തോൽപ്പാവക്കൂത്ത്
From Wikipedia, the free encyclopedia
Remove ads
പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്.

പേരിനു പിന്നിൽ
തോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ് ഈ കൂത്തിന് ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.[1]
പ്രത്യേകതകൾ

ഇത് ഒരു നിഴൽക്കൂത്താണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ് ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
Remove ads
ഐതിഹ്യം

ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. [2],[3]ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നീക്കാനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തി വരുന്നത്< തോൽപ്പാവകൂത്തു കാളി ക്ഷേത്രങ്ങളിൽ മാത്രമായി നടത്താൻ കാരണമായി വേറെ ഒരു ഐതിഹ്യം കൂടി നിലവിലുണ്ട്. അത് ലങ്കാലക്ഷ്മിയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ്. ഹനുമാൻ്റെ താഡനമേറ്റു ലങ്കയിൽ നിന്നു ഓടിപ്പോയ ലങ്കാലക്ഷ്മിയോടൊപ്പം നിരവധി കൂളിമാരും ലങ്കയിൽ നിന്നു രക്ഷപ്പെട്ടു. അവരിൽ ചിലർ കേരളത്തിൽ എത്തി ഭഗവതിമാരായെന്നും അവർക്കു കാണാൻ വേണ്ടിയാണ് രാവണവധം നിഴൽ നാടകര രൂപത്തിൽ കാവുകളിൽ അവതരിപ്പിക്കുന്നത് എന്നാണ് ഈ ഐതിഹ്യം നൽകുന്ന സൂചനref>"Shadow puppets : KERALA". puppetindia.com. Archived from the original on 2009-04-19. Retrieved 2009-05-11.</ref>.
ചരിത്രം
രാമരാവണകഥയിലെ ഒരു പാഠം ഉദ്ധരിക്കുന്നു. ഇതിലെ ഭാഷ തമിഴ് ആണ്
നിന്തിരുവടിയുടെ പിതാവാന ദശരഥഭൂപതി,
കൊടുങ്കൊലാന തൈചെലുത്താമൽ,
ഉലകത്തിനിടത്തിലുണ്ടാന സർവജനങ്കളൈയും
തനതുചെങ്കോലിനിടത്തിൽ പ്രവേശിത്തു,
ധർമ്മരക്ഷയ്ക്കാക ഒരേ മാർഗ്ഗമാക നടത്തി,
പ്രജകളൈ രക്ഷിക്കകൂടിയവനും ഇന്തകാലത്തിനിടത്തിൽ
പെരുമ്പാപികളാകിയ രാവണാദികൾ ജനിത്തു,
കൃത്യാകൃത്യങ്കളാന സ്വധർമ്മങ്കളൈ നീക്കം ചെയ്തു,
ഉലകത്തിനിടത്തിലുണ്ടാന സജ്ജനങ്കൾ സ്വധർമ്മങ്കൾ വിട്ടപടിയിനാൽ,
രാത്രികാലത്തിനിടത്തിൽ അന്ധകാരം അടൈന്തപോൽ ഉലകത്തിൽ അന്ധകാരമായിരിക്കിറപൊഴുതു,
ഹേ! സ്വാമിൻ നീങ്കൾ അവതരിത്തു സൂര്യദേവരൈപ്പോൽ അന്ധകാരം നീക്കംചെയ്‌വതർക്കാക
ഇന്ത വനത്തിൽ പ്രവേശിത്തതിനാൽ ഇന്ത വിഷയത്തൈ എടുത്തുചൊല്ലി വൈത്തേൻ സ്വാമിൻ.
കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ ഉദ്ധരിക്കുകയും അതിനു അർത്ഥം പറയുന്നതുമാണ് പാവ കൂത്തിൻ്റെ അവതരണ ശൈലി. ഏതാണ്ട് ചാക്യാർ കൂത്തിൻ്റെ അവതരണ ശൈലി തന്നെ. എഴുതപ്പെട്ട Script ഇല്ലാത്ത കാരണം ഓരോ കലാകാരൻ്റെയും ഭാവനക്കനുസരിച്ച് അർത്ഥവ്യാഖ്യാനത്തിൽ വ്യാത്യാസം കാണാനാവും. കുംഭകർണ്ണ പടലത്തിലെ ഒരു പാട്ടും അത് അവതരിപ്പിക്കുന്ന ശൈലി താഴെ എഴുതുന്നു ശ്രീരാമൻ വിഭീഷണനോട് ചോദിക്കുന്നതാണ് സന്ദർഭം. " തോളോടു തോൾ ചെല തൊടർന്തു നോക്കുരിൻ നാൾ പല കഴിയുമാ നടുവിൽ നിൻറ തോർ താളുടൈ മലൈ കൊല്ലാം സമരം വേട്ട തോർ ആളെന ഉണർകിലേൻ ആർ കൊല്ലാം ഇവൻ " "അതോ വാരായ് വീടണാ, അതോ പാരു പാരും ഏതോ ഒരു ശരീരിയാനവൻ രണ കളത്തിൽ രഥാ രൂഢനാക വന്തു നിർക്കി റാൻ അവനുടയ ഒരു തോളിലെയിരുന്തു മറു തോളെ പാർക്ക ഒരു ദിനം പോരാത് പലനാൾക്കൾ വേണ്ടും അത്തനെക്കും വിശാല മാന തോൾകളെ ഉടയ ഇവൻ ആരെൻ്റു തെരിന്തതില്ലയേ വീടണാ, അന്ത മഹാമേരു പർവതം ആയുധങ്കളെ കരത്തിലേന്തി രണകളത്തിൽ വന്തു നിർക്കും തൺമയൈ പോല തോൻ്റും ഇവൻ ആരെൻ്റു ചൊല്ലുവായ് വീട ണാ ".
കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. രണ്ടോ മൂന്നോ നൂറ്റാണ്ടു മുൻപ് കുഴൽ മന്ദത്തിനടുത്ത കുത്തനൂരിലെ നെയ്ത്തുകാരാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നു CR രാജഗോപാൽ സാറിനെ പോലെയുള്ള നാട്ടറിവിനെ തെരഞ്ഞ ചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്. തമിഴ് വിഭാഗമായ മന്ദടിയാർ മുതലിയാർ , പിള്ള' , എഴുത്തശ്ശൻ വെള്ളാളച്ചെട്ടി, നായർ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. [4] തമിഴ്നാട്ടിൽ കേരളത്തിൽ പ്രചാരത്തിൽ ഉള്ള തരത്തിലുള്ള തോല്പ്പാവക്കൂത്തു തന്നെ ഇല്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അവിടെ പ്രചാരത്തിലുള്ള പാവക്കൂത്തിൻ്റെ അവതാരകർ സൗരാഷ്ടക്കാരായ റാവുമാരാണ്. അവതരണ ശൈലിയിലും പ്രമേയത്തിലും കേരളത്തിലെ തോൽപ്പാവകൂത്തുമായി യാതൊരു ബന്ധവും തമിഴ്നാട്ടിലെ തോൽപ്പാവകൂത്തിനില്ല. തോൽപ്പാവ കൂത്തിനു തമിഴ് സാഹിത്യകൃതിയായ കമ്പ രാമായണം ഉപയോഗിക്കാൻ കാരണം ഈ കല ചിട്ടപ്പെടുന്ന കാലത്ത് കേരളത്തിൽ രാമായണ മെന്നാൽ അത് കമ്പ രാമായണ മായിരുന്നു. അന്ന് എഴുത്തച്ഛൻ്റെ രാമായണം പ്രചാരത്തിൽ എത്തിയിരുന്നില്ല.
ഇതവതരിപ്പിക്കുന്ന തമിഴ് സമുദായക്കാരെ പുലവർ എന്നാണ് പറഞ്ഞുവരുന്നത്. തമിഴിൽ ഇതിൻ്റെ അർത്ഥം പണ്ഡിതൻ എന്നാണ് '. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്. പാലപ്പുറം , പുതുശ്ശേരി എന്നിവടങ്ങളിലും തോൽപ്പാവ കൂത്തു സംഘങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്.
പാലക്കാട്ടു ശിങ്കപ്പുലവർ എന്ന ആളാണു് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പറഞ്ഞുവരുന്നു. ഇഷ്ടിരങ്ഗപ്പുലവർ എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു കലാകുശലൻ കാലാന്തരത്തിൽ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്കാരങ്ങളും വരുത്തി. [5]
ഭദ്രകാളി ക്ഷേത്രങ്ങൾക്കു സമീപമുള്ള പറമ്പുകളിലാണ് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തൽക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണ്.
ശ്രീരാമാവതാരം മുതൽക്കു് തുടങ്ങുന്ന കൂത്തു കവളപ്പാറ ആരിയങ്കാവിലേ നടത്തുവാൻ പാടുള്ളു; ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്തണം. ആരംഭം മുതൽ കളിക്കുകയാണെങ്കിൽ നാല്പത്തൊന്നു ദിവസം വേണം. പഞ്ചവടീപ്രവേശം മുതൽക്കാണെങ്കിൽ ഇരുപത്തൊന്നു ദിവസവും സേതുബന്ധം മുതൽക്കാണെങ്കിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും.[5]
Remove ads
കേരളത്തിൽ
കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ് ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.
കലാകാരന്മാർ

പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള രാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയരാണ്[6] മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ് പറയുന്നത്. പുലവർ എന്നത് ഒരു പ്രത്യേക ജാതിയോ കുലമോ അല്ല. പാവകൂത്ത് അവതരിപ്പിക്കുന്നവർക്കുള്ള ഒരു പ്രത്യേക പദവിയാണ്. പണ്ട് അത് രാജാക്കന്മാരാണ് നൽകിയിരുന്നത്. അത് ഇപ്പോഴും നിലനിന്നു വരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു കലയാണ് ഇത് തൃശ്ശൂർ - പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.
Remove ads
പ്രമേയം

തോൽപ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. ചില കൂത്തു മാടങ്ങളിൽ ഏഴു ദിവസമാണ് കൂത്തു നടക്കുക . 72 ദിവസം വരെ തുടർച്ചയായി കൂത്തു നടക്കുന്ന കാവാണ് മണ്ണൂർ കയ്മ കുന്നത്തു കാവ് പട്ടാമ്പി മുത്തശ്ശ്വാർ കാവിൽ 43 ദിവസത്തെ കൂത്താണ് നടക്കുക. ഇതു കാരണം കൂത്തു നടത്തുന്ന ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് കഥ നീട്ടുകയും കുറക്കുകയും ചെയ്യും. തോൽപ്പാവകൂത്തിൻ്റെ ഇതിവൃത്തം " ആടൽപ്പറ്റ് എന്നു പറയും .' ഇത് പൂർണ്ണമായും ചെന്തമിഴാണ് '. തോൽപ്പാവ കുത്തിനു ഉപയോഗിക്കുന്ന പാട്ടുകളുടെ സമാഹാരമായ ആടൽപറ്റിൽ 2000 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ കവിപ്രോക്തമായ ശ്ലോകങ്ങളെ പാത്ര പ്രോക്തങ്ങളാക്കിയിട്ടുണ്ട്. . കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
Remove ads
സംഗീതം
എഴുപറ, ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, കുഴൽ എന്നിവയാണ് അകമ്പടിവാദ്യങ്ങൾ. വിഘ്നേശ്വര സ്തുതിയോടെയാണ് കൂത്ത് ആരംഭിക്കുന്നത്.
ചിത്രശാല
- തോൽപ്പാവക്കൂത്ത്
- തോൽപ്പാവക്കൂത്തിൽ പാവ തിരശ്ശീലയ്ക്കു പിന്നിൽ; കൂത്തിന് വെളിച്ചം നൽകുന്ന വിളക്കുകൾ ശ്രദ്ധിക്കുക
- തോൽപാവക്കൂത്തിലെ ഒരു രംഗം
- കൊല്ലം പട്ടത്താനം ഗവ എസ്.എൻ.ഡി.പി.സ്ക്കൂളിൽ രാമചന്ദ്രപുലവരുടെ നേതൃത്ത്വത്തിൽ നടന്ന തോൽപ്പാവക്കൂത്തിൽ നിന്ന്- പഞ്ചവടിപ്പാലം
- സ്റ്റേജ് പരിപാടിക്കായി സജ്ജീകരിച്ച കൂത്തുമാടം
- എഴുപറ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads