പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ പരവൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. "ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. ഭഗവതി ഉറുമ്പിൻപുറ്റിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ആ പേരുലഭിച്ചത്. [1]
മീനമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് അശ്വതി വിളക്ക്, കഥകളി, കമ്പടിക്കളി, മരമെടുപ്പ് എന്നിവയോടൊപ്പം വെടിക്കെട്ടും (മത്സരക്കമ്പം) നടത്താറുണ്ട്. വൃശ്ചികം 21 മുതൽ ഉത്സവദിനം വരെ തോറ്റംപാട്ട് നടത്തുന്നു. തുലാമാസത്തിലെ "നവരാത്രി" "വിദ്യാരംഭവും" പ്രധാനമാണ്. 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരക്കമ്പത്തിനിടയ്ക്ക് ഉണ്ടായ അപകടത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.[2] കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു ഇത്.
Remove ads
ഐതിഹ്യം
പുറ്റിങ്ങൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുൻപ് കാവുകളും, കാടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു. ഒരിക്കൽ ഭദ്രകാളിയും പരിവാരങ്ങളും ഒരു യാത്ര പോകുന്ന വേളയിൽ ഇവിടെ എത്തിച്ചേർന്നു. ദാഹം തോന്നിയ ഭഗവതി പ്രസ്തുത സമയത്ത് ഇവിടെ തെങ്ങിൽ കയറിക്കൊണ്ടിരുന്ന ഒരു ഈഴവ സമുദായക്കാരനെ കാണുകയും, കുടിക്കുവാനായി കരിക്ക് ആവശ്യപ്പെടുകയും, തുടർന്ന് അദ്ദേഹം കരിക്ക് വെട്ടി ഇവർക്കെല്ലാം നൽകുകയും ചെയ്തു. അവർ അതു കുടിച്ചു ദാഹം ശമിപ്പിക്കുകയും ചെയ്തു. പക്ഷെ പുറ്റിങ്ങൽ ദേവിയ്ക്ക് കരിക്ക് നൽകിയ സമയത്ത് അത് പൊട്ടിപോകുകയും, എന്നിട്ടും ഭഗവതി അത് വാങ്ങി കുടിക്കുകയും ചെയ്തു. അതിനാൽതന്നെ ദേവിയുടെ ഇഷ്ട നിവേദ്യം കരിയ്ക്ക് ആണ്. പിന്നീട് ഭഗവതി ഇവിടെതന്നെയുള്ള ഒരു മൺപുറ്റിൽ വസിക്കുകയും ചെയ്തു.
കുറെ കാലങ്ങൾക്ക്ശേഷം ഇവിടെ പുല്ല് അരിഞ്ഞുകൊണ്ടിരുന്ന ഒരു കുറവ സമുദായത്തിൽപ്പെട്ട സ്ത്രീയുടെ അരിവാൾ ഈ പുറ്റിൽ കൊള്ളുകയും, മൺപുറ്റ് മുറിഞ്ഞു രക്തം വാർന്നുവരികയും ചെയ്തു. ഇതുകണ്ട് ഭയന്നു നിലവിളിച്ചോടിയ ആവർ അടുത്തുള്ള മൂപ്പന്റഴികം എന്ന ഈഴവ കുടുംബത്തെ വിവരം അറിയിക്കുകയുംചെയ്തു. ആ വീട്ടിലെ കാരണവർ അപ്പോൾ തന്നെ മൺപുറ്റ് നില്കുന്ന സ്ഥലം വന്നുകാണുയും, അയിത്താചാരം നില നിന്നിരുന്ന കാലം ആയിരുന്നതിനാൽ സമീപ പ്രദേശത്തെ നായർ തറവാടുകളിൽ വിവരം അറിയിച്ചു. പിന്നീട് ഇവരുടെയെല്ലാം നേതൃത്വത്തിൽ ദേവപ്രശ്നം വച്ച് ഭഗവതിയുടെ സാന്നിധ്യം മനസ്സിലാക്കുകയും ചെയ്തു.
ദേവ പ്രശ്നത്തിൽ പറഞ്ഞത് ഭഗവതിക്ക് പൂജചെയ്യേണ്ടത് ഈഴവ സമുദായത്തിൽപ്പെട്ടവർ ആയിരിക്കണമെന്നുമാണ്. അങ്ങനെ അക്കാലത്ത് മൂപ്പന്റഴികം കുടുംബത്തിലുള്ളവർ ഈ ക്ഷേത്രത്തിൽ ശാന്തി കർമ്മങ്ങൾ ചെയ്യുകയും ചെയ്തുപോന്നു. ക്ഷേത്രം ഉണ്ടായകാലം മുതൽ ഇപ്പോൾ വരെ ഈഴവർ തന്നെ പൂജ ചെയ്യണം എന്ന രീതി തുടർന്നുപോകുന്നു. തുടർന്ന് ക്ഷേത്രം പണിയുന്നതിനുവേണ്ടി കിളിമാനൂർ രാജാവ് ഏതാണ്ട് 60 ഏക്കറോളം ഭൂമി പതിച്ചു നല്കുകയും ഇവിടെ പുറ്റിങ്ങൽ ദേവി ക്ഷേത്രം പണിയുകയും ചെയ്തു. പ്രതിഷ്ഠവിധി പ്രകാരം ഈഴവൻ ആരാധിച്ച ഭഗവതിയെ പൂജികേണ്ടത് ഈഴവ സമുദായത്തിൽപ്പെട്ടവർ തന്നെ ആയിരിക്കണമെന്നാണ്. അത് ക്ഷേത്രം ഉണ്ടായകാലം മുതൽ നാളിതുവരെയും തുടർന്നുപോകുന്നു.
ക്ഷേത്രം കണ്ടെടുത്തത് കുറവ സമുദായത്തിൽപ്പെട്ട സ്ത്രീ, പുലയർ, പറയർ, കുറവർ മുതൽ ഹൈന്ദവ സമുദായത്തിലെ എല്ലാവർക്കും ഈ ക്ഷേത്രത്തിൽ ഓരോരോ ആചാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആദിമകാലങ്ങളിൽ മാതൃദായക്കാരായ പുരാതന ദ്രാവിഡ ഗോത്രങ്ങളുടെയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് ഭദ്രകാളി അഥവാ മഹാകാളി അല്ലെങ്കിൽ ആദിശക്തി കാളി [അവലംബം ആവശ്യമാണ്]. ഭദ്രാ ഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നി പേരുകളിൽ അറിയപ്പെടുന്നു.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും പ്രപഞ്ചനാഥയുമായ ആദിപരാശക്തിയാണ് ഭദ്രകാളി എന്നറിയപ്പെടുന്നത്. ശാക്തേയ പാരമ്പര്യമുള്ള ഇടങ്ങളിൽ എല്ലാം ഭഗവതിയുടെ ആരാധന കാണാം. "ഭദ്രമായ (മംഗളമായ) കാലത്തെ നല്കുന്നവൾ (മംഗളകാരിണി)" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. കറുത്ത നിറത്തോടുകൂടിയ ഈ ഭഗവതി കരിങ്കാളി എന്നും അറിയപ്പെടുന്നു.
ദേവി മാഹാത്മ്യത്തിൽ ഭുവനേശ്വരിയുടെ ഉഗ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. തിൻമയുടെ മേലുള്ള നൻമയുടെ വിജയമാണ് പരാശക്തി സങ്കൽപ്പം. ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന ഭദ്രകാളി സങ്കല്പം കേരളത്തിലും പ്രബലമാണ്. കേരളീയരുടെ കുലദൈവം ഭദ്രകാളി എന്ന ഭഗവതിയാണ്. കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ചെറുതും വലുതുമായ ഭദ്രകാളി ക്ഷേത്രങ്ങളും കാവുകളും കാണാം. ദേശ ദൈവം, കുല ദൈവം, കുടുംബ ദൈവം (ധർമ്മ ദൈവം), ഇഷ്ട ദൈവം തുടങ്ങിയ പല ഭാവങ്ങളിൽ ഭഗവതി ആരാധിക്കപ്പെടുന്നു.
പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം മഹാശക്തിയായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയായ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭഗവതിയെ ആരാധിക്കുന്നവർ സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം. യാതൊരു കാരണവശാലും അവർ സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല എന്നാണ് ആചാരം. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ആദികാലങ്ങളിൽ ഗോത്ര ജനത കാളിയെ പ്രകൃതി, ഊർവ്വരത, മണ്ണിന്റെ ഫലഭൂയിഷ്ടത എന്നി ഭാവങ്ങളിൽ ആരാധിച്ചിരുന്നു. കാർഷിക സമൃദ്ധി, യുദ്ധ വിജയം, രോഗമുക്തി, കുടുംബത്തിന്റെ ഐശ്വര്യം അല്ലെങ്കിൽ സമ്പത്ത്, സന്താനങ്ങളുടെ അഭിവൃദ്ധി, കുലത്തിന്റെ നിലനിൽപ്പ്, വ്യാപാരത്തിന്റെ അഭിവൃദ്ധി, മോക്ഷം എന്നിവയ്ക്കായി ഭഗവതിയെ ആരാധിക്കുന്ന രീതി വ്യാപകമായിരുന്നു.
പുരാതന കാലങ്ങളിൽ ആരാധിക്കപ്പെട്ടിരുന്ന ‘കൊറ്റവൈ‘ എന്ന യുദ്ധദൈവമാണ് ഇന്നത്തെ ദുർഗ്ഗ, ഭദ്രകാളി സങ്കൽപ്പങ്ങളിൽ ആരാധിക്കപ്പെട്ടിരുന്നത് എന്ന് ചരിത്രം പറയുന്നു. ശൈവ വൈഷ്ണവ ബൗദ്ധ മതങ്ങളും അബ്രഹാമിക മതങ്ങളും ഉടലെടുക്കുന്നതിന് മുൻപ് തന്നെ ലോകത്തിൽ മാതൃ ദൈവ ആരാധന വ്യാപകമായിരുന്നു. ക്രിസ്തുവർഷത്തിനു മുമ്പ് വളരെ പുരാതന കാലം മുതൽക്കേ തന്നെ ലോകത്തിൽ മാതൃദൈവ സങ്കൽപ്പം നിലനിന്നിരുന്നു. മാതൃദൈവ ആരാധന സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഭാരതത്തിലും നിലനിന്നിരുന്നു. ഇത് ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഇത്തരം പ്രകൃതി ആരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാടിനെ കാക്കുന്ന കാവ് പ്രകൃതി സംരക്ഷണത്തിന്റെയും ജീവ വൈവിദ്ധ്യത്തിന്റെയും ഭാഗമായ കാളി ആരാധനാ സങ്കൽപവുമായി ചേർന്ന് നിൽക്കുന്നു. പ്രകൃതിയും വികൃതിയും ഭഗവതിയായി സങ്കൽപ്പിക്കപ്പെടുന്നു.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരാണ് മറ്റ് രണ്ട് പേർ. ശൈവർ ഇത് ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു.
കാളിയുടെ സൗമ്യവും രൗദ്രവുമായ പത്ത് രൂപങ്ങളെ ദശ മഹാവിദ്യ എന്നറിയപ്പെടുന്നു. സപ്തമാതാക്കളിൽ പ്രധാനപ്പെട്ട ചാമുണ്ഡി കാളിയാണ്. സപ്തമാതാക്കളിൽ ഉൾപ്പെടുന്ന താര ഭഗവതി മഹായാന ബുദ്ധമതത്തിലും ആരാധിക്കപ്പെടുന്നു. മത്സ്യമാംസാദി നിവേദ്യങ്ങൾ ഇഷ്ടപ്പെടുന്ന ചുരുക്കം ചില ദൈവ സങ്കൽപ്പങ്ങളിൽ പെട്ട ഒന്നാണ് ശ്രീ ഭദ്രകാളി അഥവാ ഭഗവതി എന്ന പ്രത്യേകതയുമുണ്ട്. ശാക്തേയ പൂജയിലും ഇത്തരം നിവേദ്യങ്ങൾ ഉണ്ടാകാറുണ്ട് എന്നത് ഇത് തെളിയിക്കുന്നു.
Remove ads
ചരിത്രം
അയിത്താചാരങ്ങൾക്ക് എതിരായിരുന്ന ഒരു ചരിത്രമുണ്ട്, പുറ്റിങ്ങൽ ക്ഷേത്രത്തിന്. മൂന്ന് നാല് നൂറ്റാണ്ടുകൾക്ക് മുൻപ് അയിത്താചരണം അതിൻറെ പാരമ്മ്യതയിൽ നിന്ന കാലത്ത് പുറ്റിങ്ങൽ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നത് അയിത്തജാതിക്കാരനായ ഈഴവർ ആയിരുന്നു. അത് അന്ന് തെക്കൻ കേരളത്തിലെ ഒരു പ്രധാന സംഭവം ആയിരുന്നു. കേരളത്തിൽ പല ഭഗവതി ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും എല്ലാവർക്കും ആരാധിക്കാൻ സാധിച്ചിരുന്നു എന്നതും ഇവിടെ ചൂണ്ടി കാണിക്കപ്പെടേണ്ടതുണ്ട്.
Remove ads
ക്ഷേത്ര ഭരണം
![]() | ഈ section വസ്തുതാപരമായ കൃത്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. Please see the relevant discussion on the talk page. |
ക്ഷേത്ര ഭരണം സംബന്ധിച്ച ഈഴവ - നായർ തർക്കത്തിന് ഏകദേശം ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുണ്ട്. അയിത്തോച്ചാടനം ശക്തമായി നിലനിന്നിരുന്ന ആ കാലത്ത്, മുന്പോട്ട് പോകും തോറും മേല്ജാതിക്കാരിൽനിന്നും നിയന്ത്രണങ്ങൾ വരാൻ തുടങ്ങി. രാജാവ് ദേവിയുടെ പേരിൽ പതിച്ചുനൽകിയ ഭൂമിക്കു മേൽ നായർ ഈഴവ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. നിരന്തര സങ്കർഷങ്ങൾക്ക് ഒടുവിൽ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളുടെയും നിയന്ത്രനാവകാശത്തിനായി 1912ൽ ഇരു വിഭാഗങ്ങളും തമ്മിൽ കേസ് ആരംഭിക്കുകയും അത് അതിപുരാതനകാലം മുതൽ മത്സരകമ്പവും മറ്റും നടന്നുവന്നിരുന്ന ഉത്സവവും മുടങ്ങുന്ന നിലയിൽവരെ കാര്യങ്ങൾ എത്തി. ഇരുവിഭാഗക്കാരും കേസ് വാശിയോടെ നടത്തി. ക്ഷേത്ര ഭരണം കോടതിയുടെ (റസീവർ) നിയന്ത്രണത്തിലായി.
കേസ് കീഴ്കോടതിയും കഴിഞ്ഞ് ഹൈക്കോടതിയിൽ എത്തി. ജാതിസ്പർദ്ധയും അസഹനീയമാംവിധം കേസ്സിനോപ്പം വളർന്നു. അവസാനം 1973 ൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്ഷേത്രം ഒരു പ്രതേക വിഭാഗത്തിന്റെയും വകയല്ലെന്നും, മറിച്ചു ഇത് പൊതുജനങ്ങളുടെ വകയാണ് എന്നും വിധിച്ചു. ഈ വിധിയ്ക്ക് അപ്പീൽ കാലാവധിയ്ക്ക് മുൻപേ അപ്പീൽ പോകാൻ ഇരു വിഭാഗത്തിനും കഴിഞ്ഞില്ല. ഈ കേസുകളുടെയെല്ലാം തുടർച്ചയായിട്ടുള്ള കേസുകളുടെ അവസാനം ഉണ്ടായ വിധിയനുസരിച്ചാണ് ഇന്നു നടക്കുന്ന രീതിയിലുള്ള ഭരണ സംവിധാനം നിലവിൽ വന്നത്. പതിനഞ്ചു പേർ അടങ്ങുന്ന ഒരു ട്രസ്റ്റ് ആയിരിക്കണം ക്ഷേത്രഭരണം നടത്തേണ്ടത്. ഈ പതിനഞ്ചു പേരിൽ, മൂന്നു പേർ പ്രത്യേകാവകാശം ഉള്ള ശാന്തികുടുംബത്തിലെ അംഗങ്ങൾ തന്നെ ആയിരിക്കണമെന്നും, ബാക്കിയുള്ളവരെ പൊതുജനം തിരഞ്ഞെടുക്കണം.
പതിനഞ്ചംഗ ക്ഷേത്ര ഭരണ സമിതിയിൽ എട്ടു പേർ നാല് നായർ കരയോഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതവും മൂന്നു പേർ ശാന്തി കുടുംബത്തിൽ നിന്നുള്ളവരും മേൽപ്പറഞ്ഞ നാലു കരകളിൽ നിന്നും നായന്മാരല്ലാത്ത ഒരോപ്രതിനിധികളും ഉൾപ്പെടെപതിനഞ്ചുപേരടങ്ങുന്ന ഭരണസമിതി. എപ്പോഴും എണ്ണത്തിൽ മുൻതൂക്കം കൂടുതലുള്ള നായർ സമുദായ അംഗങ്ങൾക്ക് തന്നെയായിരിക്കും ഭരണം കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണാധികാരം. പ്രസിഡന്റ് ,സെക്രട്ടറി, രണ്ടു താക്കോൽക്കാർ, പതിനൊന്ന് കമ്മിറ്റി അംഗങ്ങൾഎന്നിവയാണ് ഭരണ സമിതി അംഗങ്ങൾ.
ഉത്സവവും വഴിപാടും
ദേവിയെ കണ്ടെടുത്ത കുറവ സമുദായത്തിൽപ്പെട്ടവർ തുടങ്ങി, ഹൈന്ദവ സമുദായത്തിലെ എല്ലാവർക്കും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഓരോരോ ആചാരങ്ങൾ ഉണ്ട്. തോറ്റം പാട്ടാണ് ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട്. ശിവനേത്രങ്ങളിൽ നിന്നുള്ള ഭദ്രകാളിയുടെ അവതാരത്തിൽ തുടങ്ങി ദാരികവധം വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടിൽ ഉള്ളത്. ദേവിയുടെ ജന്മദിനമായ മീനമാസത്തിലെ ഭരണി നാളിലാണ് പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നത്. അശ്വതിവിളക്ക്,കഥകളി, കമ്പടിക്കളി, മരമെടുപ്പ്, നെടുംകുതിരയെടുപ്പ് എന്നിവയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ. ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള മത്സരകമ്പം വളരെ പ്രശസ്തമാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മത്സരക്കമ്പമാണിത്.
Remove ads
പുനരുദ്ധാരണം
പുറ്റിങ്ങൽ ദേവീക്ഷേത്രം ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ഏകദേശം 5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ പുറ്റിങ്ങൽ ദേവീക്ഷേത്രം കേരളത്തിലെ വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നായി മാറും.[അവലംബം ആവശ്യമാണ്]
ചിത്രശാല
- പുതിയ ക്ഷേത്രസമുച്ചയം-രൂപരേഖ.
- പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവം
- മീനഭരണി ഉത്സവം
- മത്സരക്കമ്പം
ഇതും കാണുക
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads