ആർ.കെ. ലക്ഷ്മൺ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ കാർട്ടൂണിസ്റ്റും ഹാസ്യകാരനുമാണ് രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ (ജനനം: ഒക്ടോബർ 23, 1924 - മരണം ജനുവരി 26, 2015). ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റായി അദ്ദേഹം പരക്കെ കരുതപ്പെടുന്നു.[1] ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടിയാണ് ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്. 2005-ൽ പത്മവിഭൂഷൺ നൽകി ഭാരത സർക്കാർ ഇദ്ദേഹത്തെ ആദരിച്ചു.[2] 2015 ജനുവരി 26-ന് അന്തരിച്ചു.[3]
Remove ads
ആദ്യകാലം
ജനനം, കുട്ടിക്കാലം
ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ മൈസൂരിൽ ആണ് ആർ.കെ. ലക്ഷ്മൺ ജനിച്ചത്. ആറ് ആൺകുട്ടികളിൽ ഏറ്റവും ഇളയവൻ ആയിരുന്നു ലക്ഷ്മൺ. അദ്ദേഹത്തിന്റെ പിതാവ് ഒരു വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ ആയിരുന്നു.[4] ലക്ഷ്മണിന്റെ മൂത്ത സഹോദരരിൽ ഒരാളായ ആർ.കെ. നാരായൺ ഇന്ത്യയിലെ ഇംഗ്ലീഷ് നോവലിസ്റ്റുകളിൽ പ്രമുഖൻ ആയിരുന്നു.
വായിക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ലക്ഷ്മൺ സ്ട്രാന്റ് മാഗസിൻ, പഞ്ച്, ബൈസ്റ്റാൻഡർ, വൈഡ് വേൾഡ്, റ്റിറ്റ്-ബിറ്റ്സ്, തുടങ്ങിയ മാസികകളിലെ ചിത്രങ്ങളിൽ മുഴുകിയിരുന്നു.[5] തൊട്ടുപിന്നാലെ ലക്ഷ്മൺ തന്റെ വീട്ടിലെ തറയിലും മതിലുകളിലും വാതിലുകളിലും വരച്ചുതുടങ്ങി. പിന്നീട് വിദ്യാലയത്തിലെ അദ്ധ്യാപകരുടെ രേഖാചിത്രങ്ങളും വരച്ചുതുടങ്ങി. ഒരു അരയാലില വരച്ചതിനു അദ്ധ്യാപകൻ പ്രശംസിച്ചതിനെ തുടർന്ന് ലക്ഷ്മൺ സ്വയം ഒരു വളരുന്ന കലാകാരനായി കരുതിത്തുടങ്ങി.[6] ലക്ഷ്മണിന്റെ വരകളിലെ മറ്റൊരു ആദ്യകാല സ്വാധീനം ലോകപ്രശസ്ത ബ്രിട്ടീഷ് കാർട്ടൂണിസ്റ്റായ ഡേവിഡ് ലോ ആയിരുന്നു. ഇടയ്ക്കിടക്ക് ഹിന്ദു ദിനപത്രത്തിൽ ലോവിന്റെ കാർട്ടൂണുകൾ വരാറുണ്ടായിരുന്നു. (കുറെ കാലം ഡേവിഡ് ലോവീന്റെ ഒപ്പ് ഡേവിഡ് കൌ എന്നായിരുന്നു ലക്ഷ്മൺ തെറ്റി വായിച്ചത്).[7]
ദ് ടണൽ ഓഫ് റ്റൈം എന്ന തന്റെ ആത്മകഥയിൽ ലക്ഷ്മൺ ഇങ്ങനെ പറയുന്നു
എന്റെ ജാലകത്തിനു പുറത്തുള്ള ലോകത്തിൽ എന്നെ ആകർഷിച്ച കാര്യങ്ങളെ ഞാൻ വരച്ചു - ചുള്ളിക്കമ്പുകൾ, ഇലകൾ, പല്ലിപോലുള്ള ഇഴജന്തുക്കൾ, വിറകുകീറുന്ന ജോലിക്കാർ, തീർച്ചയായും, പല പല ഭാവങ്ങളിൽ എതിരേയുള്ള കെട്ടിടങ്ങൾക്കു മുകളിൽ ഇരിക്കുന്ന കാക്കകൾ
— R. K. Laxman[8]
തന്റെ പ്രദേശത്തെ "റഫ് റ്റഫ് ആന്റ് ജോളി" എന്ന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ലക്ഷ്മൺ. "ഡോഡു ദ് മണി മേക്കർ", "ദ് രാഗ ക്രിക്കറ്റ് ക്ലബ്" എന്നീ നാരായണന്റെ കഥകൾക്ക് പ്രചോദനം ഇതായിരുന്നു.[9] തന്റെ പിതാവിനു പക്ഷാഘാതം പിടിപെട്ടതും ഒരു വർഷത്തിനു ശേഷം അദ്ദേഹം മരിച്ചതും താരതമ്യേന ശാന്തമായ ലക്ഷ്മണിന്റെ ബാല്യത്തെ പിടിച്ചുലച്ചു. എന്നാലും വീട്ടിലെ മുതിർന്നവർ ഉത്തരവാദിത്തം ഏറ്റെടുത്ത് ലക്ഷ്മണെ പഠിക്കുവാൻ വിട്ടു.[10]
Remove ads
ദ് കോമൺ മാൻ

ആർ. കെ. ലക്ഷ്മണിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയാണ് ദ കോമൺ മാൻ. അരനൂറ്റാണ്ടോളം സാധാരണ ജനങ്ങളുടെ പ്രതീക്ഷകളും, ആശകളും, നിരാശകളും, പ്രശ്നങ്ങളും ദുരിതങ്ങളും ലക്ഷ്മൺ ഈ കാർട്ടൂൺ കഥാപാത്രം മുഖാന്തരം യു സെഡ് ഇറ്റ് എന്ന ടൈംസ് ഓഫ് ഇന്ത്യ കാർട്ടൂൺ സ്ട്രിപ്പിലൂടെ ദിവസവും ജനങ്ങളുടെ മുന്നിൽ എത്തിച്ചു.
1951-ൽ ആണ് ഈ കാർട്ടൂണിന്റെ ജനനം. ഈ കാർട്ടൂൺ തുടങ്ങുന്ന കാലത്ത്, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും അവയുടെ സംസ്കാരങ്ങളും ഈ കാർട്ടൂണിലൂടെ കാണിക്കാനായിരുന്നു ലക്ഷ്മണിന്റെ ശ്രമം. ദിവസവും ഓരോ കാർട്ടൂൺ വരക്കേണ്ടതിന്റെ തിരക്കുമൂലം പലപ്പോഴും കാർട്ടൂണിൽ മുഖ്യകഥാപാത്രങ്ങൾക്കൊഴിച്ച് മറ്റാരെയും വരയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഒരു കഥാപാത്രം മാത്രം സ്ഥിരമായി പിന്നണിയിൽ വരുന്ന രീതിയിൽ അദ്ദേഹം വരയ്ക്കാൻ തുടങ്ങിയത്. ഈ കഥാപാത്രമാണ് ദ കോമൺ മാൻ. കാർട്ടൂണിലെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുക എന്നതിൽ കവിഞ്ഞ് ഈ കഥാപാത്രത്തിന് സ്വന്തമായി സംഭാഷണം ഒന്നും ഉണ്ടായിരുന്നില്ല. ഈ രീതി ഇന്നും തുടരുന്നു.
1988-ൽ ദ ടൈംസ് ഓഫ് ഇന്ത്യയുടെ 150-ആം വാർഷികത്തിന് ഭാരത സർക്കാർ പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച്, ഈ പത്രത്തിന്റെ മുഖ്യ ആകർഷണം താനാണെന്ന് കോമൺ മാൻ തെളിയിച്ചു. പൂനെയിലുള്ള സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്ത് അടി പൊക്കമുള്ള ഒരു പിത്തളയിൽ നിർമ്മിച്ച പ്രതിമയും ഉണ്ട് കോമൺ മാനിന്റേതായി. 2005-ൽ എയർ ഡെക്കാൻ ചെലവു കുറഞ്ഞ എയർലൈൻ തുടങ്ങിയപ്പോൾ തങ്ങളുടെ ചിഹ്നമായി തിരഞ്ഞെടുത്തതും ഈ കോമൺ മാനിനെയാണ്.
Remove ads
മറ്റ് സൃഷ്ടികൾ

പുസ്തകങ്ങൾക്കായും ലക്ഷ്മൺ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നു. ഇതിൽ ഏറ്റവും പ്രസിദ്ധമായത് തന്റെ സഹോദരനായ ആർ.കെ. നാരായണിന്റെ പുസ്തകമായ മാൽഗുഡി ഡേയ്സിനു വേണ്ടി വരച്ച ചിത്രങ്ങളായിരുന്നു. ഈ പുസ്തകം പിന്നീട് ശങ്കർ നാഗ് ഒരു സീരിയൽ ആക്കുകയുണ്ടായി.
ഏഷ്യൻ പെയിന്റ്സിന്റെ ഭാഗ്യചിഹ്നമായ ഗട്ടുവിനെ വരച്ചതും ലക്ഷ്മണാണ്. ലക്ഷണിന്റെ കാർട്ടൂണുകൾ മിസ്റ്റർ ആന്റ് മിസ്സിസ് 55 എന്ന ഹിന്ദി സിനിമയിലും കാമരാജ് എന്ന തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
വര കൂടാതെ ചില നോവലുകളും ലക്ഷ്മൺ പ്രസിദ്ധീകരിക്കുകയുണ്ടായി.
പുരസ്കാരങ്ങൾ
- ബി.ഡി. ഗോയങ്ക അവാർഡ് - ഇന്ത്യൻ എക്സ്പ്രസ്
- ദുർഗ്ഗാ രത്തൻ ഗോൾഡ് മെഡൽ - ഹിന്ദുസ്ഥാൻ റ്റൈംസ്
- പത്മഭൂഷൺ - ഭാരത സർക്കാർ
- പത്മവിഭൂഷൺ - ഭാരത സർക്കാർ 2005-ൽ നൽകി ആദരിച്ചു
- പത്രപ്രവർത്തനം, സാഹ്ത്യം, സര്ഗ്ഗ സംവാദ കലകൾ എന്നിവയ്ക്കുള്ള റാമോൺ മാഗ്സസെ അവാർഡ് - 1984

കുടുംബം
ബാലസാഹിത്യകാരിയായ കമലയാണ് ഭാര്യ.
പുറത്തേക്കുള്ള കണ്ണികൾ
- ലക്ഷ്മണിന്റെ ചിത്രവും വാർത്തയും Archived 2008-01-20 at the Wayback Machine
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads