ഖുർആൻ
ഇസ്ലാം മതത്തിന്റെ വേദഗ്രന്ഥം From Wikipedia, the free encyclopedia
Remove ads
ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ (അറബി: قرآن). ഏഴാം ശതകത്തിൽ അവതരിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥത്തിൽ, മുഹമ്മദ് നബി മുഖേന സൃഷ്ടാവായ ദൈവം പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യർക്കും വേണ്ടി നൽകിയ മഹത്തായ സന്ദേശങ്ങളാണ് എന്ന് ഇസ്ലാം മതവിശ്വാസികൾ വിശ്വസിച്ച് പോരുന്നു.[1][2]

വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
അറബി ഭാഷയിലെ സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി പരിശുദ്ധ ഖുർആൻ വിലയിരുത്തപ്പെടുന്നു[3][4]. മുഴുവൻ മനുഷ്യർക്കും വേണ്ടി സൃഷ്ടാവായ ദൈവം നൽകിയ അവസാന വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ എന്ന് ഇസ്ലാം മതവിശ്വാസികൾ വിശ്വസിച്ച് പോരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ട് ആദ്യം വാമൊഴിയായി പഠിപ്പിക്കപ്പെടുകയും മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം പിന്നീട് നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് അന്നും ഇന്നും ഒരേ ഉള്ളടക്കത്തോടെ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് വ്യത്യസ്തമായ ഉള്ളടക്കം ഉള്ള ഖുറാൻ കോപ്പികളും അഗ്നിക്കിരയാക്കിയിരുന്നു.
അറബി ഭാഷയിൽ ഖറഅ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ; ഖുർആൻ എന്നാൽ വായിക്ക പ്പെടുന്ന. 114 അദ്ധ്യായങ്ങളിലായി 6236 സൂക്തങ്ങൾ ഉണ്ട്.
Remove ads
ചരിത്രം

ഖുർആനിലെ അലഖ് (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം സൂറത്തിലെ (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്) ജിബ്‌രീൽ എന്ന മാലാഖ മുഖേന ആദ്യമായി അവതീർണ്ണമായതായി മുസ്‌ലിംകൾ വിശ്വസിക്കുന്നത്. അതിന്റെ വിവർത്തനം ഇപ്രകാരമാണ്
“ |
|
” |
— ഖുർആൻ (മലയാളവിവിർത്തനം), 96:1-5 |
23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട് ഘട്ടം ഘട്ടമായാണ് ഖുർആൻ അവതരിച്ചത്. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്.
- "അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." ( ഖുർആൻ :10:37)
ഖുർആൻ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് :
“ | ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മലക്ക് (മാലാഖ) അത് നിന്റെ ഹൃദയത്തിൽ അവതരിപ്പിച്ചു. ലോകർക്ക് നീ മുന്നറിയിപ്പ് നൽകാൻ വേണ്ടി. സുവ്യക്തമായ അറബി ഭാഷയിൽ.(ഖുർആൻ 26 :192-195).
(നബിയേ) പറയുക: (ഖുർആൻ എത്തിച്ചു തരുന്ന) ജിബ്‌രീൽ എന്ന മലക്കിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ, അദ്ദേഹമത് നിന്റെ മനസ്സിൽ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുൻ വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക് വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്) "(ഖുർആൻ 2:97) |
” |
ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ) തുടങ്ങി 55 വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്[5].
ഹിജ്റ വർഷത്തിന് 13 വർഷം മുമ്പ്- AD 610-ൽ റമദാൻ മാസത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്. ഈ ദിവസം ഏതായിരുന്നു എന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദാൻ 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ജൂലൈ മാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്. മുഹമ്മദ് നബി എഴുത്തും വായനയും അറിയാത്ത ആൾ ആയിരുന്നു.
ഖുർആൻ, ഇന്ന് ഒട്ടു മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുർആനിൻറെ പുസ്തക രുപത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത്
114 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾക്ക് അക്ഷരങ്ങളും ശബ്ദങ്ങളും നൽകപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ച് ഭാഗങ്ങൾ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങൾ മദീനാ ജീവിതത്തിലുമാണ് അവതരിപ്പിച്ചു കൊടുത്തത്. അദ്ദേഹം അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങൾക്ക് പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങൾ സ്വജീവിതത്തിൽ പകർത്തി ജനങ്ങൾക്ക് മാതൃകയാവുകയും ചെയ്തു.
മുൻ വേദഗ്രന്ഥങ്ങളായ തൗറാത്ത് (മൂസാ പ്രവാചകന് അവതരിച്ചത്), സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്), ഇൻജീൽ (ഈസാ നബിക്ക് അവതരിച്ചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അന്തിമ വേദഗ്രന്ഥമായ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുർആൻ പറയുന്നു.
Remove ads
ഉള്ളടക്കത്തിന്റെ വർഗീകരണം
ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളിൽ (അറബി: സൂറ:) 6236 സൂക്തങ്ങളും (അറബി: ആയത്ത് ) 77,000ത്തിൽ അധികം പദങ്ങളും (അറബി: കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉൾക്കൊള്ളുന്നു.
തുടർച്ചയായി പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം ഖുർആന്റെ ഉള്ളടക്കം വിവിധ രീതികളിൽ വർഗീകരിച്ചിരിക്കുന്നു.
- ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു.
- നിസ്ഫ് - ജുസ്‌ഉകളുടെ പകുതി.
- റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാൽ ഭാഗം.
- റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങൾ വിവിധ റുകൂഅ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു.
ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങൾ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായനക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകൾ ഖുർആന്റെ അച്ചടിച്ച പ്രതികളിൽ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും.
സൂറഃ
ഖുർആനിലെ അദ്ധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേരാണ് സൂറഃ (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകൾ അടങ്ങിയതാണ് വിശുദ്ധ ഖുർആൻ. ഒന്നാമത്തെ അദ്ധ്യായം സൂറത്തുൽ ഫാത്തിഹ യും അവസാനത്തെ അധ്യായം സൂറത്തുന്നാസുമാകുന്നു.
ആയ
ഖുർആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കിൽ ആയത്ത് (അറബി: آية). ചെറുതും വലുതുമായ 6236 (അധ്യായങ്ങളുടെ തുടക്കത്തിലുള്ള ബിസ്മി കൂടി പരിഗണിച്ചാൽ 112 കൂടി ചേർന്ന് [6236+ 112] 6348 സൂക്തങ്ങളാവും) ആയത്തുകൾ ഖുർ ആനിൽ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്. الْحَمْدُ للّهِ رَبِّ الْعَالَمِينَ (വിവർത്തനം: സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സ്തുതി.) ഇത് ഖുർആനിലെ ഒരു ആയത്താകുന്നു.
Remove ads
മക്കി
ഹിജ്റക്ക് മുമ്പ് അവതീർണ്ണമായ സൂറത്തുകളെ മക്കി സൂറത്തുകൾ എന്നു വിളിക്കുന്നു.
മദനി സൂറത്തുകൾ എത്ര
ഹിജ്റക്ക് ശേഷം അവതീർണ്ണമായ അദ്ധ്യായങ്ങളെ മദനി സൂറത്തുകൾ എന്നു വിളിക്കുന്നു.
ബിസ്മി
ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്നാൽ ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായ, അല്ലാഹുവിന്റെ നാമത്തിൽ എന്നാണ് അർത്ഥം. ഇതിനെ ബിസ്മി എന്ന് ചുരുക്കി വിളിക്കുന്നു. അറബിയിൽ بسم الله الرحمان الرحيم എന്നാണ്.ഖുർആനിലെ ഒന്നൊഴിച്ച് എല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്ന സൂക്തത്തോടെ ആരംഭിക്കുന്നു. ഒൻപതാം അദ്ധ്യായമായ തൌബ മാത്രമാണു ബിസ്മില്ലയിൽ ആരംഭിക്കാത്ത അദ്ധ്യായം. ഫാതിഹയിൽ മാത്രമെ ഒന്നാമത്തെ ആയത്തായ "ബിസ്മില്ലാഹി റഹ്മാനി റഹീം" ഒരു ആയത്തായി കണക്കാക്കുന്നുള്ളൂ. മറ്റു അദ്ധ്യായത്തിലെ ബിസ്മിയെ ആയത്തായി കണക്കാക്കാറില്ല. ഇരുപത്തി ഏഴാം അദ്ധ്യായമായ നംലിലെ 30-ആം വചനത്തിലും ഒരു ബിസ്മി അടങ്ങിയിരിക്കുന്നു.
Remove ads
ഫാത്തിഹ

ഖുർആനിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് സൂറ: ഫാത്തിഹ. ഈ സൂറത്താണ് പരിപൂർണ്ണമായി ആദ്യമായി അവതീർണ്ണമായത്. നിർബന്ധ നമസ്കാരങ്ങളിൽ ഒരു ദിവസം ഒരു മുസ്‌ലിം 17 വട്ടം ഈ അദ്ധ്യായം പാരായണം ചെയ്യുന്നുണ്ട്. ഇതിലെ വരികൾ മുഴുവനും പ്രാർത്ഥനയാണ്. ഇത് കേൾക്കുമ്പോൾ ആമീൻ എന്ന് പറയാറുണ്ട്. ആമീൻ എന്നാൽ അല്ലാഹുവേ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ എന്നാണർത്ഥം.
Remove ads
മുസ്ഹഫ്
അൽ ഹിംരൻ
ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത്.
ചിത്രശാല
- മുസ്ഹഫ് തുറന്നു വെച്ച നിലയിൽ.
അവലംബം
ഇതും കാണുക
പുറത്തേയ്ക്കുള്ള കണ്ണികൾ
എൻസൈക്ലോപീഡിയകൾ
സാഹിത്യ പഠനങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads