ജോർജ്ജ് ബെർക്ക്ലി
From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിലെ (ജനനം 12 മാർച്ച് 1685; മരണം 14 ജനുവർ 1753) ഒരു അംഗല-ഐറിഷ് ദാർശനികനും മെത്രാനുമായിരുന്നു ജോർജ്ജ് ബെർക്ക്ലി. ബെർക്ക്ലി മെത്രാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. "അഭൗതികവാദം" (immaterialism) എന്ന് അദ്ദേഹവും, ആത്മനിഷ്ട ആശയവാദമെന്നു (subjective idealism) പിൽക്കാലത്ത് മറ്റുള്ളവരും വിളിച്ച ഒരു സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ സംഭാവന. വസ്തുക്കളുടെ ഉണ്മയെ ആപേക്ഷികമായി കാണുന്ന ഈ സിദ്ധാന്തം, മേശയും കസേരയും പോലെ ചിരപരിചിതമായവയടക്കം സകല വസ്തുക്കളും ഗ്രഹിക്കുന്നവരുടെ മനസ്സിലെ ആശയങ്ങളാണെന്നും ഗ്രഹിക്കപ്പെടാതിരിക്കുമ്പോൾ അവയ്ക്ക് നിലനില്പില്ലെന്നും വാദിക്കുന്നു. വസ്തുക്കളെ സംബന്ധിച്ചടുത്തോളം "ഉണ്ടായിരിക്കൽ ഗ്രഹിക്കപ്പെടലാണ്" ("esse est percipi") എന്നാണ് സ്വന്തം സിദ്ധാന്തം ബെർക്ക്ലി തന്നെ സംഗ്രഹിച്ചത്. അമൂർത്തതയുടെ നിരൂപണത്തിന്റെ (critique of abstraction) പേരിലും ബെർക്ക്ലി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ അഭൗതികവാദത്തിന്റെ ഒരു മുഖ്യഘടകമാണത്.[1]
ജനനം | (1685-03-12)12 മാർച്ച് 1685, Thomastown, County Kilkenny, Ireland |
---|---|
മരണം | 14 ജനുവരി 1753(1753-01-14) (പ്രായം 67) Oxford, England, Great Britain |
ദേശീയത | Irish |
കാലഘട്ടം | 18-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | Idealism, Empiricism |
പ്രധാന താത്പര്യങ്ങൾ | Christianity, Metaphysics, Epistemology, Language, Mathematics, Perception |
ശ്രദ്ധേയമായ ആശയങ്ങൾ | Subjective idealism, master argument |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
1709-ൽ ബെർക്ക്ലി "കാഴ്ചയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തിനു വഴിതെളിക്കുന്ന പ്രബന്ധം" (An Essay towards a New Theory of Vision) എന്ന ആദ്യത്തെ പ്രധാന രചന പ്രസിദ്ധീകരിച്ചു. മനുഷ്യദർശനത്തിന്റെ പരിമിതികൾ പരിശോധിച്ച ആ രചനയിൽ ബെർക്ക്ലി, കാഴ്ചയുടെ വിഷയമായിരിക്കുന്നത് മൂർത്തവസ്തുക്കളല്ലെന്നും, പ്രകാശവും നിറങ്ങളുമാണെന്നും വാദിച്ചു. 1710-ൽ പ്രസിദ്ധീകരിച്ച "മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങളുടെ നിബന്ധം" (A Treatise Concerning the Principles of Human Knowledge) എന്ന മുഖ്യകൃതിയുടെ മുന്നോടിയായിരുന്നു ഇത്. നിബന്ധത്തിനു ലഭിച്ച തണുപ്പൻ സ്വീകൃതിയെ തുടർന്ന് ബെർക്ക്ലി അതിനെ, "ഹൈലാസും ഫിലോണസും തമ്മിലുള്ള മൂന്നു സംവാദങ്ങൾ" ([Three Dialogues between Hylas and Philonous) എന്ന പേരിൽ സംഭാഷണരൂപത്തിൽ തിരുത്തിയെഴുതി 1713-ൽ വീണ്ടും പ്രസിദ്ധീകരിച്ചു.[2] ഈ കൃതിയിൽ ബെർക്ക്ലിയുടെ നിലപാടിനെ പ്രതിനിധിയായി പ്രത്യക്ഷപ്പെട്ടത് 'ഫിലോണിയസിന്റെ പേരിന് ഗ്രീക്കിൽ 'മനസ്സിന്റെ സ്നേഹിതൻ' എന്നാണർത്ഥം. പദാർത്ഥത്തെ സൂചിപ്പിക്കുന്ന പേരുള്ള 'ഹൈലാസ്', ബെർക്ക്ലിയുടെ പ്രതിയോഗികളായ ജോൺ ലോക്കിനെപ്പോലുള്ളവരെ പ്രതിനിധീകരിച്ചു.
"ചലനത്തെക്കുറിച്ച്" (De Motu) എന്ന കൃതിയിൽ ബെർക്ക്ലി സ്ഥല-കാല-ചലനങ്ങളുടെ വാസ്തവികതയെ സംബന്ധിച്ച ന്യൂട്ടന്റെ സങ്കല്പങ്ങളെ വിമർശിച്ചു.[3] ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഏൺസ്റ്റ് മാക്കിന്റേയും ആൽബർട്ട് ഐൻസ്റ്റീന്റേയും കണ്ടെത്തലുകളുടെ പൂർവദർശനമായിരുന്നു.[4] 1732-ൽ ബെർക്ക്ലി പ്രസിദ്ധീകരിച്ച "അൽസിഫ്രോൺ" എന്ന കൃതി സ്വതന്ത്രചിന്തകന്മാർക്കെതിരെ ക്രിസ്തീയവിശ്വാസത്തിന്റെ പക്ഷം വാദിച്ചു. 1734-ൽ പ്രസിദ്ധീകരിച്ച "ദ് അനലിസ്റ്റ്" എന്ന രചനയിൽ ബെർക്ക്ലി, അതിസൂക്ഷ്മകാൽക്കുലസിന്റെ (Infinitesimal Calculus) അടിസ്ഥാനസങ്കല്പങ്ങളെ അനുഭവൈകവാദനിലപാടിൽ നിന്നു വിമർശിച്ചു. ബെർക്ക്ലിയുടെ ഏറ്റവും അവസാനത്തെ ദാർശനികരചനയായ 'സിറിസ്', പൈൻടാർ വെള്ളത്തിന്റെ ഔഷധോപയോഗത്തിനു വേണ്ടിയുള്ള വാദത്തിൽ തുടങ്ങി, ഭൗതികശാസ്ത്രത്തിലേയും, ദർശനത്തിലേയും, ദൈവശാസ്ത്രത്തിലേയും ഒട്ടേറെ വിഷയങ്ങൾ ചർച്ചചെയ്യുന്നു.