ജെ. ജയലളിത
ഇന്ത്യൻ നടിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും From Wikipedia, the free encyclopedia
Remove ads
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു ജെ. ജയലളിത (ഫെബ്രുവരി 24, 1948 — ഡിസംബർ 5, 2016)[1][2] എന്ന ജയലളിത ജയറാം (തമിഴ്: ஜெயலலிதா ஜெயராம்). എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറി കൂടിയാണ് ജയലളിത. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ ജയലളിതയെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്. 1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി. ജാനകീ രാമചന്ദ്രനു ശേഷം തമിഴ്നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972-ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999-ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.[3]
Remove ads
ആദ്യകാല ജീവിതം, വിദ്യാഭ്യാസം, കുടുംബം
1948 ഫെബ്രുവരി 24-ന് തമിഴ്നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലായിരുന്നു ജയലളിത ജനിച്ചത്. ജയലളിതയുടെ മുത്തശ്ശൻ അക്കാലത്ത് മൈസൂർ രാജാവിന്റെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ജയലളിതയുടെ പിതാവ് അഭിഭാഷകനായിരുന്നു. മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും കൂടിയായിരുന്നു ജയലളിതയുടെ കുടുംബക്കാർ അവരുടെ പേരിനു കൂടെ ജയ എന്നു ചേർത്തത്.[4] ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. [5] ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിൽ മികച്ച വിദ്യാർത്ഥിനി ആയിരുന്നതിനാൽ ഉപരി പഠനത്തിനായി സ്കോളർഷിപ്പു വാഗ്ദാനം ലഭിക്കുകയുണ്ടായി. അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗളൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിച്ചു.[6]
Remove ads
സിനിമാ ജീവിതം
ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. ജയലളിതക്ക് 15 വയസ്സുള്ളപ്പോൾ തന്നെ അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങൾ. 1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്.
രാഷ്ട്രീയം
എം.ജി.രാമചന്ദ്രനോടൊപ്പം ആണ് അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ൽ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യിൽ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിർന്ന നേതാക്കൾക്കൊന്നും താൽപര്യമുള്ളതായിരുന്നില്ല. എന്നാൽ അവർക്കെതിരായ വ്യക്തമായ ചേരിതിരിവ് പാർട്ടിക്കുള്ളിലുണ്ടാവുന്നത് എം.ജി.ആർ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എം.ജി.ആർ. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവർ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു.[7]
പാർട്ടിയിൽ ഒരു പിളർപ്പിനു വഴിവെച്ചു കൊണ്ട് എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകീ രാമചന്ദ്രൻ പാർട്ടിയിൽ അവകാശവാദമുന്നയിച്ചു. 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡി.എം.കെ. അധികാരത്തിലെത്തി. ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാൻ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി.
എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണ കാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവർക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണ കാലത്ത് നടത്തിയ അഴിമതികളുടെ പേരിൽ അവർ അറസ്റ്റു ചെയ്യപ്പെട്ടു. ജയലളിതയ്ക്കെതിരായ കേസ്സുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001ലെ തിരഞ്ഞെടുപ്പിൽ ജയ മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതി കേസ്സുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. എങ്കിലും എ.ഐ.ഡി.എം.കെ. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.
ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബർ 21 ന് സുപ്രീം കോടതി (ഇന്ത്യ) വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു.
സംഭവ ബഹുമലമായിരുന്നു അവർ അധികാരത്തിലിരുന്ന നാലു മാസങ്ങൾ. മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അവർ അറസ്റ്റു ചെയ്തു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവർ രാജിവെച്ചൊഴിഞ്ഞത്.
Remove ads
അനധികൃത സ്വത്തു സമ്പാദന കേസ്
1991-1996 കാലഘട്ടത്തിൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികൾ.
കേസ്സിന്റെ നാൾവഴി
- 1996 ജൂൺ 14: ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരെ ഹർജി ഫയൽ ചെയ്തു.[8]
- 1996 ജൂൺ 18: ഡി.എം.കെ. സർക്കാർ വിജിലൻസ് ആൻ ആൻഡി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകി.
- 1996 ജൂൺ 21: പരാതി അന്വേഷിക്കാൻ ജില്ലാ സെഷൻസ് ജഡ്ജ് ലതിക സരണി ഐ.പി.എസിന് നിർദ്ദേശം നൽകി.
- 1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.
- 1997 ഒക്ടോബർ 21: ജയലളിത, വി.കെ ശശികല, വി.എൻ സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്തി.
- 2002 നവംബർ 2003 ഫെബ്രുവരി വരെ: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി.
- 2003 ഫെബ്രുവരി 28: കേസ് തമിഴ്നാട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അൻപഴകൻ സുപ്രീംകോടതിയെ സമീപിച്ചു.
- 2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി ബംഗളൂരുവിലേക്ക് മാറ്റി.
- 2003 ഡിസംബർ മുതൽ 2005 മാർച്ച് വരെയുള്ള കാലയളവ്: ബി.വി ആചാര്യ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു.
- 2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
- 2011 ഒക്ടോബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. കോടതി ആയിരത്തിൽപ്പരം ചോദ്യങ്ങൾ ജയലളിതയോട്ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയിൽ ആരോപിച്ചു.
- 2012 ആഗസ്റ്റ് 13: ജി. ഭവാനി സിങ്ങിനെ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ (എസ്്.പി.പി) ആയി നിയമിച്ചു.
- 2012 ആഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അൻപഴകൻ ഹൈകോടതിയെ സമീപിച്ചു.
- 2012 ആഗസ്റ്റ് 26: സിങ്ങിനെ പ്രൊസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
- 2012 ആഗസ്റ്റ്-സെപ്റ്റംബർ: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സിങ്ങിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
- 2012 ആഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.
- 2012 ഒക്ടോബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈകോടതി നിയമിച്ചു.
- 2014 ആഗസ്റ്റ് 28: വിചാരണ അവസാനിച്ചു. സെപ്റ്റംബർ 20 വിധി പറയാനായി മാറ്റി.
- 2014 സെപ്റ്റംബർ 15: സുരക്ഷാ കാരണങ്ങളാൽ വിധി പ്രസ്താവിക്കുന്ന സ്ഥലം മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
- 2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെൻട്രൽ ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
- 2014 സെപ്റ്റംബർ 27: കേസ്സിൽ ബാംഗ്ലൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ ജയലളിത അടക്കം നാലുപേർ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വർഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു. ജോൺ മൈക്കൽ കുൻഹയാണ് വിധി പ്രസ്താവം നടത്തിയത്.[9] 1991- * 2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചു
- 2014 ഒക്ടോബർ 7: ജാമ്യത്തിനായുള്ള ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി
- 2014 ഒക്ടോബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.
- 2014 ഒക്ടോബർ 18: ജയലളിത ജയിൽ മോചിതയായി.
- 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.[10]
Remove ads
മരണം
2016 ഡിസംബർ 5 തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആസ്പത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജെ. ജയലളിത 68-ആം വയസ്സിൽ ആണ് അന്തരിച്ചത്. പനിയും നിർജലീകരണവും മൂലം 2016 സെപ്റ്റംബർ 22-ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല.2016 ഡിസംബർ 6 ചൊവ്വാഴ്ച വൈകിട്ട് 6.00 ന് മറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തോട് ചേർന്ന് പൂർണ്ണ സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ദിവസങ്ങളായി ജയലളിതയുടെ മരണത്തെപ്പറ്റി അഭ്യൂഹങ്ങൾ പരന്നിരുന്നു. 2016 ഡിസംബർ 4 ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്‌തമായി. തുടർന്നു ഹൃദയപ്രവർത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തിൽ ജീവൻ നിലനിർത്തുകയായിരുന്നു. ലണ്ടനിൽനിന്നു ഡോ. റിച്ചാർഡ് ബെയ്ലിയും ഡൽഹിയിൽനിന്ന് എഐഐഎംഎസിലെ വിദഗ്ദ്ധരും ആശുപത്രിയിലെത്തിയിരുന്നു. പിൻഗാമിയായി ധനമന്ത്രി ഒ. പനീർശെൽവം അർധരാത്രിയിൽ തന്നെ ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തു സ്‌ഥാനമേറ്റു.
ജയയുടെ മരണത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ സംസ്‌ഥാനമെമ്പാടും സുരക്ഷ ശക്‌തമാക്കിയിരുന്നു.സംഘർഷം ഭയന്നു ചെന്നൈ നഗരത്തിലെ പെട്രോൾ പമ്പുകളും കടകളും സ്കൂളുകളും സ്വകാര്യസ്‌ഥാപനങ്ങളും നേരത്തെ അടച്ചു.കേരളത്തിൽ സംസ്ഥാനവ്യാപകമായി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ അവധി നൽകി ഒരു ദിവസം ദുഃഖാചരണം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഒ.പനീർസെൽവം 2017 ഫെബ്രുവരി 8-ന് അറിയിച്ചു [11]ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരന്റെ മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. [12]
Remove ads
അവലംബങ്ങൾ
സ്രോതസ്സുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads