From Wikipedia, the free encyclopedia
ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ (18 സെപ്റ്റംബർ 1709 [O.S. 7 സെപ്റ്റംബർ]– 13 ഡിസംബർ 1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോൺസൺ, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.[2]
സാമുവൽ ജോൺസൺ | |
---|---|
തൊഴിൽ | ലേഖകൻ, നിഘണ്ടുകാരൻ, ജീവചരിത്രകാരൻ, കവി |
പങ്കാളി | ഇലിസബത്ത് ജെർവിസ് പോർട്ടർ |
സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡിൽ ജനിച്ച ജോൺസൺ ഒരു വർഷം ഒക്സ്ഫോർഡിലെ പെംബ്രോക്ക് കലാലയത്തിൽ പഠിച്ചശേഷം സാമ്പത്തികപരാധീനതമൂലം പഠനം നിർത്തി അദ്ധ്യാപകവൃത്തി തുടങ്ങി. പിന്നീട് ലണ്ടണിലെത്തി ജെന്റിൽമാൻസ് മാസികയിൽ എഴുത്തുകാരനായി. അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ റിച്ചാർഡ് സാവേജിന്റെ ജീവിതം എന്ന ജീവചരിത്രകൃതി, ലണ്ടൺ, "മനുഷ്യകാമനകളുടെ വ്യർഥത" (The Vanity of Human Wishes) എന്നീ കവിതകൾ, ഐറീൻ എന്ന നാടകം എന്നിവ ഉൾപ്പെടുന്നു.
ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാംവിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്.[3] നിഘണ്ടു, ജോൺസണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വർഷത്തിനുശേഷം ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാകുന്നതുവരെ, ജോൺസന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടിരുന്നു.[4] അദ്ദേഹത്തിന്റെ പിൽക്കാലസൃഷ്ടികളിൽ ഉപന്യാസങ്ങൾ, വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ പ്രത്യേകം സംശോധിതമായ ഒരു പതിപ്പ്, റാസ്സെലാസിന്റെ കഥ എന്ന നോവൽ എന്നിവ ഉൾപ്പെടുന്നു. 1763-ൽ ജെയിംസ് ബോസ്വെലുമായി സൗഹൃദത്തിലായ ജോൺസൺ അദ്ദേഹത്തോടൊപ്പം സ്കോട്ട്ലണ്ടിലേക്ക് യാത്ര ചെയ്തു; സ്കോട്ട്ലണ്ടിലെ പടിഞ്ഞാറൻ ദ്വീപുകളിലേക്കുള്ള യാത്ര എന്ന കൃതിയിൽ ജോൺസൻ ഈ യാത്രയുടെ കഥ പറയുന്നു. ജീവിതാവസാനത്തോടടുത്ത് അദ്ദേഹം "ഏറ്റവും പ്രഗല്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്ന ബൃഹദ്രചന നിർവഹിച്ചു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് കവികളുടെ ജീവിതകഥകളും വിലയിരുത്തലുമായിരുന്നു അത്.
കരുത്തുള്ള ശരീരപ്രകൃതിയായിരുന്നു ജോൺസൻ. എന്നാൽ അദ്ദേഹത്തിന്റെ വിചിത്രമായ ആംഗ്യങ്ങളും അംഗവിക്ഷേപങ്ങളും (tics) ആദ്യ പരിചയത്തിൽ പലർക്കും ചിന്താക്കുഴപ്പമുണ്ടാക്കി. ബോസ്വെൽ എഴുതിയ ജീവചരിത്രവും മറ്റുള്ളവർ ജോൺസണെക്കുറിച്ച് എഴുതിയ വിവരണങ്ങളും ചേർന്ന്, ജോൺസന്റെ പെരുമാറ്റത്തേയും ചേഷ്ടാവിശേഷങ്ങളേയും അതിവിശദമായി രേഖപ്പെടുത്തിയിരുന്നതിനെ ആശ്രയിച്ച്, അദ്ദേഹത്തിന് ടൂറേറ്റിന്റെ രോഗം എന്ന അവസ്ഥയായിരുന്നെന്ന് മരണശേഷം കണ്ടെത്തിയിട്ടുണ്ട്.[5] പതിനെട്ടാം നൂറ്റാണ്ടിൽ ഈ രോഗത്തെക്കുറിച്ച് അറിവില്ലായിരുന്നു. രോഗങ്ങളുടെ ഒരു പരമ്പരക്കുശേഷം 1784, ഡിസംബർ 13-ന് അദ്ദേഹം അന്തരിച്ചു. വെസ്റ്റ് മിൻസ്റ്റർ പള്ളിയിലാണ് ജോൺസണെ സംസ്കരിച്ചത്. മരണത്തെ തുടർന്നുവന്ന വർഷങ്ങളിൽ, ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകൻ തന്നെയായും ജോൺസൺ അംഗീകരിക്കപ്പെട്ടു.[6]
1709 സെപ്റ്റംബർ 18-ന്, ഒരു പുസ്തകവ്യാപാരിയായ മൈക്കിൾ ജോൺസന്റേയും ഭാര്യ സാറാ ഫോർഡിന്റേയും മകനായി ജനിച്ച[7] സാമുവൽ ജോൺസൺ, താൻ വളർന്നത് ദാരിദ്ര്യത്തിലായിരുന്നെന്ന് അവകാശപ്പെട്ടിരുന്നു. മാതാപിതാക്കൾ ഇരുവരുടേയും കുടുംബങ്ങൾ ധനസ്ഥിതിയുള്ളവയായിരുന്നു. മൈക്കിളിന്റേയും സാറായുടേയും വിവാഹത്തിനും മൂന്നുവർഷത്തിനുശേഷം സാമിന്റെ ജനനത്തിനും ഇടക്ക് അവരുടെ സാമ്പത്തികസ്ഥിതി ഇങ്ങനെ മാറാൻ കാരണം എന്തെന്ന് വ്യക്തമല്ല.[8] സ്റ്റാഫോർഡ്ഷയറിലെ ലിച്ചഫോർഡിൽ, പിതാവിന്റെ പുസ്തകക്കടയ്ക്ക് മുകളിലുള്ള കുടുംബവീട്ടിലാണ് ജോൺസൺ ജനിച്ചത്.[7] സാം ജനിക്കുമ്പോൾ അമ്മ സാറായ്ക്ക് നാല്പതുവയസ്സിലേറെ ആയിരുന്നതുകൊണ്ട്, ഒരു "ആൺ-മിഡ്വൈഫിനേയും" പേരുകേട്ട ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനേയും സഹായത്തിനു വിളിച്ചിരുന്നു.[9] ജനിച്ചപ്പോൾ, കുട്ടി കരഞ്ഞില്ല. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ജോൺസന്റെ അമ്മായി പിന്നീട് പറഞ്ഞത്, "അതുപോലൊരു ജീവി വഴിയിൽ കിടക്കുന്നതുകണ്ടാൽ താൻ എടുക്കുമായിരുന്നില്ല എന്നാണ്".[10] കുഞ്ഞ് മരിച്ചുപോയേക്കുമെന്ന ഭയം മൂലം വിശുദ്ധമാതാവിന്റെ പള്ളിയിലെ വികാരിയെ വരുത്തി ജ്ഞാനസ്നാനം നൽകി.[11] വൈദ്യനും ഓക്സ്ഫോർഡിലെ പെമ്പ്രോക്ക് കലാലയത്തിൽ നിന്ന് ബിരുദം എടുത്തിരുന്നവനുമായ സാമുവൽ സ്വിൻഫെന്നും, വക്കീലും ലിച്ച്ഫീൾഡിലെ പട്ടണഗുമസ്തനുമായ റിച്ചാർഡ് വേക്ക്ഫീൽഡും അദ്ദേഹത്തിന്റെ തലതൊട്ടപ്പന്മാരായി[12]
ജോൺസന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു. കുട്ടിയെ മുലയൂട്ടാനായി ജൊവാൻ മാർക്ക്ലൂവെന്ന സ്ത്രീയെ നിയോഗിച്ചിരുന്നു. താമസിയാതെ കുട്ടിക്ക് സ്ക്രോഫുല രോഗം പിടിപെട്ടു.[13] രാജകുടുംബത്തിലുള്ളവരുടെ സ്പർശനത്താൻ ആ രോഗം സുഖപ്പെടുമെന്ന വിശ്വാസം മൂലം, അത് രാജതിന്മ (King's Evil) എന്നും അറിയപ്പെട്ടിരുന്നു. ചാൾസ് രണ്ടാമൻ രാജാവിന്റെ മുൻവൈദ്യനായിരുന്ന സർ ജോൺ ഫ്ലോയർ, കുഞ്ഞുജോൺസണ് രാജസ്പർശനം കൊടുക്കണമെന്ന് വിധിച്ചു.[14] 1712 മാർച്ച് 30-ന് ജോൺസണ് ബ്രിട്ടണിലെ രാജ്ഞിയായിരുന്ന ആനിയുടെ സ്പർശനം കിട്ടി. ആ ആനുഷ്ടാനം കൊണ്ടു ഒരു പ്രയോജനവും കിട്ടാതിരുന്നതിനെ തുടർന്നു നടത്തിയ ശസ്ത്രക്രിയ, ജോൺസന്റെ മുഖത്തും ഉടലിലും വടുക്കൾ അവശേഷിപ്പിച്ചു.[15] ഏതാനും മാസത്തിനുശേഷം ജോൺസന്റെ സഹോദരൻ നഥാനിയേലിന്റെ ജനനം കഴിഞ്ഞപ്പോൾ മൈക്കിൾ ഏറെ കടത്തിലായി, കുടുംബത്തിന് നേരത്തേ ശീലിച്ച രീതിയിൽ ജീവിക്കാൻ നിവൃത്തിയില്ലാതായി.[16]
“ | കുഞ്ഞു ജോൺസൺ വായിക്കാൻ പഠിച്ച് ഏറെക്കഴിയുന്നതിനുമുൻപ്, ഒരുദിവസം രാവിലെ അമ്മ, ആംഗ്ലിക്കൻ സഭയുടെ പൊതുപ്രാർഥനാപുസ്തകത്തിൽ ആ ദിവസത്തെ പ്രാർത്ഥന കാണിച്ചുകൊടുത്തിട്ട്, "സാം, നീ ഇത് മനഃപാഠമാക്കണം" എന്നു പറഞ്ഞു. കുട്ടിയെ പഠിക്കാനേല്പച്ചിട്ട് അമ്മ മുകളിലത്തെ നിലയിലേക്കുപോയി. എന്നാൽ അവർ രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ, കുട്ടി പുറകേ വരുന്ന ശബ്ദം കേട്ടു. "എന്താണ് കാര്യം" എന്ന് അവർ ചോദിച്ചപ്പോൾ "എനിക്കിപ്പോൾ അത് പറയാൻ പറ്റും" എന്നായിരുന്നു കുട്ടിയുടെ മറുപടി; രണ്ടുവട്ടത്തിലധികം അത് വായിച്ചിട്ടില്ലായിരുന്നെങ്കിലും, ആ പ്രാർഥന ജോൺസൺ വ്യക്തതയോടെ ആവർത്തിച്ചു.[17] | ” |
– സാമുവൽ ജോൺസന്റെ ജീവിതം: ജെയിംസ് ബോസ്വെൽ- |
ജോൺസൺ ചെറിയ പ്രായത്തിലേ ഏറെ ബുദ്ധി പ്രകടിപ്പിച്ചു. മകന്റെ "പുതിയ നേട്ടങ്ങൾ" മാതാപിതാക്കന്മാർ മറ്റുള്ളവരുടെ മുൻപിൽ കൊട്ടിഘോഷിച്ചിരുന്നത് ജോൺസണെ വിഷമിപ്പിച്ചിരുന്നു.[18] പൊതുപ്രാർഥനാപുസ്തകത്തിലെ ഭാഗങ്ങൾ മനഃപാഠമാക്കി ആവർത്തിക്കാൻ പരിശീലിപ്പിച്ച അമ്മയാണ് മൂന്നാം വയസ്സിൽ ജോൺസന്റെ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്.[19] നാലുവയസ്സായപ്പോൾ അടുത്തുള്ള ഒരു സ്കൂളിൽ പോകാൻ തുടങ്ങിയ ജോൺസൻ, ആറുവയസ്സുള്ളപ്പോൾ, ജോലിയിൽ നിന്ന് നിവൃത്തിയെടുത്ത ഒരു ചെരുപ്പുകുത്തിയുടെയടുത്ത് തുടർന്നു പഠിക്കാനായി പോയി.[20] ഒരു വർഷംകൂടി കഴിഞ്ഞപ്പോൾ അദ്ദേഹം ലിച്ച്ഫീൽഡിലെ വ്യാകരണപാഠശാലയിൽ ചേർന്നു. അവിടെ ജോൺസൺ ലത്തീനിൽ ഏറെ ശോഭിച്ചു.[21] പിൽക്കാലത്ത് ജനങ്ങളുടെ മനസ്സിൽ രൂപപ്പെട്ട ജോൺസന്റെ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്ന, മരണശേഷം ടൂറേറ്റിന്റെ രോഗം എന്ന കണ്ടെത്തലിൽ കലാശിച്ച, വിചിത്ര അംഗവിക്ഷേപങ്ങൾ അദ്ദേഹം പ്രകടിപ്പിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്.[22] പഠനത്തിൽ നന്നായി ശോഭിച്ച ജോൺസൺ, ഒൻപതാം വയസ്സിൽ മുകളിലത്തെ ക്ലാസിൽ പ്രവേശിച്ചു.[21] ഈ സമയത്ത് തന്റെ ജനനത്തെ സഹായിച്ച ആൺ-മിഡ്വൈഫ് ജോർജ്ജ് ഹെക്ടറുടെ അനന്തരവനായ എഡ്മണ്ട് ഹെക്ടറുമായും ജോൺ ടൈലറുമായും ജോൺസൻ സൗഹൃദത്തിലായി. ടൈലറുമായുള്ള സൗഹൃദം ജോൺസന്റെ ജീവിതകാലമത്രയും നിലനിന്നു.[23]
പതിനാറാമത്തെ വയസ്സിൽ ജോൺസണ് റോച്ചസ്റ്ററിലെ പെദ്മോറിൽ ബന്ധുക്കളായ ഫോർഡുമാരോടൊപ്പം കഴിയാൻ അവസരം കിട്ടി.[24] അവിടെ അദ്ദേഹം കൊർണേലിയസ് ഫോർഡുമായി ഉറ്റ സൗഹൃദത്തിലായി. ക്ലാസ്സിക്കുകളിൽ നല്ല അറിവുണ്ടായിരുന്ന കൊർണേലിയസ്, ഒഴിവുസമയങ്ങളിൽ ആ അറിവ് ജോൺസണ് പകർന്നുകൊടുത്തു.[25] പണ്ഡിതനായി അംഗീകരിക്കപ്പെട്ടവനും പിടിപാടുള്ളവനുമായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്ന ഫോർഡ്, ജോൺസന്റെ സന്ദർശനം കഴിഞ്ഞ് ആറുവർഷത്തിനുള്ളിൽ മരിച്ചു.[26] ബന്ധുക്കളോടൊത്ത് ആറുമാസം ചെലവഴിച്ചശേഷം ജോൺസൻ ലിച്ച്ഫീൽഡിൽ മടങ്ങിയെത്തി. ദീർഘമായ ഈ അസാന്നിദ്ധ്യം ഉത്തരവാദിത്തമില്ലായ്മയായെടുത്ത ഹെഡ്മാസ്റ്റർ ഹണ്ടർ, ലിച്ച്ഫീൽഡിലെ വ്യാകരണപാഠശാലയിൽ പഠനം തുടരാൻ ജോൺസണെ അനുവദിച്ചില്ല.[27] ലിച്ച്ഫീൽഡിലെ പഠനം സാധ്യമല്ലെന്നായപ്പോൾ ജോൺസൺ സ്റ്റൂർബ്രിഡ്ജിൽ എഡ്വേർഡ് ആറാമൻ രാജാവിന്റെ പേരിലുള്ള വ്യാകരണപാഠശാലയിൽ ചേർന്നു.[25] പാഠശാല പെഡ്മോറിന് അടുത്തായിരുന്നതുകൊണ്ട്, ഫോർഡുമാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ജോൺസണ് അവസരം കിട്ടി. അദ്ദേഹം കവിതകളും ഗദ്യപരിഭാഷകളും രചിക്കാൻ തുടങ്ങി.[27] എന്നാൽ സ്റ്റൂർബ്രിഡ്ജിൽ ആറുമാസം കൂടിമാത്രം കഴിച്ചുകൂട്ടിയിട്ട് അദ്ദേഹം ലിച്ച്ഫീൽഡിൽ മാതാപിതാക്കന്മാരുടെ അടുത്തേക്ക് മടങ്ങി..[28]
ഇക്കാലമത്രയും, കുടുംബത്തിന്റെ ദാരിദ്യവും പിതാവിന്റെ കടങ്ങളും മൂലം, ജോൺസൺ ഭാവിയെക്കുറിച്ചുള്ള ആകാക്ഷയിലായിരുന്നു.[29] ജോൺസൺ പിതാവിനൊപ്പം പുസ്തകങ്ങൾ തുന്നിക്കെട്ടുന്ന ജോലി ചെയ്തിരുന്നു. അതിനിടെ അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങൾ ജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകാം. അവർ ദാരിദ്ര്യത്തിൽ തന്നെ തുടർന്നു. ഇതിന് അറുതിവന്നത് 1728-ൽ, ബന്ധു എലിസബത്ത് ഹാരിയറ്റിന്റെ മരണത്തെ തുടർന്ന് വലിയൊരു സംഖ്യ ജോൺസന്റെ അമ്മ സാറാ ജോൺസണ് അവകാശമായി കിട്ടിയതോടെയാണ്. അതോടെ ജോൺസണ് കോളജ് വിദ്യാഭ്യാസം തുടങ്ങാമെന്നായി.[30] 1728 ഒക്ടോബർ 31-ന്, പത്തൊൻപത് വയസ്സ് തികഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞ്, ജോൺസൺ, ഓക്സ്ഫോർഡിലെ പെംബ്രോക്ക് കലാലയത്തിൽ ചേർന്നു.[31] സാറാ ജോൺസണ് കിട്ടിയ പണം പെംബ്രോക്കിലെ ചെലവ് മുഴുവൻ താങ്ങാൻ മതിയാവുമായിരുന്നില്ല. എന്നാൽ, സുഹൃത്തും സഹവിദ്യാർത്ഥിയും ആയിരുന്ന അൻഡ്രൂ കോർബറ്റ് ആ കുറവ് നികത്താമെന്നേറ്റു.[30]
പെംബ്രോക്കിൽ ജോൺസൺ ഏറെ വായിക്കുകയും പുതിയ സുഹൃത്തുക്കളെ നേടുകയും ചെയ്തു. അക്കാലത്തെ "അലസജീവിതത്തെക്കുറിച്ചുള്ള" കഥകൾ പിന്നീട് ജോൺസൺ പറഞ്ഞിരുന്നു.[32] ക്രിസ്മസ് കാലത്ത് ഗൃഹപാഠമായി അദ്ധ്യാപകൻ കൊടുത്തത് അലക്സാണ്ടർ പോപ്പിന്റെ 'മിശിഹാ' എന്ന കവിത ലത്തീനിലേക്ക് പരിഭാഷപ്പെടുത്താനായിരുന്നു.[33] പരിഭാഷയുടെ പകുതി ജോൺസൺ ഒരു സായാഹ്നത്തിലും, അവശേഷിച്ചത് അടുത്ത പ്രഭാതത്തിലും തീർത്തു. ആ പരിഭാഷ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തെങ്കിലും അതിൽ നിന്ന് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ച സാമ്പത്തികലാഭം ഉണ്ടായില്ല.[34] പെംബ്രോക്കിൽ അദ്ധ്യാപകനായിരുന്ന ജോൺ ഹസ്ബൻഡ്സ് സംശോധനചെയ്ത് പിന്നീട് പ്രസിദ്ധീകരിച്ച പലവകകവിതകൾ എന്ന പ്രസിദ്ധീകരണത്തിൽ ആ കവിതയും ഉൾപ്പെട്ടിരുന്നു. ജോൺസന്റെ ഇന്നു ലഭ്യമായ പ്രസിദ്ധീകൃതരചനകളിൽ ഏറ്റവും ആദ്യത്തേതാണത്. അവശേഷിച്ച സമയമത്രയും, ക്രിസ്മസ് അവധിക്കാലമടക്കം, ജോൺസൺ പഠനത്തിൽ മുഴുകി. "അഡ്വേഴ്സേറിയ" എന്ന പേരിൽ ഒരു പഠനപദ്ധതിപോലും ജോൺസൺ എഴുതിയുണ്ടാക്കി. അത് അദ്ദേഹം പൂർത്തിയാക്കിയില്ല. അതിനിടെ ഫ്രഞ്ച് ഭാഷ പഠിക്കാനും, ലത്തീനിലുള്ള ജ്ഞാനം പുഷ്ടിപ്പെടുത്താനും ഒക്കെ അദ്ദേഹം സമയം കണ്ടെത്തി.[35]
സാമ്പത്തികപരാധീനതമുലം ബിരുദം എടുക്കാതെ, പതിമൂന്നു മാസത്തിനുള്ളിൽ ഓക്സ്ഫോർഡ് വിടാൻ ജോൺസൻ നിർബന്ധിതനായി. അദ്ദേഹം ലിച്ച്ഫീൽഡിലേക്കു മടങ്ങി.[36] ഓക്സ്ഫോർഡിലെ ജോൺസന്റെ താമസത്തിന്റെ അവസാനഭാഗത്തിനടുത്ത്, അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന ജോർഡൻ പെംബ്രോക്ക് വിട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നത് വില്യം ആഡംസ് ആണ്. അദ്ധ്യാപകനെന്ന നിയയിൽ ജോൺസൺ ആഡംസിനെ ഇഷ്ടപ്പെട്ടു. എന്നാൽ ഡിസംബർ മാസമായപ്പോൾ, ജോൺസൻ ഫീസിൽ മൂന്നുമാസത്തെ കുടിശ്ശിക വരുത്തിയിരുന്നു. വീട്ടിലേക്കുമടങ്ങാൻ അദ്ദേഹം നിർബന്ധിതനായി. പിതാവിന്റെ വക പുസ്തകങ്ങൾ പലതും ജോൺസൺ പഠനത്തിൽ ഉപയോഗിക്കാനായി പെംബ്രോക്കിലേക്ക് കൊണ്ടുവന്നിരുന്നു. അവ തിരികെകൊണടുപോകാനുള്ള ചെലവ് താങ്ങാൻ കഴിവില്ലാതിരുന്നതുകൊണ്ടും, എന്നെങ്കിലും താൻ മടങ്ങി വരുമെന്നതിന്റെ സൂചനയായും, ജോൺസൻ അവ കോളേജിൽ ഉപേക്ഷിച്ചുപോയി.[37] [ക]
ഒടുവിൽ ജോൺസണ് ബിരുദം ലഭിച്ചത് വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുൻപാണ്. അന്ന് ഓക്സ്ഫോർഡ് സർവകലാശാല അദ്ദേഹത്തെ എം.ഏ. (Master of Arts) ബിരുദം നൽകി ബഹുമാനിച്ചു.[38] 1765-ൽ ഡബ്ലിനിലെ ട്രിനിറ്റി കോളേജും 1775-ൽ ഓക്സ്ഫോർഡ് സർവകലാശാലയും ജോൺസണ് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദവും നൽകി.[39]
1729-നും 1784-നും ഇടക്കുള്ള ജോൺസന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു; അക്കാലത്ത് അദ്ദേഹം മാതാപിതാക്കന്മാർക്കൊപ്പം ജീവിക്കുകയായിരുന്നിരിക്കാം. രോഗാവസ്ഥയിൽ ജോൺസൺ, മാനസികവൈഷമ്യങ്ങളിലും ശരീരവേദനയിലും കൂടി കടന്നുപോയി.[40] "ടൂറെറ്റിന്റെ രോഗം" കൊടുത്ത വിചിത്രചലനങ്ങളും അംഗവിക്ഷേപങ്ങളും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.[41] 1731 ആയപ്പോൾ ഏറെ കടത്തിലായ ജോൺസന്റെ പിതാവിന് ലിച്ച്ഫീൽഡിൽ ഉണ്ടായിരുന്ന ബഹുമാന്യതയൊക്കെ നഷ്ടപ്പെട്ടു. സ്റ്റൂർബ്രിഡ്ജിലെ വ്യാകരണവിദ്യാലയത്തിൽ ഒഴിവുവന്ന ഒരു ജോലി കിട്ടുമെന്ന് ജോൺസൺ ആശിച്ചെങ്കിലും ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് 1731 സെപ്റ്റംബർ 6-ന് ജോൺസന്റെ അപേക്ഷ തള്ളപ്പെട്ടു.[40] ഏതാണ്ട് ഇതേസമയം രോഗബാധിതനായ ജോൺസന്റെ പിതാവ്, 1731 ഡിസംബറിൽ മരിച്ചു.[42] ഒടുവിൽ ബിരുദം ഇല്ലാതെ തന്നെ ബോസ്വർത്ത് മാർക്കറ്റിൽ സർ വോൾട്ടൺ ഡിക്സി നടത്തിയിരുന്ന സ്കൂളിൽ ജോൺസണ് സഹാദ്ധ്യാപകനായി നിയമനം കിട്ടി.[43] അവിടെ പരിചാരകനോടെന്നവണ്ണമുള്ള പെരുമാറ്റമാണ് കിട്ടിയിരുന്നതെങ്കിലും,[44] അദ്ദേഹം അദ്ധ്യാപനത്തിൽ ആനന്ദം കണ്ടെത്തി. എന്നാൽ, 1732-ൽ ഡിക്സിയുമായുണ്ടായ ഒരു വാക്കുതർക്കത്തെ തുടർന്ന് ജോൺസൻ ജോലി ഉപെക്ഷിച്ച് വീട്ടിലേക്കു മടങ്ങി.[45]
ലിച്ച്ഫീൽഡിൽ തന്നെ ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടുമോയെന്ന അന്വേഷണം ജോൺസൺ തുടർന്നു. ആഷ്ബോണിൽ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, അദ്ദേഹം സുഹൃത്ത് എഡ്മണ്ട് ഹെക്ടർക്കൊപ്പം താമസമാക്കി. ഹെക്ടർ അപ്പോൾ പ്രസാധകനായ തോമസ് വാറന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. വാറൻ അദ്ദേഹത്തിന്റെ "ബിർമിങ്ങാം പത്രിക" തുടങ്ങാൻ പദ്ധതിയിടുകയായിരുന്നു. അദ്ദേഹം ജോൺസന്റേയും സഹായം തേടി.[46] വാറനുമായുള്ള ഈ ബന്ധം കൂടുതൽ ബലപ്പെട്ടപ്പോൾ ജോൺസൺ, അബിസീനിയക്കാരെക്കുറിച്ച് ജെറോനിമോ ലോബോ എഴുതിയ കൃതി പരിഭാഷ ചെയ്തു പ്രസിദ്ധീകരിക്കാമെന്നു നിർദ്ദേശിച്ചു.[47] ആബേ ജോവാക്കിം ലെ ഗ്രാന്റിന്റെ ഫ്രഞ്ച് പരിഭാഷ വായിച്ചിരുന്ന ജോൺസൺ ഇംഗ്ലീഷിൽ ഒരു സംഗ്രഹപതിപ്പ് ഉപയോഗപ്രദവും ലാഭകരവും ആയിരിക്കുമെന്ന് കരുതി.[48] പരിഭാഷ മുഴുവൻ സ്വയം എഴുതുന്നതിനുപകരം, ജോൺസൺ ഹെക്ടർക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തത്. കൈയെഴുത്തുപ്രതി പ്രസാധകനെ ഏല്പ്പിച്ചതും ആവശ്യമനുസരിച്ച് തിരുത്തിയയും ഹെക്ടർ തന്നെയായിരുന്നു. "അബിസീനിയയിലേക്കുള്ള യാത്ര" പ്രസിദ്ധീകരിച്ചത് ഒരുവർഷം കഴിഞ്ഞാണ്.[48] 1734-ൽ ലിച്ച്ഫീൽഡിലേക്കു മടങ്ങിയ ജോൺസൺ, പോളിസിയാനോയുടെ ലത്തീൻ കവിതകളുടെ ഒരു സംശോധിതപതിപ്പും പെട്രാർക്ക് മുതൻ പോളിസിയാനോവരെയുള്ള കാലത്തെ ലത്തീൻ കവിതയുടെ ഒരു ചരിത്രവും തയ്യാറാക്കാൻ തുടങ്ങി; അതിന്റെ അച്ചടി താമസിയാതെ തുടങ്ങിയെങ്കിലും സാമ്പത്തിക ഞെരുക്കം ഇടക്ക് പുരോഗതിക്ക് തടസ്സം നിന്നു.[49]
ജോൺസൺ സുഹൃത്ത് ഹാരി പോർട്ടറുടെ രോഗാവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[50] 1734 സെപ്റ്റംബർ മൂന്നാം തിയതി പോർട്ടർ മരിച്ചു. അദ്ദേഹത്തിന്റെ 45 വയസ്സുണ്ടായിരുന്ന വിധവ, എലിസബത്ത് ജെർവിസ് പോർട്ടർ, ടെറ്റി എന്നും അറിയപ്പെട്ടിരുന്നു. അവർക്ക് മൂന്നു കുട്ടികളുണ്ടായിരുന്നു.[51] കുറേ മാസങ്ങൾക്കുശേഷം ജോൺസൺ അവരുമായി അടുപ്പത്തിലായി. ബന്ധുക്കളുടെയെല്ലാം എതിർപ്പിനെ അവഗണിച്ച് അതിന് മുൻകൈ എടുത്തത് എലിസബത്താണെന്ന് റെവറന്റ് വില്യം ഷാ അവകാശപ്പെടുന്നു.[52] ഇത്തരം കാര്യങ്ങളിൽ ജോൺസൺ അനുഭവസ്ഥനല്ലായിരുന്നു. സാമ്പത്തികഭദ്രതയുണ്ടായിരുന്ന എലിസബത്ത്, അവരുടെ ഗണ്യമായ സ്വത്തിൽ നിന്ന് ജോൺസണെ സഹായിക്കാമെന്ന് വാക്കുകൊടുത്തു[53] 1735 ജൂലൈ ഒൻപതാം തിയതി ഡെർബിയിലെ വിശുദ്ധ വെർബർഗിന്റെ പള്ളിയിൽ, അവർ വിവാഹിതരായി[54] ഈ ബന്ധത്തെ പോർട്ടർ കുടുംബം അംഗീകരിച്ചില്ല. 25 വയസ്സുമാത്രമുണ്ടായിരുന്ന ജോൺസണേക്കാൾ എലിസബത്തിനുണ്ടായിരുന്ന പ്രായക്കൂടുതലായിരുന്നു എതിർപ്പിന്റെ കാരണങ്ങളിലൊന്ന്. ഈ ബന്ധത്തെ ഏറെ വെറുത്ത എലിസബത്തിന്റെ മകൻ ജെർവിസ് അമ്മയുമായുള്ള ബന്ധം വിഛേദിച്ചു.[55] എന്നാൽ അവരുടെ മകൾ ലൂസി ഈ ബന്ധത്തെ ആദ്യം മുതലേ അംഗീകരിച്ചിരുന്നു. എലിസബത്തിന്റെ മറ്റൊരു മകൻ ജോസഫ് പിന്നീട് അവരുമായി രമ്യതയിലായി.[56]
1735 ജൂണിൽ തോമസ് വിറ്റ്ബിയുടെ കുട്ടികളുടെ ട്യൂട്ടറായിരിക്കെ, സോളിഹൾ സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ ജോലിക്ക് ജോൺസൺ അപേക്ഷ സമർപ്പിച്ചു.[57] വാമസ്ലിയുടെ പിന്തുണ ഉണ്ടായിരുന്നിട്ടും ജോൺസന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ജോൺസന്റെ "മോശം പ്രകൃതിയും അഹംഭാവവും" ആണ് സ്കൂളിന്റെ ഡയറക്ടർമാർ ഇതിന് കാരണമായി പറഞ്ഞത്. മനഃപൂർവമല്ലെങ്കിലും ജോൺസൺ ഇടക്കിടെ മുഖം വക്രീകരിക്കുന്നത് കുട്ടികളെ ബാധിച്ചേക്കാമെന്നും ഡയറക്ടർമാർ കരുതി.[58] വാമസ്ലിയുടെ പ്രോത്സാഹനത്തിന്റെ ബലത്തിൽ, അദ്ധ്യാപകനെന്ന നിലയിൽ വിജയിക്കാൻ സ്വന്തം വിദ്യാലയം തുടങ്ങുകയാണ് വേണ്ടതെന്ന് ജോൺസൺ തീരുമാനിച്ചു.[59] 1735-ലെ ശരദ്ക്കാലത്ത് ലിച്ച്ഫീൽഡിനടുത്തുള്ള എഡിയലിൽ, "എഡിയൽ സ്കൂൾ" എന്ന പേരിൽ ജോൺസൺ ഒരു സ്വകാര്യ അക്കാദമി തുടങ്ങി. മൂന്നു വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളു: ലോറൻസ് ഓഫ്ലിയും, ജോർജ്ജ് ഗാറിക്കും, പതിനെട്ടുവയസ്സുണ്ടായിരുന്ന ഡേവിഡ് ഗാറിക്കും. ഡേവിഡ് പിന്നീട് അഭിനേതാവെന്ന നിലയിൽ പേരെടുത്തു.[58] ഈ സംരംഭം വിജയിച്ചില്ല. ടെറ്റിയുടെ സമ്പാദ്യത്തിൽ ഒരു വലിയ ഭാഗം ഇതിൽ നഷ്ടമായി. വിജയിക്കാത്ത സ്കൂൾ നടത്തുന്ന ശ്രമം ഉപേക്ഷിച്ച്, ജോൺസൺ തന്റെ ആദ്യത്തെ പ്രധാനകൃതിയായ "ഐറീൻ" എന്ന ചരിത്രനാടകത്തിന്റെ രചനയിൽ മുഴുകി. ഐറീൻ ഒരു ദുരന്തനാടകമായിരുന്നു.[60] ടൂറെറ്റിന്റെ അവസ്ഥ, സ്കൂൾ ആദ്ധ്യപകനോ ട്യൂട്ടറോ ഒക്കെ ആയി ജോലി ചെയ്യുന്നതിന് അദ്ദേഹത്തെ അസമർഥനാക്കിയെന്നാണ് ജീവചരിത്രകാരനായ റോബർട്ട് ഡി-മരിയ അഭിപ്രായപ്പെട്ടിട്ടുള്ളത്; ഇതായിരിക്കാം, എഴുത്തുകാരന്റെ സ്വകാര്യലോകത്തേക്ക് ജോൺസണെ ആകർഷിച്ചത്.[22]
തന്റെ പഴയ വിദ്യാർത്ഥി ഡേവിഡ് ഗാറിക്കുമൊത്ത് ജോൺസൺ 1737 മാർച്ച് രണ്ടാം തിയതി ലണ്ടണിലേക്കുപോയി. അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു. കയ്യിൽ പണമോ മനസ്സിൽ പ്രതീക്ഷയോ ഇല്ലാതെയായിരുന്നു ജോൺസന്റെ യാത്ര. എന്നാൽ ഭാഗ്യത്തിന്, ഗാറിക്കിന് ലണ്ടണിൽ പരിചയക്കാരുണ്ടായിരുന്നു. അയാളുടെ അകന്ന ബന്ധു, റിച്ചാർഡ് നോറിസിനൊപ്പം അവർക്ക് താമസിക്കാനായി.[61] വൈകാതെ ജോൺസൺ, ഐറീൻ എഴുതിത്തീർക്കാനായി, ഗ്രീൻവിച്ചിൽ ഗോൾഡൻ ഹാർട്ട് ഭോജനശാലക്കടുത്തേക്ക് താമസം മാറ്റി.[62] 1737 ജൂലൈ പന്ത്രണ്ടാം തിയതി, പാവോലോ സാർപി 1619-ൽ എഴുതിയ "ത്രെന്തോസ് സൂനഹദോസിന്റെ ചരിത്രം" പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് നിർദ്ദേശിച്ച് ജോൺസൺ എഡ്വേർഡ് കേവിന് എഴുതി. ഈ നിർദ്ദേശം കേവ് സ്വീകരിച്ചത് മാസങ്ങൾ കഴിഞ്ഞാണ്.[63] 1737 ഒക്ടോബറിൽ ജോൺസൺ ഭാര്യയെ ലണ്ടണിലേക്ക് കൊണ്ടുവന്നു. ജോൺസണ് കേവിന്റെ കീഴിൽ ജെന്റിൽമാൻസ് മാസികയിൽ എഴുത്തുകാരനായി ജോലി കിട്ടി.[64] ജെന്റിൽമാൻ മാസികക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും വേണ്ടി, ഇക്കാലത്ത് ജോൺസൺ നിർവഹിച്ച രചനകൾ എണ്ണത്തിലും വൈവിദ്ധ്യത്തിലും ഏറെയാണ്. ചിതറിക്കിടന്ന ആ രചനകളുടെ ഒരു പൂർണ്ണ പട്ടിക ഉണ്ടാക്കാൻ ജോൺസണ് പോലും കഴിഞ്ഞില്ല.[65]
1738 മേയ് മാസത്തിൽ ജോൺസന്റെ മുഖ്യകൃതികളിൽ ആദ്യത്തേതായ ലണ്ടൺ എന്ന കവിത പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ചു.[66] റോമൻ ഹാസ്യകവിയായ ജൂവെനലിന്റെ റോമിൽ റോമാക്കാർക്ക് ഇടമില്ല എന്ന കൃതിയെ ആശ്രയിച്ചെഴുതിയ ആ കവിത, തേൽസ് എന്ന കഥാപാത്രം കുറ്റകൃത്യങ്ങളും അഴിമതിയും, ദീനദയാരാഹിത്യവും നിറഞ്ഞ ലണ്ടണിൽ നിന്ന് രക്ഷപെടാനായി വെയിൽസിലേക്ക് പോകുന്നത് വിവരിക്കുന്നു.[67] തനിക്ക് കവിയെന്ന നിലയിൽ എന്തെങ്കിലും മഹത്ത്വം നേടിത്തരുന്ന രചനയായി ഈ കവിതയെ ജോൺസൺ കണക്കാക്കിയില്ല.[68] ആ കവിത എഴുതിയ ആൾ താമസിയാതെ പ്രസിദ്ധനാകുമെന്ന് അലക്സാണ്ടർ പോപ്പ് അഭിപ്രായപ്പെട്ടെങ്കിലും അത് സംഭവിക്കാൻ പതിനഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു.[66]
ആയിടക്ക്, ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ നിന്നുള്ള എം.എ. ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് ആപ്പിൾബി വ്യാകരണവിദ്യാലയത്തിലെ അദ്ധ്യാപകസ്ഥാനത്തിനുള്ള ജോൺസന്റെ അപേക്ഷ തള്ളിപ്പോയി. തന്റെ സ്വാധീനം ഉപയോഗിച്ച് ജോൺസണ് ഒരു ബഹുമതി ബിരുദം (Honourary Degree) നേടിക്കൊടുത്ത് ഈ "അയോഗ്യതക്ക്" അവസാനമുണ്ടാക്കാൻ അലക്സാണ്ടർ പോപ്പ് ഗോവർ പ്രഭുവിനോട് അഭ്യർഥിച്ചു.[10] അങ്ങനെ ഒരു ബിരുദം കൊടുക്കാൻ ഗോവർ ഓക്സ്ഫോർഡ് സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും "അതിരുകടന്ന ആവശ്യം" എന്നുപറഞ്ഞ് ആ അഭ്യർഥന സർവകലാശാല തള്ളിക്കളഞ്ഞു.[69] തുടർന്ന് ഗോവർ, ഡബ്ലിൻ സർവകലാശാലയിൽ നിന്ന് ജോൺസണ് ഒരു ബിരുദം നേടിക്കിട്ടാൻ സഹായിക്കാൻ ഒരു സുഹൃത്തുവഴി, ജോനാഥൻ സ്വിഫ്റ്റിനോട് അഭ്യർഥിച്ചു. ഡബ്ലിനിലെ ബിരുദത്തിന്റെ ബലത്തിൽ ഓക്സ്ഫോർഡ് ബിരുദം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ശ്രമം.[69] എന്നാൽ ജോൺസന്റെ കാര്യത്തിൽ ഇടപെടാൻ സ്വിഫ്റ്റ് വിസമ്മതിച്ചു.[70]
1737-നും 1739-നും ഇടക്ക് ജോൺസൺ റിച്ചാർഡ് സാവേജുമായി സൗഹൃദത്തിലായി.[71] ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നതിലെ കുറ്റബോധം മൂലം ജോൺസൺ ടെറ്റിയുടെ വീട്ടിലെ താമസം അവസാനിപ്പിച്ച് സാവേജിനോടൊപ്പം കഴിയാൻ തുടങ്ങി. ദരിദ്രരായിരുന്ന അവർ, ഭോജനാലയങ്ങളിലും നിശാസങ്കേതങ്ങളിലും (night cellars) കഴിയുകയും അതിനുപോലും പണമില്ലാതിരുന്ന രാത്രികളിൽ തെരുവുകളിൽ അലഞ്ഞുതിരിയുകയും ചെയ്തു.[72] സാവേജിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തോട് വെയിൽസിലേക്ക് പോയി ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ബ്രിസ്റ്റളിൽ ചെന്നുപെടുകയും വീണ്ടും കടത്തിലാവുകയും ചെയ്തു. ഒടുവിൽ അധമർണ്ണരുടെ ജെയിലിലായ സാവേജ് 1743-ൽ മരിച്ചു. ഒരു വർഷം കഴിഞ്ഞ് ജോൺസൺ റിച്ചാർഡ് സാവേജിന്റെ ജീവിതം, എന്ന ഹൃദയസ്പർശിയായ രചന നിർവഹിച്ചു. ജീവചരിത്രസാഹിത്യത്തിന്റെ ചരിത്രത്തെ നിർണ്ണായകമായി സ്വാധീനിച്ച രചന എന്നാണ്, ജീവചരിത്രകാരനും വിമർശകനുമായ വാൾട്ടർ ജാക്സൻ ബേറ്റ് ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.[73]
1746-ൽ ഒരു കൂട്ടം പ്രസാധകർ ഇംഗ്ലീഷ് ഭാഷക്ക് ഒരു ആധികാരികനിഘണ്ടു എന്ന് ആശയവുമായി ജോൺസണെ സമീപിച്ചു.[66] 1746 ജൂൺ പതിനെട്ടാം തിയതി പ്രഭാതത്തിൽ ജോൺസണും വില്യം സ്ട്രഹാൻ കമ്പനിയുമായി 1500 ഗിനിയുടെ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.[74] പദ്ധതി മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ തനിക്കാകുമെന്ന് ജോൺസൻ അവകാശപ്പെട്ടു. ഫ്രഞ്ച് ഭാഷാ നിഘണ്ടുവിന്റെ നിർമ്മാണത്തിന് നാല്പ്പതു പണ്ഡിതന്മാർ നാല്പതുവർഷം പ്രയത്നിക്കേണ്ടിവന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ജോൺസന്റെ മറുപടി ഇതായിരുന്നു: "അതുതന്നെയാണ് അതിന്റെ ശരിയായ അനുപാതവും. നാല്പതിന്റെ നാല്പതിരട്ടി ആയിരത്തിഅറുനൂറാണ്. ഫ്രഞ്ചുകാരനും ഇംഗ്ലീഷുകാരനും തമ്മിലുള്ള അനുപാതം മൂന്നും ആയിരത്തിഅറുനൂറും തമ്മിലുള്ളതാണ്."[66] മൂന്നുവർഷം കൊണ്ട് നിഘണ്ടു പൂർത്തിയാക്കാൻ ജോൺസണ് കഴിഞ്ഞില്ലെങ്കിലും ഒൻപതുവർഷം കൊണ്ട് അത് പൂർത്തിയാക്കി അദ്ദേഹം തന്റെ വീമ്പിനെ ഒരളവുവരെ ക്ഷമിക്കാവുന്നതാക്കി.[66] ഏറെ പ്രതികൂലസാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ പാണ്ഡിത്യത്തിന് കൈവരിക്കാവുന്ന ഏറ്റവും വലിയ നേട്ടം എന്ന്, ജോൺസന്റെ നിഘണ്ടുവിനെ ജീവചരിത്രകാരൻ ബേറ്റ് വിശേഷിപ്പിച്ചിട്ടുണ്ട്.[3]
ജോൺസന്റെ നിഘണ്ടു ആദ്യത്തേതോ അസാധാരണമോ ആയിരുന്നില്ല. എന്നാൽ അതിന്റേയും 1928-ൽ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റേയും പ്രസിദ്ധീകരണങ്ങൾക്കിടയിലുള്ള 150 വർഷക്കാലം, അത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്ത നിഘണ്ടു ആയിരുന്നു. നാഥാൻ ബെയ്ലിയുടെ "ഡിക്ഷ്ണേറിയം ബ്രിട്ടാനിക്കം" പോലുള്ള നിഘണ്ടുക്കളിൽ, അധികം വാക്കുകൾ ഉണ്ടായിരുന്നു.[4] ജോൺസന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിനു തൊട്ടുമുൻപുള്ള 150 വർഷക്കാലം ഇരുപതോളം മറ്റും നിഘണ്ടുക്കൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.[75] എന്നാൽ അക്കാലങ്ങളിൽ നിഘണ്ടുക്കളെക്കുറിച്ച് വ്യാപകമായ അസംതൃപ്തി നിലനിന്നിരുന്നു. 1741-ൽ ഡേവിഡ് ഹ്യൂം ഇങ്ങനെ പറഞ്ഞു: "ശൈലിയുടെ ഉദാത്തതയും അനുയോജ്യതയും നമുക്കിടയിൽ വിസ്മൃതമായിരിക്കുന്നു. നമുക്ക് നമ്മുടെ ഭാഷയുടെ ഒരു നിഘണ്ടുവില്ല. എടുത്തുപറയാവുന്ന ഒരു വ്യാകരണഗ്രന്ഥവുമില്ല."[76] ജോൺസന്റെ നിഘണ്ടുവിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ചിത്രം പ്രതിഫലിക്കുന്നു. "സാധാരണജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷയുടെ ഒരു വിശ്വസ്തരേഖ" എന്ന പ്രാധാന്യവും അതിനുണ്ട്.[4] അത് വെറും റെഫറൻസ് ഗ്രന്ഥമല്ല; ഒരു സാഹിത്യസൃഷ്ടിയാണത്[75]
നിഘണ്ടുവിന്റെ പണി ഒരു ദശാബ്ദക്കാലം ജോൺസന്റേയും ടെറ്റിയുടേയും ജീവിതത്തെ ഇളക്കിമറിച്ചു. പകർത്തിയെഴുത്തിനും സാങ്കേതികജോലികൾക്കുമായി ജോൺസണ് കുറേ സഹായികളെ നിയമിക്കേണ്ടിവന്നത് പരിസരമാകെ കോലാഹലഭരിതമാക്കി. അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു. ലേഖകനായ ജോൺ ഹോക്കിൻസ് ആ രംഗം ഇങ്ങനെ വിവരിക്കുന്നു[77]: "നിഘണ്ടുവിനുവേണ്ടി ജോൺസൻ ഉപയോഗിച്ചത് സ്വന്തം ശേഖരത്തിലുണ്ടായിരുന്ന പരിതാപകരമാംവിധം കീറിപ്പറിഞ്ഞ കണക്കറ്റ ഗ്രന്ഥങ്ങളും, മറ്റുള്ളവരിൽ നിന്ന് വാങ്ങിയവയും ആണ്; മറ്റുള്ളവരുടെ ഗ്രന്ഥങ്ങൾ ഭാഗ്യത്തിന്, കൈവശം വക്കാൻ പറ്റാത്ത സ്ഥിതിയിൽ തിരികെ കിട്ടിയെങ്കിലായി."[78] ടെറ്റിയുടെ ആരോഗ്യപ്രശ്നങ്ങളും ജോൺസണെ അലട്ടിയിരുന്നു. അവരുടെ മരണത്തിൽ കലാശിച്ച രോഗം തുടങ്ങിക്കഴിഞ്ഞിരുന്നു.[77] ജോലിയുടേയും കുടുംബത്തിന്റേയും സൗകര്യം പരിഗണിച്ച്, ജോൺസൺ, ഗൗ സ്ക്വയറിലുള്ള വില്യം സ്ട്രഹാന്റെ അച്ചടിശാലക്കടുത്തേക്ക് താമസം മാറ്റി.[79]
ജോൺസൺ ആദ്യം നിഘണ്ടുവിന്റെ ഒരു രചനാപദ്ധതി എഴുതിയുണ്ടാക്കി. ഈ പദ്ധതിക്ക്, ജോൺസന്റെ ഇഷ്ടത്തെ മറികടന്ന്, ചെസ്റ്റർഫീൽഡിലെ പ്രഭു, ഫിലിപ്പ് സ്റ്റാൻഹോപ്പ്, രക്ഷാധികാരിയായി.[80] പദ്ധതിയുടെ കാര്യത്തിൽ ജോൺസണുമായി കൂടിക്കണ്ട് ഏഴുവർഷത്തിനു ശേഷം, "ദ വേൾഡ്" എന്ന പ്രസിദ്ധീകരണത്തിൽ ചെസ്റ്റർഫീൽഡ്, നിഘണ്ടുവിനെ ശുപാർശചെയ്ത് രണ്ടു ലേഖനങ്ങൾ പേരുവക്കാതെ എഴുതി.[81] അലങ്കോലപ്പെട്ടുകിടക്കുന്ന ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു അത്യാവശ്യമാണെന്ന് അവയിൽ അദ്ദേഹം വാദിച്ചു. എന്നാൽ ലേഖനങ്ങളിൽ ചെസ്റ്റർഫീൽഡ് കാട്ടിയ ഭാവം ജോൺസണെ അരിശം കൊള്ളിക്കുകയാണുണ്ടായത്. രക്ഷാധികാരിയെന്നനിലയിൽ ചെസ്റ്റർഫീൽഡ് ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതി.[82] ഈ നിലപാട് പ്രകടിപ്പിച്ചും, ചെസ്റ്റർഫീൽഡിനെ നിശിതമായി വിമർശിച്ചും അയച്ച കത്തിൽ ജോൺസൺ ഇങ്ങനെ എഴുതി: "വെള്ളത്തിൽ വീണ് മുങ്ങിച്ചാകാൻ പോകുന്നവനെ കൈനീട്ടി സഹായിക്കാതിരുന്നിട്ട്, അവൻ ഏതെങ്കിലും വിധം സ്വയം കരയെത്തുമ്പോൾ സഹായവുമായി ഓടിയെത്തി വിഷമിപ്പിക്കുന്നവനല്ലേ പ്രഭോ, രക്ഷാധികാരി? എന്റെ കാര്യത്തിൽ അങ്ങു കാണിക്കുന്ന താത്പര്യം നേരത്തേ ഉണ്ടായിരുന്നെങ്കിൽ, ഔദാര്യമായേനെ: എന്നാൽ ഞാൻ അതിൽ താത്പര്യമില്ലാത്തവനും അതിനെ പ്രയോജനപ്പെടുത്താൻ കഴിവില്ലാത്തവനും ആകുവോളം അത് വൈകിയിരിക്കുന്നു; ഏകനായ എനിക്ക്, അതിന്റെ സന്തോഷം ആരുമായും പങ്കുവക്കാനില്ല; അറിയപ്പെടുന്നവനായിക്കഴിഞ്ഞ എനിക്ക് അതിന്റെ ആവശ്യവുമില്ല."[83] ഈ ശകാരം ചെസ്റ്റർഫീൽഡ് പരിഭവമില്ലാതെ സ്വീകരിച്ചു. കത്തിന്റെ ഭാഷയുടെ ആകർഷണത്തിലായ അദ്ദേഹം, ആർക്കും വായിക്കത്തക്കവണ്ണം അതിനെ ഒരു മേശയിൽ പ്രതിഷ്ഠിച്ചെന്ന് പറയപ്പെടുന്നു.[83]
ജോൺസന്റെ ഈ കത്ത് സാഹിത്യത്തിലെ രക്ഷാധികാരവ്യവസ്ഥയുടെ പഠനങ്ങളിലും അല്ലാതെയും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടണ്ട്. പ്രഖ്യാതചരിത്രകാരനായ തോമസ് കാർലൈൽ ഉൾപ്പെടെയുള്ളവർ അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. "സാഹിത്യകാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനം", "ആധുനികകാലത്തെ മാഗ്നകാർട്ട" എന്നൊക്കെ അത് വിശേഷിക്കപ്പെട്ടിട്ടുമുണ്ട്. രക്ഷാധികാരി(Patron) യെന്നതിന് തന്റെ നിഘണ്ടുവിൽ ജോൺസൺ കൊടുത്ത നിർവചനം "അഹങ്കാരത്തോടെ സഹായിച്ച് മുഖസ്തുതി പ്രതിഫലമായി വാങ്ങുന്ന നികൃഷ്ടൻ" (a wretch who supports with insolence and is paid with flattery) എന്നാണ്.
നിഘണ്ടുവിനുവേണ്ടിയുള്ള ജോലിക്കിടെ ജോൺസൺ സാമ്പത്തികസഹായത്തിനുവേണ്ടി പല അഭ്യർഥനകളും ഇറക്കി: ധനസഹായം കൊടുക്കുന്നവർക്ക് നിഘണ്ടുവിന്റെ നിർമ്മാണത്തിൽ നൽകിയ സഹകരണത്തിന് സമ്മാനമായി, ആദ്യപതിപ്പ് ഇറങ്ങിയാലുടനെ അതിന്റെ പ്രതി നൽകുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഈ അഭ്യർഥന. 1752 വരെ ഈ അഭ്യർഥനകൾ തുടർന്നു. നിഘണ്ടു 1755-ൽ ഇറങ്ങിയപ്പോൾ, ആ നേട്ടം കണക്കിലെടുത്ത് ഓക്സ്ഫോർഡ് സർവകലാശാല ജോൺസണ് എം.എ. ബിരുദം നൽകി എന്ന അറിയിപ്പ് പുറംചട്ടയിൽ ഉണ്ടായിരുന്നു.[84] നിഘണ്ടു ഒരു കൂറ്റൻ ഗ്രന്ഥമായിരുന്നു. അതിന്റെ പുറങ്ങൾക്ക് പതിനെട്ടിഞ്ച് നീളവും തുറന്നുവച്ചാൽ ഇരുപതിഞ്ച് വ്യാസവും ഉണ്ടായിരുന്നു; അതിൽ 42,773 വാക്കുകൾ ഉണ്ടായിരുന്നു. തുടർന്നുള്ള പതിപ്പുകളിൽ കൂടുതൽ വാക്കുകൾ ചേർത്തു. 4 പൗണ്ട് പത്തു ഷില്ലിങ്ങ് ആയിരുന്നു നിഘണ്ടുവിന്റെ വില. ഇന്നത്തെ 350 പൗണ്ടിനു തുല്യമായി അതിനെ കണക്കാക്കാം.[85] ഇംഗ്ലീഷിലെ നിഘണ്ടുനിർമ്മാണത്തിൽ ജോൺസൺ കൊണ്ടുവന്ന ഒരു പ്രധാന പരിഷ്കാരം വാക്കുകളുടെ അർത്ഥത്തെ സാഹിത്യ ഉദ്ധരണികൾ വഴി ഉദാഹരിക്കുക എന്നതായിരുന്നു. ജോൺസന്റെ നിഘണ്ടുവിൽ അത്തരം 114,000 ഉദ്ധരണികൾ ഉണ്ടായിരുന്നു. ഉദ്ധരണികൾക്ക് ഏറെയും ആശ്രയിച്ചത്, വില്യം ഷേക്സ്പിയർ, ജോൺ മിൽട്ടൺ, ജോൺ ഡ്രൈഡൻ തുടങ്ങിയ ഒന്നാം കിടയിലെ എഴുത്തുകാരുടെ രചനകളെയാണ്.[86] "ജോൺസന്റെ നിഘണ്ടു" ലാഭമുണ്ടാക്കാൻ തുടങ്ങിയത് വർഷങ്ങൾ കഴിഞ്ഞാണ്. ഗ്രന്ഥകാരനുള്ള റോയൽറ്റി എന്ന സങ്കല്പം അക്കാലത്ത് അജ്ഞാതമായിരുന്നതിനാൽ, പുസ്തകം നിർമ്മിക്കാനുള്ള ഉടമ്പടി നടപ്പായിക്കഴിഞ്ഞതിൽ പിന്നെ ജോൺസണ് വില്പ്പനയിൽ നിന്ന് പ്രതിഫലമൊന്നും കിട്ടിയില്ല. വർഷങ്ങൾക്കുശേഷം, ജോൺസന്റെ നിഘണ്ടുവിലുണ്ടായിരുന്ന ഉദ്ധരണികളിൽ പലതും വെബ്സ്റ്ററുടെ നിഘണ്ടുവും പുതിയ ഇംഗ്ലീഷ് നിഘണ്ടുവും ഉപയോഗിച്ചു.[87]
ഈ ഒൻപതുവർഷക്കാലം നിഘണ്ടുസംബന്ധമായി ജോലിക്കു പുറമേ, ജോൺസൻ അനേകം ലേഖനങ്ങളും, പ്രഭാഷണങ്ങളും കവിതകളും എഴുതി.[88] 'റാംബ്ലർ' എന്ന പേരിൽ ലേഖനങ്ങളുടെ ഒരു പരമ്പര എഴുതി ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും രണ്ടു പെനിക്ക് വിൽക്കാൻ ജോൺസൻ തീരുമാനിച്ചു. റാംബ്ലർ എന്ന പേരിനെ വർഷങ്ങൾക്കുശേഷം തന്റെ സുഹൃത്തായ പ്രഖ്യാതചിത്രകാരൻ സർ ജോഷ്വാ റെയ്നോൾഡിന് ജോൺസൻ വിശദീകരിച്ചുകൊടുത്തത് ഇങ്ങനെയാണ്. "അതിന് എന്തുപേരാണ് കൊടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. ഒരുദിവസം, പേര് ഉറപ്പിക്കുന്നതുവരെ ഉറങ്ങുകയില്ലെന്ന് തീരുമാനിച്ച് ഞാൻ കിടക്കയിൽ ഇരുന്നു. മനസ്സിൽ തോന്നിയ പേരുകളിൽ 'റാംബ്ലർ' ഏറ്റവും നല്ലതാണെന്ന് തോന്നിയപ്പോൾ ഞാനത് സ്വീകരിച്ചു."[89] ധാർമ്മികവും മതപരവുമായ വിഷയങ്ങളെ സംബന്ധിച്ച ആ ലേഖനങ്ങൾ, പരമ്പരയുടെ പേര് സൂചിപ്പിച്ചതിനേക്കാൾ ഗൗരവമുള്ളവയായിരുന്നു. ഈ പ്രാർഥനയോടെയാണ് ജോൺസൺ, 'റാംബ്ലർ' പരമ്പര തുടങ്ങിയത്: "ഈ സംരംഭത്തിൽ അങ്ങേ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് മറച്ചുവക്കാതെ ഞാൻ അവിടുത്തെ മഹത്ത്വത്തിനും എന്റേയും മറ്റുള്ളവരുടേയും രക്ഷക്കും ഉതകുന്നതുചെയ്യാൻ ഇടയാക്കണമേ".[89] റാംബ്ലർ പരമ്പരയിലെ ലേഖനങ്ങൾ സമാഹരിച്ചതോടെ അവയുടെ ജനസമ്മതി പെരുകി; ജോൺസന്റെ ജീവിതകാലത്തുതന്നെ അവയ്ക്ക് ഒൻപതു പതിപ്പുകൾ ഇറങ്ങി. ലേഖനങ്ങൾ ഏറെ ആസ്വദിച്ച എഴുത്തുകാരനും അച്ചടിക്കാരനുമായ സാമുവൽ റിച്ചാർഡ്സൺ, പ്രസാധകനോട് ആരാണ് അവ എഴുതിയതെന്ന് ആരാഞ്ഞു; പ്രസാധകനും ജോൺസന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലരും മാത്രമേ, ജോൺസണാണ് 'റാംബ്ലർ' ലേഖനങ്ങൾ എഴുതിയതെന്ന് അറിഞ്ഞിരുന്നുള്ളു.[90] ജോൺസന്റെ സുഹൃത്തായിരുന്ന ഷാർലോട്ട് ലെനോക്സ് 1752-ൽ പ്രസിദ്ധീകരിച്ച അവരുടെ "പെൺക്വിക്സോട്ട്" എന്ന നോവലിൽ റാംബ്ലറെ പുകഴ്ത്തുന്നുണ്ട്. അതിൽ ഒരിടത്ത് കഥാപാത്രങ്ങളിൽ ഒരാളായ ഗ്ലാൻവിൽ ഇങ്ങനെ പറയുന്നു: "ഒരു യങ്ങിന്റെയോ, റിച്ചാർഡ്സന്റെയോ, ജോൺസന്റെയോ സൃഷ്ടിയിൽ നിങ്ങൾ കുറ്റം കണ്ടെത്താൻ ശ്രമിച്ചേക്കാം; മുൻനിശ്ചിതമായ വെറുപ്പോടെ റാംബ്ലർക്കെതിരെ ആക്രോശിച്ചേക്കാം; കുറ്റമൊന്നും കാണാനാവത്തപ്പോൾ അതിലെ മഹത്തായ സാരോപദേശത്തെ അവഹേളിച്ചേക്കാം." (പുസ്തകം 6, അദ്ധ്യായം 11). "ഈ യുഗത്തിലെ ഏറ്റവും മഹാനായ പ്രതിഭ" എന്നും നോവലിൽ മറ്റൊരിടത്ത് അവർ ജോൺസണെ വിശേഷിപ്പിക്കുന്നുണ്ട്.[91]
“ | തന്റെ നാടകത്തിന്റെ റിഹേഴ്സലിലും അവതരണത്തിലും അദ്ദേഹത്തിന് ഏടുക്കേണ്ടിവന്ന തത്പര്യം നടീനടന്മാരിൽ പലരുമായും ജോൺസണെ പരിചയത്തിലാക്കി. "റിച്ചാർഡ് സാവേജിന്റെ ജീവിതം" എന്ന കൃതിയിൽ അദ്ദേഹം പ്രകടിപ്പിച്ചതിനേക്കാൾ അനുകൂലമായ മനോഭാവം നാടകരംഗത്തുള്ളവരെക്കുറിച്ച് ഉണ്ടാകാൻ ഈ ഇടപെടൽ കാരണമായി. ചമയമുറിയിൽ വന്ന് അവിടത്തെ ആൾക്കൂട്ടവുമായി ഇടകലർന്നും രസകരമായ സംഭാഷണങ്ങളിൽ പങ്കുചേർന്നും തന്റെ വിഷാദഭാവം മാറ്റാൻ ജോൺസൺ ശ്രമിച്ചിരുന്നു. ഗാറിക്കിൽ നിന്ന് കേട്ടതനുസരിച്ച് ഡേവിഡ് ഹ്യൂം എന്നോട് പറഞ്ഞത് ജോൺസൺ തന്റെ കണിശമായ സദാചാരബോധത്തെ മുൻനിർത്തി ഈ നേരമ്പോക്ക് പിന്നീട് വേണ്ടെന്നുവച്ചു എന്നാണ്. "ഡേവിഡ്, ഞാൻ നിങ്ങളുടെ തിരശീലക്കുപിന്നിൽ ഇനി വരില്ല; നിങ്ങളുടെ നടിമാരുടെ പട്ടുകാലുറകളും വെളുത്ത വക്ഷസുകളും എന്നെ ഉത്തേജിപ്പിക്കുന്നു".[92] | ” |
–സാമുവൽ ജോൺസന്റെ ജീവിതം - ബോസ്വെൽ |
ജോൺസന്റെ രചനാവൈഭവം പ്രകടമായത് റാംബ്ലറിൽ മാത്രമായിരുന്നില്ല. മനുഷ്യകാമനകളുടെ വ്യർഥത, എന്ന കവിത എഴുതിയ അസാമാന്യവേഗത കണക്കിലെടുത്ത് ജോൺസൺ നിത്യകവി ആയിരുന്നെന്ന് ബോസ്വെൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[93] ജൂവനലിന്റെ പത്താം സറ്റയറിന്റെ അനുകരണമായ ആ കൃതിയിൽ മനുഷ്യരുടെ വ്യർഥമോഹങ്ങൾക്കുള്ള മറുമരുന്ന് വ്യർഥതതീണ്ടാത്ത ആത്മീയമോഹങ്ങളാണെന്ന് ജോൺസൻ സ്ഥാപിക്കുന്നു.[94] "സാമൂഹ്യപശ്ചാത്തലത്തിൽ വ്യക്തിയുടെ നിസ്സഹായത", "മനുഷ്യരെ വഴിതെറ്റിക്കുന്ന ആത്മവഞ്ചന" തുടങ്ങിയവയും ആകൃതിയിൽ ജോൺസന്റെ വിഷയങ്ങളാണ്.[95] വിമർശകർ ആ കവിതയെ പുകഴ്ത്തിയെങ്കിലും അത് ജനസമ്മതി നേടുന്നതിൽ പരാജയപ്പെട്ടു. ജോൺസന്റെ ലണ്ടൻ എന്ന കവിതയേക്കാൾ കുറച്ചുമാത്രമാണ് അത് വിറ്റഴിഞ്ഞത്.[96] 1749-ൽ ഐറീനെ സ്റ്റേജിൽ അവതരിപ്പിക്കാമെന്ന തന്റെ വാക്ക് ഗാറിക്ക് പാലിച്ചു. എന്നാൽ സ്റ്റേജിൽ സ്വീകാര്യത കിട്ടാൻ വേണ്ടി, മുഹമ്മദും ഐറീനും എന്ന മാറിയ പേരിലായിരുന്നു അവതരണം.[97] ആ നാടകം ഒൻപതുദിവസം അരങ്ങേറി.[98]
ലണ്ടണിലായിരുന്ന സമയം മിക്കവാറും ടെറ്റി ജോൺസൺ രോഗാവസ്ഥയിലായിരുന്നു. 1752-ൽ ജോൺസൺ നിഘണ്ടുവിന്റെ ജോലിയുടെ തിരക്കിലായിരിക്കെ അവർ നാട്ടിൻപുറത്തേക്ക് മടങ്ങാൻ തീരുമാനിച്ചു. 1752 മാർച്ച് 17-ന് അവർ മരിച്ച വാർത്തയറിഞ്ഞ് ജോൺസൻ തനിക്കെഴുതിയ കത്തിൽ പ്രതിഫലിച്ചതുപോലെയുള്ള ദുഃഖപ്രകടനം താൻ വായിച്ചിട്ടില്ലെന്നാണ് ജോൺസന്റെ സുഹൃത്ത് ടെയ്ലർ നിരീക്ഷിച്ചത്.[99] അവരുടെ സംസ്കാരസമയത്ത് വായിക്കാനായി ജോൺസൺ ഒരു പ്രഭാഷണം എഴുതിയെങ്കിലും അജ്ഞാതമായ കാരണങ്ങളാൻ ടെയ്ലർ അത് വായിച്ചില്ല. ഭാര്യയുടെ മരണത്തെതുടർന്ന് ഒറ്റപ്പെട്ടവനായെന്ന തോന്നൽ ജോൺസണെ അലട്ടി. ജോൺസന്റെ നിരാശാവസ്ഥയിൽ ശവസംസ്കാരം ഏർപ്പാടാക്കിയത് പുസ്തകപ്രസാധകനായ ജോൺ ഹോക്ക്സണാണ്. താൻ ടെറ്റിയെ ദരിദ്രാവസ്ഥയിലാക്കിയതായും അവരെ അവഗണിച്ചതായുമൊക്കെയുള്ള തോന്നൽ ജോൺസണ് കുറ്റബോധം കൊടുത്തു. അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു. സ്വന്തം മരണം വരെ അവരുടെ മരണവുമായി ബന്ധപ്പെട്ട വിലാപങ്ങളും പ്രാർഥനകളുമായിരുന്നു അദ്ദേഹത്തിന്റെ ഡയറിയിലാകെ. അവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം. തന്റെ രചനാസംരംഭങ്ങൾ പൂർത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അവരുടെ മരണം തടസ്സപ്പെടുത്തി.[100]
1756 മാർച്ച് 16-ന് 5 പൗണ്ട് 18 ഷില്ലിങ്ങിന്റെ ഒരു കടത്തിന്റെപേരിൽ ജോൺസണെ അറസ്റ്റുചെയ്തു. മറ്റാരെങ്കിലുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ജോൺസൺ എഴുത്തുകാരനും പ്രസാധകനുമായ സാമുവൽ റിച്ചാർഡ്സനുമായി ബന്ധപ്പെട്ടു. മുൻപും ജോൺസണ് പണം കടം കൊടുത്തിട്ടുണ്ടായിരുന്ന റിച്ചാർഡ്സൺ, ജോൺസണ് സൗമനസ്യപൂർവം 6 പൗണ്ട് അയച്ചുകൊടുത്തു. തുടർന്ന് അവർ സുഹൃത്തുക്കളായി.[101] താമസിയാതെ ജോൺസൺ ചിത്രകാരനായ ജോഷ്വാ റെയ്നോൾഡ്സിനെ പരിചയപ്പെട്ടു. റെയ്നോൾഡ്സിനെ ജോൺസൺ ഏറെ ഇഷ്ടപ്പെട്ടു. "ഞാൻ സുഹൃത്തെന്നുവിളിക്കാൻ ഇഷ്ടപ്പെടുന്ന ഒരേയൊരു മനുഷ്യൻ" എന്നുവരെ അദ്ദേഹം റെയ്നോൾഡ്സിനെ വിശേഷിപ്പിച്ചു.[102] അവർ ഒന്നിച്ചുകഴിഞ്ഞ സമയത്തെക്കുറിച്ച് റെയ്നോൾഡ്സിന്റെ ഇളയ സഹോദരി ഫ്രാൻസിസ് പറയുന്നത്, "സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ജോൺസണു ചുറ്റും കൂടി അദ്ദേഹത്തിന്റെ ചലനങ്ങളും അംഗവിക്ഷേപങ്ങളും കണ്ടു ചിരിച്ചു" എന്നാണ്.[103] റെയ്നോൾഡിനുപുറമേ ജോൺസന്റെ അടുത്ത സുഹൃത്തുക്കളായിരുന്നത് ബെന്നറ്റ് ലാങ്ങ്ടണും ആർതർ മർഫിയുമാണ്. ജോൺസണുമായി ഒരു കൂടിക്കാഴ്ച വളരെ ബുദ്ധിമുട്ടി നേടിയെടുത്തശേഷം ഒടുവിൽ അദ്ദേഹത്തിന്റെ ദീർഘസൗഹൃദം സമ്പാദിച്ച പണ്ഡിതനും ആരാധകനുമായിരുന്നു ലാങ്ങ്ടൺ. റാംബ്ലറിന്റെ 190-ആം ലക്കം അബദ്ധത്തിൽ പുനപ്രസിദ്ധീകരിക്കപ്പെട്ടതിനെതുടർന്ന് 1754-ലെ വേനൽക്കാലത്ത് ജോൺസണെ വന്നു കാണുകയും തുടർന്നു സൗഹൃദത്തിലാവുകയും ചെയ്തയാളാണ് മർഫി.[104] ഇക്കാലത്തിനടുത്ത് കവയിത്രി അന്നാ വില്യംസ്, ജോൺസണൊപ്പം താമസിക്കാൻ തുടങ്ങി. കവിതകളുടെ പേരിൽ ഏറെ പ്രശസ്തിയോ പണമോ ഇല്ലാത്ത അന്നയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അവർക്ക് താമസിക്കാനിടം നൽകിയും, തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു. അന്നയാകട്ടെ ജോൺസന്റെ വീട്ടുസൂക്ഷിപ്പുകാരിയുമായി.[105]
തിരക്കിലായിരിക്കാനായി ജോൺസൻ "യൂണിവേഴ്സൽ റിവ്യൂ" എന്നും അറിയപ്പെട്ട "സാഹിത്യമാസിക"-യുടെ പണി തുടങ്ങി. അതിന്റെ ആദ്യലക്കം 1756 മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി. സപ്തവത്സരയുദ്ധത്തിന്റെ തുടക്കവും അതിനെ നിശിതമായ എതിർത്തുകൊണ്ട് ജോൺസൻ എഴുതിയ ലേഖനങ്ങളും, സാഹിത്യമാസികയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള ആശയപരമായ തർക്കങ്ങൾക്ക് കാരണമായി. അക്കാലത്ത് "മാസിക" പ്രസിദ്ധീകരിച്ച അനേകം നിരൂപണങ്ങളിൽ 34 എണ്ണമെങ്കിലും ജോൺസന്റേതായിരുന്നു.[106] മാസികയുടെ പണിയിൽ നിന്ന് ഒഴിവുകിട്ടിയപ്പോൾ ഗ്യൂസപ്പേ ബാരെറ്റി, വില്യം പെയ്ൻ, ഷാർലോട്ട് ലെനോക്സ് തുടങ്ങിയ എഴുത്തുകാർക്കുവേണ്ടി ആമുഖങ്ങളുടെ ഒരു പരമ്പരതന്നെ ജോൺസൺ എഴുതി.[107] ഇക്കാലത്ത് ലെനോക്സും അവരുടെ രചനകളുമായി ജോൺസണ് അടുത്ത ബന്ധമുണ്ടായിരുന്നു. അവർ ജോൺസണെ ഏറെ ആശ്രയച്ചു. അവരുടെ സാഹിത്യജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്വാധീനം അദ്ദേഹമായിരുന്നു.[108] അവരുടെ രചനകളുടെ ഒരു പുതിയ പതിപ്പിറക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിട്ടും പ്രസിദ്ധീകരണത്തെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കത്തക്കവണ്ണം ആരും ആ രചനകളിൽ താത്പര്യം കാട്ടിയില്ല.[109] ജോൺസൺ അദ്ദേഹത്തിന്റെ വിവിധ പദ്ധതികളുടെ തിരക്കിലായിരിക്കുമ്പോൾ വീട്ടുകാര്യങ്ങളിൽ സഹായിക്കാനായി, ജോൺസന്റെ ക്ലബിലെ അംഗവും ഭിഷഗ്വരനുമായിരുന്ന റിച്ചാർഡ് ബാത്തസ്റ്റിന്റെ നിർബ്ബന്ധത്തിൽ ജോൺസൻ, ഫ്രാൻസിസ് ബാർബർ എന്നുപേരുള്ള സ്വതന്ത്രനാക്കപ്പെട്ട അടിമയെ പരിചാരകനായി എടുത്തു.[110]
ഈ സംരംഭങ്ങൾ ജോൺസന്റെ പ്രയത്നത്തിന്റെ ഒരു ഭാഗം മാത്രമേ ആയിരുന്നുള്ളു. ഷേക്സ്പിയർ നാടകങ്ങളുടെ ഒരു സംശോധിതപതിപ്പ് തയ്യാറാക്കുന്ന ജോലിയിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. 1756 ജൂൺ എട്ടാം തിയതി, ഷേക്സ്പിയർ നാടകങ്ങളുടെ ഒരു പുതിയ പതിപ്പ്, മുൻകൂർ വരിക്കാരുടെ സഹായത്തോടെ (by subscription) പ്രസിദ്ധീകരിക്കുന്നതിന് ഒരു പദ്ധതി ജോൺസൺ പ്രസിദ്ധീകരിച്ചു. നാടകങ്ങളുടെ പഴയ പതിപ്പുകൾ തെറ്റായി സംശോധനം ചെയ്യപ്പെട്ടവയാണെന്നും അവ തിരുത്തേണ്ടത് ആവശ്യമാണെന്നും അതിൽ അദ്ദേഹം വാദിച്ചു.[111] എന്നാൽ ഈ സംരംഭം മുന്നോട്ടുപോയത് വളരെ മെല്ലെയായിരുന്നു. 1757 ഡിസംബറിൽ സംഗീതചരിത്രകാരനായ ചാൾസ് ബർണിയോട് ജോൺസൺ പറഞ്ഞത്, അത് പൂർത്തിയാകാൻ അടുത്ത മാർച്ച് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്. എന്നാൽ അതിനുമുൻപേ 1758 ഫെബ്രുവരിയിൽ ജോൺസൺ വീണ്ടും അറസ്റ്റിലായി. 40 പൗണ്ടിന്റെ കടത്തിന്റെ പേരിലായിരുന്നു ഇത്തവണ അറസ്റ്റ്. ഷേക്സ്പിയർ പതിപ്പിന്റെ പ്രസിദ്ധീകരണത്തിന് ജോൺസണുമായി ഉടമ്പടിയിലേർപ്പെട്ടിരുന്ന ജേക്കബ് ടോൺസൺ കടം വീട്ടി. ഈ ഔദാര്യം വീട്ടുകയെന്നതും ഷേക്സ്പിയർ പതിപ്പ് ഉടൻ പൂർത്തിയാക്കുന്നതിന് ജോൺസണ് ഒരു കാരണമായി. പദ്ധതി പൂർത്തിയാകാൻ ഏഴുവർഷം കൂടി എടുത്തെങ്കിലും അതിനോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാനായി ഷേക്സ്പിയറുടെ ഏതാനും വാല്യങ്ങൾ അദ്ദേഹം ഉടൻ പ്രസിദ്ധീകരിച്ചു.[112]
1758 ഏപ്രിലിൽ ജോൺസൺ 'സമയംകൊല്ലി' (Idler) എന്ന പേരിൽ ഒരു പ്രതിവാരപരമ്പര എഴുതാൻ തുടങ്ങി. അത് 1760 ഏപ്രിൽ വരെ തുടർന്നു. റാംബ്ലറിനേക്കാൾ ചെറുതായിരുന്ന ഈ പരമ്പരക്ക് അതിന്റെ പല പ്രത്യേകതകളും ഇല്ലായിരുന്നു. റാംബ്ലർ ജോൺസൺ സ്വയം പ്രസിദ്ധീകരിച്ചപ്പോൾ, സമയംകൊല്ലി, ജോൺ പെയ്ൻ, ജോൺ ന്യൂബെറി, റോബർട്ട് സ്റ്റീവെൻസ്, വില്യം ഫാഡൻ തുടങ്ങിയവർ പിന്തുണച്ചിരുന്ന "യൂണിവേഴ്സൽ ക്രോണിക്കിൾ" എന്ന പത്രികയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.[113] 'സമയംകൊല്ലി'-ക്ക് ജോൺസന്റെ പ്രയത്നം മുഴുവൻ ആവശ്യമില്ലാതിരുന്നതിനാൽ, അബിസീനിയയിലെ രാജപുത്രൻ റസ്സേലാസിന്റെ ചരിത്രം എന്ന തത്ത്വചിന്താപരമായ ലഘുനോവൽ 1759-ൽ ഏപ്രിലിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചെറിയ കഥപ്പുസ്തകം എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അബിസീനിയയിൽ, സന്തുഷ്ടിയുടെ താഴ്വരയിൽ വളർന്ന റസ്സേലാസിന്റേയും അയാളുടെ സഹോദരി നെകായായുടേയും കഥയാണ് അത് പറഞ്ഞത്. ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളില്ലാത്തതും എല്ലാ ആഗ്രഹങ്ങളും ഉടൻ പൂർത്തീകരിച്ചുകിട്ടിയിരുന്നതുമായ സ്ഥലമായിരുന്നു ആ താഴ്വര. എന്നാൽ നിരന്തരമായ സുഖം സംതൃപ്തിയിലേക്ക് നയിച്ചില്ല. ഒടുവിൽ ഇംലാക്ക് എന്ന തത്ത്വചിന്തകന്റെ സഹായത്തോടെ താഴ്വരയിൽ നിന്ന് രക്ഷപെട്ട് ലോകം ചുറ്റിക്കറങ്ങുന്ന റസ്സേലാസ്, പുറംലോകത്തെ സമൂഹവും ജീവിതവും ദുരിതപൂർണ്ണമാണെന്ന് കണ്ടെത്തുന്നു. അവർ അബിസീനിയയിലേക്ക് മടങ്ങിയെങ്കിലും സന്തുഷ്ടിയുടെ താഴ്വരയിലെ നിരന്തരമായ സുഖാനുഭവത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചില്ല.[114] ജോൺസൺ അമ്മയുടെ ശവസംസ്കാരത്തിന്റെ ചെലവിനും അവരുടെ കടങ്ങൾ തീർക്കാനുമായി ഒരാഴ്ചകൊണ്ട് എഴുതിയതാണ് റസ്സേലാസ്. അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട ജെയിൻ ഐർ, ക്രാൻഫോർഡ്, ഹൗസ് ഓഫ് സെവൻ ഗേബിൾസ് എന്നീ കഥകളിൽ അത് പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ പ്രശസ്തി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാടുകളിൽ മാത്രമായി ഒതുങ്ങിയില്ല: പ്രസിദ്ധീകരിച്ച ഉടനെ അത് ഫ്രഞ്ച്, ഡച്ച്, ജർമ്മൻ, റഷ്യൻ, ഇറ്റാലിയൻ ഭാഷകളിലേക്കും, പിന്നീട് മറ്റു പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു.[115]
1762 ആയപ്പോൾ, ജോൺസന്റെ രചനാസംരംഭങ്ങളുടെ മെല്ലെപ്പോക്ക് കുപ്രസിദ്ധമായി; അക്കാലത്ത ഹാസ്യകവി ചാൾസ് ചർച്ചിൽ, ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന ജോൺസന്റെ ഷേക്സ്പിയർ പതിപ്പ് വൈകുന്നതിനെച്ചൊല്ലി ജോൺസണെ കളിയാക്കി: "വരിക്കാരെ ചൂണ്ടയിട്ട് കാശുവാങ്ങിയിട്ട് പുസ്തകമെവിടെ?"[116] ഈ കളിയാക്കൽ ഷേക്സ്പിയർ പതിപ്പിന് കൂടുതൽ സമയം ചെലവാക്കാൻ ജോൺസണെ പ്രേരിപ്പിച്ചു. 1762 ജൂലൈ ഇരുപതാം തിയതി സർക്കാർ അനുവദിച്ച പെൻഷന്റെ ആദ്യഗഡു കിട്ടിയതോടെ ഷേക്സ്പിയർ പതിപ്പിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് കിട്ടി.[116] 24 വയസ്സുണ്ടായിരുന്ന ജോർജ്ജ് മൂന്നാമൻ രാജാവാണ് നിഘണ്ടു വഴി നൽകിയ സേവനത്തിന്റെ പേരിൽ ജോൺസണ് മുന്നൂറു പൗണ്ട് വാർഷിക പെൻഷനായി അനുവദിച്ചത്.[39] പെൻഷൻ അദ്ദേഹത്തെ ധനവാനാക്കിയില്ലെങ്കിലും, ജീവിതത്തിൽ ബാക്കിയുണ്ടായിരുന്ന ഇരുപത്തിരണ്ടുവർഷം, താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിലും സൗകര്യത്തിലും കഴിയാൻ അത് അദ്ദേഹത്തെ സഹായിച്ചു.[117] തോമസ് ഷെരിഡൻ, ബ്യൂട്ടിലെ പ്രഭു ജോൺ സ്റ്റുവാർട്ട് എന്നിവരുടെ പരിശ്രമം മൂലമാണ് അത് അനുവദിച്ചുകിട്ടിയത്. പെൻഷൻ ഏതെങ്കിലും രാഷ്ട്രീയകാര്യപരിപാടിയെയോ, ഉദ്യോഗസ്ഥന്മാരെയോ പിന്തുണക്കാൻ തനിക്ക് ബാദ്ധ്യതവരുത്തുമോ എന്ന് ജോൺസൺ ചോദിച്ചപ്പോൾ, ബ്യൂട്ട് പറഞ്ഞത് "താങ്കൾ ചെയ്യേണ്ടതായുള്ള എന്തിന്റെയെങ്കിലും പേരിലല്ല, ചെയ്തു കഴിഞ്ഞതിന്റെ പേരിലാണ് പെൻഷൻ നൽകിയത്" എന്നാണ്".[118]
ജോൺസന്റെ പ്രഖ്യാതമായ ജീവചരിത്രം എഴുതിയ ജെയിംസ് ബോസ്വെല്ലിനെ ജോൺസൺ ആദ്യം കണ്ടത് 1763 മേയ് 16-ന്, സുഹൃത്ത് ടോം ഡേവീസിന്റെ പുസ്തകക്കടയിലാണ്. ബോസെല്ലിന് സ്കോട്ട്ലണ്ടിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകളിലും മറ്റുമായി മാസങ്ങളോളം മാറിനിൽക്കേണ്ടിവന്നെങ്കിലും അവർക്കിടയിൽ ദൃഢമായ സൗഹൃദം വളർന്നു.[119] 1763-ലെ വസന്തകാലത്ത് ജോൺസൺ തന്റെ ക്ലബ്ബ് രൂപവത്കരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സ്, രാഷ്ട്രതന്ത്രജ്ഞൻ എഡ്മണ്ട് ബർക്ക്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, സാഹിത്യകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് തുടങ്ങിയവർ ഉൾപ്പെട്ട ഒരു സാമൂഹ്യ കൂട്ടായ്മയായിരുന്നു അത്. പിന്നീട് അതിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ ആഡം സ്മിത്ത്, ചരിത്രകാരൻ എഡ്വേർഡ് ഗിബ്ബൺ തുടങ്ങിയവരും ഉൾപ്പെട്ടു. തിങ്കളാഴ്ചകളിൽ വൈകിട്ട് ഏഴുമണിക്ക് സോഹോയിൽ ജെരാർഡ് തെരുവിലെ ടർക്ക്സ് ഹെഡ് എന്ന ഭോജനാലയത്തിൽ സമ്മേളിക്കാൻ അവർ തീരുമാനിച്ചു. ക്ലബ്ബിന്റെ സ്ഥാപകന്മാരുടെ മരണത്തിനുശേഷവും വർഷങ്ങളോളം ഈ സമ്മേളനങ്ങൾ തുടർന്നു.[120]
“ | കൂടിക്കാഴ്ചയുടെ സമയമത്രയും ജോൺസൺ തിരുമേനിയോട് അങ്ങേയറ്റം ബഹുമാനപൂർവമെങ്കിലും, ഉറപ്പോടെയും തന്റേടത്തോടെയും, തന്റെ മുഴക്കമുള്ള സാധാരണ സ്വരത്തിലും സംസാരിച്ചു. രാജദർശനങ്ങളിലും അകത്തളങ്ങളിലും പതിവുള്ള പതിഞ്ഞ സ്വരം അദ്ദേഹം ഉപയോഗിച്ചതേയില്ല. രാജാവ് വിടവാങ്ങിക്കഴിഞ്ഞപ്പോൾ, തിരുമേനിയുടെ സംഭാഷണത്തിലും കുലീനമായ പെരുമാറ്റത്തിലും ജോൺസൺ ഏറെ സന്തുഷ്ടനായി കാണപെട്ടു. അദ്ദേഹം മിസ്റ്റർ ബർനാർഡിനോട് ഇങ്ങനെ പറഞ്ഞു: "സർ, രാജാവിനെക്കുറിച്ച് അവർ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ; എന്നാൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും മാന്യനായ മനുഷ്യനാണ് അദ്ദേഹം".[121] | ” |
– സാമുവൽ ജോൺസന്റെ ജീവിതം - ബോസ്വെൽ |
1765 ജനുവരി ഒൻപതാം തിയതി, മർഫി, മദ്യവ്യാപാരിയും പാർലമെന്റ് അംഗവുമായിരുന്ന ഹെന്റി ത്രേൽ, അദ്ദേഹത്തിന്റെ പത്നി ഹെസ്റ്റർ ത്രേൽ എന്നിവരെ ജോൺസണ് പരിചയപ്പെടുത്തി. അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു; ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി. ഷേക്സ്പിയർ പതിപ്പിന്റെ പണിയിൽ മുഴുകാൻ ജോൺസണ് ഒരിക്കൽ കൂടി പ്രചോദനം കിട്ടി.[122] തുടർന്ന്, 1781-ൽ ഹെന്റിയുടെ മരണം വരെയുള്ള പതിനേഴുവർഷക്കാലം ജോൺസൺ ത്രേൽമാർക്കൊപ്പം താമസിച്ചു. ചിലപ്പോഴൊക്കെ അദ്ദേഹം ത്രേലിന്റെ സൗത്ത്വാർക്കിലുള്ള മദ്യനിർമ്മാണശാലയോടുചേർന്നുള്ള മുറിയിലും താമസിച്ചു.[123] ഇക്കാലത്തെ ജോൺസന്റെ ജീവിതത്തെപ്പറ്റി ഹെസ്റ്റർ ത്രേൽ അവരുടെ ഡയറിയിലും കത്തുകളിലും രേഖപ്പെടുത്തിയത്, ജോൺസന്റെ മരണശേഷം ജീവചരിത്രകാരന്മാർക്ക് വിലപ്പെട്ട രേഖയായി.[124]
ജോൺസന്റെ ഷേക്സ്പിയർ നാടകപ്പതിപ്പ്, 1765 ഒക്ടോബർ പത്താം തിയതി, എട്ടുവാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ആയിരം പ്രതികളാണ് അച്ചടിച്ചത്. ആദ്യപതിപ്പ് പെട്ടെന്ന് വിറ്റഴിഞ്ഞതിനെ തുടർന്ന് രണ്ടാമതൊരു പതിപ്പിറക്കി.[125] ഷേക്സ്പിയർ നാടകങ്ങളുടെ ഒരു പ്രത്യേകപാഠമാണ് ജോൺസൺ ഉപയോഗിച്ചത്. കൈയെഴുത്തുപതിപ്പുകളുടെ പരിശോധനയിൽ ശരിയായതെന്ന് ജോൺസണ് തോന്നിയ പാഠമായിരുന്നു അത്. നാടകങ്ങളിലെ സങ്കീർണ്ണഭാഗങ്ങളും നേരത്തേ തെറ്റായി പകർത്തികിട്ടിയ ഭാഗങ്ങളും വായനക്കാർക്ക് മനസ്സിലാകാനായി, നാടകഭാഗങ്ങൾക്ക് സമാന്തരമായി കുറിപ്പുകൾ എഴുതിച്ചേർത്തത് ജോൺസൺ കൊണ്ടുവന്ന ഒരു വലിയ നവീനതയായിരുന്നു.[126] കുറിപ്പുകളിൽ ഷേക്സ്പിയറുടെ മുൻ സംശോധകർക്കും പതിപ്പുകൾക്കും നേരേയുള്ള ആക്രമണവും ഉൾക്കൊള്ളിച്ചിരുന്നു.[127] വർഷങ്ങൾക്കുശേഷം ജോൺസന്റെ സുഹൃത്തും പ്രശസ്ത ഷേക്സ്പിയർ പണ്ഡിതനുമായ എഡ്മണ്ട് മാലോൺ പറഞ്ഞത്, ജോൺസന്റെ ചടുലവും വിശദവുമായ സമീപനം ഷേക്സ്പിയറെ മനസ്സിലാക്കുന്നതിൽ ഏറെ സഹായകമായെന്നും ഇക്കാര്യത്തിൽ ജോൺസന്റെ സംഭാവന അദ്ദേഹത്തിന്റെ മുൻഗാമികൾ എല്ലാം ചേർന്ന് നൽകിയതിനേക്കാൾ അധികമാണെന്നുമാണ്.[128]
1767 ഫെബ്രുവരി മാസത്തിൽ ജോൺസണ് ജോർജ്ജ് മൂന്നാമൻ രാജാവുമായി ഒരു കൂടിക്കാഴ്ചക്ക് അവസരംകിട്ടി. രാജ്ഞിയുടെ കൊട്ടാരത്തോടുചേർന്നുള്ള ഗ്രന്ഥാലയത്തിൽ നടന്ന ഈ കൂടിക്കാഴ്ച ഏർപ്പാടാക്കിയത് രാജാവിന്റെ ലൈബ്രേറിയനായിരുന്ന ഫ്രെഡറിക് അഗസ്റ്റാ ബർണാർഡായിരുന്നു.[129] ജോൺസൺ ലൈബ്രറി സന്ദർശിക്കുമെന്നറിഞ്ഞ രാജാവ്, തനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തരാൻ ബർണാർഡിനോട് ആവശ്യപ്പെടുകയായിരുന്നു.[130] ഹ്രസ്വമായ ആ കൂടിക്കാഴ്ചയിൽ ജോൺസൺ രാജാവിനെ ഇഷ്ടപ്പെടുകയും തങ്ങളുടെ സംഭാഷണത്തിൽ സംതൃപ്തനാവുകയും ചെയ്തു.[121]
1773 ഓഗസ്റ്റ് ആറാം തിയതി, ബോസ്വെലുമായി പരിചയപ്പെട്ട് പതിനൊന്നുവർഷം കഴിഞ്ഞ്, തന്റെ സുഹൃത്തിനെ സ്കോട്ട്ലൻഡിൽ സന്ദർശിക്കാൻ ജോൺസൺ പുറപ്പെട്ടു. ഈ യാത്രയുടെ 1775-ലെ വിവരണത്തിന് ജോൺസൺ പേരിട്ടത്, "സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ ദ്വീപുകളിലേക്കുള്ള യാത്ര" എന്നാണ്.[132] സ്കോട്ട്ലണ്ടിലെ ജനങ്ങളെ ബാധിച്ച സവിശേഷമായ സാമൂഹ്യപ്രശ്നങ്ങളേയും സംഘർഷങ്ങളേയും കുറിച്ചെഴുതുകയായിരുന്നു ലക്ഷ്യം. ഒപ്പം അവിടത്തെ സമൂഹത്തിന്റെ പല നല്ലവശങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു പുകഴ്ത്തി. എഡിൻബറോയിലെ ബധിര-മൂകവിദ്യാലയം അദ്ദേഹത്തിന്റെ പ്രത്യേകപ്രശംസ പിടിച്ചുപറ്റി.[133] ജെയിംസ് മാക്പേഴ്സന്റെ ഓസ്സിയൻ കവിതകളെക്കുറിച്ച് ഒരു തർക്കത്തിൽ ഏർപ്പെടാനും അദ്ദേഹം ഈ കൃതി അവസരമാക്കി. ആ കവിതകൾ പുരാതന സ്കോട്ട്ലൻഡിലെ സാഹിത്യത്തിൽ നിന്നുള്ള പരിഭാഷയായിരിക്കാൻ സാധ്യതയില്ലെന്ന് ജോൺസൺ വാദിച്ചു. അക്കാലങ്ങളിൽ ഗേലിക് (Gaelic) ഭാഷയിൽ ഒന്നും എഴുതപ്പെട്ടിട്ടില്ലായിരുന്നു എന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ ന്യായം.[134] മക്പേഴ്സണും ജോൺസണുമായി ചൂടുപിടിച്ച വാദപ്രതിവാദം നടന്നു. ജോൺസന്റെ ഒരു കത്തനുസരിച്ച് മാക്പേഴ്സൺ ജോൺസണെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു.[135] ഈ യാത്രയെ തുടർന്ന്, ഹെബ്രൈഡ്സ് യാത്രക്കുറിപ്പ് എന്നപേരിൽ ബോസ്വെൽ എഴുതിയ വിവരണം അദ്ദേഹം പിന്നീടെഴുതിയ ജീവചരിത്രത്തിന്റെ മുന്നോടിയായിരുന്നു. അതിൽ അദ്ദേഹം അനേകം ഉദ്ധരണികളും സംഭവവിവരണങ്ങളും സ്കോട്ട്ലൻഡിലെ രീതിയിൽ വസ്ത്രധാരണം നടത്തിയ ജോൺസൺ ഒരു ഇരുതലവാൾ എടുത്തുവീശുന്നതും, നൃത്തം ചെയ്യുന്നതും മറ്റും പോലുള്ള രസകരമായ സന്ദർഭങ്ങളുടെ ചിത്രീകരണങ്ങളും ഉൾപ്പെടുത്തിയിരുന്നു.[136]
അദ്യമൊക്കെ സർക്കാരിനെ എതിർത്തിരുന്ന ജോൺസൺ, 1770-കളിൽ അതിന്റെ നയങ്ങളെ പിന്തുണച്ച് ഏതാനും ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. അമേരിക്കൻ കോളനികളെ സംബന്ധിച്ച ജോർജ്ജ് മൂന്നാമൻ രാജാവിന്റെ നയങ്ങളുടെ വലിയ വിമർശകനായിരുന്ന ജോൺ വിൽക്ക്സിനെ വിമർശിച്ച്, "അനാവശ്യമായ പേടിപ്പെടുത്തൽ" എന്നപേരിൽ ഒരു ലഘുലേഖ ജോൺസൺ പ്രസിദ്ധീകരിച്ചത് 1770-നായിരുന്നു. 1771-ൽ ഫാക്ക്ലാൻഡ് ദ്വീപിന്റെ കാര്യത്തിൽ സ്പെയിനുമായി യുദ്ധത്തിനുപോകുന്നതിനെ എതിർത്തും അദ്ദേഹം എഴുതി.[137] 1774-ൽ, "രാജ്യസ്നേഹി" എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനം, കപടദേശസ്നേഹം എന്ന് അദ്ദേഹം കരുതിയ നിലപാടിന്റെ നിശിതവിമർശനമായിരുന്നു. "ദേശസ്നേഹം തെമ്മാടിയുടെ അവസാന അഭയസ്ഥാനമണ്" എന്ന പ്രഖ്യാതമായ പ്രസ്താവന ജോൺസൺ നടത്തിയത് 1775 ഏപ്രിൽ 7-നാണ്.[138] ഈ വരികൾ, പലരും കരുതുന്നതുപോലെ, ദേശസ്നേഹത്തിന്റെ പൊതുവായ വിമർശനമായിരുന്നില്ല. "ദേശസ്നേഹത്തിന്റെ മന്ത്രി" ആയിരുന്ന ബ്യൂട്ടിലെ പ്രഭുവും അദ്ദേഹത്തെ പിന്തുണച്ചവരും ആ സങ്കല്പത്തെ ദുരുപയോഗിച്ചതിനെ മാത്രമാണ് ജോൺസൺ വിമർശിച്ചത്; രാജ്യസ്നേഹികളെന്ന് സ്വയം ഘോഷിച്ചുനടന്നവരെ ജോൺസൺ പൊതുവെ വെറുത്തു. എന്നാൽ യഥാർഥ രാജ്യസ്നേഹമെന്ന് തനിക്ക് തോന്നിയതിനെ അദ്ദേഹം എപ്പോഴും വിലമതിച്ചിരുന്നു.[139]
1775-ൽ ഇറക്കിയ അവസാനത്തെ ലഘുലേഖയുടെ പേര് "നികുതിപിരിവ് ഭീകരതയല്ല" എന്നായിരുന്നു. അമേരിക്കൻ കോളനികളുടെ കാര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച കർക്കശനിയമങ്ങളെ (Coercive Acts) ന്യായീകരിക്കുകയും, പ്രാതിനിധ്യം ഇല്ലാതെയുള്ള നികുതിപിരിവിനെ എതിർത്ത ഒന്നാം അമേരിക്കൻ ഭൂഖണ്ഡസമ്മേളനത്തെ (First Continental Congress) വിമർശിക്കുകയുമാണ് ഈ ലഘുലേഖയിൽ ജോൺസൺ ചെയ്തത്.[140] അമേരിക്കയിലേക്ക് കുടിയേറുകവഴി കോളനിക്കാർ അവരുടെ സമ്മതിദാനാവകാശം സ്വയം ഉപേക്ഷിച്ചെന്നും എന്നാൽ അവർക്ക് ഇപ്പോഴും പാർലമെന്റിൽ ഒരുതരത്തിലുള്ള പ്രാതിനിധ്യം ഉണ്ടെന്നും ജോൺസൺ വാദിച്ചു. പഴയ കോൺവാളിലെ ആദിവാസികൾക്ക് അനുവദിച്ചുകൊടുക്കാവുന്നത്ര സ്വയംഭരണത്തിനുമാത്രമേ അമേരിക്കൻ കോളനിവാസികൾക്കും അവകാശമുള്ളു എന്ന് അദ്ദേഹം പരിഹസിച്ചു. പാർലമെന്റിൽ പങ്കെടുക്കണെമെന്നുണ്ടെങ്കിൽ കോളനിക്കാർ ഇംഗ്ലണ്ടിൽ വന്ന് ഭൂമിവാങ്ങി താമസിക്കുകയാണ് വേണ്ടത്.[141] കോളനിക്കാരെ പിന്തുണച്ച നാട്ടുകാരെ അദ്ദേഹം രാജ്യദ്രോഹികളെന്നുവിളിച്ചു. തർക്കം രക്തച്ചൊരിച്ചിലില്ലാതെ പരിഹരിക്കപ്പെടുമെന്ന ആശ പ്രകടിപ്പിച്ചതിനൊപ്പം, ഒടുവിൽ "ഇംഗ്ലണ്ടിന്റെ മേൽക്കോയ്മയും അമേരിക്കയുടെ അനുസരണയും" ആണ് സ്ഥാപിക്കപ്പെടേണ്ടത് എന്നും അദ്ദേഹം എഴുതി.[142] വർഷങ്ങൾക്കുമുൻപ് ജോൺസൺ, ഇംഗ്ലണ്ടും ഫ്രാൻസും ആദിമജനതകളിൽ നിന്ന് ഭൂമി മോഷ്ടിക്കുന്ന രണ്ടു കള്ളന്മാരാണെന്നും രണ്ടുകൂട്ടർക്കും അമേരിക്കയിൽ അവകാശമൊന്നുമില്ലെന്നും വാദിച്ചിരുന്നു.[106] കോളനിവാസികൾ ബ്രിട്ടണെ പരാജയപ്പെടുത്തിയതിനെ തുടർന്ന്, 1783-ൽ പാരീസിലെ സന്ധി ഒപ്പുവക്കപ്പെട്ടപ്പോൾ, "ഈ രാഷ്ട്രത്തിന്റെ അവസ്ഥ" ഓർത്ത് ജോൺസൺ പരിതപിച്ചു.[143]
“ | മിസ്റ്റർ ത്രേലിന്റെ മരണം ജോൺസണ് വലിയ നഷ്ടമായി. അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായി ജോൺസൺ മുൻകൂട്ടികണ്ടിരുന്നില്ലെങ്കിലും, ത്രേലിന്റെ കുടുംബം തനിക്ക് ലഭ്യമാക്കിയ സൗകര്യങ്ങൾ മിക്കവാറും ഇല്ലാതാകുമെന്ന് അദ്ദേഹം മനസ്സിലാക്കി.[144] | ” |
- ബോസ്വെൽ - സാമുവൽ ജോൺസന്റെ ജീവിതം |
1777-ൽ പുരോഹിതനായ വില്യം ഡൊഡിനെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളുടെ നടുക്കായിരിക്കെ, "ഇംഗ്ലീഷ് കവികളെക്കുറിച്ചുള്ള ഒരു ചെറിയ ഗ്രന്ഥത്തിനുവേണ്ടി, ചെറിയ ജീവചരിത്രങ്ങളും ചെറിയ അവതരണങ്ങളും" എഴുതിക്കൊണ്ടിരിക്കുകയാണ് താനെന്ന് ജോൺസൻ ബോസ്വെലിനെ അറിയിച്ചു.[145] ഇംഗ്ലീഷ് കവികളുടെ ജീവിതം എന്ന തന്റെ അവസാനത്തെ ഈ കൃതി, ടോം ഡേവീസും, വില്യം സ്ട്രഹാനും, തോമസ് കാഡലും ആവശ്യപ്പെട്ടതനുസരിച്ചാണ് ജോൺസൻ എഴുതിയത്. അതിന് പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത്, ലഭിക്കുമായിരുന്നതിൽ വളരെക്കുറച്ച്, കേവലം ഇരുനൂറ് പൗണ്ട് മാത്രമാണ്.[146] ജീവചരിത്രവും വിമർശനവും ഒരുമിച്ചുചേർന്നിരുന്ന ഈ "ജീവിതങ്ങൾ" ഓരോ കവിയുടേയും രചനകളിൽ നിന്നുള്ള തെരഞ്ഞെടുത്ത മാതൃകകൾക്കൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് ആദ്യം കരുതിയിരുന്നതിനേക്കാൾ വലിപ്പമുണ്ടായിരുന്നു.[147] 1781 മാർച്ചിൽ പൂർത്തിയായ ഈ രചന ആറുവാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ ജോൺസൺ പറഞ്ഞത്, ഓരോ കവിയുടെ രചനക്കും, ഫ്രാൻസിൽ പതിവുള്ളതുപോലെ, ജീവചരിത്രത്തിലെ നാഴികക്കല്ലുകളും സ്വഭാവസവിശേഷതകളും അടങ്ങുന്ന ഓരോ 'പലവക' പരസ്യം ഇറക്കുകയാണ് താൻ ചെയ്തതെന്നാണ്. "[148]
ഈ വിജയം ആസ്വദിക്കാൻ ജോൺസണ് കഴിഞ്ഞില്ല. ജോൺസൺ പ്രിയ സുഹൃത്ത് ഹെന്റി ത്രേലിനൊപ്പമാണ് താമസിച്ചിരുന്നത്. 1781 ഏപ്രിൽ 4-ന് ത്രേൽ മരിച്ചു.[149] ഹെസ്റ്റർ ത്രേൽ താമസിയാതെ ഇറ്റാലിക്കാരൻ സംഗീതാദ്ധ്യാപകൻ ഗബ്രിയേൽ മരിയ പിയോസിയിൽ താല്പര്യം കാട്ടാൻ തുടങ്ങിയതോടെ, ജോൺസന്റെ ജീവിതമാകെ മാറി. അതുവരെയുള്ള ജീവിതരീതി മാറ്റാൻ അദ്ദേഹം നിർബ്ബന്ധിതനായി.[150] വീട്ടിൽ തിരികെയെത്തിയ ജോൺസൺ, അവിടെ വാടകക്ക് താമസിക്കുകയായിരുന്ന സുഹൃത്ത് റോബർട്ട് ലെവറ്റിന്റെ മരണത്തെക്കുറിച്ചറിഞ്ഞ് വേദനിച്ചു.[151] 1762 മുതൽ ജോൺസന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ലെവറ്റിന്റെ മരണം ജോൺസണ് വലിയ ആഘാതമായി.[152] താമസിയാതെ ജോൺസണുണ്ടായ ജലദോഷം ക്രമേണ ശ്വാസകോശത്തെ ബാധിച്ച് മാസങ്ങളോളം നീണ്ടുനിന്നു. ലെവറ്റിന്റെ മരണത്തെ തുടർന്ന്, ജോൺസന്റെ സുഹൃത്ത് തോമസ് ലോറൻസും വീട്ടുകാര്യസ്ഥൻ വില്യംസും കൂടി മരിച്ചപ്പോൾ തോന്നിയ ഏകാന്തതാബോധം ആരോഗ്യത്തെ പിന്നെയും മോശമാക്കി.[153]
ഓഗസ്റ്റ് മാസത്തോടെ ജോൺസൺ ആരോഗ്യം വീണ്ടെടുത്തെങ്കിലും, ത്രേൽ കുടുംബത്തോടൊപ്പം താൻ പങ്കിട്ട വീട് ത്രേലിന്റെ ഭാര്യ വിൽക്കുകയാണെന്നറിഞ്ഞത് ജോൺസണെ വേദനിപ്പിച്ചു. അവരുടെ സഹചാരിത്വം തനിക്ക് ഇല്ലാതാകുമെന്ന തോന്നലാണ് ജോൺസണെ ഏറ്റവുമധികം വേദനിപ്പിച്ചത്.[154] 1782 ഒക്ടോബർ 6-ന് ജോൺസൺ, അവസാനമായി പള്ളിയിലെ ആരാധനയിൽ പങ്കെടുത്തു. പള്ളിയിലേക്കുള്ള നടത്തം തളർച്ചയുണ്ടാക്കിയെങ്കിലും അദ്ദേഹം പരാതി പറഞ്ഞില്ല.[155] പള്ളിയിലായിരിക്കുമ്പോൾ, ത്രേൽ കുടുംബത്തിനുവേണ്ടി അദ്ദേഹം ഒരു പ്രാർഥന എഴുതി:
കർത്താവേ, അങ്ങയുടെ പൈതൃകസംരക്ഷണത്തിന് ഞാൻ ഈ കുടുംബത്തെ സമർപ്പിക്കുന്നു. ഈ ലോകയാത്രക്കൊടുവിൽ, യേശുവിന്റെ നാമത്തിൽ, അങ്ങയുടെ സാന്നിധ്യത്തിന്റെ നിത്യസന്തോഷം അനുഭവിക്കാൻ ഇടവരുമാറ്, അവരെ അനുഗ്രഹിക്കുകയും, നയിക്കുകയും, സംരക്ഷിക്കുകയും ചെയ്താലും, ആമേൻ.[156]
ഹെസ്റ്റർ ത്രേൽ ജോൺസണെ പൂർണ്ണമായും കൈവെടിഞ്ഞില്ല. ബ്രൈറ്റണിലേക്കുള്ള ഒരു കുടുംബയാത്രയിൽ ചേരാൻ അവർ അദ്ദേഹത്തോടാവശ്യപ്പെട്ടു.[155] അദ്ദേഹം അതിന് സമ്മതിക്കുകയും 1782 ഓക്ടോബർ 7 മുതൽ നവംബർ 20 വരെ അവർക്കൊപ്പം ഉണ്ടായിരിക്കുകയും ചെയ്തു.[157] മടങ്ങിയെത്തിയശേഷം അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും മോശമാകാൻ തുടങ്ങി. 1783 മേയ് 29-ന് അദ്ദേഹത്തെ സന്ദർശിച്ച ജെയിംസ് ബോസ്വെൽ സ്കോട്ടലൻഡിൽ പോയി മടങ്ങിവരുവോളം അദ്ദേഹം ഒറ്റക്കായി.[158]
1783 ജൂൺ 17-ന് രക്തചംക്രമണസംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന്.[159] തനിക്ക് സംസാരശേഷി നശിച്ചെന്ന് ജോൺസൺ അയൽക്കാരൻ എഡ്മണ്ട് അലന് എഴുതി.[160] ജോൺസണെ പരിശോധിക്കാൻ രണ്ടു വൈദ്യന്മാരെ കൊണ്ടുവന്നു; സംസാരശേഷി രണ്ടുദിവസത്തിനകം തിരിച്ചുകിട്ടി.[161] താൻ മരിക്കുകയാണെന്ന് ഭയപ്പെട്ട ജോൺസൺ ഇങ്ങനെ എഴുതി:
കറുത്ത പട്ടിയെ ചെറുക്കാനാകുമെന്നും സമയത്തിന് തല്ലിയോടിക്കാനാകുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നതെങ്കിലും അക്കാര്യത്തിൽ എന്നെ സഹായിച്ചിരുന്നവരൊന്നും ഇപ്പോഴില്ല. അയല്പക്കം ദരിദ്രമായിരിക്കുന്നു. ഒരിക്കൽ കയ്യെത്താവുന്ന ദൂരത്തിൽ റിച്ചാർഡ്സണും ലോറൻസും ഉണ്ടായിരുന്നു. അല്ലന്റെ വീട്ടുകാരി മരിച്ചു. എന്റെ വീട്ടിലാണെങ്കിൽ, എല്ലാക്കാര്യങ്ങളിലും താത്പര്യമെടുക്കുന്നവനും അതുകൊണ്ട്, സംസാരിച്ചിരിക്കാൻ പറ്റിയവനുമായ ലെവറ്റ് മരിച്ചു. ശ്രീമതി വില്യംസ് ആകെ ക്ഷീണിച്ച്, കൂട്ടിനാളാകാൻ പറ്റാത്ത സ്ഥിതിയിലായി. ഉണർന്നുകഴിഞ്ഞാൽ എന്റെ പ്രഭാതഭക്ഷണം ഒറ്റക്കാണ്. അതിൽ പങ്കുപറ്റാൻ കറുത്ത പട്ടി മാത്രം കാത്തിരിക്കുന്നു. പ്രഭാതം മുതൽ രാത്രിവരെ അതു കുരച്ചുകൊണ്ടിരിക്കും. ഡോക്ടർ ബ്രോക്കിൾസ്ബി ഇത്തിരിനേരത്തേക്ക് അവനെ അകറ്റി നിർത്തിയിരിക്കുന്നെന്നു മാത്രം. രോഗിയായ ഒരു സ്ത്രീക്കൊപ്പമുള്ള അത്താഴം ഒറ്റക്കുള്ളതിനേക്കാൾ ഒട്ടും ഭേദമാവില്ലെന്ന് ആരും സമ്മതിക്കും. അത്താഴത്തിനുശേഷം, നാഴികകൾ എണ്ണി ഉറക്കം പ്രതീക്ഷിച്ചു കിടക്കുക അല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്? ഉറക്കമാണെങ്കിൽ എളുപ്പമൊന്നും വരുകയുമില്ല. അവസാനം രാത്രി വരുന്നു. അസ്വസ്ഥതയുടേയും ചിന്താക്കുഴപ്പത്തിന്റേയും ഏതാനും മണിക്കൂറുകൾക്കുശേഷം ഏകാന്തതയുടെ ഒരു പകൽ കൂടി വരുന്നു. ഇതുപോലൊരു വീട്ടിൽ നിന്ന് കറുത്തപട്ടിയ അകറ്റിനിർത്താൻ എന്താണുള്ളത്?[162]
ഈ സമയമായപ്പോഴേക്ക് ജോൺസൺ സന്ധിവാതത്തിന്റേയും മറ്റുരോഗങ്ങളുടേയും പിടിയിലായിരുന്നു. അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. ചാൾസ് ബർണിയുടെ മകളും നോവലിസ്റ്റുമായ ഫ്രാൻസസ് ബർണിയെപ്പോലെ അവശേഷിച്ചിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന് കൂട്ടായി.[163] 1783 ഡിസംബർ 14 മുതൽ 1784 ഏപ്രിൽ 21 വരെ അദ്ദേഹം തന്റെ മുറിയിൽ തന്നെയായിരുന്നു.[164]
1784 മേയ് മാസമായപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചമാകാൻ തുടങ്ങി. ബോസ്വെലിനൊപ്പം അദ്ദേഹം മേയ് അഞ്ചാം തിയതി ഓക്സ്ഫോർഡ് സന്ദർശിച്ചു.[164] ജൂലൈ മാസമായപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മിക്കവരും അകലെയായിരിക്കുകയോ മരിക്കുകയോ ചെയ്തു; ബോസ്വെൽ സ്കോട്ട്ലൻഡിലേക്ക് പോയി. ഹെസ്റ്റർ ത്രേലാകട്ടെ പിയോസ്സിയുമായി വിവാഹനിശ്ചയത്തിലാവുകയും ചെയ്തു. ആരും സന്ദർശിക്കാൻ ഇല്ലെന്നായപ്പോൾ ജോൺസൺ ലണ്ടണിൽ വച്ച് മരിക്കാൻ ആഗ്രഹിച്ച്, 1784 നവംബർ 16-ന് അവിടെയെത്തി. എന്നാൽ, നവംബർ 25-ന് തന്നെ സന്ദർശിച്ച ഫ്രാൻസസ് ബർണിയോട് അദ്ദേഹം ലണ്ടണിൽ നിന്ന് പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താമസിയാതെ അദ്ദേഹം ഇസ്ലിങ്ങ്ടണിൽ ജോർജ്ജ് സ്ട്രഹാന്റെ വീട്ടിലേക്ക് പോയി.[165] അവസാനനിമിഷങ്ങൾ മാനോവേദനയും വിഭ്രാന്തികളും നിറഞ്ഞതായിരുന്നു; ചികത്സകനായിരുന്ന തോമസ് വാറൻ "സുഖം തോന്നുന്നുണ്ടോ" എന്ന് അന്വേഷിച്ചപ്പോൾ ജോൺസൻ രോഷാകുലനായി പൊട്ടിത്തെറിച്ചു : "ഇല്ല സർ; ഞാൻ എത്ര വേഗമാണ് മരണത്തോടടുക്കുന്നതെന്ന് താങ്കൾക്ക് മനസ്സില്ലാക്കാൻ കഴിയില്ല".[166]
“ | മരണത്തിന് ഏതാനും ദിവസം മുൻപ്, മരണാനന്തരനടപടികൾക്ക് ചുമതലപ്പെടുത്തപ്പെട്ടവരിൽ ഒരാളായിരുന്ന സർ ജോൺ ഹോക്കിൻസിനോട്, തന്നെ എവിടെയാണ് സംസ്കരിക്കുക എന്ന് അദ്ദേഹം ചോദിച്ചു. "ഉറപ്പായും വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ തന്നെ" എന്ന മറുപടി, സ്വാഭാവികമായും, കവിയായ ജോൺസണ് സംതൃപ്തി നൽകിയതായി തോന്നി.[167] | ” |
– ബോസ്വെൽ - സാമുവൽ ജോൺസന്റെ ജീവിതം |
മരണശയ്യയിലായിരുന്ന ജോൺസണെ സന്ദർശിക്കാൻ പലരും എത്തിയെങ്കിലും അദ്ദേഹം ലാങ്ങ്ടന്റെ സാന്നിദ്ധ്യം മാത്രമേ ആഗ്രഹിച്ചുള്ളു.[166] ജോൺസന്റെ അവസ്ഥയെക്കുറിച്ചറിയാൻ ബർണിയും മറ്റുള്ളവരും പുറത്ത് കാത്തിരുന്നു.[168] 1784 ഡിസംബർ 13-ന് വേറെ രണ്ടുപേരെ അദ്ദേഹം കണ്ടു. മോറിസ് എന്നുപേരുള്ള ഒരു പെൺകുട്ടിയായിരുന്നു ഒരാൾ. ജോൺസൺ അവളെ അനുഗ്രഹിച്ചു. ഫ്രാൻസെസ്കാ സാസ്ട്രെസ് എന്നു പേരുള്ള ഒരു ഇറ്റാലിയൻ അദ്ധ്യാപിക ആയിരുന്നു രണ്ടാമത്തെയാൾ. ജോൺസന്റെ അന്ത്യവചനങ്ങൾ അവളോടായിരുന്നു: "മരിക്കാൻ പോകുന്ന ഞാൻ" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.[169] താമസിയാതെ ബോധം നഷ്ടപ്പെട്ട അദ്ദേഹം വൈകിട്ട് ഏഴുമണിക്ക് അന്ത്യശ്വാസം വലിച്ചു.[168]
മരണവാർത്തയോട് തന്റെ മനസ്സ് പ്രതികരിച്ച രീതി, ബോസ്വെൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "മരവിപ്പിന്റെ ഒരു ദീർഘഖണ്ഡം എന്റെ മുൻപിലുണ്ടെന്ന് തോന്നി.... എനിക്കത് വിശ്വസിക്കാനായില്ല. എന്റെ മനസ്സിന് ബോദ്ധ്യമാകാത്തതുപോലെ തോന്നി."[169]
1784 ഡിസംബർ 20-ന് അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കല്ലറയിൽ ലത്തീൻ ഭാഷയിൽ എഴുതിവച്ചത് ഇങ്ങനെയാണ്:
ജോൺസൺ തന്റെ രചനകളിൽ, പ്രത്യേകിച്ച് "കവികളുടെ ജീവിതം" എന്ന പരമ്പരയിൽ, ഉത്തമസാഹിത്യത്തിന്റെ പ്രത്യേകതകൾ എടുത്തുപറയുന്നു. ഒന്നാം തരം കവിത സമകാലീനഭാഷയെയാണ് ആശ്രയിക്കുകയെന്ന് വിശ്വസിച്ച ജോൺസൺ, ആലങ്കാരികഭാഷയേയും, അനവസരത്തിൽ പ്രയോഗിക്കപ്പെടുന്ന പുരാതനഭാഷയേയും വെറുത്തു.[171] മിൽട്ടന്റെ കാവ്യഭാഷയെ അദ്ദേഹം സംശയദൃഷ്ടിയോടെ വീക്ഷിച്ചു. അത്തരം ശൂന്യപദ്യങ്ങൾ (Blank verse) മോശമായ അനുകരണങ്ങൾക്കു വഴിയൊരുക്കുമെന്ന് ജോൺസൺ കരുതി. തന്റെ സമകാലീനനായിരുന്ന തോമസ് ഗ്രേയുടെ കാവ്യഭാഷയേയും ജോൺസൺ വെറുത്തു.[172] മിൽട്ടന്റെ ലിസിഡാസിലും മറ്റും കാണുന്നതുപോലുള്ള അവ്യക്തപരാമർശനങ്ങൾ അധികപ്പറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാതി; എളുപ്പം വായിച്ചുമനസ്സിലാക്കാവുന്ന കവിതയായിരുന്നു ജോൺസണു പ്രിയം.[173] ഭാഷയേക്കുറിച്ചുള്ള ഈ നിലപാടുകൾക്ക് പുറമേ, ഉത്തമകവിത നവവും അസാധാരണവുമായ ഒരു ഭാവനയെ ഉൾക്കോണ്ടിരിക്കണമെന്നും ജോൺസൺ വിശ്വസിച്ചു.[174]
തന്റെ ലഘുകവിതാസൃഷ്ടികളിൽ അദ്ദേഹം ഉപയോഗിച്ചത്, ആർദ്രതയോടെ എഴുതപ്പെട്ട ചെറിയവരികളാണ്.[175] ജൂവനലിനെ അനുകരിച്ചുള്ള ആദ്യരചനയായ ലണ്ടൺ എന്ന കവിതയിൽ ജോൺസൻ, രഷ്ട്രനീതിസംബന്ധമായ നിലപാടുകൾ പ്രകടിപ്പിക്കാൻ കവിതയെ മാധ്യമമാക്കുകയും, വിഷയത്തെ യുവസഹജമായ ഹർഷോല്ലാസങ്ങളോടെ സമീപിക്കുകയും ചെയ്തു.[176] എന്നാൽ, ജൂവനലിനെ അനുകരിച്ചുതന്നെ എഴുതിയ മനുഷ്യമോഹങ്ങളുടെ വ്യർഥത എന്ന പിൽക്കാലരചന ഇതിൽ നിന്ന് വ്യത്യസ്തമാണ്; അതിന്റേയും ഭാഷ ലളിതമായിരുന്നെങ്കിലും, സങ്കീർണ്ണമായ ഒരു ക്രൈസ്തവസദാചാരത്തെ വിശദീകരിക്കാനുള്ള ജോൺസന്റെ ശ്രമം വായന ബുദ്ധിമുട്ടുള്ള കവിതയിലാണ് കലാശിച്ചത്.[177] അതിൽ ജോൺസൺ വിവരിക്കുന ക്രൈസ്തവമൂല്യങ്ങൾ ആ കവിതയുടെ മാത്രം പ്രത്യേകതയല്ല. ജോൺസന്റെ മിക്കവാറും രചനകളിൽ അവ പരാമർശിക്കപ്പെടുന്നുണ്ട്. ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹത്തെ വിവരിച്ച് സൽപ്രവർത്തികൾ സന്തുഷ്ടിയിലേക്കുള്ള മാർഗ്ഗമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ജോൺസൺ ചെയ്തത്.[178]
ജീവചരിത്രങ്ങളുടെ കാര്യത്തിൽ ജോൺസന്റെ നിലപാട് പ്ലൂട്ടാർക്കിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ജീവചരിത്രങ്ങളുടെ ലക്ഷ്യം അവക്കു വിഷയമായ വ്യക്തികളുടെ പുകഴ്ചയോ വായനക്കാരന് ഗുണപാഠം പകർന്നുനൽകലോ ആയിരിക്കരുതെന്ന് ജോൺസൺ കരുതി. വ്യക്തികളെ സത്യസന്ധമായും ദോഷങ്ങൾ മറച്ചുവക്കാതെയും വർച്ചുകാട്ടുകയാണ് ജീവചരിത്രങ്ങൾ ചെയ്യേണ്ടത്. ജീവചരിത്രങ്ങളുടെ കൃത്യതയുടെ കാര്യത്തിൽ ജോൺസന്റെ നിലപാട് അക്കാലത്ത് വിധ്വംസകമായി കണക്കാക്കപ്പെട്ടു. വ്യക്തികളുടെ പ്രശസ്തിയെ ബാധിക്കുന്ന ജീവചരിത്രപരമായ വിശദാംശങ്ങളെ അംഗീകരിക്കാൻ വിസമ്മതിച്ച സമൂഹവുമായി ജോൺസണ് മല്ലിടേണ്ടിവന്നു; ജോൺസന്റെ റാംബ്ലർ മാസികയുടെ അറുപതാം ലക്കത്തിന്റെ വിഷയം തന്നെ ഇതായിരുന്നു.[179] ജീവചരിത്രങ്ങൾക്കു വിഷയീഭവിക്കേണ്ടത് പ്രശസ്തവ്യക്തികൾ മാത്രമല്ലെന്നും, അപ്രശസ്തരുടെ ജീവിതങ്ങൾക്കും പ്രാധാന്യമുണ്ടെന്നും ജോൺസൺ വിശ്വസിച്ചു;[180] അതിനാൽ, "കവികളുടെ ജീവിതം" എന്ന കൃതിയിൽ ജോൺസൺ അപ്രശസ്തരായ കവികളേയും ഉൾപ്പെടുത്തി. സാധാരണഗതിയിൽ അപ്രസക്തമെന്ന് കരുതപ്പെട്ടേക്കാവുന്ന വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാലേ ജീവചരിത്രങ്ങൾക്ക് മിഴിവും പൂർണ്ണതവരുകയുള്ളു എന്നും ജോൺസൺ കരുതി.[181] ആത്മകഥകൾക്കും താനുൾപ്പെടെയുള്ളവരുടെ ഡയറികൾക്കും ജോൺസൺ ഏറെ പ്രാധാന്യം കല്പിച്ചു. "സമയംകൊല്ലി"-യുടെ എൺപത്തിനാലാം ലക്കത്തിൽ, ആത്മകഥാകാരന്മാർ തങ്ങളുടെതന്നെ ജീവിതത്തെ വളച്ചൊടിക്കാൻ താരതമ്യേന സാധ്യത കുറവാണെന്ന് ജോൺസൻ വാദിച്ചു.[182]
ജീവചരിത്രത്തെക്കുറിച്ചുള്ള ജോൺസന്റെ നിലപാട്, നിരൂപകന്റെ യഥാർഥദൗത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നു. തന്റെ രചനകളെയെല്ലാം അദ്ദേഹം സാഹിത്യവിമർശനത്തിന്റെ ഉപാധികളായാണ് കണ്ടത്. നിഘണ്ടുവിന്റെ കാര്യത്തിൽ ഇത് ഏറെ ശരിയാണ്. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: "ഇറ്റലിയിലേയും ഫ്രാൻസിലേയും അക്കാദമികൾ പ്രസിദ്ധീകരിച്ചതരം ഒരു നിഘണ്ടു ഞാൻ ഈയിടെ പ്രസിദ്ധീകരിച്ചു. വിമർശനത്തിൽ കൃത്യതയും ശൈലിയും ഗാംഭീര്യവും ലക്ഷ്യം വക്കുന്നവരുടെ ഉപയോഗത്തിനായാണ് അത് പ്രസിദ്ധീകരിച്ചത്".[183] നിഘണ്ടുവിന്റെ ഒരു ചെറിയ പതിപ്പാണ് വ്യാപകമായി പ്രചരിച്ചതെങ്കിലും, ജോൺസന്റെ പൂർണ്ണ നിഘണ്ടു, വാക്കുകൾ, പ്രത്യേകിച്ച് സാഹിത്യസൃഷ്ടികളിൽ, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് കാണിക്കുന്ന പഠനസാമഗ്രിയായിരുന്നു. ഈ ലക്ഷ്യം സാധിക്കാനായി, ഏറ്റവും പ്രധാനമെന്ന് അദ്ദേഹം കരുതിയ സാഹിത്യമേഖലകളായ പ്രകൃതിശാസ്ത്രം, തത്ത്വചിന്ത, കവിത, ദൈവശാസ്ത്രം എന്നിവയിൽ, ഹുക്കർ, മിൽട്ടൺ, ഷേക്സ്പിയർ, സ്പെൻസർ തുടങ്ങിയവരുടെ രചനകളിൽ നിന്നുള്ള ഉദ്ധരണികൾ ജോൺസൺ സമൃദ്ധമായി ഉപയോഗിച്ചു. ഉദ്ധരണികളേയും പ്രയോഗങ്ങളേയും അവധാനതയോടെ താരതമ്യപ്പെടുത്തി വിശദീകരിക്കുന്ന നിഘണ്ടു, സാഹിത്യസൃഷ്ടികളിൽ വാക്കുകൾക്ക് ഓരോ സന്ദർഭത്തിലും എന്തർഥമണുള്ളതെന്ന് മനസ്സിലാക്കാൻ ആസ്വാദകനെ സഹായിക്കുന്നു.[184]
താത്വികനല്ലായിരുന്ന ജോൺസൺ സാഹിത്യത്തിന്റെ വിശകലനത്തെ സഹായിക്കുന്ന ലാവണ്യനിയമങ്ങളൊന്നും സൃഷ്ടിച്ചില്ല. പകരം, സാഹിത്യരചനകളുടെ ഫലപ്രദമായ വായനയിലും ആസ്വാദനത്തിലും മറ്റുള്ളവരെ സഹായിക്കാൻ തന്റെ വിമർശനത്തെ അദ്ദേഹം ഉപയോഗിച്ചു.[185] ഷേക്സ്പിയർ നാടകങ്ങളുടെ കാര്യത്തിൽ, ഭാഷയുടെ അസ്വാദനത്തിൽ വായനക്കാരനുള്ള പങ്ക് അദ്ദേഹം ഏടുത്തുപറഞ്ഞു: "ഷേക്സ്പിയറുടെ രചനകൾ മറ്റുള്ളവരുടേതിനേക്കാൾ കഠിനമാണെങ്കിൽ അതിനുകാരണം നിത്യജീവിതത്തിൽ നാഴികതോറും അലസമായി ഇന്ന് നാം കേൾക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവയ്ക്ക് സമാനമായ ആലങ്കാരികഭാഷയിൽ, സൂചകപ്രയോഗങ്ങളും, പഴമൊഴികളും, വക്രോക്തികളും കലർത്തി എഴുതാൻ അദ്ദേഹം നിർബന്ധിതനായിരുന്നതാണ്."[186]
ഷേക്സ്പിയറെ സംബന്ധിച്ച ജോൺസന്റെ രചനകൾ ഷേക്സ്പിയറെ മാത്രമല്ല വിഷയമാക്കിയത്. സാഹിത്യത്തിന്റെ പൊതുവെയുള്ള പഠനമായിരുന്നു അവ; ഷേക്സ്പിയർ നാടകങ്ങൾക്ക് താനിറക്കിയ പതിപ്പിനെഴുതിയ അവതാരികയിൽ ജോൺസൺ, അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രത്തിൽ നിന്ന് കടംകൊണ്ട നാടകത്തിന്റെ ക്ലാസ്സിക്കൽ ചട്ടക്കുടിനെ (Classical Unities) തള്ളിപ്പറയുകയും നാടകം ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് വാദിക്കുകയും ചെയ്തു.[187] ഷേക്സ്പിയറെ പിന്തുണയ്ക്കുകമാത്രമല്ല ജോൺസൺ ചെയ്തത്; സദാചാരരാഹിത്യം, വഴിവിട്ട തമാശകൾ, അശ്രദ്ധമായ കഥാഘടന, വാക്കുകളുടേയും അവയുടെ ക്രമത്തിന്റേയും തെരഞ്ഞെടുപ്പിൽ ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അനൗചിത്യം തുടങ്ങിയവയുടെ പേരിൽ ജോൺസൺ ഷേക്സ്പിയറെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.[188] എഴുത്തുകാരന്റെ സൃഷ്ടിയെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പാഠം സ്ഥാപിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും ജോൺസൺ ഊന്നിപ്പറഞ്ഞു. ഉദാഹരണമായി, അനേകം പതിപ്പുകൾ ഇറങ്ങിയ ഷേക്സ്പിയറുടെ കൃതികളിൽ ഓരോ അച്ചടിക്കിടെ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ബുദ്ധിമുട്ടുള്ള വാക്കുകളെ തെറ്റായ വാക്കുകളായി കരുതി, പുതിയപതിപ്പുകളിൽ തോന്നിയതുപോലെ മാറ്റിയെഴുതിയ അസമർഥരായ സംശോധകർ ഈ പ്രശ്നം കൂടുതൽ വഷളാക്കി. പാഠത്തെ അങ്ങനെ മാറ്റിയെഴുതാൻ സംശോധകന് ഒരുകാര്യവുമില്ലെന്ന് ജോൺസൻ കരുതി.[189]
“ | പള്ളിയിൽ നിന്ന് പുറത്തുവന്നുകഴിഞ്ഞ്, ദ്രവ്യം എന്നൊന്ന് ഇല്ലെന്നും പ്രപഞ്ചത്തിലുള്ളതിനൊക്കെ കേവലം ആശയപരമായ അസ്തിത്വം മാത്രമാണുള്ളതെന്നും തെളിയിക്കുന്നതിൽ ബെർക്കിലി മെത്രാൻ കാണിച്ച അസാധാരണവൈഭവത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ കുറേനേരം ചെലവിട്ടു. ആ സിദ്ധാന്തം ശരിയല്ലെന്ന് ഉറപ്പാണെങ്കിലും അതിനെ നിഷേധിക്കുക ബുദ്ധിമുട്ടാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അതിന് മറുപടിപറഞ്ഞപ്പോൾ ജോൺസൺ പ്രകടിപ്പിച്ച ഭാവം എനിക്ക് ഒരിക്കലും മറക്കാനാവുകയില്ല. മുന്നിൽ കണ്ട ഒരു വലിയ കല്ലിനെ കാലുകൊണ്ട് ശക്തിയായി ഇടിച്ചുകൊണ്ട് "അതിനെ ഞാൻ 'ഇങ്ങനെ' നിഷേധിക്കുന്നു" എന്ന പറയുകയാണ് ജോൺസൺ ചെയ്തത്.'[190] | ” |
– ബോസ്വെൽ - സാമുവൽ ജോൺസന്റെ ജീവിതം |
ജോൺസന്റെ ഉയർന്ന് തടിച്ച രൂപവും വിചിത്രമായ അംഗവിക്ഷേപങ്ങളും ചിലർക്കൊക്കെ ചിന്താക്കുഴപ്പമുണ്ടാക്കി; സാമുവൽ റിച്ചാർഡ്സന്റെ വീട്ടിലെ ഒരു ജനാലക്കരുകിൽ തലകുലുക്കിയും, അപഹാസ്യമായ രീതിയിൽ ചുറ്റിത്തിരിഞ്ഞും നിന്നിരുന്ന ജോൺസണെ ആദ്യം കണ്ട വില്യം ഹോഗാർത്ത്, "ബന്ധുക്കൾ കയ്യൊഴിഞ്ഞതുമൂലം റിച്ചാർഡ്സന്റെ ചുമതലയിലായ ഏതോ മന്ദബുദ്ധിയാണ്" എന്നാണ് കരുതിയത്.[191] എന്നാൽ ആ വലിയ രൂപം പെട്ടെന്ന്, ഹോഗാർത്തും റിച്ചാർഡ്സണും ഇരിക്കുന്നതിനടുത്തേക്ക് നീങ്ങി, അസാമാന്യമായ വാക്ചാതുര്യത്തൊടെ ചർച്ചയിൽ പങ്കുചേർന്നതുകണ്ടപ്പോൾ, താൻ കണ്ട 'മന്ദബുദ്ധി' പെട്ടെന്ന് ദൈവപ്രചോദിനായെന്ന് ഹോഗാർത്തിന് തോന്നി.[191] ജോൺസന്റെ രൂപവൈചിത്ര്യം ഏല്ലാവരേയുമൊന്നും തെറ്റിദ്ധരിപ്പിച്ചില്ല; ആഡം സ്മിത്ത് പറഞ്ഞത്, ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനേക്കാളും കൂടുതൽ പുസ്തകപരിചയം ജോൺസണുണ്ടെന്നാണ്.[192] എഡ്മണ്ട് ബർക്ക് ആകട്ടെ, ജോൺസൺ പാർലിമെന്റ് അംഗമായാൽ, അതിലെ എക്കാലത്തേയും ഏറ്റവും മഹാനായ പ്രഭാഷകൻ ആകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.[193] ഒരു പ്രത്യേക ഇനത്തിൽ പെട്ട വാദശൈലിയാണ് ജോൺസൺ ഉപയോഗിച്ചത്. ദ്രവ്യത്തിന് അസ്തിത്വം ഇല്ലെന്നും അത് ഉള്ളതായി കാണപ്പെടുക മാത്രമാണെന്നും വാദിച്ച ബെർക്കിലിമെത്രാന്റെ ആശയമാത്രസിദ്ധാന്തത്തെ ജോൺസൺ നേരിട്ടരീതി പ്രസിദ്ധമാണ്:[194] ജെയിംസ് ബോസ്വെലുമായുള്ള ഒരു സംഭാഷണത്തിനിടെ അടുത്തുകിടന്നിരുന്ന ഒരു വലിയ കല്ലിനെ ശക്തിയായി ചവിട്ടിത്തള്ളിക്കൊണ്ട് ജോൺസൺ പറഞ്ഞത് "അതിനെ(ബെർക്കിലിയുടെ സിദ്ധാന്തത്തെ) ഞാൻ ഇങ്ങനെ നിഷേധിക്കുന്നു" (I refute it 'thus')എന്നാണ്.[190]
ഭക്തനും യാഥാസ്ഥിതിക ആംഗ്ലിക്കൻ മതവിശ്വാസിയുമായിരുന്ന ജോൺസൺ, ആർദ്രഹൃദയനായിരുന്നു. സ്വന്തം കാര്യങ്ങൾ നോക്കുവാൻ ആകാത്ത അവസ്ഥയിലായിരുന്നപ്പൊഴും അദ്ദേഹം കുറേ സുഹൃത്തുക്കളെ വീട്ടിൽ പരിപാലിച്ചു.[39] ജോൺസന്റെ ക്രൈസ്തവസദാചാരം അദ്ദേഹത്തിന്റെ രചനകളിലെല്ലാം കടന്നുചെന്നു. ധാർമ്മികവിഷയങ്ങളെക്കുറിച്ച് അധികാരത്തോടെയും ബോദ്ധ്യത്തോടെയും അദ്ദേഹം എഴുതിയതുകണ്ട് വാൾട്ടർ ജാക്ക്സൺ ബേറ്റ് അവകാശപ്പെട്ടത് "ചരിത്രത്തിലെ മറ്റൊരു ധർമ്മോപദേശകനും അദ്ദേഹത്തെ അതിശയിക്കുകയോ, അടുത്തുപോലും എത്തുകയോ ചെയ്തിട്ടില്ല" എന്നാണ്.[195] അതേസമയം, ചിലതരം പെരുമാറ്റങ്ങളെ പിന്തുണക്കുമ്പോഴും, ജോൺസന്റെ ധാർമ്മികരചനകൾ, മുൻനിശ്ചിതവും അംഗീകൃതവുമായ ഒരു പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നില്ലെന്ന് ഡൊണാൾഡ് ഗ്രീൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[196] ജോൺസന്റെ വിശ്വാസം മറ്റുള്ളവരുടെനേരേയുള്ള മുൻവിധിയായില്ല. ക്രിസ്തുവിന്റെ ആദർശങ്ങളോട് പ്രതിബദ്ധതകാട്ടിയ ഇതരക്രൈസ്തവവിഭാഗങ്ങളിലുള്ളവരേയും ജോൺസൺ ബഹുമാനിച്ചിരുന്നു.[197] ജോൺ മിൽട്ടന്റെ കവിതയെ ജോൺസൺ ബഹുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്യൂരിട്ടൻ-ഗണതന്ത്ര വിശ്വാസങ്ങൾ ഇംഗ്ലണ്ടിന്റേയും ക്രിസ്തുമതത്തിന്റേയും ചൈതന്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം കരുതി.[198] അടിമത്തത്തെ, ധാർമ്മികകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ഒരു പാനോപചാരാശംസ (Toast) "പശ്ചിമദ്വീപുകളിലെ കറുത്തമനുഷ്യരുടെ അടുത്ത കലാപത്തിന്റെ" വിജയത്തിനായിരുന്നു.[199] മനുഷ്യർക്കുപുറമേ അദ്ദേഹത്തിന് പൂച്ചകളേയും ഇഷ്ടമായിരുന്നു.[200] ഹോഡ്ജ്, ലില്ലി എന്നീ പേരുകൾ വിളിച്ചിരുന്ന തന്റെ രണ്ടു പൂച്ചകളെ അദ്ദേഹം പ്രത്യേകം ഇഷ്ടപ്പെട്ടു.[200] "അദ്ദേഹം തന്റെ പൂച്ച, ഹോഡ്ജിനോടു കാട്ടിയ വാത്സല്യം എനിക്ക് മറക്കാനാവില്ല" എന്നാണ് ബോസ്വെൽ രേഖപ്പെടുത്തിയിരിക്കുന്നത്.[201]
യാഥാസ്ഥിതികകക്ഷിയുടെ ഉറച്ച അനുയായിയായാണ് ജോൺസൺ അറിയപ്പെട്ടിരുന്നതെങ്കിലും, യുവപ്രായത്തിൽ അദ്ദേഹം സ്റ്റൂവർട്ട് വംശത്തിലെ രാജാക്കന്മാരുടെ പിന്തുടർച്ചക്ക്വേണ്ടി നിലകൊണ്ട ജേക്കബിയൻ വിഭാഗത്തോട് അനുഭാവം കാട്ടിയിരുന്നു. എന്നാൽ ജോർജ്ജ് മൂന്നാമൻ രാജാവിന്റെ ഭരണകാലമായപ്പോൾ, അദ്ദേഹം ഉൾപ്പെട്ട ഹാനോവേറിയൻ രാജാക്കന്മാരുടെ പിന്തുടച്ച ജോൺസണ് സ്വീകാര്യമായി.[198] ജോൺസൺ കടുത്ത യാഥാസ്ഥിതികനായിരുന്നെന്ന ധാരണ പ്രചരിപ്പിച്ചത് ബോസ്വെലാണ്. ജോൺസണെ വർഷങ്ങൾക്കുശേഷം ജനങ്ങൾ എങ്ങനെ വിലയിരുത്തണമെന്ന് തീരുമാനിച്ചതും ബോസ്വെൽ തന്നെയായിരുന്നു. എന്നാൽ ജോൺസൺ രാഷ്ട്രീയമായി ഏറെ സക്രിയമായിരുന്ന രണ്ട് കാലഘട്ടങ്ങളിൽ ബോസ്വെൽ കൂടെയുണ്ടായിരുന്നില്ല: വാൾപ്പോൾ പാർലമെന്റിനെ നിയന്ത്രിച്ചിരുന്ന കാലത്തും സപ്തവത്സരയുദ്ധത്തിന്റെ കാലത്തും. 1770-കളിൽ ജോൺസണോടൊപ്പം ഉണ്ടായിരുന്ന ബോസ്വെൽ അക്കാലത്ത് അദ്ദേഹം എഴുതിയ നാലുലഘുലേഖകളെ പരാമർശിക്കുന്നുണ്ടെങ്കിലും അവയെ വിശദമായി ചർച്ച ചെയ്യുന്നില്ല. ബോസ്വെലിന് കൂടുതൽ താത്പര്യം, ജോൺസണോടൊപ്പം തന്റെ ജന്മനാടായി സ്കോട്ട്ലൻഡിലേക്കു നടത്തിയ യാത്രയുടെ കഥ പറയാനാണ്. "കപട മുന്നറിയിപ്പ്", "നികുതിപിരിവ് അടിച്ചമർത്തലല്ല" എന്നീ ലഘുലേഖകളിൽ ജോൺസൺ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങളോട് ബോസ്വെലിന് വിയോജിപ്പായിരുന്നെന്നത് കാര്യങ്ങളെ പിന്നെയും സങ്കീർണ്ണമാക്കി. ഈ അഭിപ്രായങ്ങളുടെ പേരിൽ ബോസ്വെൽ ജോൺസണെ ജീവചരിത്രത്തിൽ വിമർശിക്കുന്നുണ്ട്.[202]
ജീവചരിത്രത്തിൽ ബോസ്വെൽ "ഡോക്ടർ ജോൺസൺ" എന്ന് ആവർത്തിച്ച് വിളിച്ചതുമൂലം ജോൺസൺ ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. എന്നാൽ അങ്ങനെ വിളിക്കുന്നത് അദ്ദേഹം വെറുത്തിരുന്നു. ബോസ്വെലിന്റെ ചിത്രീകരണത്തിൽ പ്രത്യക്ഷമാകുന്നത് ഭോജനാലയങ്ങളിലെ സന്ദർശകനായിരുന്ന പിൽക്കാലങ്ങളിലെ വൃദ്ധനാണ്. ഈ ചിത്രീകരണത്തിന് ഒരുതരം ആകർഷണീയതയുണ്ട്.[203] സ്കോട്ട്ലൻഡുകാരനായ ബോസ്വെൽ ജോൺസന്റെ ജീവിതത്തിലെ നിർണ്ണായകമായ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തും സഹചാരിയും ആയിരുന്നെങ്കിലും, അക്കാലത്തെ പല ഇംഗ്ലീഷുകാരേയും പോലെ ജോൺസണും, സ്കോട്ട്ലൻഡിനേയും അവിടത്തെ ജനങ്ങളേയും വെറുത്തിരുന്നു. സ്കോട്ട്ലൻഡിലൂടെയുള്ള അവരുടെ യാത്രക്കിടയിൽ പോലും ജോൺസൺ, "മുൻവിധിയും ഇടുങ്ങിയ പ്രാദേശികതയും പ്രകടമാക്കി."[204] ജോൺസന്റെ ദേശീയവാദത്തെയും സ്കോട്ട്ലൻഡ് വിരോധത്തെയും സംബന്ധിച്ച് ഹെസ്റ്റർ ത്രേൽ ഇങ്ങനെ എഴുതി: "സ്കോട്ട്ലൻഡുകാരെ ശകാരിക്കുന്നതും, അവരിൽ നിന്ന് ശകാരം തിരികെ വാങ്ങുന്നതും ജോൺസണ് എത്ര ഇഷ്ടമായിരുന്നെന്ന് നമുക്കൊക്കെ അറിയാം.[205]
കുട്ടിക്കാലത്ത് പിടിപെട്ട സ്ക്രോഫുല, സന്ധിവാതം, വൃക്ഷണാർബുദം, അവസാനനാളുകളിൽ വന്നുപെട്ട് സംസാരശക്തിപോലും ഇല്ലാതാക്കിയ ഹൃദയാഘാതം തുടങ്ങി പലരോഗങ്ങളും ജോൺസണെ അലട്ടിയിട്ടുണ്ട്; ജോൺസന്റെ മരണാന്തരപരിശോധന, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, അക്കാലത്ത് അജ്ഞാതമായിരുന്ന ഉയർന്ന രക്തസമ്മർദ്ദം, അതുമൂലമുണ്ടായ ഹൃദയസ്തംഭനം എന്നിവയിലേക്കാണ് വിരൽ ചൂണ്ടിയത്. അക്കാലത്തെ പൊതുനിലവാരത്തിനൊപ്പം നിൽക്കുന്ന ആരോഗ്യം ജോൺസണുണ്ടായിരുന്നിരിക്കാമെങ്കിലും,[206] പലരോഗങ്ങളുടേയും ലക്ഷണങ്ങളായ വിഷാദഭാവം, ടൂറെറ്റിന്റെ അവസ്ഥ തുടങ്ങിയവ അദ്ദേഹത്തെ അലട്ടിയിരുന്നു.
ഭ്രാന്തെന്നുപോലും അദ്ദേഹം സംശയിച്ച വിഷാദരോഗം ജോൺസണെ അലട്ടിയതിന്റെ പല വിവരണങ്ങളുമുണ്ട്. "സാഹിത്യത്തിന് സാമാന്യബുദ്ധിയും വസ്തുനിഷ്ഠയാഥാർഥ്യവുമായുള്ള ബന്ധത്തിന്റെ ഏറ്റവും ശക്തവും ആധികാരികവുമായ പ്രതീകമായി പിൽക്കാലത്ത് അറിയപ്പെട്ട ജോൺസൺ, ഇരുപതാമത്തെ വയസ്സിൽ പ്രായപൂർത്തിയിലേക്ക് കടന്നത്, കടുത്ത ആകാംക്ഷയിലും, നിലവിട്ട നിരാശയിലും, അദ്ദേഹത്തിന്റെ സ്വന്തം വിലയിരുത്തൽ വച്ചുനോക്കിയാൽ ഭ്രാന്തെന്നു തന്നെ പറയാവുന്ന അവസ്ഥയിലും ആയിരുന്നുവെന്നത് സാഹിത്യചരിത്രത്തിലെ വലിയ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്" എന്ന് വാൾട്ടർ ജാക്ക്സൺ ബേറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[207] ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ജോൺസൺ നിരന്തരം പലതരം പ്രവർത്തനങ്ങളിൽ മുഴുകിയെങ്കിലും അതിൽ നിന്ന് ഫലം കിട്ടിയില്ല. ഒരു ഘട്ടത്തിൽ ആത്മഹത്യാചിന്ത നിരന്തരം ജോൺസണോടൊപ്പമുണ്ടായിരുന്നെന്ന് ടൈലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[208] "വിഷാദാവസ്ഥയും, പൊറുതികേടും, ആകാംക്ഷയും, നഷ്ടചിന്തയും, ശൂന്യതാബോധവും പിടിമുറുക്കിയതുമൂലം, ജോൺസണ് ജീവിതം ദുരിതപൂർണ്ണമായി" എന്ന് ബോസ്വെലും എഴുതിയിട്ടുണ്ട്.[209]
ആദ്യകാലത്ത് കടങ്ങൾ കൊടുത്തുവീട്ടാൻ പറ്റാതെവന്ന അവസ്ഥയിലായ ജോൺസൺ, എഴുത്ത് ജീവിതവൃത്തിയാക്കിയ മറ്റുള്ളവരുമായി അടുത്തപ്പോൾ, തന്റെ അവസ്ഥയെ അവരുടേതുമായി താരതമ്യം ചെയ്തു.[211] അക്കാലത്ത് ക്രിസ്റ്റഫർ സ്മാർട്ട് എന്ന കവി തീരാക്കടത്തിലേക്കും ഭ്രാന്തിലേക്കും കൂപ്പുകുത്തുന്നത് കണ്ട ജോൺസൺ, താനും ആ വഴി പിന്തുടരുമോ എന്നു ഭയപ്പെട്ടു.[211] സ്മാർട്ടിന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഒരു ചർച്ചയിൽ, "എന്റെ സുഹൃത്തായ ജൊൺസൺ, ഒരു ആപ്പിൽ പോലും തനിക്ക് വെളിവുകേടുണ്ടാക്കിയേക്കാമെന്ന് ഭയപ്പെടുന്നയാളാണ്" എന്ന് ഹെസ്റ്റർ ത്രേൽ പിയോസി പറഞ്ഞിട്ടുണ്ട്.[124] ക്രിസ്റ്റഫർ സ്മാർട്ടിനെപ്പോലെ ഭ്രാന്താശുപത്രികളിൽ എത്തിച്ചേർന്നവരിൽ നിന്ന് ജോൺസണെ മാറ്റിനിർത്തിയത് തന്റെ ഭീതികളും വികാരങ്ങളും തന്നിൽതന്നെ ഒതുക്കി നിർത്താനുള്ള കഴിവാണെന്നും ഹെസ്റ്റർ അഭിപ്രായപ്പെട്ടു.[124]
ടൂറെറ്റിന്റെ അവസ്ഥയാണ് ജോൺസണെ അലട്ടിയിരുന്നതെന്നുള്ള കണ്ടെത്തൽ ജോൺസൺ മരിച്ച് ഇരുനൂറ് വർഷം കഴിഞ്ഞ് പരക്കെ അംഗീകരിക്കപ്പെട്ടു.[212] ജോൺസന്റെ കാലത്ത് ഈ രോഗം കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. എന്നാൽ ബോസ്വെൽ വിവരിക്കുന്ന ജോൺസന്റെ വിചിത്രചലനങ്ങളും മറ്റും അതിന്റെ ലക്ഷണങ്ങളുമായി ഒത്തുപോകുന്നവയാണ്.[213][214]"അദ്ദേഹം സാധാരണയായി തല ഒരുവശത്തേക്ക ചാച്ചുനിർത്തി ... ശരീരത്തെ മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചു, അതേ ദിശയിൽ തന്നെ ഇടംകാൽ മുട്ടിനെ കൈപ്പത്തികൊണ്ട് തടവി ... ഒരു പകുതി വിസിൽ ശബ്ദംപോലെയോ പിടക്കോഴി കൊക്കുന്നതുപോലെയോ ഒക്കെ [അദ്ദേഹം] പലതരം സ്വരങ്ങൾ പുറപ്പെടുവിച്ചു. ഇതൊക്കെ ചിലപ്പോൾ ചിന്താഭാരമുള്ള നോട്ടത്തോടൊപ്പമോ അല്ലെങ്കിൽ വെറുതേ ചിരിയോടൊപ്പമോ ആണ് നടന്നിരുന്നത്. സാധാരണ, ഒരു ചർച്ചയിൽ തന്റെ ഭാഗം വാദിച്ച് ആക്രമണത്തിന്റെ ശക്തിയിലും ശബ്ദബഹളത്തിലും തളർന്നുകഴിയുമ്പോൾ, ഒരു തിമിംഗിലത്തെപ്പോലെ അദ്ദേഹം വായു ഊതിവിടുമായിരുന്നു."[215] ഇതുപോലെ വേറെയും വിവരണങ്ങളുണ്ട്; ജോൺസൺ തന്റെ അംഗവിക്ഷേപങ്ങൾ കൂടുതലും നടത്തിയിരുന്നത് വീടുകളുടെ വാതിലുകൾക്കുമുൻപിലും ഇടനാഴികളിലും ആയിരുന്നത്രെ.[216] ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നതെന്തിനെന്ന് ഒരു കൊച്ചുപെൺകുട്ടി ചോദിച്ചപ്പോൾ, "ശീലദോഷം കൊണ്ട്" എന്നായിരുന്നു ജോൺസന്റെ മറുപടി.[215] ടൂറെറ്റിന്റെ അവസ്ഥ എന്ന കണ്ടെത്തൽ ആദ്യം നടന്നത് 1967-ലെ ഒരു റിപ്പോർട്ടിലാണ്.[217] ഈ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ആർതർ കെ. ഷാപ്പിറോ, ടൂറെറ്റിന്റെ അവസ്ഥയുടെ അരുതായ്കകളെ നേരിടാൻ ജീവിതത്തെ രൂപപ്പെടുത്തി, ഏറ്റവുമേറെ വിജയിച്ച വ്യക്തി എന്ന് ജോൺസണെ വിശേഷിപ്പിച്ചു.[218] ബോസ്വെലും ഹെസ്റ്റർ ത്രേലും മറ്റുള്ളവരും തന്നിരിക്കുന്ന വിശദാംശങ്ങൾ ഈ രോഗനിർണ്ണയത്തെ ശരിവക്കുന്നു. ഇതുസംബന്ധിച്ച ഒരു പഠനം സമാപിക്കുന്നത് ഇങ്ങനെയാണ്:
ഈ അവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ ഭ്രമജന്യനിർബ്ബന്ധങ്ങളും പെരുമാറ്റവിശേഷങ്ങളും (obsessional-compulsive traits) ജോൺസൺ പ്രകടമാക്കി ... ഈ രോഗം ഇല്ലയിരുന്നെങ്കിൽ സാഹിത്യത്തിന് ജോൺസൺ സമർപ്പിച്ച ശ്രദ്ധേയമായ സംഭാവനകളും, മഹത്തായ നിഘണ്ടുവും, അദ്ദേഹത്തിന്റെ തത്ത്വവിചാരങ്ങളും, പേരുകേട്ട സംഭാഷണങ്ങളും സംഭവിക്കുമായിരുന്നില്ലെന്ന് കരുതാവുന്നതാണ്; ജീവചരിത്രങ്ങളിൽ ഏറ്റവും മഹത്തായതിന്റെ സ്രഷ്ടാവായിത്തീർന്ന ബോസ്വെലും അറിയപ്പെടാത്തവനായിരുന്നേനെ.
— വൈദ്യശാസ്ത്രരാജകീയസഭാപത്രികയുടെ 1994 ജൂലൈ പതിപ്പിൽ, ജെ.എം.എസ്. പിയേഴ്സ്[219]
ജോൺസൺ അറിയപ്പെടുന്ന എഴുത്തുകാരനും പണ്ഡിതനുമെന്നതിനുപുറമേ ഒരു 'വാർത്താവിഷയം' (Celebrity) കൂടി ആയിരുന്നെന്ന് സ്റ്റീവൻ ലിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[220] അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ആരോഗ്യനിലയുമെല്ലാം പത്രങ്ങൾക്കും പത്രികകൾക്കും വാർത്തയായിരുന്നു. ഒന്നും എഴുതാനില്ലാത്തപ്പോൾ, അവ എന്തെങ്കിലുമൊക്കെ ചമച്ചുകൂട്ടി എഴുതി.[221] ജീവചരിത്രങ്ങളെ ഇഷ്ടപ്പട്ടിരുന്ന ജോൺസൺ ജീവചരിത്രങ്ങളെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിമറിച്ചുവെന്ന് ബേറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഒരു പരിണാമം "മുഴുവൻ സാഹിത്യത്തിലേയും ഏറ്റവും പ്രസിദ്ധമായ ഏക ജീവചരിത്രകലാസൃഷ്ടി" എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ബോസ്വെലിന്റെ പ്രഖ്യാതഗ്രന്ഥമാണ്. ഇതിനുപുറമെ മറ്റനേകം അനുസ്മരണങ്ങളും ജീവചരിത്രങ്ങളും ജോൺസണെപ്പറ്റി അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടിട്ടുണ്ട്.[2] ഇവയിൽ തോമസ് ടൈലർ എഴുതിയ "സാമുവൽ ജോൺസന്റെ ജീവിതചിത്രം(1784)"[222]; ബോസ്വെലിന്റെ തന്നെ "ഹെബ്രൈഡുകളിലേക്കുള്ള യാത്രയുടെ പത്രിക(1785)"; ഹെസ്റ്റർ ത്രേൽ 'ത്രേലിയാന' എന്ന അവരുടെ ഡയറിയേയും മറ്റു കുറിപ്പുകളേയും ആശ്രയിച്ചെഴുതിയ "സാമുവൽ ജോൺസണുമായി ബന്ധപ്പെട്ട സംഭവങ്ങൾ"[223]; ജോൺസന്റെ ആദ്യത്തെ മുഴുനീളജീവചരിത്രമെന്നു പറയാവുന്ന ജോൺ ഹോക്കിൻസിന്റെ "സാമുവൽ ജോൺസന്റെ ജീവിതം(1787)"[224]; ആർതർ മർഫി എഴുതിയ "സാമുവൽ ജോൺസന്റെ ജീവിതത്തേയും പ്രതിഭയേയും കുറിച്ച് ഒരു പ്രബന്ധം (1792)"[225] എന്നിവ ഉൾപ്പെടുന്നു. പ്രധാനപ്പെട്ട മറ്റൊരു രേഖ, "ഈ രാജ്യത്ത്, സാഹിത്യരംഗത്തെ അംഗീകൃതനേതാവ്" എന്നു ജോൺസണെ വിശേഷിപ്പിച്ച ഫാനി ബർണിയുടെ കുറിപ്പുകളായിരുന്നു. മറ്റു ജീവചരിത്രങ്ങളിലില്ലാത്തെ പലവിവരങ്ങളും ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു.[226] സാധാരണവായനക്കാരുടെ ഇടയിൽ ജോൺസന്റെ ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം ബോസ്വെലിന്റേതാണ്. ഡൊണാൾഡ് ഗ്രീനിനെപ്പോലുള്ള വിമർശകന്മാർ യഥാർഥ ജീവചരിത്രം എന്ന നിലയിലുള്ള അതിന്റെ മൂല്യത്തെ ചോദ്യം ചെയ്തെങ്കിലും ആ ഗ്രന്ഥം വലിയ വിജയം കണ്ടെത്തി. അതിനെ പ്രചരിപ്പിക്കാനുള്ള ബോസ്വെലിന്റേയും സുഹൃത്തുക്കളുടേയും ശ്രമം, ഇതരജീവചരിത്രങ്ങളുടെ അവഗണനക്ക് കാരണമായി എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[227]
സാഹിത്യവിമർശനത്തെ ജോൺസൺ മൗലികമായ രീതിയിൽ സ്വാധീനിച്ചു. എന്നാൽ എല്ലാവരും അദ്ദേഹത്തിന്റെ സംഭാവനകളെ അനുകുലമായ രീതിയിലല്ല വിലയിരുത്തിയത്. മക്കോളേ ജോൺസണെ, കൊള്ളാവുന്ന ചിലരചനകൾ സൃഷ്ടിച്ച ഒരു വികലപ്രതിഭയായി (Idiot savant) കരുതി. കാല്പ്പനികകവികളാകട്ടെ, സാഹിത്യത്തേയും കവിതയേയും, പ്രത്യേകിച്ച് ജോൺ മിൽട്ടന്റെ കവിതയെ സംബന്ധിച്ച, ജോൺസന്റെ വീക്ഷണങ്ങളെ നിശിതമായി വിമർശിച്ചു.[228] എന്നാൽ അവരുടെതന്നെ സമകാലീനരിൽ എല്ലാവരും ഇക്കാര്യത്തിൽ അവരോട് യോജിച്ചില്ല: ഫ്രഞ്ച് എഴുത്തുകാരനായ സ്റ്റെൻഡാളിന്റെ "റസീനും ഷേക്സ്പിയറും" എന്ന സമാഹാരം ഒരളവുവരെ ഷേക്സ്പിയറെ സംബന്ധിച്ച ജോൺസന്റെ വീക്ഷണത്തെ ആശ്രയിച്ചെഴുതിയതാണ്.[187] ജേൻ ഓസ്റ്റന്റെ രചനാശൈലിയിലും തത്ത്വചിന്തയിലും ജോൺസന്റെ സ്വാധീനം പ്രകടമാണ്.[229] പിൽക്കാലത്ത് ജോൺസന്റെ രചനകൾക്ക് കൂടുതൽ സ്വീകാര്യതകിട്ടി. "ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്റെ ജോൺസന്റെ ഗ്രന്ഥത്തിൽ കാണുന്ന ജോൺ മിൽട്ടൺ, ജോൺ ഡ്രൈഡൻ, അലക്സാണ്ടർ പോപ്പ്, ജോസഫ് ആഡിസൺ, ജോനാഥൻ സ്വിഫ്റ്റ്, തോമസ് ഗ്രേ എന്നിവരുടെ ജീവിതങ്ങൾ, മാതൃകാചിത്രങ്ങളാണെന്നും, അവയിലേക്ക് മടങ്ങിച്ചെല്ലുന്നവരെ അവ നഷ്ടപ്പെട്ട വഴി കണ്ടെത്താൻ സാഹായിക്കുമെന്നും പ്രഖ്യാതവിമർശകൻ മാത്യൂ ആർനോൾഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്."[230]
ജോൺസൺ മരിച്ച് ഒരു നൂറ്റാണ്ടിലേറെക്കഴിഞ്ഞ്, ടി.ഏസ്. ഇലിയറ്റിനെപ്പോലുള്ള എഴുത്തുകാർ ജോൺസണെ ഗൗരവമായി പഠിക്കേണ്ട ഒരു വിമർശകനായി കണക്കാക്കി. ജോൺസന്റെ വിമർശനത്തിന്റെ പഠനത്തിൽ അവർ പ്രധാനമായ ശ്രദ്ധയൂന്നിയത് ഷേക്സ്പിയർ പതിപ്പിലും കവികളുടെ ജീവിതത്തിലും ജോൺസൺ ഉൾപ്പെടുത്തിയ വിശകലനപഠനങ്ങളിലാണ്.[228] സാഹിത്യപ്രതിഭകളിൽ ഏറ്റവും ദുർലഭമായുള്ളത് വലിയ വിമർശകരാണെന്നും ഇംഗ്ലീഷ് വിമർശകരിൽ ആ വിശേഷണം അർഹിക്കുന്ന ഒരേയൊരാൾ ജോൺസണാണെന്നും, അമേരിക്കൻ കവി യ്വോർ വിന്റേഴ്സ് അവകാശപ്പെട്ടിട്ടുണ്ട്.[6] എഫ്. ആർ ലീവിസ് ഇതിനോട് യോജിക്കുകയും ജോൺസന്റെ വിമർശനം വായിക്കുമ്പോൾ, സാഹിത്യരംഗത്ത് ഇടനിലക്കാരുടെ സഹായത്തോടെയല്ലാതെ ഇടപെടുന്നു ഒരു മഹാപ്രതിഭയെ കണ്ടെത്താനാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതാണ് ശരിയായ വിമർശനം എന്ന് നമുക്ക് നിസ്സംശയം ജോൺസന്റെ രചനകളെക്കുറിച്ച് പറയാമെന്നും അദ്ദേഹം കരുതി.[231] ഇംഗീഷ് വിമർശനപാരമ്പര്യത്തിലെ ഏറ്റവും തിളക്കവും മൂർച്ചയുമുള്ള രചനകളാണ് ജോൺസന്റെ കവികളുടെ ജീവിതവും ഷേക്സ്പിയർ നാടകങ്ങൾക്ക് അദ്ദേഹം എഴുതിയ ആമുഖങ്ങളും വിശദീകരണങ്ങളുമെന്ന് ഏഡ്മണ്ട് വിൽസൺ അഭിപ്രായപ്പെട്ടു.[6] വിമർശകൻ സാഹിത്യത്തിലെ ഭാഷയെ പ്രത്യേകം പരിഗണിക്കണമെന്ന ജോൺസന്റെ നിലപാട് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടു.[232]
1838-ൽ ലിച്ച്ഫീൽഡിലെ മാർക്കറ്റ് സ്ക്വയറിയിൽ ജോൺസൺ ജനിച്ച വീടിനെ അഭിമുഖീകരിച്ച് അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു. ലണ്ടണിൽ ഉട്ടോക്സെറ്ററിലും അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്.[233]
സാമുവൽ ജോൺസന്റെ ജീവിതത്തിന്റേയും രചനകളുടേയും പഠനത്തിന് സമർപ്പിക്കപ്പെട്ട അനേകം സംഘടനകളുണ്ട്. 1984-ൽ, ജോൺസന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികാവസരത്തിൽ ഓക്സ്ഫോർഡ് സർവകലാശാല സംഘടിപ്പിച്ച ഒരാഴ്ചനീണ്ട സമ്മേളനത്തിൽ, 60-ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ആ സമയത്ത് ഗ്രേറ്റ് ബ്രിട്ടണിലെ ആർട്ട്സ് കൗൺസിൽ ജോൺസന്റെ ചിത്രങ്ങളുടേയും മറ്റു സ്മരണികകളുടേയും ഒരു പ്രദർശനവും സംഘടിപ്പിച്ചു. ലണ്ടൺ ടൈംസ് ദിനപത്രവും പഞ്ച് മാസികയും, ജോൺസന്റെ ശൈലിയുടെ ഹാസ്യാനുകരണങ്ങളും അവതരിപ്പിച്ചു.[234] 1999-ൽ ബി.ബി.സി. ടെലിവിഷൻ ചാനൽ സാമുവൽ ജോൺസന്റെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി.[235]
ലേഖനങ്ങൾ, ലഘുലേഖകൾ, ആനുകാലികങ്ങൾ, പ്രഭാഷണങ്ങൾ | |
1732–33 | ബിർമിങ്ങാം പത്രിക |
1747 | ഇംഗ്ലീഷ് ഭാഷാ നിഘണ്ടുവിന്റെ പദ്ധതി |
1750–52 | റാംബ്ലർ |
1753–54 | നാടോടി |
1756 | ലോകസഞ്ചാരി |
1756- | സാഹിത്യമാസിക(യൂണിവേഴ്സൽ റിവ്യൂ) |
1758–60 | സമയം കൊല്ലി(ദ ഐഡ്ലർ)(1758–1760) |
1770 | കപടമുന്നറിയിപ്പ് |
1771 | ഫാക്ക്ലാണ്ട് ദ്വീപിന്റെ കാര്യത്തിൽ ഈയിടെ നടന്ന കൈമാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകൾ |
1774 | ദേശസ്നേഹി |
1775 | സ്കോട്ട്ലൻഡിലെ പശ്ചിമദ്വീപുകളിലേക്ക് ഒരു യാത്ര |
നികുതിപിരിവ് അടിച്ചമർത്തലല്ല | |
1781 | ജോൺസന്റെ സൗന്ദര്യങ്ങൾ |
കവിത | |
1728 | മിശിഹാ(ലത്തീൻ കവിത), അലക്സാണ്ടർ പോപ്പിന്റെ കവിതയുടെ പരിഭാഷ |
1738 | ലണ്ടൺ(കവിത - 1738) |
1747 | ഡ്രൂറി ലേനിൽ തിയേറ്റർ തുടങ്ങിയപ്പോഴത്തെ പ്രഭാഷണം |
1749 | മനുഷ്യമോഹങ്ങളുടെ വ്യർഥത |
ഐറീൻ(ദുരന്തനാടകം) | |
ജീവചരിത്രം, വിമർശനം | |
1744 | റിച്ചാർഡ് സാവേജിന്റെ ജീവിതം |
1745 | ഹാംലെറ്റ് - ഷേക്സ്പിയറുടെ ദുരന്തനാടകത്തെക്കുറിച്ച് |
1756 | ബ്രൗണിന്റെ ജീവിതം |
വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ മുൻകൂർ വരിക്കാരുടെ പിന്തുണയോടെ പ്രസിദ്ധീകരിക്കാനുള്ള നിർദ്ദേശം | |
1765 | വില്യം ഷേക്സ്പിയറുടെ നാടകങ്ങൾക്ക് ആമുഖം |
ഷേക്സ്പിയറുടെ നാടകങ്ങൾ | |
1779–81 | ഏറ്റവും പ്രഗല്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം |
നിഘണ്ടു | |
1755 | ഇംഗ്ലീഷ്ഭാഷാ നിഘണ്ടുവിന് ഒരാമുഖം |
ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു | |
ലഘുനോവലുകൾ | |
1759 | അബിസീനിയയിലെ രാജകുമാരൻ റസ്സേലാസിന്റെ ചരിത്രം |
ക.^ 1776-ൽ ജെയിംസ് ബോസ്വെലിനൊപ്പം പെംബ്രോക്ക് സന്ദർശിക്കാനെത്തിയ ജോൺസൺ അപ്പോഴേക്ക് അതിന്റെ മേധാവിയായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പഴയ അദ്ധ്യാപകൻ ആഡംസിനൊപ്പം അവിടം ചുറ്റിനടന്നു കണ്ടു. അപ്പോൾ അദ്ദേഹം കോളേജിൽ താൻ ചിലവിട്ട കാലത്തെക്കുറിച്ചും, തന്റെ ആദ്യകാല സാഹിത്യസംരംഭങ്ങളെക്കുറിച്ചും, പ്രിയപ്പെട്ട പഴയ അദ്ധ്യാപകൻ ജോർഡണെക്കുറിച്ചും എല്ലാം സംസാരിച്ചു.[236]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.