അയോയുഗം

From Wikipedia, the free encyclopedia

Remove ads

പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ഇരുമ്പ് (അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടമാണ് അയോയുഗം(ഇരുമ്പുയുഗം). സാംസ്കാരിക പുരോഗതി പണിയായുധങ്ങളെ അവലംബിച്ചിരിക്കുന്നതുകൊണ്ട് ഓരോ ദശയിലെയും ആയുധങ്ങളെ ആസ്പദമാക്കി, മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം. സി.ജെ. തോംപ്സൻ ആണ് ഈ വിഭജനം നടത്തിയത് (1836). പ്രാചീന സംസ്കാരകേദാരങ്ങളായിരുന്ന ലോകവിഭാഗങ്ങളിൽ മാത്രമേ ഈ വിഭജനത്തിനു പ്രസക്തിയുള്ളു.

വസ്തുതകൾ

ഇരുമ്പയിർനിക്ഷേപം ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗ്രീൻലൻഡിലെ എസ്കിമോകൾ അസംസ്കൃതമായ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽനിന്നു കിട്ടിയ ഉല്ക്കാപിണ്ഡങ്ങളിൽ അടങ്ങിയിരുന്ന ഇരുമ്പ് അഭൗമികവും ദൈവദത്തവുമായാണ് അന്നു കരുതപ്പെട്ടിരുന്നത്. അതിൽ അന്തർലീനമായിരുന്ന നിക്കൽ ചേർന്ന പദാർഥം നല്ലൊരു ലോഹത്തിന്റെ ഫലം നല്കി. തണുത്തിരിക്കുമ്പോൾ ഈ പദാർഥം ഉപയോഗയോഗ്യമല്ല. ചൂടാക്കിയാൽ നേർത്ത തകിടുകളാക്കാൻ ഇതുപകരിക്കും. പൂർവദേശങ്ങളിൽ ചെറുതരം ഉപകരണങ്ങളുണ്ടാക്കാൻ ഈ ലോഹം ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി. 3000-ന് മുൻപ് മെസപ്പൊട്ടേമിയയിൽ ഇത്തരം ഉല്ക്കാപിണ്ഡങ്ങളിൽ നിന്ന് ഇരുമ്പു ലഭിച്ചിരുന്നതായി പ്രസ്താവങ്ങളുണ്ട്. ബി.സി. 2800-ന് മുൻപ് തന്നെ ഇരുമ്പ് ഉരുക്കിയെടുത്തിരുന്നു. എങ്കിലും 1100 ബി.സി. വരെ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളുവെന്നാണ് പണ്ഡിതമതം.

ഹോമർ (ബി.സി. 8-ാം ശ.) സ്വർണത്തിനോളം മതിപ്പു കല്പിച്ചാണ് ഇരുമ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജൂലിയസ് സീസറിന്റെ കാലത്തിനുമുൻപ് സ്കാൻഡിനേവിയക്കാർ ഇരുമ്പിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു കാണുന്നു.

ബി.സി. 400-ാമാണ്ട് ഈജിപ്തിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളിൽ നിന്നും ഇരുമ്പുകൊണ്ടു നിർമിച്ച മണികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയിൽ നൈൽ മണൽത്തരികളിൽനിന്നു സ്വർണം കലർന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാർ ചെറിയതോതിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാർഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവർഗങ്ങൾക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയിൽ ഇരുമ്പുമിശ്രത്തിൽനിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പിൽ വന്നത്. വടക്കൻ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയൺ ധാരാളമായി ലഭ്യമായിരുന്നു. തൻനിമിത്തം ഏതാണ്ട് 1,200 വർഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങൾ അവിടങ്ങളിൽ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂർവ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വർധിച്ചു. ഉരുക്കുനിർമ്മാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ ഇരുമ്പുത്പാദനം ഹിറ്റൈറ്റുകാരുടെ കുത്തകയായിത്തീർന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരിൽനിന്നു ലോഹം ഉരുക്കി വേർതിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാർക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാർക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വർണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാർ ഹിറ്റൈറ്റ് രാജാക്കന്മാർക്കെഴുതിയ കത്തുകൾ അവരുടെ കൊട്ടാരരേഖകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകൾ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.

ബി.സി. 1200-ൽ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയൻമാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീർന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവർത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വർധിച്ചു. ബി.സി. 12-ാം ശതവർഷത്തിൽ സമീപപൂർവദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനിൽ ജെരാൻ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, മരപ്പണിക്കുള്ള സാമഗ്രികൾ, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യൻ തീരങ്ങളിൽ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തിൽ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമൻ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടർന്നു. അസീറിയൻ രാജ്യങ്ങളിൽ ബി.സി. 12 മുതൽ 7 വരെയുള്ള നൂറ്റാണ്ടുകളിൽ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സർഗാണിലെ കൊട്ടാരക്കലവറയിൽ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടൺ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയൻമാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയിൽ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയിൽ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാർഷിക വ്യാവസായിക ഉപകരണങ്ങൾ ധാരാളമായി നിർമിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വർധിച്ചു. യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.

Remove ads

ഇന്ത്യയിൽ

ഇന്ത്യയിൽ അയോയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. പ്രാചീനഗ്രന്ഥമായ കൌടില്യന്റെ അർഥശാസ്ത്രത്തിൽ ലോഹങ്ങൾ കണ്ടുപിടിക്കുക, അവയെ തരംതിരിക്കുക, ഉരുക്കുക, അവകൊണ്ട് ആയുധാദികൾ നിർമ്മിക്കുക മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ലോഹസമ്പത്തിനെ സംബന്ധിച്ച ശാസ്ത്രീയ പഠനവും അതിൽ കാണാം. അർഥശാസ്ത്രത്തിൽ ഇരുമ്പിനെപ്പറ്റി ഇപ്രകാരം പറയുന്നു: 'കുരുംബവർണമോ (ശ്ലക്ഷണശിലാവർണം) പാണ്ഡുരക്തവർണമോ സിന്ദുവാര (കരുനൊച്ചി) പുഷ്പവർണമോ ആയിട്ടുള്ളത് തീക്ഷണ (ഇരുമ്പ്) ധാതുവാകുന്നു.

ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങളെക്കുറിച്ച് ഇത്രമാത്രം പഠനം നടത്തിയിട്ടുള്ള മറ്റൊരു രാജ്യം കൗടില്യന്റെ കാലത്ത് (ബി.സി. 4-3 നൂറ്റാണ്ടുകൾ) ഉണ്ടായിരുന്നില്ല. അതിനു മുൻപും പിൻപും ഇരുമ്പ് ഒരു ഉത്കൃഷ്ട പദാർഥമായിട്ടാണ് ഇന്ത്യയും അന്യദേശങ്ങളും പരിഗണിച്ചിരുന്നത്. അലക്സാണ്ടർ വടക്കേ ഇന്ത്യയിൽ പ്രവേശിച്ചകാലത്ത് അദ്ദേഹത്തിനു കാഴ്ചവച്ച സാധനങ്ങളിലൊന്ന് ഉരുക്കുകൊണ്ടു നിർമിച്ച ഒരു വാൾ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഹാരപ്പാ സംസ്കാരം ആര്യന്മാരുടേതാണെന്നും അതല്ല മറ്റൊരു പുരാതനവർഗക്കാരുടേതാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ബി.സി. 1100-ൽ ഗംഗാതീരത്ത് അധിനിവേശം ചെയ്തിരുന്ന ആര്യന്മാർ ഇരുമ്പ് ഉപയോഗിച്ചിരുന്നു എന്ന് ചില ഉത്ഖനനങ്ങൾ തെളിയിക്കുന്നുണ്ട്. ബി.സി. 1000-ൽ തന്നെ ഇരുമ്പ് ധാരാളമായി ഉപയോഗിച്ചുവന്നു. വടക്കേ ഇന്ത്യയിൽ അയോയുഗത്തിന്റെ ആരംഭം ബി.സി. 500-ലോ അതിനടുത്തോ ആയിരിക്കണമെന്നാണ് ഡോ.ആർ.ഇ. മോർട്ടിമർ വീലർ പറയുന്നത്. ചരിത്രകാരനായ വിൻസെന്റ് എ. സ്മിത്തിന്റെ അഭിപ്രായവും ഏതാണ്ടീവിധത്തിലാണ്. അല്പകാലംകൂടി കഴിഞ്ഞിട്ടാണ് അതു മധ്യേഷ്യയിലും തെക്കേ ഇന്ത്യയിലും വ്യാപിച്ചത്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് ഇതിനെപ്പറ്റി വിശദമായി പഠനം നടത്തി ഗ്രന്ഥം രചിച്ച എൻ.ആർ. ബാനർജിയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം അതിവിടെ പരക്കാൻ കാരണഭൂതർ ആര്യന്മാരാണ്.

ഇരുമ്പു പ്രചരിച്ചതിനുശേഷമാണ് ലിപിവിദ്യ നടപ്പിൽ വന്നതെന്ന ഒരു അഭിപ്രായവും ശാസ്ത്രജ്ഞന്മാർക്കിടയിലുണ്ട്. നാണയങ്ങളുടെ ഉദ്ഭവവും ആ കാലത്തുതന്നെ. വാണിജ്യം, കയറ്റുമതി, ഇറക്കുമതി, ഗതാഗതമാർഗങ്ങൾ, വാർത്താവിനിമയം മുതലായവ മുഖേന ലോകത്തിനു പുരോഗതി വരുത്താൻ അയോയുഗത്തിനു

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയോയുഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads