കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം
From Wikipedia, the free encyclopedia
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലേക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നെടുക്കുക എന്നതായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യ ഉദ്ദേശം. മൈസൂരിന്റെ ഈ അധിനിവേശം മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിച്ചു.[1]
കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം | |||||||||
---|---|---|---|---|---|---|---|---|---|
മൈസൂർ രാജ്യത്തിന്റെ വികാസം ആംഗ്ലോ-മൈസൂർ യുദ്ധങ്ങളുടെ ഭാഗം | |||||||||
ടിപ്പു സുൽത്താന്റെ പാലക്കാട്ടുള്ള കോട്ട, വടക്കേ മതിലിന് അടുത്തു നിന്നുള്ള കാഴ്ച | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
മൈസൂർ രാജ്യം കണ്ണൂരിലെ ആലി രാജ നാട്ടുകാരായമാപ്പിള ജനത | ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂർ രാജാവ് |
18 -ആം നൂറ്റാണ്ടായപ്പോഴേക്കും കേരളത്തിലെ ചെറുരാജ്യങ്ങൾ പലതും കൂടിച്ചേർന്നും കൂട്ടിച്ചേർത്തും തിരുവിതാംകൂർ, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം മൈസൂർ രാജ്യം ഭരിച്ചിരുന്നത് വൊഡയാർ കുടുംബമായിരുന്നു. 1761-ൽ ഹൈദർ അലി മൈസൂർ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തു. രാജ്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലായിരുന്നു ഹൈദറിന്റെ പിന്നീടുള്ള ശ്രദ്ധ മുഴുവനും. അങ്ങനെ ബെഡ്നൂർ, [2]) സുന്ദ, സേര, കാനറ എന്നിവയെല്ലാം ഹൈദർ കീഴടക്കി. 1766 -ൽ കോഴിക്കോട്ടു സാമൂതിരിയുടെ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ പാലക്കാട്ടു രാജാവ് ഹൈദർ അലിയോട് സഹായം അഭ്യർഥിച്ചതു പ്രകാരം[3] മലബാറിലേക്ക് കടന്നുകയറിയ ഹൈദർ ചിറക്കൽ, കോട്ടയം, കടത്തനാട്, കോഴിക്കോട് എന്നിവ കീഴടക്കുകയും ചെയ്തു. വള്ളുവനാട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ഹൈദറിന്റെ മേൽക്കോയ്മ അംഗീകരിച്ച് 1766 മുതൽ 1790 വരെ എല്ലാ വർഷവും കപ്പം കൊടുക്കുകയും ചെയ്തു. മൈസൂർ ഭരണകാലത്ത് ഫറോക്ക് ആയിരുന്നു മലബാറിൽ അവരുടെ പ്രാദേശികതലസ്ഥാനം. ഇന്നത്തെ കേരളത്തിലെ തിരുവിതാംകൂർ പ്രദേശങ്ങൾ മാത്രമാണ് മൈസൂർ ഭരണത്തിൽ അകപ്പെടാതെ പോയത്.[4]
ബ്രിട്ടീഷ് സഖ്യരാജ്യമായിരുന്ന [5] തിരുവിതാംകൂറിനെ കീഴടക്കാനുള്ള ഹൈദറിന്റെ 1767-ലെയും ടിപ്പുവിന്റെ 1789-90 -ലെയും ശ്രമം വിജയം കണ്ടില്ല. മാത്രമല്ല തിരുവിതാംകൂറിനെ ആക്രമിക്കുക വഴി ബ്രിട്ടീഷുകാർ പ്രകോപിതരാകുകയും മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.[5]
1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്ന് മലബാർ അടക്കം തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും അവരുടെ സഖ്യകക്ഷികൾക്കുമായി അടിയറവ് വയ്ക്കേണ്ടി വരികയും 330 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവരികയും ചെയ്തു. 1801-ഓടെ വെല്ലസ്ലി പ്രഭു മൈസൂരിൽ നിന്നും പിടിച്ചെടുത്ത കർണാടക പ്രദേശങ്ങളും മലബാറും ഉൾപ്പെടുത്തി മദ്രാസ് സംസ്ഥാനം രൂപീകരിച്ചു. തിരുവിതാംകൂറിനെ ടിപ്പുവിൽ നിന്നും രക്ഷിക്കാൻ വേണ്ടി ചെയ്ത യുദ്ധമാകയാൽ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ മുഴുവൻ ചെലവുകളും തിരുവിതാംകൂർ വഹിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 1795 -ലെ കരാർ പ്രകാരം ഒരു സുഹൃത്-സഖ്യകക്ഷി എന്ന നിലയിൽ നിന്നും തിരുവിതാംകൂർ, കമ്പനിയുടെ ഒരു സംരക്ഷിതസഖ്യം എന്ന നിലയിലേക്ക് താഴ്ത്തപ്പെട്ടിരുന്നു. തന്റെ കഴിവിനും ഉപരിയായ ചെലവു വഹിച്ച് ഒരു സേനയെ നിലനിർത്തേണ്ട ഗതികേടിലേക്കും ഇത് തിരുവിതാംകൂറിനെ നയിച്ചു. കൂടാതെ കുരുമുളക് വ്യാപാരത്തിൽ തിരുവിതാംകൂറിലെ കുത്തകയും കമ്പനി സ്വന്തമാക്കി.[1]