മറിയം
From Wikipedia, the free encyclopedia
Remove ads
ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം അഥവാ മേരി. യൗസേപ്പിന്റെ ഭാര്യയായ മറിയത്തിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്തുമതവിശ്വാസികൾ വിശ്വസിക്കുന്നു. പിതാവായ ദൈവം അഥവാ യഹോവയുടെ അനുഗ്രഹത്താൽ പരിശുദ്ധാത്മാവിൽ നിന്നും മറിയം യേശു ക്രിസ്തുവിനെ ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം, മനിക്കേയനിസം, ഇസ്ലാം, ബഹായിസം, മുതലായ മതങ്ങളിലും ഇതേ വിശ്വാസം നിലവിലുണ്ട്. മറിയത്തിന്റെ മാതാപിതാക്കൾ യോവാക്കീം, അന്ന എന്നിവരാണ്.
കത്തോലിക്കാ വിശ്വാസപ്രകാരം മറിയത്തിന് സുവിശേഷ പ്രാധാന്യം തന്നെയുണ്ട്. ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച മാതാവാണ് കന്യാമറിയമെന്ന് അവർ വിശ്വസിക്കുന്നു. കോട്ടയം ജില്ലയിലെ മണർകാട് പള്ളി, തമിഴ്നാട്ടിലെ വേളാങ്കണ്ണി തുടങ്ങിയവ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ പ്രസിദ്ധമായ ക്രിസ്തീയ ദേവാലയങ്ങൾ ആണ്. വേളാങ്കണ്ണി മാതാവ് എന്ന പേരിൽ അറിയപ്പെടുന്നത് ഉണ്ണിയേശുവുമായി നിൽക്കുന്ന മറിയമാണ്.
Remove ads
ക്രൈസ്തവ വീക്ഷണത്തിൽ
ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യോവാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് സ്വദേശിനിയും യൗസേപ്പ് (യോസേഫ്/ജോസഫ്) എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ബൈബിളിലെ ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.[5] പരിശുദ്ധാത്മ ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. അതിനാൽ കന്യകാമറിയം എന്നറിയപ്പെടുന്നു.
കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതായും ഈ സഭകൾ വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളും ഇതേ കാഴ്ചപ്പാട് പിന്തുടരുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു. മറിയമിനെക്കുറിച്ചുള്ള പഠനത്തിന്റെ ദൈവശാസ്ത്രശാഖ മേരിവിജ്ഞാനീയം എന്നറിയപ്പെടുന്നു.
മറ്റു പേരുകൾ
മറിയത്തെ വിശ്വാസികൾ പൊതുവേ "വിശുദ്ധ കന്യകമറിയം" എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ തെയോടോക്കോസ് (ഗ്രീക്ക് Θεοτόκος,ആംഗലേയം THEOTOKOS) എന്നും വിളിക്കുന്നു. ഈ വാക്കിന്റെ അർത്ഥം ദൈവമാതാവ് അല്ലെങ്കിൽ ദൈവപ്രസവിത്രി എന്നാണ്. ഈ സഭകളുടെ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു. ക്രി.വ. 431-ൽ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസിൽ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ തീരുമാനം നെസ്തോറിയ വിശ്വാസത്തിന് എതിരെ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു.
പെരുന്നാളുകളും നോമ്പുകളും
മറിയമിനോട് ബന്ധപ്പെട്ട വിശേഷദിനങ്ങളുടെ പട്ടിക:
പെരുന്നാളുകൾ:
- സെപ്തംബർ 08 - മറിയത്തിന്റെ ജനനപ്പെരുന്നാൾ.
- ഡിസംബർ 08 - മറിയത്തിന്റെ (ദൈവമാതാവിന്റെ) അമലോത്ഭവപെരുന്നാൾ.
- നവംബർ 21 - മറിയമിന്റെ ദേവാലയപ്രവേശനം.
- ഡിസംബൽ 26 - പുകഴ്ചപ്പെരുന്നാൾ.
- ജനുവരി 15 - വിത്തുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ
- മാർച്ച് 25 - വചനിപ്പു പെരുന്നാൾ.
- മെയ് 15 - കതിരുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ.
- ജൂൺ 15 - ദൈവമാതാവിന്റെ നാമത്തിൽ ആദ്യം പള്ളി സ്ഥാപിച്ചതിന്റെ പെരുന്നാൾ.
- ആഗസ്റ്റ് 15 - ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ( സ്വർഗ്ഗാരോഹണ തിരുന്നാൾ),
മുന്തിരിത്തണ്ടുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ
നോമ്പുകൾ:
പതിനഞ്ച് നോമ്പ്: ഓഗസ്റ്റ് 1 മുതൽ 15 വരെ - മറിയത്തിന്റെ നിര്യാണത്തെ അനുസ്മരിക്കുന്നു
എട്ടു നോമ്പ്: സെപ്റ്റംബർ 1 മുതൽ 8 വരെ - മറിയത്തിന്റെ ജനനത്തെ അനുസ്മരിക്കുന്നു
പരിശുദ്ധ മറിയമിന്റെ നാമത്തിലുള്ള പ്രശസ്തദേവാലയങ്ങൾ
കേരളത്തിൽ
വല്ലാർപാടം പള്ളി, മണർകാട് പള്ളി, കുറവിലങ്ങാട് പള്ളി, നിരണം പള്ളി,അക്കരപ്പള്ളി ,കല്ലൂപ്പാറ പള്ളി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി, ചങ്ങനാശ്ശേരി പാറേൽ പള്ളി, കൊരട്ടി പള്ളി, സെന്റ്. തോമസ് പള്ളി, തുമ്പോളി(തുമ്പോളിപ്പള്ളി),പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം, ആരക്കുഴ പള്ളി,നാകപ്പുഴ സെന്റ് മേരീസ് പള്ളി, പള്ളിക്കര കത്തീഡ്രൽ എന്നിവയാണ് കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. വല്ലാർപാടം ബസിലിക്ക പള്ളിയെ കത്തോലിക്ക സഭയും ഭാരത സർക്കാരും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്.
ചിത്രസഞ്ചയം
- ഗബ്രിയേൽ ദൂതൻ മറിയത്തിന് പ്രത്യക്ഷനാകുന്നു.
- മറിയവും ശിശുവായ യേശുവും
- മിസ്രയേമിലേക്കുള്ള പലായനം
- Inside of the Tomb of Mary
- Outside View ,Tomb of Mary
Remove ads
ഇസ്‌ലാമികവീക്ഷണത്തിൽ
ഖുർആനിലെയും ബൈബിളിലെയും മരിയത്തെ കുറിച്ചുള്ള ദർശനം വ്യത്യസ്തമാണ്. (അതിനാൽ ഇവർ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ച 2 വ്യത്യസ്ത വ്യക്തികളായി പരിഗണിക്കപ്പെടുന്നു)
1. കുടുംബപശ്ചാത്തലം: ഖുർആനിൽ മറിയത്തിന്റെ പിതാവ് ഇമ്രാൻ, മാതാവ് ഹന്നാ. ബൈബിളിൽ പിതാവ് യോവാക്കിം, മാതാവ് അന്ന.
2. യേശുവിന്റെ ജനനം: ഖുർആനിൽ യേശുവിന്റെ ജനനം ഒരു ദൈവിക അത്ഭുതമായി കണക്കാക്കപ്പെടുന്നു. ബൈബിളിൽ യേശുവിന്റെ ജനനം ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു അത്ഭുതമായി കണക്കാക്കപ്പെടുന്നു.
3. മറിയത്തിന്റെ പങ്ക്: ഖുർആനിൽ മറിയം ദൈവത്തിന്റെ ഇഷ്ടപ്പെട്ട സേവകയായി കണക്കാക്കപ്പെടുന്നു. ബൈബിളിൽ മറിയം വചനമായ ദൈവത്തിന്റെ മാംസരൂപമായ, ദൈവപുത്രനായ ഈശോ മ്ശിഹയുടെ അമ്മയായി കണക്കാക്കപ്പെടുന്നു.
4. യേശുവിന്റെ സുവിശേഷം : ഖുർആനിൽ യേശുവിനെ ദൈവത്തിന്റെ ദൂതനായി കണക്കാക്കുന്നു. ബൈബിളിൽ യേശുവിനെ ദൈവത്തിന്റെ പുത്രനായി കണക്കാക്കുന്നു
ഖുർആനിലെ പത്തൊമ്പതാമത്തെ അധ്യായമായ സൂറത്ത് മർയമിൽ പതിനാറ് മുതൽ നാല്പത് വരെയുള്ള സൂക്തങ്ങൾ മറിയമിനെ സംബന്ധിച്ചാണ്. അവ ഇങ്ങനെ വായിക്കാം.
“ | പ്രവാചകാ, ഈ വേദത്തിൽ മർയമിന്റെ വൃത്താന്തം വിവരിച്ചുകൊള്ളുക. അവൾ (മറിയം) സ്വജനത്തിൽനിന്നകന്ന് കിഴക്കുവശത്ത് ഏകാന്തയായി കഴിഞ്ഞ സന്ദർഭം: അവൾ ഒരു തിരശ്ശീലയിട്ട് മറഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തിൽ നാം നമ്മുടെ ദൂതനെ (മലക്ക്) അവരിലേക്കയച്ചു. മലക്ക് തികഞ്ഞ മനുഷ്യരൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
മർയം പറഞ്ഞു: `ഞാൻ നിങ്ങളിൽനിന്ന് കാരുണികനായ ദൈവത്തിൽ അഭയംതേടുന്നു; നിങ്ങളൊരു ദൈവഭയമുള്ളവനാണെങ്കിൽ.` അയാൾ പറഞ്ഞു: `ഞാനോ, നിന്റെ നാഥന്റെ ദൂതനാകുന്നു; നിനക്കൊരു വിശുദ്ധനായ പുത്രനെത്തരുന്നതിനുവേണ്ടി നിയുക്തനായവൻ. മർയം പറഞ്ഞു: "എനിക്കു പുത്രനുണ്ടാകുന്നതെങ്ങനെ? എന്നെ യാതൊരു പുരുഷനും സ്പർശിച്ചിട്ടുപോലുമില്ല. ഞാൻ ദുർന്നടത്തക്കാരിയുമല്ല." മലക്ക് പറഞ്ഞു: "അവ്വിധംതന്നെ സംഭവിക്കും. അപ്രകാരം പ്രവർത്തിക്കുക എനിക്കു വളരെ നിസ്സാരമാണെന്നു" നിന്റെ നാഥൻ പറയുന്നു. "ആ കുഞ്ഞിനെ ജനങ്ങൾക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ആക്കേണ്ടതിനത്രെ നാം ഇങ്ങനെ ചെയ്യുന്നത്. അതു സംഭവിക്കുകതന്നെ ചെയ്യും"[6]. അങ്ങനെ മർയം ആ കുഞ്ഞിനെ ഗർഭം ധരിച്ചു. ഗർഭവുമായി അവൾ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പേറ്റുനോവ് അവളെ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവൾ കേണുകൊണ്ടിരുന്നു: `ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ! അപ്പോൾ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു: "വ്യസനിക്കാതിരിക്കുക. നിന്റെ നാഥൻ നിനക്കു താഴെ ഒരു അരുവി പ്രവഹിപ്പിച്ചിരിക്കുന്നു. നീ ആ ഈത്തപ്പനയുടെ തടിയൊന്നു കുലുക്കിനോക്കുക. അത് നിനക്ക് പുതിയ ഈത്തപ്പഴം തുടരെ വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കൺകുളിർക്കുകയും ചെയ്തുകൊള്ളുക. പിന്നെ വല്ല മനുഷ്യരെയും കാണുകയാണെങ്കിൽ, അവരോടു പറഞ്ഞേക്കുക: ഞാൻ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേർന്നിരിക്കുകയാണ്. അതിനാൽ ഇന്ന് ആരോടും സംസാരിക്കുന്നതല്ല"[7]. പിന്നെ ആ ശിശുവിനേയുമെടുത്ത് അവൾ സ്വജനത്തിലേക്കു ചെന്നു. അവർ പറയാൻ തുടങ്ങി: "ഓ മർയം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുർന്നടത്തക്കാരിയുമായിരുന്നില്ല." അപ്പോൾ മർയം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: `തൊട്ടിലിൽ കിടക്കുന്ന ശിശുവിനോട് ഞങ്ങൾ സംസാരിക്കുന്നതെങ്ങനെ? ശിശു പറഞ്ഞു: `ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവൻ വേദം നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവൻ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാൻ എന്നോട് അനുശാസിച്ചിരിക്കുന്നു. അവൻ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാൻ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം![8] ഇതാകുന്നു മർയമിന്റെ പുത്രൻ ഈസാ. ഇതാകുന്നു അദ്ദേഹത്തെ സംബന്ധിച്ച് ജനങ്ങൾ സംശയിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യപ്രസ്താവന. പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന്റെ സ്വഭാവമേയല്ല. അവൻ പരിശുദ്ധനാകുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചാൽ, അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ, ഉടനെ അതു സംഭവിക്കുന്നു. ഈസാ പറഞ്ഞിട്ടുണ്ടായിരുന്നു: "അല്ലാഹു എന്റെ നാഥനാകുന്നു. നിങ്ങളുടെയും നാഥനാകുന്നു. അതിനാൽ നിങ്ങൾ അവന്ന് വഴിപ്പെടുവിൻ. ഇതാണ് നേരായ വഴി"[9]. |
” |
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads