ഗിരീഷ് കർണാഡ്

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ഗിരീഷ് കർണാഡ്
Remove ads

കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, റോഡ്സ് സ്കോളറും ടെലിവിഷൻ അവതാരകനുമായിരുന്നു ഗിരീ‍ഷ് കർണാഡ് (കന്നട:ಗಿರೀಶ್ ಕಾರ್ನಾಡ್) (1938 മേയ് 19 - 2019 ജൂൺ 10). 1998ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ചു. ജ്ഞാനപീഠം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാഡ്[1]. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തിൻറെ ഉയർച്ച കന്നഡയിലുള്ള ആധുനിക ഇന്ത്യൻ നാടകവേദിയുടെ ചരിത്രം കൂടിയാണ്. ബംഗാളിയിൽ ബാദൽ സർക്കാരിനും മറാത്തിയിൽ വിജയ് തെണ്ടുൽക്കർക്കും ഹിന്ദിയിൽ മോഹൻ രാകേഷിനും ഒപ്പമായിരുന്നു ഇത്.

വസ്തുതകൾ ഗിരീഷ് കർണാഡ്, ജനനം ...

നാല് ദശകക്കാലം കർണാട് നാടകരംഗത്ത് പ്രവർത്തിച്ചു. സമകാലീന സംഭവങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി അദ്ദേഹം ചരിത്രത്തേയും പുരാണങ്ങളെയും പ്രയോജനപ്പെടുത്തി. അദ്ദേഹം തൻറെ നാടകങ്ങൾ സ്വയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അവ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അദ്ദേഹത്തിൻറെ നാടകങ്ങൾ മറ്റ് ഇന്ത്യൻ ഭാ,കളിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇബ്രാഹിം അൽക്കാസി, ബി. വി. കാരന്ത്, അലക് പദംസി, പ്രസന്ന, അരവിന്ദ് ഗൗർ, സത്യദേവ് ദുബെ, വിജയ മേത്ത, ശ്യാമാനന്ദ് ജലൻ, അമൽ അല്ലാന, സഫർ മൊഹിയുദ്ദീൻ തുടങ്ങിയ പ്രശസ്ത സംവിധായകരാണ് അവ സംവിധാനം ചെയ്തത്. കന്നഡ, ഹിന്ദി സിനിമാ രംഗങ്ങളിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും സജീവമായിരുന്ന അദ്ദേഹം അവാർഡുകളും നേടിയിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കന്നഡയിലെ മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കുള്ള ഫിലിം ഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991ൽ ദൂരദർശനിൽ സംപ്രേക്ളണം ചെയ്ത "ടേണിംഗ് പോയിൻറ്" എന്ന സയൻസ് മാഗസിൻ പരിപാടിയുടെ അവതാരകനുമായിരുന്നു കർണാഡ്.

അനാരോഗ്യത്തെ തുടർന്ന് ബംഗലൂരുവിലെ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കർണാഡ് 2019 ജൂൺ 10ന് അന്തരിച്ചു.

Remove ads

ആദ്യകാല ജീവിതം വിദ്യാഭ്യാസം, തൊഴിൽ

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിൽ ജനിച്ചു.[2]. അദ്ദേഹത്തിൻറെ അമ്മ കൃഷ്ണാബായി ചെറുപ്പത്തിൽ തന്നെ വിധവയായി. അവർക്ക് ഒരു മകനുണ്ടായിരുന്നു. നഴ്സാകുന്നതിനുള്ള പരിശീലനത്തിനിടെ ബോംബേ മെഡിക്കൽ സർവീസിലെ ഡോ. രഘുനാഥ് കർണാഡുമായി അവർ കണ്ടുമുട്ടി. എന്നാൽ അന്നത്തെ സമൂഹം വിധവാ വിവാഹത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്നതു കാരണം അഞ്ച് വർഷത്തോളം അവർക്ക് വിവാഹിതരാകാൻ കഴിഞ്ഞില്ല. ഒടുവിൽ ആര്യസമാജത്തിൻറെ ആഭിമുഖ്യത്തിലാണ് അവരുടെ വിവാഹം നടന്നത്. ആ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമനായിരുന്നു ഗിരീഷ്.

അദ്ദേഹത്തിൻറെ ആദ്യകാല വിദ്യാഭ്യാസം മറാത്തിയിലായിരുന്നു. 1958-ൽ കർണാഡ് ധർവാഡിലെ കർണാടക് ആർട്സ് കോളേജിൽ നിന്ന് (കർണാടക സർവകലാശാല) ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

1963-70 കാലത്ത് അദ്ദേഹം മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. 1970ൽ ജോലി രാജി വച്ച് അദ്ദേഹം പൂർണ്ണസമയ എഴുത്തുകാരനായി. 1987-88ൽ അദ്ദേഹം യൂണിവേഴ്സിറ്റി ഒഫ് ചിക്കാഗോയിൽ വിസിറ്റിംഗ് പ്രൊഫസറായും ഫുൾബ്രൈറ്റ് പ്ലേറൈറ്റ്-ഇൻ-റസിഡൻസ് ആയും പ്രവർത്തിച്ചു.

ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായും (1974-75) സംഗീത് നാടക് അക്കാഡമിയുടെ ചെയർമാനായും (1988-93) നെഹ്രു സെൻററിൻറെ ഡയറക്ടറായും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മിനിസ്റ്റർ ഒഫ് കൾച്ചർ ആയും (2000-2003) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Remove ads

സാഹിത്യം

ചെറുപ്പകാലത്ത് തന്നെ അദ്ദേഹം കർണാടകയിലെ സഞ്ചരിക്കുന്ന നാടകവേദിയായ നാടകമണ്ഡലിയുമായി പരിചയപ്പെട്ടു. തൻറെ ഗ്രാമത്തിലെ നാടകസമ്പ്രദായമായ യക്ഷഗാനത്തിൻറെ ആരാധകനുമായിരുന്നു ബാലനായ ഗിരീഷ്. ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം ദ മദ്രാസ് പ്ലേയേഴ്സ് എന്ന അമച്വർ തിയേറ്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ടു. ചിക്കാഗോയിലായിരുന്ന കാലത്ത് അദ്ദേഹം തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നാഗമണ്ഡല എന്ന സ്വന്തം നാടകത്തിൻറെ ഗ്ലോബൽ പ്രിമിയർ മിന്നെപോളിസിലെ ഗുത്രീ തിയേറ്ററിൽ നടന്നു.

കർണാഡ് നാടകങ്ങളെഴുതാൻ തുടങ്ങുന്ന കാലത്ത് കന്നഡ സാഹിത്യം പാശ്ചാത്യ സാഹിത്യത്തിലെ നവോത്ഥാനത്തിൻറെ സ്വാധീനവലയത്തിലായിരുന്നു. തദ്ദേശ സംസ്കാരത്തിന് തികച്ചും അന്യമായ വിഷയങ്ങളാണ് എഴുത്തുകാർ തെരഞ്ഞെടുത്തിരുന്നത്. 1951ൽ പ്രസിദ്ധീകരിച്ച സി. രാജഗോപാലാചാരിയുടെ മഹാഭാരതം അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി. 1950കളുടെ മദ്ധ്യത്തിലുള്ള ഒരു ദിവസം മഹാഭാരതത്തിലെ കഥാപാത്രങ്ങൾ തന്നോട് കന്നടയിൽ സംസാരിക്കുന്നതായി അദ്ദേഹത്തിന് തോന്നി. "അവർ സംസാരിക്കുന്നത് എനിക്ക് എൻറെ ചെവി കൊണ്ട് കേൾക്കാമായിരുന്നു..... ഞാൻ വെറും ഒരു കേട്ടെഴുത്തുകാരൻ മാത്രമായിരുന്നു" എന്ന് അദ്ദേഹം പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. 1961ലാണ് യയാതി പ്രസിദ്ധീകരിച്ചത്. അന്നദ്ദേഹത്തിന് 23 വയസ്സായിരുന്നു. പാണ്ഡവരുടെ പൂർവികരിൽ ഒരാളായ യയാതി രാജാവിൻറെ കഥയായിരുന്നു അത്. യയാതിയുടെ അവിഹിതബന്ധങ്ങളിൽ കുപിതനായ ഗുരു, യയാതിക്ക് അകാലവാർദ്ധക്യമുണ്ടാകട്ടെ എന്ന് ശപിച്ചു. യയാതി തൻറെ മക്കളോട് തൻറെ വാർദ്ധക്യം ഏറ്റെടുക്കാൻ അപേക്ഷിച്ചു. അവരിൽ ഒരാൾ അത് ചെവിക്കൊണ്ടു. മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് സമകാലികജീവിതത്തിലെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുകയാണ് അദ്ദേഹം ചെയ്തത്. വൻവിജയമായ ഈ നാടകം മറ്റ് ഇന്ത്യൻ ഭാഷകളിലും തർജമ ചെയ്യപ്പെട്ടു.

ചരിത്രത്തിൽ നിന്നും പുരാണങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട അദ്ദേഹം സമകാലീനമായ കഥാസന്ദർഭങ്ങൾക്കായി അവയെ ഉപയോഗപ്പെടുത്തി. മാനസികവും തത്ത്വശാസ്ത്രപരവുമായ സംഘർഷങ്ങൾ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആധുനിക മനുഷ്യൻറെ അസ്തിത്വ വ്യഥകളെ ആവിഷ്കരിച്ചു. 14-ാം നൂറ്റാണ്ടിൽ ദില്ലിയുടെ സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയുള്ള തുഗ്ലക്ക് (1964) ആയിരുന്നു അദ്ദേഹത്തിൻറെ അടുത്ത നാടകം. അഭ്യുദയകാംക്ഷയുടെ ആദർശാത്മകതയിൽ ആരംഭിക്കുകയും മോഹഭംഗത്തിൽ അവസാനിക്കുകയും ചെയ്ത നെഹ്രു യുഗത്തെയാണ് അദ്ദേഹം ഭംഗ്യന്തരേണ അതിലൂടെ ചിത്രീകരിച്ചത്. ഈ നാടകം 26കാരനായ കർണാഡിനെ രാജ്യത്തെ നാടകകൃത്തുക്കളുടെ മുൻനിരയിൽ എത്തിച്ചു. ഈ നാടകം ഇബ്രാഹിം അൽകാസി സംവിധാനം ചെയ്ത് നാഷണൽ സ്കൂൾ‌ ഒഫ് ഡ്രാമ അവതരിപ്പിച്ചു. മനോഹർ സിംഗാണ് സപൽത്താൻറെ വേഷം അവതരിപ്പിച്ചത്. 1982ൽ ഫെസ്റ്റിവൽ ഒഫ് ഇന്ത്യയുടെ ഭാഗമായി ഈ നാടകം ലണ്ടനിൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമ അവതരിപ്പിക്കുകയുണ്ടായി.

1940ൽ തോമസ് മൻ എഴുതിയ ദ ട്രാൻസ്പോസ്ഡ് ഹെഡ്സ് എന്ന നോവലിനെ ആധാരമാക്കി അദ്ദേഹം രചിച്ച നാടകമാണ് ഹയവദന (1971).11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കഥാസരിത്സാഗരത്തിൽ ഉൾപ്പെട്ട ഒരു കഥയാണിത്. ഈ നാടകത്തിനായി അദ്ദേഹം യക്ഷഗാനം എന്ന നാടൻകലാരൂപത്തെ ഉപയോഗപ്പെടുത്തി. ഈ നാടകത്തിൻറെ ജർമൻ പരിഭാഷ വിജയ മേത്ത സംവിധാനം ചെയ്ത് ജർമനിയിലെ വെയ്മർ നഗരത്തിൽ അവതരിപ്പിച്ചു.

എ. കെ. രാമാനുജൻ പറഞ്ഞ ഒരു നാടോടിക്കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കർണാഡ് രചിച്ച നാഗമണ്ഡല (1988) എന്ന കൃതിക്ക് മികച്ച സർഗസൃഷ്ടിക്കുള്ള കർണാടക സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. മിനിയാപോളിസിലെ ഗുത്രീ തിയേറ്ററിൻറെ 30-ാം വാർഷികത്തോടനുബന്ധിച്ച് ഈ നാടകം ജെ. ഗാർലാൻഡ് റൈറ്റ് സംവിധാനം ചെയ്ത് അവതരിപ്പിക്കുകയുണ്ടായി. ഈ തിയേറ്ററിൻറെ അഭ്യർത്ഥന അനുസരിച്ചാണ് അദ്ദേഹം പിൽക്കാലത്ത് അഗ്നി മത്തു മളൈ (അഗ്നിയും മഴയും) എന്ന നാടകം രചിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ അദ്ദേഹം തലെദണ്ഡ (1990) എന്ന നാടകം രചിച്ചിരുന്നു. 12-ാം നൂറ്റാണ്ടിൽ കർണാടകയിൽ പ്രചരിച്ച വീരശൈവിസത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ രചന. സമകാലീന സംഭവങ്ങളെ തുറന്നുകാട്ടാനാണ് അദ്ദേഹം അത് ഉപയോഗിച്ചത്.

Remove ads

സിനിമ

സംസ്കാര (1970) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. യു. ആർ അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കിയുള്ള ഈ സിനിമ പട്ടാഭിരാമ റെഡ്ഡിയാണ് സംവിധാനം ചെയ്തത്. മികച്ച ചിത്രത്തിനുള്ള പ്രസിഡൻറിൻ അവാർഡ് ലഭിച്ച് ആദ്യത്തെ കന്നഡ ചിത്രം കൂടിയാണിത്.

സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ (1971). എസ്. എൽ. ഭൈരപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തത്. ഈ സിനിമയിലൂടെ അദ്ദേഹം മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് സഹസംവിധായകനായ ബി. വി. കാരന്തിനൊപ്പം പങ്കിട്ടു.

തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ബെനഗലിനോടൊപ്പം പ്രവർത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980), മന്ഥൻ (1976), സ്വാമി (1977), പുകാർ (2000) എന്നിവ അദ്ദേഹം അഭിനയിച്ച ഹിന്ദി ചിത്രങ്ങളാണ്. പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ശശികപൂറിനുവേണ്ടി ഉത്സവ് എന്ന പേരിൽ വമ്പിച്ച മുതൽ മുടക്കുള്ള ചിത്രം നിർമിച്ചു. നാഗേഷ് കുകുനൂരിൻറെ ഇക്ബാൽ (2005) തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഈ ചിത്രത്തിലെ ക്രിക്കറ്റ് കോച്ചിൻറെ വേഷം ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റി. ഡോർ (2006), 8X10 തസ്വീർ (2009), ആശായേം (2010) എന്നീ ചിത്രങ്ങൾ പിറകെ വന്നു. യാഷ് രാജ് ഫിലിംസിൻറെ ഏക് ഥാ ടൈഗർ (2012), ടൈഗർ സിന്ദാ ഹെ (2017) എന്നീ ചിത്രങ്ങളിൽ പ്രധാന റോളുകളിൽ അഭിനയിച്ചു.

ധാരാളം ഡോക്യുമെൻററികളും കർണാഡിൻറേതായുണ്ട്. കന്നഡ കവി ഡി. ആർ. ബെന്ദ്രെയെപ്പറ്റിയുള്ള ചിത്രം (1972), കനകദാസ, പുരന്ദരദാസ എന്നീ മദ്ധ്യകാല ഭക്തകവികളെപ്പറ്റിയുള്ള കനക-പുരന്ദര (ഇംഗ്ലീഷ്, 1988), സൂഫിസത്തേയും ഭക്തിപ്രസ്ഥാനത്തേയും പറ്റിയുള്ള ലാംപ് ഇൻ ദ നിഷ് (ഇംഗ്ലീഷ്, 1989) എന്നിവ ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിൻറെ സിനിമകളും ഡോക്യുമെൻററികളും ധാരാളം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിൻതുടർന്നു. അകിര കുറൊസാവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒംദാനൊംദു കാലദല്ലി എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ചിത്രവും നിർമ്മിക്കുകയുണ്ടായി. സ്വന്തം ചിത്രങ്ങൾക്കൊപ്പം തിരക്കഥയെഴുതുകയും ചെയ്തു.

ആർ. കെ. നാരായണൻറെ നോവലിനെ ആസ്പദമാക്കിയുള്ള മാൽഗുഡി ഡേയ്സ് (1986-87) എന്ന ടെലിവിഷൻ സീരിയലിൽ അദ്ദേഹം സ്വാമിയുടെ അച്ഛനായി വേഷമിട്ടു. 1990കളുടെ തുടക്കത്തിൽ ദൂരദർശനിലെ ടേണിംഗ് പോയിൻറ് എന്ന സയൻസ് മാഗസിനിൽ അദ്ദേഹം അവതാരകനായിരുന്നു.

Remove ads

മറ്റ് പ്രവർത്തനങ്ങൾ

ഇന്ത്യയുടെ മുൻ പ്രസിഡൻറ് എ.പി.ജെ. അബ്ദുൾ കലാമിൻറെ ആത്മകഥയായ അഗ്നിച്ചിറകുകൾ ഓഡിയോബുക്ക് രൂപത്തിൽ ചർക്ക ഓഡിയോബുക്സ് പുറത്തിറക്കിയപ്പോൾ അതിന് ശബ്ദം നൽകിയത് കർണാഡ് ആയിരുന്നു.

അവാർഡുകളും ബഹുമതികളും

സാഹിത്യത്തിന്

  • സംഗീത് നാടക് അക്കാദമി അവാർഡ് - 1972
  • പദ്മശ്രീ - 1974
  • പദ്മഭൂഷൺ - 1992
  • കന്നഡ സാഹിത്യ പരിഷത്ത് അവാർഡ് - 1992
  • സാഹിത്യ അക്കാദമി അവാർഡ് - 1994
  • ജ്ഞാനപീഠം - 1998
  • കാളിദാസ് സമ്മാൻ - 1998
  • രാജ്യോത്സവ അവാർഡ്
  • ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഒഫ് സതേൺ കാലിഫോർണിയയുടെ ഓണററി ഡിഗ്രി - 2011

സിനിമക്ക്

ദേശീയ അവാർഡുകൾ

  • മികച്ച സംവിധായകൻ (ബി. വി. കാരന്തിനൊപ്പം) - വംശവൃക്ഷ - 1971
  • കന്ന‍യിലെ മികച്ച ചിത്രം - വംശവൃക്ഷ - 1971
  • മികച്ച രണ്ടാമത്തെ ചിത്രം - കാട് - 2973
  • മികച്ച കന്നഡ ചിത്രം - തബ്ബലിയു നീനാദെ മഗനെ - 1977
  • മികച്ച തിരക്കഥ (ശ്യാം ബനഗലിനും സത്യദേവ് ദുബെക്കും ഒപ്പം) - 1978
  • കന്ന‍യിലെ മികച്ച സിനിമ - ഒന്താനൊന്തു കാലദല്ലി - 1978
  • മികച്ച കഥേതര ചിതര്ം - കനക പുരന്ദര - 1989
  • സാമൂഹ്യ പ്രശ്നങ്ങളെ പറ്റിയുള്ള മികച്ച കഥേതര ചിത്രം - ദ ലാമ്പ് ഇൻ ദ നിഷ് - 1990
  • മികച്ച പരിസ്ഥിതി ചിത്രം - ചെലുവി - 1992
  • മികച്ച കന്നഡ ചിത്രം - കാനുരു ഹെഗ്ഗഡതി - 1999
ഫിലിം ഫെയർ അവാർഡ് സൗത്ത്
  • മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് - കന്നഡ - വംശവൃക്ഷ - 1972
  • മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് - കന്നഡ - കാട് - 1974
  • മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് - കന്നഡ - ഒന്താനൊന്തു കാലദല്ലി - 1978
  • മികച്ച അഭിനേതാവിനുള്ലള ഫിലിം ഫെയർ അവാർഡ് - കന്നഡ - ആനന്ദ ഭൈരവി - 1983

ഫിലിം ഫെയർ അവാർഡ് ഹിന്ദി

  • മികച്ച തിരക്കഥക്കുള്ള ഫിലിം ഫെയർ അവാർഡ് - ഗോധുലി (ബി. വി. കാരന്തിനൊപ്പം) - 1980

കർണാടക സംസ്ഥാന ഫിലിം അവാർഡ്

  • മികച്ച ആദ്യസിനിമ - വംശവൃക്ഷ - 1971-72
  • മികച്ച സംഭാഷണം - വംശവൃക്ഷ - 1971-72
  • മികച്ച രണ്ടാമത്തെ ചിത്രം - കാഡു - 1973-74
  • മികച്ച സഹനടൻ - ശാന്ത ശിശുനാല ശരീഫ - 1989-90
  • മികച്ച സഹനടൻ - സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായി - 1995-96
  • മികച്ച രണ്ടാമത്തെ ചിത്രം - കനൂരു ഹെഗ്ഗഡിതി - 1999-2000

മറ്റ് ബഹുമതികൾ

  • നാടകരചയിതാവ് എന്ന നിലയിലുള്ള സംഭാവനകൾക്ക് ഗുബ്ബി വീരമ്ണ അവാർഡ് -
  • ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ഡയറക്റ്റർ (1974 മുതൽ 1975 വരെ
  • ഇൻഡോ-യു.എസ് സബ് കമ്മീഷൻ ഓൺ എഡ്യൂക്കേഷൻ ആൻറ് കൾച്ചറിലെ ജോയിൻറ് മീഡിയ കമ്മിറ്റിയുടെ ഇന്ത്യൻ കോ ചെയർമാൻ (1984 മുതൽ 1993 വരെ)
  • സംഗീത് നാടക് അക്കാദമിയുടെ ചെയർമാൻ (1988 മുതൽ 1993 വരെ)
  • കർണാടക നാടക അക്കാദമിയുടെ പ്രസിഡൻറ് (1976 മുതൽ 1978 വരെ)
  • ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഒഫ് സതേൺ കാലിഫോർണിയയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് - 2011
  • അവതരണ കലകളിലെ മികച്ച നേട്ടത്തിനുള്ള ഡോ. ടി.എം.പൈ കൊങ്ങിണി ഡിസ്റ്റിംഗ്ഗ്യുഷ്ഡ് അച്ചീവ്മെൻറ് അവാർഡ് - 1996
Remove ads

വിവാദങ്ങൾ

2012ൽ മുംബൈയിൽ നടന്ന ടാറ്റാ ലിറ്റററി ഫെസ്റ്റിവലിൽ നാടകരംഗത്തെ തൻറെ ജീവിതത്തെപ്പറ്റി ഒരു പ്രഭാഷണം നടത്താൻ കർണാഡ് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ ആ വിഷയത്തെപ്പറ്റി സംസാരിക്കാതെ അദ്ദേഹം ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള വി.എസ് നയ്പ്പാളിൻറെ നിലപാടിനോട് പ്രതികരിക്കുകയാണുണ്ടായത്. നേരത്തേ ഈ ഫെസ്റ്റിവലിൽ നെയ്പ്പാളിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മാനിച്ചിരുന്നു. നെയ്പ്പാളിനെ ആദരിച്ചതിനെയും കർണാഡ് വിമർശിച്ചു.

ആ സമ്മേളനത്തിലെ സദസ്യർക്ക് കർണാഡിൻറെ പ്രസംഗത്തെ പറ്റി വിവിധ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. സംഘാടകനായ അനിൽ ധർക്കറിനെ പോലെ ചിലർ വിവാദങ്ങളില്ലാത്ത രീതിയിൽ പ്രഭാഷണത്തെ തിരിച്ചുവിടാൻ ശ്രമിച്ചു. ചിലർ ആ പ്രഭാഷണത്തിന് പിന്നിലെ ഗവേഷണത്തേയും യുക്തിഭദ്രതയേയും പ്രകീർത്തിച്ചു. എന്നാൽ ഇതെല്ലാം ആ പ്രഭാഷണം ഉയർത്തിയ വിവാദത്തിൽ മറഞ്ഞുപോയി.

ഇത് കഴിഞ്ഞ് ആഴ്ചകൾക്കകം കർണാട് മറ്റൊരു വിവാദത്തിൽ ചെന്നുപെട്ടു. രബീന്ദ്രനാഥ ടാഗോർ ൊരു രണ്ടാം കിട നാടകകൃത്താണെന്ന പ്രസ്താവന ന്ടത്തിക്കൊണ്ടായിരുന്നു ഇത്.

2015 നവംബറിൽ ടിപ്പു സുൽത്താൻറെ ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൻറെ പേര് കെമ്പഗൗഡക്ക് പകരം ടിപ്പുവിൻറെതാക്കണമെന്ന് കർണാഡ് അഭിപ്രായപ്പെട്ടു. ഇത് വിവാദമായതിനെ തുടർന്ന് കർണാഡ് അടുത്ത ദിവസം ഖേദം പ്രകടിപ്പിച്ചു.

Remove ads

വ്യക്തിജീവിതം

സരസ്വതി ഗണപതി ആണ് കർണാടിൻറെ ഭാര്യ. അവർക്ക് രണ്ട് മക്കളുണ്ട്. ബാംഗ്ലൂരിലാണ് കർണാട് ജീവിച്ചിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് തിരിച്ച് വന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം തൻറെ ഭാവിവധുവിനെ കണ്ടുമുട്ടിയത്. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി വിവാഹം നടന്നത് പത്ത് വർഷത്തിന് ശേഷമാണ്. അന്ന് കർണാഡിന് 42 വയസ്സ് പ്രായമായിരുന്നു.

നീണ്ടുനിന്ന അസുഖത്തെ തുടർന്ന് 2019 ജൂൺ 10ന് 81-ാമത്തെ വയസ്സിൽ ബാംഗ്ലൂരിൽ വച്ച് കർണാഡ് അന്തരിച്ചു.

Remove ads

ആക്റ്റിവിസം

ബഹുസ്വരതയുടെയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിൻറെയും വക്താവായിരുന്നു അദ്ദേഹം. മതമൗലികവാദത്തിൻറെയും ഹിന്ദുത്വത്തിൻറെയും കടുത്ത വിമർശകനുമായിരുന്നു കർണാഡ്.1992ൽ ബാബറി മസ്ജിദ് തകർത്തതിനെ അപലപിച്ച അദ്ദേഹം ഹൂബ്ലിയിലെ ഈദ്ഗാഹ് മൈതാനത്തെ പറ്റി തർക്കങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തെ എതിർക്കുകയും ചെയ്തു. ആർ.എസ്.എസ്ിനെയും ബി.ജെ.പിയെയും മറ്റ് ഹിന്ദു സംഘടനകളെയും അദ്ദേഹം പല അവസരത്തിലും എതിർത്തു. 2014ലെ പാർലമെൻറ് തിരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനെയും അദ്ദേഹം എതിർത്തു.

Remove ads

കൃതികൾ

കന്നഡയിലുള്ള നാടകങ്ങൾ

  • മാ നിഷാദ (ഏകാങ്ക നാടകം)
  • യയാതി - 1961
  • തുഗ്ലക്ക് - 1964. ഹിന്ദുസ്ഥാനിയിലേയ്ക്ക് വിവർത്തനം ചെയ്തത് ബി. വി. കാരന്ത്. ഈ നാടകം അവതരിപ്പിച്ച പ്രമുഖ സംവിധായകർ‍ - ഇബ്രാഹിം അൽക്കാസി, പ്രസന്ന, അരവിന്ദ് ഗൗർ, ദിനേഷ് താക്കൂർ, ശ്യാമാനന്ദ് ജലൻ (ബംഗാളിയിൽ)
  • ഹയവദന - 1972
  • അഞ്ചുമല്ലിഗെ - 1977
  • ഹിട്ടിന ഹുഞ്ജ അഥവാ ബലി - 1980
  • നാഗമണ്ഡല - 1988
  • തലെദണ്ഡ - 1990
  • അഗ്നി മത്തു മളൈ - 1995
  • ടിപ്പു സുൽത്താൻ കണ്ട കനസു[3]
  • ഒഡകലു ബിംബ - 2006
  • മധുവെ ആൽബം - 2006
  • ഫ്ലവേഴ്സ് - 2012
  • ബെന്ത കാളു ഓൺ ടോസ്റ്റ് - 2012

ഇംഗ്ലീഷിലുള്ള നാടകങ്ങൾ

  • കളക്ടഡ് പ്ലേയ്സ് - സഞ്ചിക 1 - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂ ഡൽഹി, 2005
  • കളക്ടഡ് പ്ലേയ്സ് - സഞ്ചിക 2 - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂ ഡൽഹി, 2005
  • യയാതി - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, 2008
  • വെഡ്ഡിംഗ് ആൽബം - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, 2009
  • ബോയിൽഡ് ബീൻസ് ഓൺ ടോസ്റ്റ് - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, 2014

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമയുടെ പേര് ...

ടി. വി. സീരിയൽ

മാൽഗുഡി ഡേയ്സ് (1987) - സ്വാമിയുടെ പിതാവായി

ഇന്ദ്രധനുഷ് (1989) അപ്പുവിൻറെയും ബാലയുടെയും പിതാവായി

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

  • വംശ വൃക്ഷ (1971, കന്നഡ)
  • ഡി. ആർ. ബെന്ദ്രേ (1972, documentary)
  • തബ്ബലിയു നീനാഡൈ മങ്കനേ in (1977, കന്നഡ)
  • ഗഝുലി (1977, ഹിന്ദി)
  • ഒണ്ടാനൊണ്ടു കലദല്ലി (1978, കന്നഡ)
  • കനൂരു ഹെഗ്ഗഡിതി (കന്നഡ)
  • കാഡു (1973 കന്നഡ ചിത്രം) (1973, കന്നഡ)
  • ദുർഗ്ഗ മഹേന്ദ്രരിൽ
  • ഉത്സവ് (Hindi)
  • വോ ഘർ (1984, Hindi), based on Kirtinath Kurtakoti's കന്നഡ നാടകം ആ മണി
  • ദ ലാമ്പ് ഇൻ ദി നിഷ് (1990) (documentary)
  • ചെലുവി (1992, കന്നഡയിലും ഹിന്ദിയിലും (മൊഴിമാറ്റം))
  • ചിദംബര രഹസ്യ (2005, കന്നഡ) (ദൂരദർശനായുള്ള ടിവി സിനിമ)

മറ്റ് കൃതികൾ

വിവർത്തനം - ബാദൽ സർക്കാരിൻറെ ഏവം ഇന്ദ്രജിത്ത് (ഇംഗ്ലീഷ്) - 1974

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads