ന്യൂറംബർഗ് നിയമങ്ങൾ
From Wikipedia, the free encyclopedia
നാസി ജർമ്മനി ഉണ്ടാക്കിയ ജൂതവിരുദ്ധനിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ (Nuremberg Laws). (ജർമ്മൻ: Nürnberger Gesetze) നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമ്മൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമ്മൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമ്മൻ പൗരത്വനിയമത്തിൽ ജർമ്മനോ അല്ലെങ്കിൽ അതുമായി രക്തബന്ധമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമ്മൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936 -ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.
1933-ൽ അധികാരം പിടിച്ചെടുക്കുന്നതു മുതൽ തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ നാസികളും ഹിറ്റ്ലറും പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 1933 ഏപ്രിൽ 1-ന് ജൂതന്മാരുമായുള്ള ഇടപാടുകൾ ബഹിഷ്കരിക്കാൻ ഹിറ്റ്ലർ ആഹ്വാനം ചെയ്തു. പിന്നീട് ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം ജൂതരെ പൊതുസമൂഹത്തിൽ നിന്നും സർക്കാർ ജോലികളിൽ നിന്നും അകറ്റി നിർത്തി. ജൂതന്മാർ എഴുതിയ പുസ്തകങ്ങൾ അടക്കം ജർമ്മൻ അല്ലാത്തതെന്നു കരുതപ്പെടുന്ന പുസ്തകങ്ങൾ എല്ലാം രാജ്യവ്യാപകമായി മെയ് 10-ന് കത്തിച്ചു. ജൂതജനതയെ പീഡിപ്പിക്കുകയും വ്യാപകമായ ആക്രമണങ്ങൾ അവർക്കെതിരെ അഴിച്ചുവിടുകയും ചെയ്തു. അവർക്കുള്ള അവകാശങ്ങളും പൗരത്വവും അടിച്ചമർത്തുകയും ജർമ്മൻ സമൂഹത്തിൽ നിന്നും അവരെ പുറംതള്ളുകയും ചെയ്തു.
ന്യൂറംബർഗ് നിയമങ്ങൾ വന്നതോടെ സാമൂഹികമായും സാമ്പത്തികമായും ജൂതരുടെ ജീവിതം പരുങ്ങലിലായി. വിവാഹനിയമങ്ങൾ തെറ്റിച്ചവരെ തടങ്കലിലാക്കി, അവിടുന്നു പുറത്തുവരുമ്പോൾ വീണ്ടും ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത് പീഡനക്യാമ്പുകളിലേക്ക് അയച്ചു. ജൂതരല്ലാത്തവർ ജൂതരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കാനും സാമൂഹ്യമായി പുറംതള്ളാനും തുടങ്ങിയതോടെ നഷ്ടം വന്ന കടകൾ എല്ലാം അടച്ചു. സർക്കാർ ജോലികളിൽ നിന്നെല്ലാം പുറംതള്ളപ്പെട്ടവർ ചെറിയതരം പണികൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കുടിയേറ്റവും വലിയ പ്രശ്നമായിരുന്നു, കാരണം രാജ്യം വിടണമെന്നുള്ളവർ അവരുടെ സമ്പത്തിന്റെ 90 ശതമാനം നികുതിയായി നൽകണമായിരുന്നു. മാത്രമല്ല 1938 ആയപ്പോഴേക്കും ജൂതരെ സ്വീകരിക്കാൻ രാജ്യങ്ങൾ ഒന്നുംതന്നെ തയ്യാറുമല്ലായിരുന്നു. കൂട്ടമായി നാടുകടത്താനുള്ള മഡഗാസ്കർ പദ്ധതി പോലെയുള്ളവ ഒന്നും നടപ്പിലായതുമില്ല. അങ്ങനെ 1941 ഡിസംബർ ആയപ്പോഴേക്കും ഈ പ്രശ്നം പരിഹരിക്കാനായി ഹിറ്റ്ലർ ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാൻ തീരുമാനിച്ചു. ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന ഈ കൂട്ടക്കൊലകളിൽ 55 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ ജുതന്മാരും ഒന്നര ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ ജിപ്സികളും കൊല്ലപ്പെട്ടു.