മലയാളസാഹിത്യകാരൻ From Wikipedia, the free encyclopedia
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
വൈക്കം മുഹമ്മദ് ബഷീർ | |
---|---|
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം (1993)[1]. |
പങ്കാളി | ഫാത്തിമ ബഷീർ (ഫാബി). |
കുട്ടികൾ | അനീസ്, ഷാഹിന. |
1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാച്ചുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾ ഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു.
സ്കൂൾ പഠനകാലത്ത് വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി വൈക്കത്തെത്തിയ ഗാന്ധിയെ കാണുന്നതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. വീടുവിട്ട് എറണാകുളത്തുചെന്ന് തീവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. ജയിലിലേറ്റ ക്രൂര മർദ്ദനത്തെക്കുറിച്ച് അദ്ദേഹം പിൽക്കാലത്ത് വിവരിക്കുന്നുണ്ട്. ജയിൽ മോചിതനായ ബഷീർ മട്ടഞ്ചേരി കേന്ദ്രീകരിച്ച് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. സുഹൃത്ത് സൈനുദ്ദീനുമൊത്ത് ആരംഭിച്ച ഉജ്ജീവനം എന്ന വാരികയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ലേഖനങ്ങളെഴുതി. 'പ്രഭ' എന്ന തൂലികാനാമമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പോലീസ് കണ്ടുകിട്ടി. ബഷീറിന് അറസ്റ്റു വാറണ്ട് വന്നു. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തീവണ്ടി കയറി നാടുവിട്ട അദ്ദേഹം വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. എറണാകുളത്തുനിന്ന് കണ്ണൂരിലേക്കും കണ്ണൂരുനിന്ന് കുടകിലേക്കും കുടകിൽനിന്ന് ഗോവയിലേക്കും അവിടെനിന്ന് കോലാപ്പുരിലേക്കും അവിടുന്ന് പൂനയിലേക്കും ബോംബെയിലേക്കും യാത്ര ചെയ്തു. ബോംബെ-ജിദ്ദ ഹജ്ജ് കപ്പലിൽ കുറച്ചുകാലം ജോലിക്കാരനായി. ജിദ്ദയിൽനിന്ന് ബോംബെയിൽ തിരിച്ചെത്തിയ ബഷീർ വീണ്ടും യാത്ര തുടർന്നു. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പല ജോലികളും ചെയ്തു.[3] ആറേഴു വർഷം നീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്രദാരിദ്ര്യവും മനുഷ്യദുരയും നേരിട്ടുകണ്ടു. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ.[4] ജോലി അന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെ അടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലം തരാമെന്നുമുള്ള മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ് എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം.
സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിൽ ഒളിപ്പിച്ചുവെച്ചു. അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ. തുടർന്ന് ബേപ്പൂരിൽ താമസമാക്കി. ഫാത്തിമ ബീവിയായിരുന്നു ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.[5]
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം.[6] 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി.[7]
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.[8]
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[9] ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.[10]
അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[12] ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷി ൽ പ്രസിദ്ധീകരിച്ചു.
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. ബാബുരാജ് സംഗീതം നൽകി
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്.
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി.
സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക.
സംവിധായകൻ: പ്രമോദ് പയ്യന്നൂർ മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ് പ്രേം പാറ്റ. 1988 ഫെബ്രുവരിമുതൽ ജൂലായ് 8വരെ മാതൃഭൂമി വാരികയിൽ ഇതു പ്രസിദ്ധീകരിച്ചുവന്നിരുന്നു. പ്രണയത്തിന്റെ സ്മരണകൾ എഴുതിക്കാണിക്കുന്ന ബഷീറിന്റെ കൃതിയാണ്, പ്രേം പാറ്റ [13]
ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷം, പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ.[14]
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്രവിമർശനങ്ങളാണുയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.[15] ഇതിലേറെ വിമർശനശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ച് ബഷീറിന്റെ ചരമ ദിനം ബഷീർ ദിനമായി ആചരിക്കുന്നു. ആ ദിവസം ബഷീറുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ വിദ്യാലയങ്ങളിൽ നടന്നു വരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.