കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പ From Wikipedia, the free encyclopedia
ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ പാപ്പ ഫ്രാൻസിസ്. (യഥാർഥ നാമം: ഹോർഹെ മരിയോ ബെർഗോളിയോ (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.[1] അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
ഫ്രാൻസിസ് പാപ്പ | |
---|---|
ഭദ്രാസനം | ആഗോള കത്തോലിക്കാ സഭയുടെ തലവൻ, റോമിന്റെ മെത്രാൻ |
നിയമനം | 3 ജൂൺ 1997 (Coadjutor) |
സ്ഥാനാരോഹണം | 13 മാർച്ച് 2013 |
മുൻഗാമി | ബെനഡിക്റ്റ് 16ാമൻ |
വൈദിക പട്ടത്വം | 13 ഡിസംബർ 1969 |
മെത്രാഭിഷേകം | 27 ജൂൺ 1992 (മെത്രാൻ പദവിയിൽ) |
കർദ്ദിനാൾ സ്ഥാനം | 21 ഫെബ്രുവരി 2001 |
പദവി | കർദ്ദിനാൾ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ഹോർഹെ മരിയോ ബെർഗോളിയോ |
ജനനം | ബ്യൂണസ് അയേഴ്സ്, അർജന്റീന | 17 ഡിസംബർ 1936
ദേശീയത | അർജ്ജന്റീന |
വിഭാഗം | റോമൻ കത്തോലിക്ക |
ഭവനം | വത്തിക്കാൻ നഗരം |
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും[2] അഞ്ചു മക്കളിൽ ഒരാളായാണ് 1936ൽ ഡിസംബർ 17ന് [2] ബെർഗോളിയോ ജനിച്ചത്.[3][4] ചെറുപ്പകാലത്തുണ്ടായ അണുബാധമൂലം അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായി.[5] സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ സാഹിത്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപിച്ചിരുന്ന അദ്ദേഹം 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തിയിരുന്നു.[6]
1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു.[6] സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു.[7] പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.
1992-ൽ ബ്യൂണസ് അയേഴ്സിന്റെ സഹായമെത്രാനായി അഭിഷിക്തനായ ഫാ. ബെർഗോളിയോ അതേ വർഷം തന്നെ [8] ഓക്കയുടെ ടൈറ്റുലാർ മെത്രാനായും നിയുക്തനായി. 1998-ൽ ബ്യൂണസ് അയേഴ്സിന്റെ മെത്രാനായിരുന്ന കർദ്ദിനാൾ അന്റോണിയോ ഗുറാസിനോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഈ കാലയളവിൽ തന്നെ അർജന്റീനയിലെ പൗരസ്ത്യ കത്തോലിക്കരുടെ ഓർഡിനറിയായും സേവനം അനുഷ്ഠിച്ചു.
2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. അതോടൊപ്പം വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ കാർഡിനൽ വൈദികന്റെ സ്ഥാനവും അദ്ദേഹത്തിനു നൽകി. കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോമൻ കൂരിയായുടെ താഴെ പറയുന്ന വിഭാഗങ്ങളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ് ബിഷപ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. അതെ വർഷം നവംബർ 8ന് അർജന്റീന മെത്രാൻ സംഘത്തിന്റെ 2005-2008 കാലത്തെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2008-ൽ തുടർന്നും തെരഞ്ഞെടുക്കപ്പെട്ടു.
ദൈവശാസ്ത്രമേഖലയിൽ യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമജനനനിയന്ത്രണം മുതലായ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലത്തീൻ അമേരിക്കൻ ക്രിസ്തീയതയിൽ ശക്തിപ്രാപിച്ച വിമോചനദൈവശാസ്ത്രത്തെ മാർക്സിസത്തിന്റെ കറവീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിർത്തു. എങ്കിലും സാധാരണക്കാരോടും സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുമുള്ള ഫ്രാൻസിസിന്റെ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണക്കുന്നു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമർശിക്കുന്ന ഫ്രാൻസിസ് സമത്വരാഹിത്യത്തെ "സ്വർഗ്ഗവാതിലിനുമുമ്പിൽ അലമുറ ഉയർത്താൻ പോന്ന സാമൂഹികപാപമായി" കാണുന്നു.[9] "സാധാരണക്കാരനായ യാഥാസ്ഥിതികൻ" (conservative with a common touch) എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.[10]
1973-ൽ അർജന്റീനയിൽ ഈശോസഭാ പ്രൊവിൻഷ്യൽ പദവിയിലെത്തിയ ബെർഗോളിയോ ആ നാട്ടിൽ 1976 മുതൽ 1983 വരെ അധികാരത്തിലിരുന്ന പട്ടാളഭരണകൂടത്തിന്റെ അരുംചെയ്തികളോട് പുലർത്തിയ സമീപനം വിവാദവിഷയമാണ്. അർജന്റീനയിലെ ഇടതുപക്ഷത്തിന് അദ്ദേഹം അനഭിമതനാണ്. ഇടതുപക്ഷാഭിമുഖ്യം കാട്ടിയ രണ്ടു ഈശോസഭാംഗങ്ങൾ സഭയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടതിനെ തുടർന്ന് അപ്രത്യക്ഷരായി. പട്ടാളഭരണകൂടം അവരെ തട്ടിയെടുത്തു മർദ്ദിച്ചത് പ്രൊവിൻഷ്യാളിന്റെ അറിവോടെയായിരുന്നെന്നു പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്. നിയമക്കോടതിയിൽ ഈ പരാതി തള്ളപ്പെട്ട ശേഷവും അതിനെ സംബന്ധിച്ച തർക്കങ്ങൾ തുടർന്നു. അപ്രത്യക്ഷരായ പുരോഹിതന്മാരുടെ മോചനത്തിനായി പട്ടാളഭരണാധിപന്മാരെ താൻ രഹസ്യമായി കണ്ടിരുന്നെന്ന് ബെർഗോളിയോ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.[10][11]
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് [12] 2013 മാർച്ചിൽ നടന്ന [13] പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ [2] കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു.[14] 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.[15]
പുതിയ മാർപ്പാപ്പ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു[16]. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.[17][൧]
നിലവിൽ തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയയാളാണ് മാർപ്പാപ്പ ഫ്രാൻസിസ്.
പോപ് ജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായിട്ടു അടുത്തിടപഴകാൻ താല്പര്യപെടുന്ന പോപ് ഫ്രാൻസിസ്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്സ് പട്ടികയിൽ 4-ആം സ്ഥാനം അടുത്തയിടെ നേടിയിരുന്നു.
2019 ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ നടത്തിയ ഐക്യ അറബ് എമിറേറ്റുകളിലേക്കുള്ള മാർപാപ്പയുടെ സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപ്പാപ്പ ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്. അബുദാബി (എമിറേറ്റ്) കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറേയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടേയും ക്ഷണപ്രകാരമാണ് മാർപാപ്പയെത്തിയത്. അബുദാബി (എമിറേറ്റ്) യിലെ ഷെയ്ഖ് സായിദ് മോസ്ക് സന്ദർശിച്ച മാർപാപ്പ മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തു. ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ അർപ്പിച്ച കുർബാന യിൽ ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഐക്യ അറബ് എമിറേറ്റുകളും വത്തിക്കാനു മായുള്ള നയതന്ത്ര,സൌഹൃദബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാർപ്പാപ്പയുടെ സന്ദർശനം.
ആഗോള പരിശുദ്ധ കത്തോലിക്കാസഭയുടെ പരമോന്നധ പിതാവായി പോപ് ഫ്രാൻസിസ് മാർച്ച് 19 2013-ൽ സ്ഥാനമേറ്റു.വി.ജോസെഫിന്റെ വിശുദ്ധിയെ അനുസ്മരിച്ചുള്ള ചടങ്ങിൽ 27 രാഷ്ട്രതലവന്മാരും 133 രാഷ്ട്രങ്ങളുടെ പ്രധിനിധികളും പങ്കെടുത്തു.അമേരിക്കൻ വൈയ്സ് പ്രസിഡന്റ് ജോ ബൈടെൻ, സിംബാവെ പ്രസിഡന്റ് റോബർട്ട് മുഗാബേ, സ്പൈനിലെ രാജകുമാരൻ, ഓസ്ട്രിയൻ കിരീടാവകാശി തുടങ്ങിയവർ ഇതിൽപ്പെടും.
൧ ^ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാർപാപ്പ "ഫ്രാൻസിസ്" എന്ന പേര് സ്വീകരിക്കുന്നത്.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും,2-ആം ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ,ഇതിനെ കുറിച്ച് 2-വാദങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. 2013,മാർച്ച് 19-നു കർദിനാൾ ബിഷപ്പ് ജോർഥോ മരിയ ബെർഗോഗ്ലിയോ പിന്നീട് ഫ്രാൻസിസ് പാപ്പാ,മാർപാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ തന്റെ പേര് "ഫ്രാൻസിസ് 1-st" എന്ന് പരസ്യമായി വെളിപ്പെടുത്തുകയും, ഔദ്യോകികമായി ഒപ്പ് രേഖപെടുത്തുകയും ചെയ്തു.പിന്നീട് വത്തിക്കാൻ ഇടപ്പെട്ട് പേര് "ഫ്രാൻസിസ്" എന്ന് മാത്രമാക്കി ചുരുക്കിഎന്നും,ചരിത്രത്തിൽ ഇതുവരെ മറ്റു മാർപാപ്പ മാരുടെ പേരുകൾ സ്വീകരിച്ചു അതിൽ റോമൻ അക്കങ്ങൾ കൂടെ ചേർത്താണ് പേരുകൾ തിരഞ്ഞെടുത്തിരുന്നത് എന്നും,അതുകൊണ്ട് തന്നെ,ഒരു നവ മാറ്റമായി പുതിയ മാർപാപ്പയുടെ പേരിനൊപ്പം റോമൻ അക്കങ്ങൾ കൂട്ടി ചേർത്തില്ലാ എന്നും,ഇനിയൊരു മാർപാപ്പ ഈ പേര് സ്വീകരിക്കുമ്പോൾ അത് കാലം രേഖപെടുത്തിക്കൊള്ളും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.അതിനാൽ പോപ്പ് ഫ്രാൻസിസ് എന്ന് മാത്രം അവർ വിളിച്ചു പോന്നു,ഇതാണ് ഒരു വാദം. രണ്ടാമത്തെ വാദം എന്തെന്ന് വെച്ചാൽ ഈ അഭിപ്രായത്തിനു നേർവിപരീതമാണ്. അതായത്,മാർപാപ്പയുടെ സ്ഥാനാരോഹണ സമയത്തു വത്തിക്കാന്റെയും, മാർപാപ്പയുടെയും വെളിപ്പെടുത്തലും,പിന്നീട് വന്ന ചാക്രിക ലേഖനങ്ങളിലെ മാർപാപ്പയുടെ ഔദ്യോകിക ഒപ്പ് രേഖപെടുത്തലിലും ഇള്ള "ഫ്രാൻസിസ് 1-സ്റ്റ്" എന്ന പേരുമാണ് ഇവർ അംഗീകരിക്കുന്നത്. എന്നാൽ,വത്തിക്കാൻ ഇതിക്കുറിച്ച് ഒന്നും പുറത്തുവിട്ടിട്ടുമില്ല...... ഇപ്പോഴും ഈ 2-വാദങ്ങളും അതുപോലെ നിലനിൽക്കുകയും ചെയ്യുന്നു.
{{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link){{cite book}}
: CS1 maint: unrecognized language (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.