സാംക്രമികരോഗവിജ്ഞാനീയം
From Wikipedia, the free encyclopedia
സാംക്രമികരോഗവിജ്ഞാനീയം. ജനസമൂഹത്തെ വ്യാപകമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് (Epidemic) എന്നാണ് പറയുന്നത്. ഒരു രോഗം എല്ലാവിധത്തിലും സാമ്യത്തോടെ സമൂഹത്തിൽ സാധാരണ നിലവാരത്തിലും കവിഞ്ഞു വ്യാപിക്കുമ്പോൾ ആ രോഗാവസ്ഥയെയാണ് എപ്പിഡെമിക് എന്നു വിശേഷിപ്പിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് (ബി. സി. 460-377) തന്റെ ഗ്രന്ഥത്തിൽ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഗ്രീക്കുഭാഷയിലെ പദമായ എപ്പിഡമിക് എന്നതിന് ജനസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന അവസ്ഥ (Epi = upon; Demos = people) എന്നാണർഥം. ജനങ്ങൾക്കിടയിൽ വ്യാപകമായി പടർന്നു പിടിച്ചിരുന്ന രോഗങ്ങളിൽ ആദ്യകാലത്തു ശ്രദ്ധയാകർഷിച്ചത് കോളറ, വസൂരി തുടങ്ങിയ പർച്ചവ്യാധികളിൽ ആയിരുന്നു. അത്തരം വ്യാധികളുടെ പടർന്നു പിടിക്കലിന് എപ്പിഡെമിക് എന്നും അത്തരം രോഗങ്ങളെ എപ്പിഡെമിക് രോഗങ്ങളെന്നും വിളിച്ചിരുന്നു. എപ്പിഡമിക് രോഗങ്ങളുടെ പഠനമാണ് എപ്പിഡെമിയോളജി അഥവാ സാംക്രമികരോഗവിജ്ഞാനീയം.[1]
ജോൺ സ്നോ എന്ന ബ്രിട്ടീഷ് ഭിഷഗ്വരൻ 19-ം നൂറ്റാണ്ടിൽ ലണ്ടനിൽ ഉണ്ടായ കോളറയെപ്പറ്റി നടത്തിയ പഠനങ്ങൾ വഴി ആ രോഗം വെള്ളത്തിലൂടെയാണ് പകരുന്നതെന്നു തെളിയിച്ചു. രോഗാണുക്കളെക്കുറിച്ചോ അവയ്ക്കും ഓരോ രോഗത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ശാസ്ത്രജ്ഞന്മാർക്ക് ഒരറിവുമില്ലാതിരുന്ന ആ കാലത്ത് കോളറയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഫലപ്രദമായ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സാധിച്ച ജോൺ സ്നോവിനെ ബ്രിട്ടീഷ് ഗവണ്മെന്റ് സർ സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. സ്നോ തന്റെ പഠനങ്ങൾക്ക് ഉപയോഗിച്ച തത്ത്വങ്ങൾ തന്നെയാണ് ഇന്നും ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്നതുകൊണ്ട് സ്നോവിനെ എപ്പിഡമിയോളജിയുടെ പിതാവായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.[2]
രോഗങ്ങളും രോഗാണുക്കളും തമ്മിലുള്ള ബന്ധത്തെ ലൂയീ പാസ്ചർ (1822-95) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ സ്ഥാപിച്ചതോടെയാണ് സാംക്രമികരോഗശാസ്ത്രം വിപുലമായിത്തുടങ്ങിയത്. ജോൺസ്നോവിന്റെ തത്ത്വങ്ങൾ ഉപയോഗിച്ചും പസ്റ്ററുടെ നിഗമനങ്ങൾ പ്രയോജനപ്പെടുത്തിയും ഈ ശാസ്ത്രരംഗത്തിലെ പ്രവർത്തകന്മാർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. രോഗാണുക്കൾ കൊണ്ടു മാത്രം രോഗമുണ്ടാകാൻ വഴിയില്ലെന്നും മറ്റു പല സാഹചര്യങ്ങളും ഉണ്ടായാൽ മാത്രമേ ശരീരത്തിൽ രോഗലക്ഷണങ്ങൾ ദൃശ്യമാവുകയുള്ളു എന്നും ആ പഠനങ്ങൾ തെളിയിച്ചു. രോഗം ഏതായാലും അതിന്റെ തുടക്കത്തിനും വളർച്ചയ്ക്കും പ്രസ്തുതതത്വം ബാധകമാണെന്നു മനസ്സിലായി. ബഹുഘടകസിദ്ധാന്തം (multiple factor theory) എന്ന പേരിലാണ് എപ്പിഡെമിയോളജിയിൽ ഈ വസ്തുത അറിയപ്പെടുന്നത്.[3]
20-ം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതിക്കു സഹായകമായിത്തീർന്ന എപ്പിഡെമിയോളജി തത്ത്വങ്ങൾ സാംക്രമികരോഗങ്ങളെ സാമാന്യമായി ചെറുക്കുന്നതിനും ചിലപ്പോൾ നിർമാർജ്ജനം ചെയ്യുന്നതിനു തന്നെയും സഹായകമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം എപ്പിഡെമിയോളജിയുടെ തത്ത്വങ്ങൾക്ക് വളരെ വിപുലമായ അംഗീകാരവും പ്രയോഗരംഗങ്ങളും ഉണ്ടായി. അർബുദം (cancer), ഹൃദ്രോഗങ്ങൾ, മാനസികരോഗങ്ങൾ, പ്രമേഹം, ജനസമൂഹത്തിലെ പകർച്ചവ്യാധികൾ എന്നല്ല, മനുഷ്യാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു വിനയേയും സങ്കീർണമായും സൂക്ഷ്മമായും പഠിക്കുന്നതിന് ആ തത്ത്വങ്ങൾ ഉപയോഗിക്കണമെന്നും അങ്ങനെ ലഭിക്കുന്ന അറിവ് ആ രോഗങ്ങളുടെ നിവാരണ മാർഗങ്ങൾ കണ്ടുപിടിക്കുവാനായി ഉപയോഗിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യവർഗത്തിന്റെ ആരോഗ്യസ്ഥിതി പഠിച്ചു മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ശാസ്ത്രവിഭാഗമായിട്ടാണ് എപ്പിഡെമിയോളജിയെ ഇന്നു വീക്ഷിച്ചു പോരുന്നത്. ഒരു വ്യക്തിയുടെ രോഗനിർണയത്തിന് ഡോക്ടർ എപ്രകാരം ഒരു സ്റ്റെതസ്കോപ്പും മറ്റുപകരണങ്ങളും ഉപയോഗിക്കുന്നുവോ അതുപോലെയാണ് സമൂഹത്തിലെ ആരോഗ്യ-അനാരോഗ്യ നിർണയത്തിനുള്ള ഉപാധിയായി എപ്പിഡെമിയോളജിയെ പ്രയോജനപ്പെടുത്തിവരുന്നത്.[4]