ഉള്ളൂർ എസ്. പരമേശ്വരയ്യർ
മലയാളത്തിലെ പ്രമുഖകവി From Wikipedia, the free encyclopedia
Remove ads
മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്[1] സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.[2] അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Remove ads
ജീവിതരേഖ

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്.[1]. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു.[2] അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിലാണ് പരമേശ്വരൈയ്യർ തൻ്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽച്ചേർന്ന അദ്ദേഹം, 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കേ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാവകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങൾവഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
Remove ads
സാഹിത്യജീവിതം
കുട്ടിക്കാലംമുതൽ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ, ആധുനിക മലയാളസാഹിത്യത്തിലെ പ്രാതഃസ്മരണീയരായ ആധുനികകവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നു. കഠിനസംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, അക്കാലത്തെ അനുവാചകർക്കു പഥ്യമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്നപേരിലുമറിയപ്പെടുന്നു. കേരളസാഹിത്യചരിത്രത്തിന്റെ കർത്താവെന്നനിലയിലും അദ്ദേഹം പരിഗണിക്കപ്പെടുന്നു. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.[1]പൗരാണികമുഹൂർത്തങ്ങൾ കാല്പനികഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയധർമ്മനീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്ന ചരിത്രമുഹൂർത്തങ്ങൾ അദ്ദേഹത്തിൻ്റെ കാവ്യഭാവനയ്ക്ക് ഉത്തേജനംനൽകി.
Remove ads
ബഹുമതികൾ
- 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
- കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതി നൽകി.
- വീരശൃംഖല - ശ്രീമൂലം
- വീരശൃംഖല - കൊച്ചിരാജാവ്
- സ്വർണ്ണഘടികാരം - റീജന്റ് റാണി
- കേരളതിലകം - യോഗക്ഷേമസഭ
- റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെന്റ്
- സാഹിത്യഭൂഷൻ - കാശിവിദ്യാലയം
- സ്വർണ്ണമോതിരം - കേരളവർമ്മ
പ്രധാനകാവ്യങ്ങൾ
- ഒരു മഴത്തുള്ളി (കവിത)
- തുമ്പപ്പൂവ്
- കിരണാവലി
- മണിമഞ്ജുഷ
- പ്രേമസംഗീതം
- ചിത്രശാല
- തരംഗിണി
- താരഹ
- കൽപശാഖി
- താരാഹാരം
- അമൃതധാര
- അംബ
- രത്നമാല
- സുഖം സുഖം
- ബോധനം
ഉദ്യോഗങ്ങൾ
സാഹിത്യചരിത്രകാരൻ, സെൻസസ്-ക്ലാർക്ക്, തഹസിൽദാർ, മജിസ്ട്രേറ്റ്, മുൻസിഫ്, സെക്രട്ടറി, ദിവാൻ-പേഷ്കാർ, റവന്യുക്കമ്മീഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു.
പുറത്തേയ്ക്കുള്ള കണ്ണികൾ
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads