ബ്രിട്ടീഷ് അധിവേശ യുദ്ധം From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണായകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം (ബംഗാളി: পলাশীর যুদ্ধ, പോളാഷിർ ജുദ്ധോ). അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണായകമായ നാഴികക്കല്ലായിരുന്നു. 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. കൽക്കത്തയ്ക്ക് 150 കിലോമീറ്റർ വടക്കായി അന്ന് ബംഗാൾ നവാബിന്റെ തലസ്ഥാനമായിരുന്ന മൂർഷിദാബാദിനുസമീപത്താണ് പലാശി. യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആയിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ. യൂറോപ്പിലെ സപ്തവർഷ യുദ്ധത്തിന്റെ (1756–1763) കാലത്തായിരുന്നു ഈ യുദ്ധം; ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.
പ്ലാസ്സി യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
സപ്തവത്സരയുദ്ധത്തിന്റെ ഭാഗം | |||||||||
Lord Clive meeting with Mir Jafar after the Battle of Plassey, ഫ്രാൻസിസ് ഹേമാൻ രചിച്ചത്(c. | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി | സിറാജ് ഉദ്ദ് ദൗള (ബംഗാൾ നവാബ്), />La Compagnie des Indes Orientales | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
കേണൽ റോബർട്ട് ക്ലൈവ് (later Governor of Bengal and Baron of Plassey) | Mir Jafar Ali Khan, defected (Commander-in-chief of the Nawab), M. Sinfray (French Secretary to the Council) | ||||||||
ശക്തി | |||||||||
950 യൂറോപ്യൻ പട്ടാളക്കാർ, 2,100 ഇന്ത്യാൻ സിപാഹികൾ,[1] 100 gunners,[1] 9 പീരങ്കി (എട്ട് six-poundersഉം ഒരു howitzerഉം) | 5,000 പട്ടാളക്കാർ,a 53 പീരങ്കികൾ | ||||||||
നാശനഷ്ടങ്ങൾ | |||||||||
22 മരണം (7 യൂറോപ്യന്മാർ, 16 തദ്ദേശീയർ), 53 പരിക്കേറ്റവർ (13 യൂറോപ്യന്മാരും 36 തദ്ദേശീയരും) | 500 പേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തു | ||||||||
a Out of the initial 35,000 infantry and 15,000 cavalry, 45,000 of them were witheld by Mir Jafar, leaving 5,000 men to participate in the battle.[1] |
സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി. തത്ഫലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം ചിന്നിച്ചിതറി. ബംഗാൾ പ്രവിശ്യ പൂർണ്ണമായും കമ്പനിയുടെ അധീനതയിലായി. ബംഗാൾ ഖജനാവിൽ നിന്നും ലഭിച്ച ഭീമമായ ധനം സൈനിക ശക്തി സാരമായി വർദ്ധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്റെ നിർണ്ണായകമായ ഒരു നാഴികക്കല്ലായി പ്ലാസ്സി യുദ്ധം ഇന്ന് കരുതപ്പെടുന്നു.
യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ് പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേർന്നത്. പലാശി എന്ന പേര് വന്നതാകട്ടെ പലാശ് (ബംഗാളി: পলাশ) ചുവന്ന പൂ വിരിയുന്ന ഒരു മരത്തിൽ നിന്നാണ് ((കാട്ടുതീ എന്നും ഈ ചെടി അറിയപ്പെടുന്നു). ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ നിർമ്മിക്കുന്നതിന് ഈ പൂവ് ഉപയോഗിക്കുന്നു[2].
സിറാജ്-ഉദ്-ദൌള കൽക്കത്തയിലെ ഫോർട്ട് വില്യം 1756-ൽ പിടിച്ചടക്കിയതാണ് യുദ്ധത്തിന്റെ അടിയന്തര കാരണം (സിറാജ്-ഉദ്-ദൗള ഈ കോട്ടയെ 1756 ജൂണിൽ അലിനഗർ എന്ന് പുനർനാമകരണം ചെയ്തു), എന്നാൽ ഇന്ന് കൊളോണിയൽ അധികാര വ്യാപനത്തിന്റെ ഭാഗമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ഭാഗമായാണ് ഈ യുദ്ധം കരുതപ്പെടുന്നത്.
നവാബ് 1756 ജൂണിൽ വില്യം ഫോർട്ടിനെ പിടിച്ചടക്കിയപ്പോൾ നടന്ന ബ്ലാക്ക് ഹോൾ ഓഫ് കൽക്കത്ത (കൽക്കത്തയിലെ ഇരുട്ടറ ദുരന്തം) എന്ന സംഭവം പിൽക്കാലത്ത് കുപ്രസിദ്ധമായി. ജോൺ സെഫാനിയ ഹോൾവെൽ, ഇതിൽ നിന്നും രക്ഷപെട്ട മറ്റൊരാളായ കുക്ക് എന്നിവർ ഹൌസ് ഓഫ് കോമൺസ് അംഗങ്ങളുടെ ഒരു സമിതിയ്ക്കു നൽകിയ മൊഴി അനുസരിച്ചും പിന്നീട് റോബർട്ട് ഓം വസ്തുതകൾ ശരിവെച്ചതും അനുസരിച്ച് 18 അടി നീളവും 15 അടി വീതിയും ഉള്ള ഒരു മുറിയിൽ 146 ബ്രിട്ടീഷ് തടവുകാരെ അടച്ചു, ഇതിൽ ഒരു രാത്രികഴിഞ്ഞ് ജീവനോടെ അവശേഷിച്ചവർ 23 പേർ മാത്രമായിരുന്നു. ഈ കഥ കൊളോണിയൽ സാഹിത്യത്തിൽ പിന്നീട് പർവ്വതീകരിച്ച് ആവർത്തിക്കപ്പെട്ടു. എങ്കിലും ഈ വിവരങ്ങളുടെ വാസ്തവികത പരക്കെ ചോദ്യം ചെയ്യപ്പെടുന്നു.[3] എന്തായാലും പ്ലാസി യുദ്ധത്തിന്റെ കാരണമായി പലപ്പോഴും പറയപ്പെടുന്ന ബ്ലാക്ക് ഹോൾ സംഭവം ജെയിംസ് മിൽ എഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യ (1817) എന്ന പുസ്തകം പുറത്തിറങ്ങുന്നതു വരെ അധികം അറിയപ്പെട്ടില്ല. പുസ്തകത്തിന്റെ വരവിനു ശേഷം ഇത് ഇന്ത്യയിലെ വിദ്യാലയ പാഠങ്ങളുടെ ഭാഗമായി.
യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയ്ക്ക് ഫോർട്ട് വില്യമിലുള്ള ബ്രിട്ടീഷ് സൈനികർ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ടയിലെ സൈന്യത്തിൽ നിന്നും സഹായം തേടി. മദ്രാസിൽ നിന്നും യുദ്ധത്തിനായി റോബർട്ട് ക്ലൈവ്, അഡ്മിറൽ ചാൾസ് വാട്ട്സൺ എന്നിവരുടെ നേതൃത്വത്തിൽ സൈന്യത്തെ അയച്ചു. ഇവർ കൽക്കത്ത 1757 ജനുവരി 2-നു തിരിച്ചുപിടിച്ചു. പക്ഷേ നവാബ് വീണ്ടും 1757 ഫെബ്രുവരി 5-നു കൽക്കത്തയിലേയ്ക്കു പടനയിച്ചു. ബ്രിട്ടീഷുകാർ അപ്രതീക്ഷിതമായി നവാബിന്റെ സൈന്യത്തെ പുലർകാലത്ത് ആക്രമിച്ചു പരാജയപ്പെടുത്തി.[4] ഇത് 1757 ഫെബ്രുവരി 7-നു ഒപ്പുവെയ്ച്ച അലിനഗർ സന്ധിയ്ക്ക് കാരണമായി.[5]
ഫ്രഞ്ച് ഗവർണർ ജനറലായിരുന്ന ജോസഫ് ഫ്രാൻസ്വാ ഡ്യൂപ്ലീയുടെ രഹസ്യാനുവാദത്തോടെ നവാബിന്റെ കൊട്ടാരത്തിലെ ഫ്രഞ്ച് സ്വാധീനം വർദ്ധിച്ചുവന്നു. ബംഗാളിലെ ഫ്രഞ്ച് കച്ചവടവും വർദ്ധിച്ചുവന്നു. ഭാരമുള്ള വെടിക്കോപ്പുകളും പീരങ്കികളും പ്രവർത്തിപ്പിക്കാനുള്ള ഭടന്മാരെ ഫ്രഞ്ചുകാർ നവാബിന് വായ്പ്പയ്ക്കു കൊടുത്തു.
സിറാജ്-ഉദ്-ദൌളയ്ക്ക് രണ്ടു മുന്നണികളിൽ നിന്ന് ഒരേ സമയം ഭീഷണി നേരിട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു പുറമേ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ മുന്നേറുന്ന, തന്റെ അതിർത്തി വരെ എത്തിയേക്കാവുന്ന അഫ്ഗാൻ സൈന്യത്തിൽ നിന്നും സിറാജ്-ഉദ്-ദൌള ഭീഷണി നേരിട്ടു. അഹ്മദ് ഷാ അബ്ദാലി 1756-ൽ ദില്ലി ആക്രമിച്ച് കൊള്ളയടിച്ചിരുന്നു. സിറാജ് തന്റെ സൈന്യത്തിന്റെ സിംഹഭാഗത്തെയും തന്റെ ഉറ്റ സുഹൃത്തും സഖ്യകക്ഷിയുമായ പറ്റ്ന ദിവാൻ രാം നരൈനിനു കീഴിൽ പോരാടാൻ പടിഞ്ഞാറേയ്ക്ക് അയച്ചു.
ഇതിനെല്ലാം നടുവിൽ സിറാജ് ഉദ് ദൌളയുടെ മൂർഷിദാബാദിലെ കൊട്ടാരത്തിൽ പല അന്ത;ഛിദ്രങ്ങളും നടന്നു. സിറാജിനെ അധികം പേർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ചെറുപ്പവും (തന്റെ മുത്തച്ഛന്റെ പിൻഗാമിയായി 23-ആം വയസ്സിൽ ഏപ്രിൽ 1756-ൽ സിറാജ് രാജാവായി) എടുത്തുചാട്ടക്കാരനുമായ സിറാജ് പെട്ടെന്ന് ശത്രുക്കളെ സമ്പാദിച്ചു. ഇവരിൽ ഏറ്റവും അപകടകാരി പണക്കാരിയും സ്വാധീനശാലിയുമായ അദ്ദേഹത്തിന്റെ അമ്മായി ഘസേറ്റി ബീഗം (മെഹെറുൻ-നിസ) ആയിരുന്നു. ഘസേറ്റി ബീഗത്തിന്റെ ആഗ്രഹം മറ്റൊരു അനന്തരവനായ ഷൌക്കത്തിനെ നവാബായി വാഴിക്കണം എന്നായിരുന്നു.
സിറാജിന്റെ പിതാമഹനും സേനാനായകനുമായ മിർ ജാഫർ അലി ഖാന് സിറാജിനോട് അപ്രിയം ഉണ്ടായി. ഘസെറ്റി ബീഗം മിർ ജാഫറിനെ തന്റെ പക്ഷത്താക്കാൻ വളരെ പരിശ്രമിച്ചു. ഒടുവിൽ അമിചന്ദ് തുടങ്ങിയ വ്യാപാരികളുടെ ഒത്താശയോടെയും (ഇവർക്ക് കൽക്കത്ത ഉപരോധത്തിൽ ധനനഷ്ടം വന്നിരുന്നു) വില്യം വാട്ട്സിന്റെ ഒത്താശയോടെയും മിർ ജാഫർ ബ്രിട്ടീഷ് പക്ഷത്തെത്തി.
കമ്പനി ഇതിനു വളരെ മുൻപേ തന്നെ ഒരു അധികാര മാറ്റം തങ്ങളുടെ ബംഗാളിലെ താല്പര്യങ്ങൾക്ക് ഗുണകമാവുമെന്ന് തീരുമാനിച്ചിരുന്നു. 1752-ൽ ക്ലൈവിനു എഴുതിയ കത്തിൽ റോബർട്ട് ഓർമ് കമ്പനിയ്ക്ക് വളരാൻ സിറാജിന്റെ മുത്തച്ഛനായ അലിവർദി ഖാനെ നീക്കം ചെയ്യേണ്ടി വരും എന്ന് എഴുതിയിരുന്നു.[6]
1756 ഏപ്രിലിൽ അലിവർദി ഖാന്റെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹം നിർദ്ദേശിച്ചിരുന്ന രീതിയിൽ അലിവർദ്ദി എടുത്തുവളർത്തിയ ചെറുമകൻ ആയ സിറാജ്-ഉദ്-ദൌള പിന്തുടർച്ചാവകാശിയായി. ഈ അധികാരമാറ്റത്തിന്റെ പശ്ചാത്തലം ഗൌരവമായ വിവാദങ്ങൾ സൃഷ്ടിച്ചു. സിറാജിനെതിരെ അലിവർദിയുടെ മൂത്തമകളായ ഘിസേറ്റി ബീഗത്തിന്റെ ഗൂഢാലോചനകളെ ബ്രിട്ടീഷുകാർ പിന്തുണച്ചു. 1756 ഒക്ടോബർ 13-നു സെന്റ് ജോർജ്ജ് കോട്ടയിൽ നിന്നും റോബർട്ട് ക്ലൈവിനു നൽകിയ നിർദ്ദേശങ്ങൾ “നവാബിന്റെ അക്രമങ്ങളിൽ അസന്തുഷ്ടരായവരോ നവാബാവാൻ ആഗ്രഹമുള്ളവരോ ആയ ബംഗാൾ പ്രവിശ്യയിലെ ആരുമായും ബന്ധം സ്ഥാപിക്കുക” എന്നു നിർദ്ദേശിച്ചു. പിന്നാലെ ക്ലൈവ് കമ്പനിയുടെ കാസിംബസാർ ഫാക്ടറിയുടെ തലവനും ബംഗാളി, പേർഷ്യൻ ഭാഷകളിൽ പ്രവീണനും ആയിരുന്ന വില്യം വാട്ട്സിനെ രണ്ട് പ്രധാന നവാബ് സ്ഥാനമോഹികളായ യാർ ലത്തീഫ് ഖാൻ (റാജിന്റെ സേനാനായകരിൽ ഒരാളായിരുന്നു ഇയാൾ), സിറാജിന്റെ പിതാമഹനും സേനാനായകനുമായിരുന്ന മിർ ജാഫർ അലി ഖാൻ എന്നിവരുമായി ചർച്ചകളിൽ ഏർപ്പെടാൻ നിയമിച്ചു.
1757 ഏപ്രിൽ 23-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുത്ത കമ്മിറ്റി ബംഗാളിലെ കമ്പനിയുടെ നയമായി പട്ടാള അട്ടിമറിയെ അംഗീകരിച്ചു.
ഒരു അർമേനിയൻ കച്ചവടക്കാരനായ ഖോജ പെട്രസ് നിക്കോളാസ് വഴി അനുനയ ചർച്ചകൾ നടത്തിയ മിർ ജാഫർ ആയിരുന്നു കമ്പനി തിരഞ്ഞെടുത്ത സ്ഥാനാർത്ഥി. 1757 ജൂൺ 5-നു കമ്പനിയും (ക്ലൈവ് കമ്പനിയെ പ്രതിനിധീകരിച്ചു) മിർ ജാഫറും ഒപ്പുവെയ്ച്ച ഉടമ്പടി പ്രകാരം സിറാജ് ഉദ് ദൌള അധികാരഭ്രഷ്ടനാവുമ്പോൾ മിർ ജാഫർ ബംഗാളിന്റെ നവാബായി അവരോധിക്കപ്പെടും.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കരസേനയുടെ എണ്ണം നവാബിന്റെ സൈന്യത്തെ അപേക്ഷിച്ച് തൂലോം കുറവായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിൽ 950 യൂറോപ്യന്മാരും 2,100 തദ്ദേശീയ ഇന്ത്യൻ ശിപായികളും എണ്ണത്തിൽ കുറവ് തോക്കുകളും ആയിരുന്നു ഉണ്ടായിരുന്നത്. നവാബിന്റെ സൈന്യത്തിൽ ഏകദേശം 50,000 സൈനികരും 40 ഫ്രഞ്ച് സൈനികർ പ്രവർത്തിപ്പിച്ച പീരങ്കികളും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അയച്ചുകൊടുത്തത് ഉണ്ടായിരുന്നു. ഈ 50,000 സൈനികരിൽ 16,000 പേർ യുദ്ധം ചെയ്തില്ല.
വളരെ ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ ദിവസം 1757 ജൂൺ 23-നു രാവിലെ 7 മണിയ്ക്ക് നവാബിന്റെ സൈന്യം തങ്ങളുടെ ശക്തമായ പ്രതിരോധങ്ങളുള്ള പാളയങ്ങളിൽ നിന്നും പുറത്തുവന്ന് ബ്രിട്ടീഷ് പാളയത്തിനു നേരെ വിപുലമായ പീരങ്കിവർഷം തുടങ്ങിയതോടെ യുദ്ധം ആരംഭിച്ചു. 18-ആം നൂറ്റാണ്ടിലെ ചരിത്രകാരനായ ഘുലാം ഹുസൈൻ യുദ്ധത്തെ ഇങ്ങനെ വർണ്ണിക്കുന്നു:
“ | തന്റെ സൈന്യവുമായി പ്രധാന സൈന്യത്തിനു അകലെ ഇടതുവശത്തായി മിർ മുഹമ്മദ് ജാഫർ ഖാൻ നിന്നു; സിറാജു-ദ്-ദൌള മിർ ജാഫറിനെ തന്റെ അടുത്തേയ്ക്കു വിളിച്ചെങ്കിലും മിർ ജാഫർ തന്റെ സ്ഥാനത്തുനിന്നും അനങ്ങിയില്ല. യുദ്ധത്തിനു മദ്ധ്യത്തിൽ, വിജയം സിറാജു-ദ്-ദൌളയുടെ സൈന്യത്തിനു നിശ്ചയമായിരിക്കുന്ന ഘട്ടത്തിൽ പീരങ്കിപ്പടയുടെ തലവനായ മിർ മദൻ പെട്ടെന്ന് ഒരു പീരങ്കിയുണ്ടയേറ്റ് വീണു. ഈ കാഴ്ച്ചയോടെ സിറാജു-ദ്-ദൌളയുടെ സൈന്യത്തിന്റെ മനോഭാവം മാറി. മിർ മദന്റെ ശവശരീരവുമേന്തി പീരങ്കിപ്പടയാളികൾ തങ്ങളുടെ പാളയത്തിലേയ്ക്കു പോയി. അപ്പൊഴേയ്ക്കും മദ്ധ്യാഹ്നമായിരുന്നു. പാളയങ്ങളിലുള്ള ഭടന്മാർ തിരിഞ്ഞോടി. അപ്പോഴും സിറാജു-ദ്-ദൌള പടപൊരുതുന്നതിൽ വ്യാപൃതനായിരുന്നു. ദൌദ്പൂർ പാളയത്തിൽ നിന്നും ഒഴിഞ്ഞ ഭടന്മാർ മറുപക്ഷത്തു ചേർന്നപ്പോൾ പതിയെ പോരാളികളും തിരിഞ്ഞോടാൻ തുടങ്ങി. സൂര്യാസ്തമയത്തിനു രണ്ടു മണിക്കൂർ മുൻപ് സിറാജു-ദ്-ദൌളയുടെ സൈന്യത്തിൽ നിന്നും ഭടന്മാർ തിരിഞ്ഞോടാൻ തുടങ്ങി. ഒടുവിൽ നിൽക്കക്കളിയില്ലാതെ സിറാജു-ദ്-ദൌളയും പലായനം ചെയ്തു. | ” |
ഏകദേശം 11 മണിയോടെ നവാബിന്റെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായ മിർ മദൻ ഈസ്റ്റ് ഇന്ത്യാ കമ്പനി നിലയുറപ്പിച്ച, കെട്ടുറപ്പുള്ള പാളയത്തിലേയ്ക്കു പീരങ്കി ആക്രമണം തുടങ്ങി. ഒരു ബ്രിട്ടീഷ് പീരങ്കിയുണ്ടയേറ്റ് മിർ മദൻ മരിച്ചു. ബ്രിട്ടീഷ് പീരങ്കികൾക്ക് ഫ്രഞ്ച് പീരങ്കികളെക്കാൾ വിക്ഷേപണ ദൈർഘ്യം ഉള്ളതിനാൽ ഈ ആക്രമണം വ്യഥാവിലായിരുന്നു.
ഉച്ചയോടെ യുദ്ധക്കളത്തിൽ പേമാരി പെയ്തു, യുദ്ധത്തിന്റെ ജയാപജയങ്ങൾ ഇതൊടെ മാറിമറിഞ്ഞു. ബ്രിട്ടീഷുകാർ തങ്ങളുടെ പീരങ്കികളും വെടിക്കോപ്പുകളും മഴയിൽ നിന്നും സംരക്ഷിക്കാൻ മൂടിവെയ്ച്ചു. എന്നാൽ ഫ്രഞ്ചുകാർ ഇതു ചെയ്തില്ല.
തത്ഫലമായി ഉച്ചയ്ക്ക് 2 മണിയോടെ പീരങ്കി വെടി നിലയ്ച്ചു. ക്ലൈവിന്റെ സേനാനായകനായ കിൽപാട്രിക്ക് രണ്ടു സൈന്യങ്ങളെയും തരം തിരിച്ച വെള്ളക്കെട്ടിനു നേരെ പീരങ്കികൾ ഉതിർത്തു. തങ്ങളുടെ പീരങ്കികളും വലിയ തോക്കുകളും ഉപയോഗ ശൂന്യമാവുകയും, ഇംഗ്ലീഷുകാരോട് ഏറ്റവും അടുത്തുനിന്ന മിർ ജാഫറിന്റെ കാലാൾപ്പട ക്ലൈവിന്റെ പാളയം ആക്രമിക്കാൻ വിസമ്മതിക്കുകയും ചെയ്തതോടെ നവാബിനു തന്റെ സൈന്യത്തോട് പിന്തിരിയാൻ ആവശ്യപ്പെടേണ്ടി വന്നു.
വൈകിട്ട് 5 മണിയോടെ നവാബിന്റെ സൈന്യം പൂർണ്ണമായും പിന്തിരിച്ചു, ബ്രിട്ടീഷുകാർ പടക്കളത്തിൽ ആധിപത്യം സ്ഥാപിച്ചു.
ഈ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിൽ വെറും 22 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. (ഇതിൽ മിക്കവരും തദ്ദേശീയ ശിപായിമാരായിരുന്നു), ഇതെ സമയം നവാബിന്റെ സൈന്യത്തിൽ 500 പേരോളം കൊല്ലപ്പെടുകയും മുറിവേൽക്കുകയും ചെയ്തു.[10]
ഉടമ്പടി അനുസരിച്ച് ക്ലൈവ് കമ്പനിയ്ക്കുവേണ്ടി 25 ലക്ഷം പൌണ്ടും സ്വന്തമായി £ 234,000-ഉം നവാബിന്റെ ഖജനാവിൽ നിന്നും കൈപ്പറ്റി.[11] ഇതിനു പുറമേ വാട്ട്സ് തന്റെ ശ്രമങ്ങൾക്ക് £ 114,000 കൈപ്പറ്റി. ഫോർട്ട് വില്യമിനു ചുറ്റുമുള്ള ഭൂമിയുടെ വാർഷിക വാടകയായ £ 30,000 ആജീവനാന്ത കാലത്തെയ്ക്ക് ക്ലൈവ് കമ്പനിയിൽ നിന്നും കൈപ്പറ്റി. അക്കാലത്ത് ഒരു ശരാശരി ബ്രിട്ടീഷ് ഉന്നതകുലജാതനു ആർഭാടമായി ജീവിക്കാൻ ഒരു വർഷം വേണ്ടിവരുന്ന ചെലവ് £ 800 ആയിരുന്നു.[12]
തന്റെ പരിശ്രമങ്ങൾക്കു പ്രതിഫലമായി റോബർട്ട് ക്ലൈവ് 1765-ൽ ബംഗാൾ ഗവർണർ ആയി നിയമിക്കപ്പെട്ടു. വില്യം വാട്ട്സ് ഫോർട്ട് വില്യമിന്റെ ഗവർണർ ആയി 1758 ജൂൺ 22-നു നിയമിക്കപ്പെട്ടു, പക്ഷേ പിന്നീട് അദ്ദേഹം റോബർട്ട് ക്ലൈവിനു വേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞു. റോബർട്ട് ക്ലൈവ് 1762-ൽ പ്ലാസിയുടെ ബാരൺ ആയി അവരോധിതനായി. പിൽക്കാലത്ത് കഞ്ചാവിനു അടിമയായി ക്ലൈവ് 1774-ൽ ആത്മഹത്യ ചെയ്തു.
പുതിയ നവാബും കമ്പനിയും തമ്മിൽ ഈ വ്യവസ്ഥകൾ അംഗീകരിച്ചു:
ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ആക്രമണത്തിന്റെയും കാലഘട്ടം സ്ഥാപിച്ച സംഭവ വികാസങ്ങളുടെ തുടക്കമായി പ്ലാസ്സി യുദ്ധം കരുതപ്പെടുന്നു. [അവലംബം ആവശ്യമാണ്]
നവാബ് സിറാജ് ഉദ് ദൌളയെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരോട് ചേർന്നതിനു പ്രതിഫലമായി മിർ ജാഫർ നവാബായി അവരോധിക്കപ്പെട്ടു. വടക്കോട്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ജൂലൈ 2-നു സിറാജ് ഉദ് ദൌള പിടിക്കപ്പെട്ടു. പിന്നീട് മിർ ജാഫറിന്റെ മകനായ മിരാന്റെ ഉത്തരവു പ്രകാരം സിറാജ് ഉദ് ദൌളയെ വധിച്ചു. സിറാജ് ഉദൗലയുടെ മരണശേഷം ദൗലകുടുബം ചിതറി. പലരെയും മിർ ജാഫറിന്റെ പട്ടാളം തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തു.മറ്റു ചിലർ സ്വയരക്ഷക്കായി പട്ടാളത്തിനു പിടികൊടുക്കാതെ പാലായനം ചെയ്തു.[അവലംബം ആവശ്യമാണ്] ഘസേറ്റി ബീഗത്തെയും മറ്റ് ശക്തരായ സ്ത്രീകളെയും മിർ ജാഫർ ധാക്കയിലെ ഒരു ജയിലിലടച്ചു. ഇവർ പിന്നീട് ഒരു ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു. ബോട്ട് മുക്കാൻ മിർ ജാഫർ ഉത്തരവു കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു.പാലായനം ചെയ്തവരിൽ കുറെ ആളുകൾ കടൽമാർഗ്ഗം രക്ഷപ്പെടാനാണ് ശ്രമിച്ചത്.കൊറമാണ്ഡൽ തീരങ്ങളിൽ പലയിടങ്ങളിലായി അവർ ഇറങ്ങി അവിടങ്ങളിൽ താമസമുറപ്പിച്ചു, ചിലർ സിലോണി ലേക്കും (ഇന്നത്തെ ശ്രീലങ്ക) രക്ഷപ്പെട്ടതായി കരുതുന്നു.[അവലംബം ആവശ്യമാണ്] ബംഗാളിൽ നിന്നും കടൽമാർഗ്ഗം പാലായനം ചെയ്തവരിൽ രണ്ടു പേർ കേരളത്തിലെ ചാലിയം കടപ്പുറത്ത് കോഴിക്കോട്) വന്നിറങ്ങിയിരുന്നു.അവർ പിന്നീട് ഏറനാട്ടിൽ പലയിടങ്ങളിലായി താമസമാക്കി. ഇവരുടെ കുടുംബ പരമ്പരയിൽപ്പെട്ടവർ ബംഗാളത്ത് കുടുബം എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിൽ വേരുകളുള്ള ഈ കുടുംബം. കേരളത്തിലെ പുരാതന മുസ്ലിം കുടുംബങ്ങളിൽ ഒന്നാണ്.[അവലംബം ആവശ്യമാണ്]
ബ്രിട്ടീഷ് മേൽനോട്ടം മിർ ജാഫറിനു അസഹ്യമായി, അദ്ദേഹം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് സഹായം അഭ്യർത്ഥിച്ചു. അവർ 700-ഓളം നാവികരുമായി കപ്പലുകൾ ഹൂഗ്ലിയിലെ തങ്ങളുടെ താവളത്തിലേയ്ക്കയച്ചു. കേണൽ ഫോർഡ് നയിച്ച ബ്രിട്ടീഷ് സൈന്യം അവരെ ചിൻസുര യുദ്ധത്തിൽ 1759, നവംബർ 25-നു പരാജയപ്പെടുത്തി. ഇതിനു പിന്നാലെ 1760-ൽ മിർ ജാഫർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. മിർ ജാഫറിന്റെ മാതുലനായ മിർ കാസിം അലി ഖാനെ അവർ നവാബായി അവരോധിച്ചു. മിർ കാസിം സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിൽപ്പിന്നാലെ 1764-ൽ നടന്ന ബക്സർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ മിർ കാസിമിനെ പരാജയപ്പെടുത്തി. ഇതിൽ പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു.
നാമമാത്രമായി നവാബ് സ്ഥാനത്തേയ്ക്ക് മിർ ജാഫറിനെ വീണ്ടും ഉപരോധിച്ചു. 1765-ൽ തന്റെ മരണം വരെ മിർ ജാഫർ ആ സ്ഥാനത്തു തുടർന്നു. യഥാർത്ഥ അധികാരങ്ങൾ കമ്പനിയുടെ കൈവശമായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.