വിശുദ്ധ യൗസേപ്പ്
ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളർത്തു പിതാവും കന്യാമറിയത്തിന്റെ ഭർത്താവും From Wikipedia, the free encyclopedia
Remove ads
വിശുദ്ധ യൗസേപ്പ് (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളർത്തു പിതാവും കന്യാമറിയത്തിന്റെ ഭർത്താവും ആണ്. പുതിയനിയമത്തിലെ ഏറ്റവും ആദ്യത്തെ ലിഖിതങ്ങളായ കരുതപ്പെടുന്ന പൗലോസിന്റെ ലേഖനങ്ങളോ കാനോനികസുവിശേഷങ്ങളിൽ ആദ്യത്തേതായ മാർക്കോസിന്റെ സുവിശേഷമോ യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല[1]. മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലാണ് ദാവീദിന്റെ വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്.
Remove ads
സുവിശേഷങ്ങളിൽ

യേശുവിനെ കന്യാപുത്രനായി ചിത്രീകരിക്കുന്നെങ്കിലും, സുവിശേഷങ്ങളിലെ വംശാവലികളിൽ അദ്ദേഹത്തിന്റെ പൂർവികതയുടെ വഴി പുരോഗമിക്കുന്നത് യൗസേപ്പിലൂടെയാണ്. മത്തായിയുടെ സുവിശേഷത്തിൽ യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[Mt. 1:16] എന്നാൽ ലൂക്കാ എഴുതിയ സുവിശേഷം പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.
മത്തായിയുടെ സുവിശേഷത്തിലെ യേശുകഥയുടെ ഭാഗമായ ശൈശവാഖ്യാനം (infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. മറിയത്തിന്റേയും യേശുവിന്റേയും സംരക്ഷകന്റെ ചുമതല സ്വർഗ്ഗീയവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചിരിക്കുന്നെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).[2] സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമാനായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം മത്തായിയുടെ സുവിശേഷത്തിൽ (1:19) കാണാം.[3]
Remove ads
പാരമ്പര്യം

രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ ആദിസുവിശേഷം"(Protoevengelium of James) എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. മേരിയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ വിശുദ്ധതാപസനും യേശുവിന്റെ സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ മറിയത്തിന്റേയോ സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.[2]
Remove ads
വണക്കം
പിൽക്കാലസഭയിൽ യൗസേപ്പിന്റെ വണക്കം ക്രമാനുഗതമായി ശക്തിപ്രാപിച്ചു. ആവിലായിലെ ത്രേസ്യയെപ്പോലുള്ള വിശുദ്ധർ അദ്ദേഹത്തെ ഏറെ ശക്തിമാനായ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതി. 1871-ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ യൗസേപ്പിനെ സാർവത്രികസഭയുടെ തന്നെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായും അദ്ദേഹം വണങ്ങപ്പെടുന്നു. ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് യൗസേപ്പിനെ ചിത്രീകരിക്കാറ്. യൗസേപ്പിന്റെ തിരുനാളുകൾ മരണദിനമായി കരുതപ്പെടുന്ന മാർച്ച് 19-നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 1-നും ആഘോഷിക്കപ്പെടുന്നു.[3]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads