നരേന്ദ്ര മോദി

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രി From Wikipedia, the free encyclopedia

നരേന്ദ്ര മോദി
Remove ads

2014 മെയ് 26 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്ന ഗുജറാത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેન્દ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 17, 1950[2]. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ച മോദി, 2014 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ വാരാണസി എം.പിയായി ലോക്സഭയിൽ തുടരുന്നു. ഹിന്ദുദേശീയവാദ-അർദ്ധസൈനിക സംഘടനയായ ആർ.എസ്.എസിൽ അംഗമായ മോദി, ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു കോൺഗ്രസ്സിതര പ്രധാനമന്ത്രി ഇത്ര ദീർഘ നാളായി ഈ പദവിയിൽ തുടരുന്നത്.

വസ്തുതകൾ നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി ...

വടക്കുകിഴക്കൻ ഗുജറാത്തിലെ വഡ്നഗറിലാണ് മോദി ജനിച്ചതും വളർന്നതും, അവിടെ അദ്ദേഹം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. എട്ടാം വയസ്സ് മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളിലേർപ്പെട്ടുതുടങ്ങി. വഡ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം പക്ഷെ, വിശ്വസനീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 18-ാം വയസ്സിൽ അദ്ദേഹം ജശോദബെൻ എന്ന സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും, താമസിയാതെ അവരെ ഉപേക്ഷിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം നിയമപരമായി ആവശ്യം വന്നപ്പോൾ മാത്രമാണ് വിവാഹവിവരം മോദി പരസ്യമായി അംഗീകരിച്ചത്. 1971-ൽ മോദി ഗുജറാത്തിൽ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1985ൽ ആർഎസ്എസ് അദ്ദേഹത്തെ ബിജെപിയിലേക്ക് നിയമിക്കുകയും 2001 വരെ പാർട്ടി ശ്രേണിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു.

1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന[3] നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2001-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിക്കപ്പെടുകയും തുടർന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിലെ പങ്കാളിയായി അദ്ദേഹത്തിന്റെ ഭരണകൂടം കണക്കാക്കപ്പെടുന്നു[a]. വിവിധ സ്രോതസുകൾ പ്രകാരം 1000 മുതൽ 2000 വരെ ആളുകൾ (കൂടുതലും മുസ്‌ലിംകൾ[9]) കൊല്ലപ്പെട്ട കലാപം കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന്റെ പേരിൽ മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും വിമർശിക്കപ്പെട്ടു[10][11][12][13]. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്‌[14]. ഗുജറാത്ത് കലാപങ്ങളിലെ പങ്ക് കാരണം പല രാജ്യങ്ങളിലേക്കും വിസ നിരോധനം നേരിട്ടിരുന്ന അദ്ദേഹത്തിന്, പ്രധാനമന്ത്രിയായതോടെയാണ് ഇക്കാര്യത്തിൽ ഇളവ് ലഭിച്ചുതുടങ്ങിയത്.

കലാപത്തിന് പിന്നാലെ 2002-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മോദി ഗുജറാത്തിൽ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു[15]. 2014 മേയ് 21 വരെ തൽസ്ഥാനത്ത് തുടർന്ന അദ്ദേഹം സംസ്ഥാനത്തെ സാമ്പത്തിക ശക്തിയായി വളർത്തി എന്ന് പറയുമ്പോഴും[16] സാമൂഹിക സൂചികകളിൽ സംസ്ഥാനം പിന്നോട്ടടിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്[b].

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[17][18] 2016 നവംബർ 8-ന് നിലവിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.

Remove ads

ആദ്യകാല ജീവിതം

ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്.[19][20] ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം.[21][22] പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.[23]

മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു.[1] 1968-ൽ[24] തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി,[25] വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു.[1] ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.[24][26] ഇതൊക്കെയാണെങ്കിലും, 2014 ഫെബ്രുവരിയിൽ, ഹിമാചൽ പ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി താൻ വിവാഹിതനല്ലാത്തതിനാൽ അഴിമതിക്കെതിരേ പൊരുതാനുള്ള ഏറ്റവും നല്ലയാളാണെന്ന് പറയുകയുണ്ടായി.[27][28]

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.[29] തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

Remove ads

ആദ്യകാല രാഷ്ട്രീയം

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.[30] ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു.[31] 1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്.[32] 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു[33]

Remove ads

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.[34] നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.[35] 2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒന്നാം തവണ (2001 - 2002)

ഗുജറാത്ത് കലാപം

ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം .[൧] സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27-ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ അക്രമണത്തിരയായി. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നിൽ എന്ന കിംവദന്തിക്കു പുറകെ, ഒരു മുസ്ലീം വിരുദ്ധ വികാരം ഗുജറാത്തിലങ്ങോളമിങ്ങോളം വ്യാപിക്കുകയും, തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം സമുദായക്കാർ കൊല്ലപ്പെടുകയും ചെയ്തു[36][37][38] മോദി സർക്കാർ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു, കൂടാതെ പ്രശ്നക്കാരെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവു നൽകി, കൂടാതെ പ്രശ്നം കൂടുതൽ ഗുരുതരമാവാതിരിക്കാൻ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യർത്ഥിച്ചു.[39][40] മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമർശനത്തിനിടയാക്കി[41]

2009 ഏപ്രിലിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ടു പങ്കൊന്നുമില്ലെന്ന് ഡിസംബർ 2010 ൽ പ്രത്യേക അന്വേഷണ കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.[42] ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, മോദിക്കെതിരേ കേസെടുക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.[43] അമിക്കസ് ക്യൂറി പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്ന ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ വാദിക്കുന്നു.[44] ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സക്കീറ ജഫ്രി സമർപ്പിച്ചിരുന്ന ഒരു ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ കമ്മീഷൻ തെളിവുകൾ മൂടിവെക്കുകയാണെന്നും, മോദി കുറ്റവിമുക്തനാക്കുന്നത് തടയണമെന്നുമായിരുന്നു ഹർജി.[45] 26 ഡിസംബർ 2013 ന് അഹമ്മദാബാദ് കോടതി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.[46]

2002 നിയമസഭാ തിരഞ്ഞെടുപ്പ്

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു.[47][48] മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു.[49] 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു.[50][51] തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി.[52]

രണ്ടാം തവണ (2002 - 2007)

മോദിയുടെ രണ്ടാമൂഴത്തിൽ ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു.[53] ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.

2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.[54]

ഗുജറാത്ത് കലാപത്തിനുശേഷവും, മുസ്ലിം സമുദായത്തോടുള്ള മോദിയുടെ സമീപനം ഏറെ വിമർശനങ്ങൾക്കിട വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്പേയ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.[55][56] 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്പേയി മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്പേയി ആരോപിക്കുകയുണ്ടായി.[57]

2007 നിയമസഭാ തിരഞ്ഞെടുപ്പ്

2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.[58] 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി[59]

ഈ കാലങ്ങളിൽ കേന്ദ്ര മന്ത്രിസഭയെ വിമർശിക്കുവാൻ മോദി ശ്രമിച്ചുകൊണ്ടിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെത്തുടർന്ന്, തീവ്രവാദം തടയുന്നതിനുള്ള നിയമം നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് മോദി നിരന്തരമായി ആവശ്യപ്പെട്ടു.[60] 2001 ൽ നടന്ന പാർലിമെന്റാക്രമണത്തിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ ഉടനടി വധശിക്ഷക്കു വിധേയനാക്കണമെന്ന് മോദി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.[61] 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പരയെത്തുടർന്ന് 1600 കിലോമീറ്ററോളം വരുന്ന ഗുജറാത്തിന്റെ കടൽതീരത്തെ സുരക്ഷ ശക്തമാക്കുന്നതിനായി മോദി ഉന്നതതലയോഗം വിളിച്ചുകൂട്ടുകയും, ഇതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്നും 30 ഓളം വരുന്ന നിരീക്ഷണ ബോട്ടുകൾ ഗുജറാത്തിന്റെ സുരക്ഷക്കായി ലഭിക്കുകയും ചെയ്തു.[62]

മൂന്നാം തവണ (2007 - 2012)

വികസന നയങ്ങൾ

ഗുജറാത്തിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി തന്റെ മൂന്നാമൂഴത്തിൽ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്. ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു, ഭൂരിഭാഗം ഗ്രാമങ്ങളിലും, കോൺഗ്രസ്സിന്റെ ഭരണകാലത്തു തന്നെ വൈദ്യുതീകരിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ്സ് ഈ വാദത്തെ ചെറുക്കുന്നു.[63] ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം, അടിമുടി അഴിച്ചു പണിതു, കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. എന്നാൽ ജ്യോതിർഗ്രാം എന്നു പേരിട്ടു വിളിച്ച ഈ പുതിയ പദ്ധതിയിലൂടെ വൻകിട കർഷകർക്കല്ലാതെ, സാധാരണ കൃഷിക്കാർക്ക്, യാതൊരു നേട്ടവുമുണ്ടായില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു.[64]

2001–2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു.[65] മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായിരുന്നു.[66]

തിരഞ്ഞെടുപ്പ് കമ്മീഷൻ

അധോലോക നായകനായ സൊറാബ്ദീൻ ഷേക്ക് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞതിനെ ന്യായീകരിച്ചു സംസാരിച്ച മോദിയെ തിരഞ്ഞെടുപ്പു കമ്മീഷൻ താക്കീതു ചെയ്തിരുന്നു. ഈ പ്രസംഗം തർക്കം നിലനിൽക്കുന്ന ഇരു വിഭാഗങ്ങളിലെ ജനങ്ങളെ പ്രകോപിതരാക്കിയേക്കും എന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷിക്കുകയുണ്ടായി.[67] സൊറാബ്ദീൻ ഷേക്കിന്റെ കൊലപാതകത്തിനുശേഷം, മരണത്തിന്റെ വ്യാപാരി എന്നാണ് കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി മോദിയെ വിശേഷിപ്പിച്ചത്.[68] മോദിയുടെ അടുത്ത ആളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി നേതാവു കൂടിയായ അമിത് ഷാ ഈ കേസിൽ കുറ്റാരോപിതനായിരുന്നു.[69]

സദ്ഭാവനാ ദൗത്യം

ഗുജറാത്തിൽ സമാധാനവും, ഐക്യവും ഊട്ടിയുറപ്പിച്ച് നല്ലൊരു അന്തരീക്ഷം നിലനിർത്താൻ 2011 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ മോദി ഉപവാസങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി. സദ്ഭാവന ദൗത്യം എന്നു പേരിട്ട ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് അകന്നു നിൽക്കുന്ന മുസ്ലീം സമുദായത്തെ അടുപ്പിക്കാനായിരുന്നു ഈ ദൗത്യം എന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു.[70]

2011 സെപ്റ്റംബർ 17 ന് അഹമ്മദാബാദിൽ നടത്തിയ മൂന്നു ദിവസത്തെ ഉപവാസത്തോടെയായിരുന്നു മോദി ദൗത്യം ആരംഭിച്ചത്. ഗുജറാത്തിലെ 26 ജില്ലകളിലായി, 36 ഉപവാസങ്ങൾ മോദി അനുഷ്ഠിക്കുകയുണ്ടായി.[71] എന്നാൽ മുസ്ലീം സമുദായക്കാർ ഈ ദൗത്യത്തെ ഗൗരവമായി കണക്കിലെടുത്തിരുന്നില്ല.[72] ഗോധ്രയിലെ ഉപവാസ സമയത്ത് മോദിക്കെതിരേ റാലി നടത്തിയ ചില പ്രവർത്തകരെ അനധികൃതമായി തടഞ്ഞത് ദൗത്യത്തിനെതിരേയുള്ള ജനവികാരം കൂടി കാണിക്കുന്നു.[73] ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനല്ല സദ്ഭാവനാ ദൗത്യമെന്ന്ന മോദി പ്രസ്താവിച്ചിരുന്നു.[74]

ഗുജറാത്ത് ഗവർണറുമായി ബന്ധപ്പെട്ട വിവാദം

25 ഓഗസ്റ്റ് 2011 ന് ഗുജറാത്ത് ഗവർണറായിരുന്ന കമല ബെനിവാൾ, ജസ്റ്റീസ്, ആർ.എ.മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ചു. 2003 മുതൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ പദവി. ഗുജറാത്ത് ഹൈക്കോടതി മുഖ്യ ന്യായാധിപൻ ആയിരുന്നു മേത്തയെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത്.[75] മുഖ്യമന്ത്രിയായിരുന്ന മോദിയോട് ആലോചിക്കാതെയായിരുന്നു ഗവർണർ ഈ തീരുമാനം കൈക്കൊണ്ടത്. ഇത് മോദിയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് ഗുജറാത്തിൽ ഒരു സമാന്തര സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയാണ് ബെനിവാളെന്നും, അതുകൊണ്ട് അവരെ തിരിച്ചുവിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.[76] തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി 50ശതമാനം സംവരണം നടപ്പിലാക്കുന്ന ബിൽ ഗുജറാത്തിൽ ബെനിവാൾ തടഞ്ഞുവെച്ചു താമസിപ്പിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.[77]

മാധ്യമ നിലപാടുകൾ

2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗം, ടി.വി9 എന്ന ഗുജറാത്ത് ഭാഷയിലുള്ള ചാനലിനെ തങ്ങളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും തടയുകയും, കോൺഗ്രസ്സിന്റെ എല്ലാം പത്രസമ്മേളനങ്ങളിൽ നിന്നും വിലക്കുകയും ചെയ്തു. കോൺഗ്രസ്സിനെതിരേ ശക്തമായ വിമർശനവുമായാണ് മോദി രംഗത്തെത്തിയത്.[78] തങ്ങളെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്ന കോൺഗ്രസ്സ് ഇപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അത്ഭുതം തോന്നുന്നുവെന്ന് മോദി അഭിപ്രായപ്പെടുകയുണ്ടായി.[79]

31 ഓഗസ്റ്റ് 2012 ന് ഗൂഗിൾ+എന്ന സാമൂഹ്യമാദ്ധ്യമത്തിലൂടെ, മോദി ജനങ്ങളുമായി സംവദിക്കുകയുണ്ടായി.[80][81]

നാലാം തവണ (2012 - 2014 )

2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മണിനഗർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് മോദി ജയിച്ച് നിയമസഭയിലെത്തിയത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയായിരുന്നു മോദിക്കെതിരേ മത്സരിച്ചത്. 86,373 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ശ്വേതക്കെതിരേ മോദി വിജയം കൈവരിച്ചത്.[82]

ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനേതുടർന്ന് 21 മേയ് 2014 ന് മോദി മുഖ്യമന്ത്രി സ്ഥാനവും, മണിനഗറിൽ നിന്നുമുള്ള എം.എൽ.എ സ്ഥാനവും രാജിവെച്ചു. ആനന്ദിബെൻ പട്ടേലാണ് ഗുജറാത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി.[83]

Remove ads

നേട്ടങ്ങൾ

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ മറ്റു സംസ്ഥാനങ്ങളോടൊപ്പം എത്തിച്ചതിൽ സുപ്രധാന പങ്കു വഹിച്ചു.[84] 12220 പേർ മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും, ബാധിത പ്രദേശത്തെ 80% ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി പോകയും, ചെയ്ത സാഹചര്യത്തിൽ ജനജീവിതത്തെ തിരികെ കൊണ്ട് വരാനും,പുനരധിവസിപ്പിക്കാനും, തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോദി ശ്രമിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദുരന്ത മേൽനോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിർമാർജ്ജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ സസകാവ സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്‌ 2003 ഒക്ടോബർ 16-ന് ഗുജറാത്ത് സംസ്ഥാനത്തിന് ലഭിച്ചു.[85]

Remove ads

ഇന്ത്യയുടെ പ്രധാനമന്ത്രിയായി

Thumb
നരേന്ദ്ര മോദി ഇന്ത്യയുടെ 15-ആമത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതിഭവൻ അംഗണത്തിൽവെച്ച് സത്യപ്രതിജ്ഞചെയ്യുന്നു.

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു.[86] മേയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[87]

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

Remove ads

വ്യക്തി ജീവിതം

ഒരു തികഞ്ഞ സസ്യാഹാരിയാണ് മോദി. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മോദി ജനിച്ചത്‌.[88][89]

2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദി ആർ.എസ്.എസ്.ൽ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു.

വിമർശനങ്ങൾ

വിദേശ യാത്ര

ഗുജറാത്ത് കലാപത്തിന്‌ എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനിൽകുന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകയുണ്ടായി.[90] എന്നാൽ 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മോദിയെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും, അമേരിക്കയിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു.[91] ഒമാനിലേക്കുള്ള മോദിയുടെ ഒരു യാത്ര വിവാദമാവുകയും ഒടുവിൽ അത് വേണ്ടന്ന് വെക്കുകയും ചെയ്തു.[92][93]

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവാദം

2008-ൽ ഗുജറാത്തിലെ പ്രധാന തെരുവുകളിൽ നിലവിലുണ്ടായിരുന്ന 17-ഉം, ചെറു തെരുവുകളിലുണ്ടായിരുന്നു 12-ഉം ക്ഷേത്രങ്ങൾ നരേന്ദ്ര മോദി അനധികൃതമായി നിലകൊള്ളുന്നവ എന്നു പറഞ്ഞു പൊളിച്ചു നീക്കിയിരുന്നു. ഈ നടപടി വി.എച്.പി പോലുള്ള ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി എന്നാൽ 800 മുസ്ലീം പള്ളികൾ തകർക്കുക എന്ന പദ്ധതിയുടെ ഭാഗം ആയിരുന്നു അതെല്ലാം [94][95][96] പിന്നീട് 2013-ൽ ക്ഷേത്രങ്ങളേക്കാൾ ആവശ്യം കക്കൂസുകളാണ് ഇന്ത്യക്കാവശ്യം എന്ന മോദിയുടെ പ്രസ്താവനയും ഹൈന്ദവ സംഘടനകളുടെ കഠിനവിമർശനം ക്ഷണിച്ചുവരുത്തിയില്ല എന്നതാണ്‌ അത്ഭുതം. ഗുജറാത്ത് കലാപത്തിന് മൂന്ന് ദിവസം പോലീസിനെ പിൻവലിച്ച് കൊലപാതകങ്ങളും, ബലാത്സംഗങ്ങളും നടത്താൻ അവസരം ഉണ്ടാക്കി കൊടുത്ത് കേസുകളിൽ പ്രതിയാകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി ആണ് അദ്ദേഹം [97]

സഞ്ജീവ് ഭട്ട്

2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിജൻസ് ഡി ജി പി) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.ആ കേസ് ഇപ്പോഴും നില നിൽക്കുന്നു [98] എന്നാൽ പ്രസ്തുത യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ലായെന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ ആരോപിച്ചത് തെറ്റ് ആണ് എന്ന് ഭട്ട് സുപ്രീം കോടതിയിൽ തെളിയിച്ചു .[99] ഗുജറാത്ത് കലാപകാലത്ത് മോദി സർക്കാറിന്റെ അവഗണനയും ബോധപൂർവ്വമുള്ള നിഷ്ക്രിയത്തം മൂലം സംസ്ഥാനത്ത് 500-ലധികം മതസ്ഥാപനങ്ങൾ തകർക്കുകയും പതിനായിരം മുസ്ളിങ്ങളുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർനിർമ്മിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. അത് സർക്കാറിന്റെ ബാദ്ധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.[100] സഞ്ജീവ് ഭട്ടിൻറെ ആരോപണം കോടതിയിൽ തെളിയിക്കാൻ അവസരം ഉണ്ടായില്ല.

അമിക്കസ് ക്യൂറി

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയ്തു.[101][102] 2002 ൽ മോദി വിളിച്ചുകൂട്ടിയ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല, എന്ന പ്രത്യേക അന്വേഷണ കമ്മീഷൻ തലവന്റെ പരാമർശത്തെ അമിക്കസ് ക്യൂറി രാജൂ രാമചന്ദ്രൻ ശക്തിയുക്തം എതിർക്കുന്നു. സഞ്ജീവ് ഭട്ടിനെ വിശ്വസിക്കാതിരിക്കാനായി യാതൊരു തെളിവുകളും പ്രഥമദൃഷ്ടിയാൽ ഇല്ല എന്നും രാജൂ രാമചന്ദ്രൻ പറയുന്നു.[103]

പൊള്ളയായ വികസനം

താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ മാനവവികസനസൂചകങ്ങൾ മിക്കവയും പരിതാപകരമാണെന്നും, കുട്ടികളുടെ പോഷകക്കുറവിന്റെ കാര്യത്തിൽ അർദ്ധ-സഹാറൻ ആഫ്രിക്കയുടേതിനേക്കാൾ കഷ്ടമായ അതിന്റെ നില മോദിയുടെ ഭരണകാലത്ത് കൂടുതൽ മോശമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യവർഗ്ഗത്തിലെ സൗന്ദര്യഭ്രമം മൂത്ത കുട്ടികൾ പോഷഹാകാരം മനഃപൂർവം ഉപേക്ഷിക്കുന്നതാണ് കുട്ടികൾക്കിടയിലെ പോഷണപ്പെരുപ്പിന്റെ കാരണമെന്ന മോദിയുടെ വിശദീകരണം വിമർശിക്കപ്പെട്ടിട്ടുമുണ്ട്.[104]

ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വികസനം താഴെതട്ടിലുള്ള ജനങ്ങളിലെത്താത്തതും സമുഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതുമാണെന്ന വിമർശനവും ചില കോണുകളിൽ നിന്നും ശക്തമായി ഉയർന്നുവരികയുണ്ടായി.[105][106]

വിദ്യാഭ്യാസ യോഗ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തലമുണ്ഡനം ചെയ്യുമെന്നുമാണ് സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ്‌ കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കൺഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത്.[107]

Remove ads

വർഗ്ഗീയ പ്രസംഗങ്ങൾ

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്‌ലിംകൾക്കു വീതം വയ്ക്കുമെന്ന വർഗ്ഗീയ പ്രസംഗം 2024ലെ ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തി.ഈ വർഗ്ഗീയ പ്രസംഗത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.പ്രസ്തുത വിഷയത്തിൽ കമ്മീഷൻ ആദ്യഘട്ടമൊന്നും പ്രതികരിച്ചില്ലെങ്കിലും ദിവസങ്ങൾക്ക് ശേഷം കാരണം കാണിക്കൽ നോട്ടീസ് അയച്ചു.[108]

Remove ads

അന്താരാഷ്ട്ര നയതന്ത്രം

Thumb
2014ൽ ജപ്പാൻ സന്ദർശിച്ച നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി കൂടിക്കാഴ്ച നടത്തുന്നു
Thumb
2014-ലെ ബ്രിക്സ് ഉച്ചകോടിയിൽ മറ്റു രാഷ്ട്രത്തലവനമാർക്കൊപ്പം നരേന്ദ്ര മോദി

ഗുജറാത്തിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാനായി , മോദി ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.[109] ഗുജറാത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കുന്നതിനെക്കുറിച്ചു പഠിക്കുവാനായി മോദി 2006 ൽ വീണ്ടും ചൈന സന്ദർശിച്ചു.[110] 2007 സെപ്തംബറിലും, 2011 നവംബറിലും, മോദി ചൈന സന്ദർശിച്ചിരുന്നു.[111] 2011 ലെ മോദിയുടെ ചൈനാ സന്ദർശനത്തിനുശേഷം, വജ്രകള്ളക്കടത്തിനു ജയിലിലായിരുന്ന 13 ഇന്ത്യൻ വജ്രവ്യാപാരികളെ മോചിപ്പിച്ചിരുന്നു. മോദിയുടെ നയന്ത്ര ബന്ധങ്ങളുടെ കരുത്തായി ഈ സംഭവത്തെ മാധ്യമങ്ങൾ വിലയിരുത്തുന്നു.[112]

ഗുജറാത്തിലെ വികസനപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ കറാച്ചി ചേംബർ ഓഫ് കൊമ്മേഴ്സ് ആന്റ് ഇൻഡസ്ട്രി, പാകിസ്താനിലെ വാണിജ്യപ്രമുഖരുടെ ഒരു യോഗത്തിൽ പ്രസംഗിക്കാൻ മോദിയെ ക്ഷണിക്കുകയുണ്ടായി.[113][114] കറാച്ചിക്കും, അഹമ്മദാബാദിനും ഇടയിൽ ഒരു വിമാന സേവനത്തെക്കുറിച്ചും ഇവർ മോദിയോട് ആരാഞ്ഞിരുന്നു.[115] പാകിസ്താനിലെ പ്രത്യേകിച്ച് സിന്ധ് മേഖലയിലെ വൈദ്യുത പ്രതിസന്ധി കുറക്കാനായി അവരെ സഹായിക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നു, ഗുജറാത്തിൽ നടപ്പിലാക്കിയ സൗരോർജ്ജ പദ്ധതി പോലൊന്ന് പിന്തുടരാൻ മോദി അവരോട് ശുപാർശ ചെയ്തിരുന്നു. അജ്മീർ ഷെറീഫിന്റെ ശവകുടീരം സന്ദർശിക്കുവാനായി പാകിസ്താൻ വിനോദസഞ്ചാരികൾക്കു വഴിയൊരുക്കുവാനായി വിസാ നിയമങ്ങളിൽ ഇളവു ചെയ്യാൻ മോദി യു.പി.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.[115] മോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാനാണ് തങ്ങളിഷ്ടപ്പെടുന്നതെന്ന് പാകിസ്താന്റെ ഉന്നത നയതന്ത്ര പ്രതിനിധികൾ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാകിസ്താനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പറ്റിയ നേതൃത്വ ഗുണങ്ങളുള്ള വ്യക്തിയാണ് മോദിയെന്നും അവർ കൂട്ടിച്ചേർത്തു.[116]

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദിയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ബ്രിട്ടൺ, ഒക്ടോബർ 2012 മുതൽ വിലക്കു നീക്കി മോദിയുമായി ബന്ധം പുലർത്തിത്തുടങ്ങി. ബ്രിട്ടീഷ് ഹൈകമ്മീഷണർ മോദിയെ ഗാന്ധിനഗറിൽ ചെന്നു കണ്ടു ചർച്ച നടത്തിയിരുന്നു.[117]

പുരസ്കാരങ്ങൾ

  • ഇ-രത്ന പുരസ്കാരം - കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ.[118][119]
  • ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി - ഇന്ത്യാ ടുഡേ സർവ്വേ പ്രകാരം, 2007.[120]

അന്തർദേശീയ പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ ബഹുമതി, രാജ്യം ...
Remove ads

കുറിപ്പുകൾ

  • ^ ഗോധ്ര സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ല. സംഭവത്തിൽ 59 പേർ മരിച്ചുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുമ്പോൾ, 60 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് ദ ഗാ‍ർഡിയൻ ദിനപത്രം പറയുന്നത്. മരിച്ചവരുടെ എണ്ണം 59 ആണെന്നാണ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ നിയോഗിച്ച നാനാവതി കമ്മീഷൻ കണ്ടെത്തിയത്[128][129][130]

പുറം കണ്ണികൾ

  1. ബി.ബി.സി
  2. ‌ജീവചരിത്രം 1
  3. ‌ജീവചരിത്രം 2 Archived 2011-06-09 at the Wayback Machine

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads