത്തിലെ ഡാമിയൻ തോണിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിക്കാൻ മകളെ അനുവദിക്കുമോ എന്ന് ചോദിച്ചു.[7][8] അമ്മയുടെ സമ്മതത്തോടെ ഷെഫാലി ആ വേഷം ചെയ്തു. എന്നാൽ ഇതിനു ശേഷം കുറേ വർഷങ്ങൾ അവർ അഭിനയിച്ചതേ ഇല്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, അവൾ വിലെ പാർലെയിലെ മിഠിബായ് കോളേജിൽ സയൻസ് പഠിക്കാൻ ചേർന്നു. പക്ഷേ തന്റെ വിദ്യാർത്ഥി ജീവിതത്തിൽ കൂടുതൽ സമയവും അവർ ചിലവഴിച്ചത് നാടകരംഗത്തെ പ്രവർത്തനങ്ങളിൽ ആയിരുന്നു.
1990-കളുടെ തുടക്കത്തിൽ ഗുജറാത്തി ഭാഷയിൽ ഇന്റർ-കോളീജിയറ്റ് നാടകങ്ങളിൽ പ്രവർത്തിച്ചതോടെയാണ് ഷെഫാലിയുടെ അഭിനയ ജീവിതം ആരംഭിച്ചത്.[11] ഗുജറാത്തി നാടകവേദിയിലെ താരങ്ങളിൽ ഒരാളാകാനുള്ള കഴിവ് ഷെഫാലി ഷാ തെളിയിച്ചതായി 1995-ൽ റാസ മാഗസിൻ റിപ്പോർട്ട് ചെയ്തു. ഷെഫാലിയുടെ ഒരു നാടകത്തിലെ അഭിനയം, കാമ്പസ് (1993) എന്ന ടിവി സീരിയലിലെ ഒരു ടീം അംഗത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ആ പരമ്പരയിലെ ഒരു കഥാപാത്രത്തിനായി ഓഡിഷനിൽ പങ്കെടുക്കുവാൻ അദ്ദേഹം ഷെഫാലിയെ പ്രേരിപ്പിക്കുകയും ചെയ്തു.[12] ഒരു സ്ക്രീൻ ടെസ്റ്റിനെ തുടർന്ന് അവർക്ക് ആ വേഷം ലഭിച്ചു. ഇതിനെത്തുടർന്ന്, ജനപ്രിയ സീ ടിവി ഷോകളായ താര, ബനേഗി അപ്നി ബാത് (രണ്ടും 1993-1997), അതുപോലെ ദൂരദർശനിലെ നയാ നുക്കാദ് (1993-1994), സീ ടിവിയിലെ ദരാർ (1994-1995) എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അവർ അഭിനയിച്ചു.[5][9][13]
1995-ൽ രാം ഗോപാൽ വർമ്മയുടെ രംഗീല എന്ന ചിത്രത്തിലെ ഒരു ഹ്രസ്വ വേഷത്തിലൂടെയാണ് ഷെഫാലി ആദ്യമായി ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ഷൂട്ടിങ്ങ് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ റോൾ തന്നോട് പറഞ്ഞിരുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കി. താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയതിനാൽ അവർ ആ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി.[14] അതിനുശേഷം ചലചിത്രങ്ങളിൽ പ്രവർത്തിക്കാൻ ഷെഫാലി വിമുഖത കാണിച്ചു. കൂടാതെ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട വേഷങ്ങൾ കൂടുതലും അപ്രധാന കഥാപാത്രങ്ങളായിരുന്നു. ബാലാജി ടെലിഫിലിംസിന്റെ മാനോ യാ ന മാനോ (1995–1999), ദൂരദർശന്റെ ആരോഹൺ (1996–1997), സീ ഹോക്സ് (1997–1998) എന്നിവയുൾപ്പെടെയുള്ള ടിവി പരമ്പരകളിൽ അവർ തുടർന്നും അഭിനയിച്ചു.[15]
1997-ൽ സീ ടിവിയിൽ ഹസ്രതേ (1996-1999) എന്ന പരമ്പരയിൽ ഷെഫാലി ആദ്യമായി മുഖ്യവേഷം ചെയ്തു. വിവാഹിതനായ ഒരു പുരുഷനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട വിവാഹിതയായ സാവി എന്ന കഥാപാത്രമായാണ് അവർ അഭിനയിച്ചത്. ജയവന്ത് ദാൽവിയുടെ മറാഠി നോവലായ അദന്തരിയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പരമ്പര ഏറെ പ്രേക്ഷകപ്രീതി നേടി. വിവാഹം എന്ന സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചുള്ള വേറിട്ട വ്യാഖ്യാനത്തിലൂടെയും ഹസ്രതേ ശ്രദ്ധ നേടി.[16][17] ഈ പരമ്പരയുടെ വിജയത്തിന് മുഖ്യകാരണം ഷെഫാലിയുടെ മികച്ച അഭിനയം തന്നെയാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.[15] [18][19][20]
1998-ൽ, മുംബൈ അധോലോകത്തെ ചുറ്റിപ്പറ്റിയുള്ള രാം ഗോപാൽ വർമ്മയുടെ സത്യ എന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച ബിക്കു മാത്രേ എന്ന കഥാപാത്രത്തിന്റെ ഭാര്യ, പ്യാരി മാത്രേ ആയി ഷെഫാലി അഭിനയിച്ചു.[21] വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രത്തിലെ ഷെഫാലി ഷായുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. സത്യയിലെ പ്രകടനത്തിന് അവർ മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡ് നേടി. 44-ാമത് ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് നേടുകയും ചെയ്തു.[14][22][23]
1999-ൽ, വിപുൽ ഷാ നിർമ്മിച്ച ദരിയ ഛോരു എന്ന ഗുജറാത്തി സിനിമയിൽ അവർ നായികയായി അഭിനയിച്ചു. സൗരാഷ്ട്ര തീരം പശ്ചാത്തലമായി ഒരു പാവപ്പെട്ട മനുഷ്യനും (ജംനാദാസ് മജീതിയ) ഒരു ധനികയായ സ്ത്രീയും (ഷെഫാലി ഷാ) തമ്മിലുള്ള പ്രണയകഥ പറഞ്ഞ ഈ ചിത്രം, ഗുജറാത്ത് സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് അവർ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.[24] 2001-ൽ മീരാ നായരുടെ അന്താരാഷ്ട്ര സംരംഭമായ മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ അവർ അഭിനയിച്ചു. ഇതിലെ ഷെഫാലിയുടെ പ്രകടനത്തെ വിദേശനിരൂപകരും വാഴ്ത്തുകയുണ്ടായി.[25][26][27][28] 2005-ൽ അപർണ സെന്നിന്റെ ഇംഗ്ലീഷ് ചിത്രമായ 15 പാർക്ക് അവന്യൂവിൽ ഒരു പ്രമുഖവേഷം ചെയ്തു. 2007-ൽ, ഫിറോസ് അബ്ബാസ് ഖാന്റെ ഗാന്ധി, മൈ ഫാദർ എന്ന ജീവചരിത്ര സിനിമയിൽ കസ്തൂർബാ ഗാന്ധിയായി അഭിനയിച്ചു.[29][30][31][32] ഈ ചിത്രത്തിന് ടോക്കിയോ ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരവും 2008-ലെ സീ സിനി അവാർഡിൽ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡും അവർക്ക് ലഭിച്ചു.[33][34] ഇതേ വർഷം തന്നെ ഋതുപർണോ ഘോഷിന്റെ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി ലാസ്റ്റ് ലിയർ എന്ന ചിത്രത്തിലും അഭിനയിച്ചു. ദി ലാസ്റ്റ് ലിയറിലെ അഭിനയത്തിന് ഷെഫാലിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു.[35]
2018-ൽ നെറ്റ്ഫ്ളിക്സ് അവതരിപ്പിച്ച വൺസ് എഗെയ്ൻ എന്ന ഇന്തോ-ജർമ്മൻ പ്രണയചിത്രത്തിൽ പ്രായമായ ഒരു സിനിമാതാരവുമായി പ്രണയത്തിലാകുന്ന വിധവയായ മധ്യവയസ്കയായി അവർ അഭിനയിച്ചു.[36]
നെറ്റ്ഫ്ലിക്സുമായുള്ള ഷെഫാലിയുടെ രണ്ടാമത്തെ കൂട്ടുകട്ടിൽ നടന്നത് 2019 ലെ മിനിസീരീസായ ഡൽഹി ക്രൈം ആണ്. ഇന്ത്യൻ വംശജനായ പ്രശസ്ത കനേഡിയൻ സംവിധായകൻ റിച്ചി മേത്ത എഴുതി സംവിധാനം ചെയ്ത[37][38] ഈ സീരീസ് 2012-ലെ നിർഭയ കേസ് അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഡൽഹിയിലെ ക്രൂരമായ കൂട്ടബലാത്സംഗം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സൗത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) വർത്തിക ചതുർവേദി എന്ന വേഷമാണ് അവർ ചെയ്തത്. മുൻ ഡൽഹി ഡിസിപി ഛായ ശർമയുടെ മാതൃകയിലാണ് ഈ കഥാപാത്രം രൂപപ്പെടുത്തിയത്.[39] ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഇന്റർനാഷണൽ എമ്മി അവാർഡ് നാമനിർദ്ദേശം ഷെഫാലിക്ക് ലഭിച്ചു.[40][41] തന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായി ഷെഫാലി ഈ വേഷത്തെ കാണുന്നു.[42][43]
2020-ൽ കോവിഡ്-19 അടിസ്ഥാനമാക്കിയുള്ള രണ്ട് ഹ്രസ്വചിത്രങ്ങളായ സംഡേ, ഹാപ്പി ബർത്ത്ഡേ മമ്മിജി എന്നിവയിലൂടെ ഷെഫാലി അഭിനയത്തിനൊപ്പം രചനയും സംവിധാനവും കൂടി പരീക്ഷിച്ചു.[44][45]
അഭിനയത്തിന് പുറമേ പെയിന്റിംഗും ഷെഫാലിയ്ക്ക് ഇഷ്ടമാണ്.[46] ബാന്ദ്രയിലെ ആർട്ടിസ്റ്റുകളുടെ റെസിഡൻസിയായ ലാസ്റ്റ് ഷിപ്പിൽ നിന്നും അവർ ആറുമാസത്തെ പരിശീലനം നേടി. 2016ൽ സ്പെയിനിലെ ബാഴ്സലോണയിലെ മെറ്റാഫോറ എന്ന ആർട്ട് സ്കൂളിൽ ഒരു കോഴ്സ് ചെയ്തു.[47] മാർക്ക് റോത്കോ, ജാക്സൺ പൊള്ളോക് എന്നിവരെ തന്റെ പ്രചോദനത്തിന്റെ ഉറവിടങ്ങളായി അവർ കാണുന്നു. ആർട്ട് ഫോർ കൺസേൺ നടത്തിയ എക്സിബിഷനിൽ മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ ഷെഫാലിയുടെ ഒരു പെയിന്റിംഗ് പ്രദർശിപ്പിച്ചിരുന്നു. അവിടെ ഒടുവിൽ അതിന്റെ വില്പനയും നടന്നു. 2017 ൽ പൂനെയിലെ ദി മോണാലിസ കലാഗ്രാമിൽ ഒരു സോളോ പ്രദർശനം നടത്തി. അതൊരു പരാജയമായിരുന്നു എന്ന് ഷെഫാലി തന്നെ അഭിപ്രായപ്പെട്ടു.[46][48]
1994 ൽ ഷെഫാലി ടെലിവിഷൻ നടൻ ഹർഷ് ഛായയെ വിവാഹം കഴിച്ചു.[9][49] 2000ത്തിൽ ഇവർ വേർപിരിഞ്ഞു. 2000 ഡിസംബറിൽ അവർ സംവിധായകൻ വിപുൽ അമൃത്ലാൽ ഷായെ വിവാഹം കഴിച്ചു.[50] ഇവർക്ക് ആര്യമാൻ, മൗര്യ എന്നു പേരായ രണ്ട് ആൺമക്കളുണ്ട്.[51]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.