അൽക്കോനോസ്റ്റ്
From Wikipedia, the free encyclopedia
സ്ലാവിക് പുരാണങ്ങളും നാടോടിക്കഥകളും അനുസരിച്ച് സ്ത്രീയുടെ ശിരസുള്ള ഒരു പക്ഷിയാണ് അൽക്കോനോസ്റ്റ്. അതിശയകരമായ ഇമ്പമുള്ള ശബ്ദമുണ്ടാക്കുന്ന ഈ പക്ഷിയുടെ സ്വരം കേൾക്കുന്നവർ തങ്ങൾക്കറിയാവുന്നതെല്ലാം മറക്കുകയും വീണ്ടും ഒന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു.[1][2] അവളുടെ പ്രതിരൂപമായ സിരിനൊപ്പം അധോലോകത്തിലാണ് അവൾ വസിക്കുന്നത്.[3] ഒരു കടൽത്തീരത്ത് മുട്ടകളിടുന്ന അൽക്കോനോസ്റ്റ് പിന്നീട് അവളുടെ മുട്ടകൾ കടലിലേക്ക് ഉരുട്ടിവിടുകയും ചെയ്യുന്നു. അൽകോനോസ്റ്റിന്റെ മുട്ട വിരിയുന്ന വേളയിലുണ്ടാകുന്ന ഒരു ഇടിമിന്നലിൽ കടൽക്ഷോഭമുണ്ടാകുകയും കടൽ മുറിച്ചു കടക്കുന്നത് അസാദ്ധ്യമായിത്തീരുകയും ചെയ്യുന്നു. സ്ലാവിക് പുരാണത്തിലെ റാരോഗ്, സ്ട്രാറ്റിം തുടങ്ങിയ പക്ഷികളുടെ സഹോദരി കൂടിയാണ് അൽക്കോനോസ്റ്റ്.[2]
നാടോടിക്കഥകൾ പ്രകാരം, രക്ഷകന്റെ ആപ്പിൾ പെരുന്നാൾ പ്രഭാതത്തിൽ സിരിൻ ആപ്പിൾ തോട്ടത്തിലേക്ക് പറന്നുചെന്ന് വിഷാദത്തോടെ കരയുന്നു. മധ്യാഹ്നത്തിൽ, അൽക്കോനോസ്റ്റ് ഈ സ്ഥലത്തേക്ക് പറന്ന്, സന്തോഷിക്കാനും ചിരിക്കാനും തുടങ്ങുന്നു. അൽക്കോനോസ്റ്റ് അവളുടെ ചിറകിൽ നിന്ന് മഞ്ഞു കൊഴിക്കുകയും അവൾ ഇരിക്കുന്ന മരത്തിലെ എല്ലാ പഴങ്ങൾക്കും ശമന ശക്തി പകർന്നു നൽകുകയും ചെയ്യുന്നു.[4]
അൽക്കോനോസ്റ്റിന്റെ പേര് ഒരു ഗ്രീക്ക് ദേവതയായ അൽസ്യോണിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഗ്രീക്ക് പുരാണമനുസരിച്ച്, ദേവന്മാർ അൽസ്യോണിനെ ഒരു പൊന്മാനാക്കി മാറ്റി.[5] ഈ പക്ഷിയെക്കുറിച്ചുള്ള ചില ഐതിഹ്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അൽകോനോസ്റ്റ് ഒരു സ്വതന്ത്ര കഥാപാത്രമാണ്.[2]