ത്രിമൂർത്തികൾ

ഹിന്ദുമതത്തിലെ ദൈവങ്ങൾ From Wikipedia, the free encyclopedia

ത്രിമൂർത്തികൾ
Remove ads

ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നിവർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദേവന്മാർ ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കു മ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

Thumb
ത്രിമൂർത്തികൾ - ബ്രഹ്മാവ്, വിഷ്ണു, ശിവൻ - എല്ലോറയിലെ ശിൽപ്പം

സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങ ളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവർ പരാമർശിക്ക പ്പെടാറുണ്ട്. തന്മൂലം മഹാവിഷ്ണുവിൽ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും കൽപ്പിക്കുന്നു. ഇതിന്റെ മറ്റൊരു വകഭേദമായി ഭുവനേശ്വരി അഥവാ ആദിപരാശക്തിയുടെ മൂന്ന് പ്രധാന രൂപങ്ങളായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി ത്രിദേവിമാരെ സങ്കൽപ്പിച്ചിരിക്കുന്നു.

Remove ads

ഐതീഹ്യം

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ അനന്ത തല്പത്തിൽ ശയിക്കുന്ന പരമാത്മാവായ മഹാവിഷ്ണുവിന്റെ മുൻപിൽ ജഗദീശ്വരിയായ ആദിപരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. അതേസമയം വിഷ്ണുവിന്റെ(ഗർഭോദക്ഷായി) നാഭിയിലെ താമരയിൽ ബ്രഹ്മാവും. ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവനും ജനിച്ചു. തുടർന്ന്‌ ബ്രഹ്മാവ്‌ നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

Remove ads

മഹത്ത്വം

ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. കൈലാസത്തിൽ എത്തിയ മഹർഷി പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും ശിവപാർവതിമാരുടെ കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. ഭഗവാനപ്പോൾ യോഗനിദ്രയിൽ ആയിരുന്നു. താൻ വന്നതറിഞ്ഞിട്ടും ഉറക്കം നടിക്കുകയാണെന്ന് കരുതി മഹർഷി ഭഗവാൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. പെട്ടെന്നുണർന്ന നാരായണൻ മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ അറിയിച്ചു. വിഷ്ണുവാണ് സർവ്വശ്രേഷ്ഠനെന്ന് അവർ വിധിച്ചു.

വിഷ്ണുവും, പരമശിവനും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാൽ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോൾ ബ്രഹ്മാവ് അത്രതന്നെ പ്രചാരത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല. രാജസ്ഥാനിലെ പുഷ്കർ, കേരളത്തിലെ ചെറുതിരുനാവായ, മിത്രാനന്ദപുരം (തിരുവനന്തപുരം) തുടങ്ങി അപൂർവ്വം ചില ക്ഷേത്രങ്ങളിൽ മാത്രമേ ബ്രഹ്മാവിന് പ്രതിഷ്ഠയുള്ളൂ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്രിമൂർത്തികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads