തനക്ക്
From Wikipedia, the free encyclopedia
എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് തനക്ക്. "മസോറട്ടിക് പാഠം", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ തോറാ, പ്രവചനഗ്രന്ഥങ്ങളായ നെവീം, പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന കെതുവിം എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ്, യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ത അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ പഴയനിയമം എന്നറിയപ്പെടുന്നു. സെപ്ത്വജിന്റും മസോറട്ടിക് പാഠവും തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. "നിയമത്തേയും പ്രവാചകന്മാരേയും" പുതിയനിയമം പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, പഴയനിയമം, യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.[1]
താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു യഹൂദപാരമ്പര്യം അനുസരിച്ച്[2] എബ്രായ ബൈബിൾ സംഹിത, യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിതയുടെ വികാസം ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.
യഹൂദ ബൈബിളിന്റെ എബ്രായഭാഷയിലെ മൂല ലിഖിതരൂപം ചില സ്വരാക്ഷരങ്ങൾ മാത്രം ചേർന്ന് മിക്കവാറും വ്യഞ്ജനമാത്രമായ(abjad) പാഠമായിരുന്നു. മദ്ധ്യയുഗങ്ങളിൽ, മസോറട്ടുകൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം പണ്ഡിതന്മാർ, ഈ മൂലപാഠത്തോട് സ്വരങ്ങൾ ചേർക്കാനുള്ള ഒരു ഏകീകൃത വ്യവസ്ഥ രൂപപ്പെടുത്തി. തനക്കിന്റെ വായനാപാരമ്പര്യം പിന്തുടർന്ന് ഈ വ്യവസ്ഥ രൂപപ്പെടുത്തിയത് തിബേരിയസ് പാഠശാലയിലെ റബൈ അഹറോൻ ബെൻ മോസസ് ബെൻ അഷെർ ആണ്. അതിനാൽ ഇത് "തിബേരിയൻ സ്വരപദ്ധതി"(Tiberian vocalization) എന്നറിയപ്പെടുന്നു. യഹൂദമനീഷിയായ ബെൻ നഫ്താലിയുടേയും ബാബിലോണിയൻ പാഠശാലകളിലേയും ആശയങ്ങളും ഈ വ്യവസ്ഥയുടെ വികാസത്തെ സഹായിച്ചു.[3] ഈ ക്രമീകരണം താരതമ്യേന അടുത്തകാലത്തുണ്ടായതാണെങ്കിലും, അതിലെ സ്വരപദ്ധതി മോശെയ്ക്ക് സീനായ് മലയിൽ കിട്ടിയ ദൈവവെളിപാടിന്റെ തന്നെ ഭാഗമായിരുന്നു എന്നു ചില പരമ്പരാഗത രേഖകളും യാഥാസ്ഥിതിക യഹൂദരും അവകാശപ്പെടുന്നു. ഉച്ചാരണ, വിരാമവ്യവസ്ഥകളില്ലാതെ മൂലപാഠത്തിന്റെ വായന സാധ്യമാകുമായിരുന്നില്ല എന്ന യുക്തിയെയാണ് ഈ വാദം ആശ്രയിക്കുന്നത്. പാഠം (מקרא മിക്ര), ഉച്ചാരണം (ניקוד നിഗ്ഗുദ്) വായന (טעמים തെ-ആമിം) എന്നിവയുടെ ചേർച്ച വായനക്കാരനെ, തനക്കിന്റെ ലളിതാർത്ഥവും, വാക്ധാരയുടെ സൂക്ഷ്മാർത്ഥങ്ങളും ഗ്രഹിക്കാൻ സഹായിക്കുന്നു.