ബോഡിലൈൻ
ക്രിക്കറ്റ് ബൗളിങ് രീതി / From Wikipedia, the free encyclopedia
ബോഡിലൈൻ അഥവാ ഫാസ്റ്റ് ലെഗ് തിയറി എന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം രൂപംകൊടുത്ത ഒരു ബൗളിങ് തന്ത്രമാണ്. 1932 - 33 ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ (ആഷസ് പരമ്പര) ഓസ്ട്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാനായ ഡോൺ ബ്രാഡ്മാനെതിരെ പ്രയോഗിക്കാനാണ് പ്രധാനമായും ഈ തന്ത്രം ആവിഷ്കരിച്ചത്.[1] പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി (In the line of body) ഉയർത്തുന്നു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രം. ഈ തന്ത്രം ശാരീരിക ഭീഷണിയുയർത്തുന്നവയായി പരിഗണിക്കുന്നു.
ബോഡിലൈൻ ബൗളിങ് മൂലം ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ സംഭവം ഇപ്പോഴും ഒരു വിവാദ വിഷയമായി നിൽക്കുന്നു. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ഈ തന്ത്രം തടയുന്നതിനായി ക്രിക്കറ്റ് നിയമങ്ങളിൽ ധാരാളം മാറ്റങ്ങൾ വരുത്തി. നിയമം 41.5 അനുശാസിക്കുന്നത് ഇങ്ങനെയാണ്; ഒരു ബൗളർ പന്ത് എറിയുന്ന സമയത്ത് വിക്കറ്റ് കീപ്പറെ കൂടാതെ രണ്ടിൽ കൂടുതൽ ഫീൽഡർമാർ ക്രീസിന്റെ ഓൺസൈഡിൽ നിൽക്കാൻ പാടില്ല,[2] ഈ സ്ഥാനത്തിന് ക്രിക്കറ്റിൽ സാധാരണമായി പറയുന്നത് സ്ക്വയർ-ലെഗിന്റെ പിറകിൽ എന്നാണ്. ഇതു കൂടാതെ 42.6 നിയമം അനുശാസിക്കുന്നത്: വേഗത്തിലുള്ള ഷോർട്ട് പിച്ച് പന്തുകൾ അപകടകരവും അയോഗ്യവുമാണ്. നോൺ സ്ട്രൈക്ക് എൻഡിലെ അമ്പയറാണ് ഇത്തരത്തിലുള്ള പന്തുകളുടെ ലെങ്തും, ദിശയും ബാറ്റ്സ്മാന് അപകടം വരുത്തുന്നതല്ല എന്ന് നിശ്ചയിക്കേണ്ടത്.[3]
ബാറ്റ്സ്മാനുനേരെ എറിയുന്ന ഷോർട്ട് പിച്ച് പന്തുകൾ (ബൗൺസർ) ഒരിക്കലും അയോഗ്യമല്ല, ബൗൺസർ പന്തുകൾ ഫീൽഡിംഗ് ടീമിന്റെ ഒരു തന്ത്രമായാണ് കണക്കാക്കുന്നത്.